Tuesday, November 1, 2011

ഗൾഫ് സ്വപ്നങ്ങൾക്ക് നിറം മങ്ങുന്നുവൊ



ൾഫ് മേഖലയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറെ കാലമായി നാം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുമ്പുള്ളതിനേക്കാൾ പ്രതിസന്ധികൾ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാ‍കാനിടയുണ്ടോ? ഉണ്ടാകുമെന്ന് തന്നെയാണ്‌ പുതിയ കാര്യങ്ങൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യ ഉൾപ്പെടേയുള്ള ഗൾഫ് രജ്യങ്ങളിലെ പുതിയ തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് വരും വർഷങ്ങളിൽ അതാതു രജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്താൻ അവർ നിർബന്ധിതരാകുമെന്ന സൂചനകളാണ്‌ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളിൽ സ്വദേശിവൽക്കരണം കർശനമായി തന്നെ നടപ്പാക്കാനാണ്‌ തീരുമാനം. സൗദി അറേബ്യയിൽ ഇതിന്റെ ഭാഗമായി തൊഴിൽ ‘തരം തിരിവ്‌‘ (നിതാഖാത്) എന്ന പ്രത്യേക തൊഴിൽ പരിഷ്കരണം നടപ്പാക്കി തുടങ്ങി. പുതിയ തൊഴിൽ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് സൗദി തൊഴിൽ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയത് ഈയടുത്താണ്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ്‌ പരിഷ്കരണം നടപ്പാക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർ തിരിച്ച് പോകേണ്ടി വരുമെന്നുറപ്പാണ്‌. കഴിഞ്ഞ ആഴ്ചയിൽ അബുദാബിയിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ സമ്മേളനവും അതാത് രാജ്യങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്. ഇതിന്‌ വേണ്ടി വിദേശ റിക്രൂട്ട്മെന്റ് അടക്കമുള്ള കാര്യങ്ങൾക്ക് കർശനമായ നിയന്ത്രണമേർപ്പെടുത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്. യോഗ്യരായ സ്വദേശികളുടെ അലഭ്യത ഉറപ്പ് വരുത്തിയതിന്‌ ശേഷം മാത്രമെ ഏതെങ്കിലും തസ്തികയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാവൂ എന്ന് യോഗം നിർദ്ദേശിക്കുന്നുണ്ട്. സൗദി അറേബ്യയിൽ നിന്ന് ഏകദേശം 29 ലക്ഷം വിദേശ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകേണ്ടിവരുമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് കഴിഞ്ഞ ആഴ്ചകളിൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്നതല്ല ഈ പദ്ധതികളെങ്കിലും ക്രമേണ ഇത്തരം പരിഷ്കാരങ്ങൾ കർശനമായി തന്നെ നടപ്പിലാക്കാനാണ്‌ മന്ത്രാലയത്തിന്റെ തീരുമാനം.
ഇതിനെല്ലാം പുറമെ ഒരു സമ്പത്തിക മാന്ദ്യത്തിന്റെ(financial crisis) ചെറിയ സൂചനകളും അങ്ങിങ്ങായി കേട്ടുതുടങ്ങി. ഇക്കാര്യങ്ങളെല്ലാം മുഖവിലക്കെടുക്കുകയാണെങ്കിൽ വരും വർഷങ്ങളിൽ ഗൾഫ് മേഖലയിൽ നിന്ന് കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം കുത്തനെ വർദ്ധിക്കും എന്ന് തന്നെ വിലയിരുത്താം. ഇത്തരത്തിൽ ഗൾഫ് മേഖലയിൽ നിന്ന് വ്യാപകമായ കൊഴിഞ്ഞ് പോക്കുണ്ടായാൽ അത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായിതന്നെ ബാധിച്ചേക്കും. നിലവിൽ തൊഴിലില്ലായ്മ രൂക്ഷമായ കേരളീയ സാഹചര്യത്തിലേക്ക് പ്രവാസികളുടെ മടങ്ങിപ്പോക്ക് കൂടിയാകുമ്പോൾ സാമൂഹ്യരംഗത്ത് കൂടി അതിന്റെ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗദിയിൽ മാത്രം ഏകദേശം 20ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ അംഗസംഖ്യ കൂടി കണക്ക് കൂട്ടിയാൽ ഇതിന്റെ എത്രയൊ ഇരട്ടിയാകും. ഇതിൽ ചെറിയൊരു ശതമാനത്തിന്റെ മാത്രം തിരിച്ച് വരവുണ്ടായാൽ കൂടി തൊഴിൽ മേഖലയിൽ അത് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കും.
കേരളത്തിന്റെ വികസന പ്രക്രിയയിൽ വിദേശ മലയാളികളുടെ (NRI Kerala) പങ്ക് കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഓരൊ പ്രവാസി മലയാളിയും നാട്ടിലേക്ക് അയക്കുന്ന പണം അവരുടേയും കുടുംബത്തിന്റേയും ജീവിത നിലവാരത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ തന്നെ സ്വാധീനിക്കുന്നുണ്ട്. എഴുപതുകൾക്ക് ശേഷം ഗൾഫടക്കം വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതുവഴി വിദേശ നാണ്യത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കും ഇല്ലായിരുന്നെങ്കിൽ, കേരളത്തിൽ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനിൽക്കുമായിരുന്നു. തൊഴിൽ രഹിതരായ യുവതലമുറ വഴിതെറ്റി സഞ്ചരിക്കാൻ അത് നിമിത്തമാകുകയും ചെയ്യും. പഴയ നക്സലിസവും ഭീകരതയുമൊക്കെ ഇതിന്റെ അകമ്പടിയായി നമ്മുടെ സംസ്ഥാനത്ത് തഴച്ചു വളരാനും അത് ഇടവരുത്തും.
വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത് പ്രവാസി മലയാളികളാണ്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന(infrastructural Development) പ്രക്രിയയിൽ വലിയ പങ്കാണ്‌ പ്രവാസികൾ വഹിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ ഫലങ്ങളാണുള്ളത്. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ഉന്നത വിദ്യഭ്യാസം നൽകുന്ന പ്രൊഫഷനൽ കോളേജുകൾ വരെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തത് പ്രവാസികളാണ്‌. കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലുകളായിരുന്ന കൊച്ചിയിലേയും നെടുമ്പാശേരിയിലേയും രാജ്യാന്തര വിമാനത്താവളങ്ങൾ കേരളത്തിന്‌ സമ്മാനിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ളത് പ്രവാസി മലയാളികളാണ്‌. തൃശൂരിലെ ലുലു കൺ‌വൻഷൻ സെന്റർ, രാജ്യാന്തര ഹൊസ്പിറ്റാലിറ്റി ബ്രാൻഡുകളായ ലെമെറിഡിയൻ, ഹോളിഡെ ഇൻ, മാരിയറ്റ് തുടങ്ങിയവയെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആനയിച്ചതും പ്രവാസി മലയാളികൾ തന്നെ. അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളായ കോഴിക്കോട്ടെ മിംസ്, കൊച്ചിയിലെ ലേക്‌ഷോർ ഹോസ്പിറ്റൽ, തിരുവനന്തപുരത്തെ കിംസ് തുടങ്ങിയവ ആതുര സേവന രംഗത്തെ പ്രവാസി മാതൃകകളാണ്. കേരളത്തിലെ റീറ്റയിൽ രംഗത്ത് ഇന്ന് കാണുന്ന പുതുമകളുടെ മുഴുവൻ ക്രെഡിറ്റും പ്രവാസി സംരംഭകർക്കുള്ളതാണ്‌. ഷോപ്പിംഗ് മാളുകളും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളും സ്ഥാപിച്ചുകൊണ്ട് റീറ്റെയിൽ വ്യാപാര മേഖലയുടെ മുഖച്ഛായ തന്നെ അവർ മാറ്റിമറിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തെ മുന്നേറ്റങ്ങളും പ്രവാസികളുടെ പിന്തുണകൊണ്ടാണ്‌ സാധ്യമായത്. റിയൽ എസ്റ്റേറ്റ് കമ്പനികൾ സ്വപ്ന പദ്ധതികളൊരുക്കി വിമാനം കയറിയത് ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു. കേരളത്തിൽ ഇപ്പോഴുള്ളതും വരാൻ പോകുന്നതുമായ പ്രമുഖ ചാനലുകളുടേയെല്ലാം സാമ്പത്തിക സ്രോതസ്സ് പ്രവാസി മലയാളികളാണ്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല് പ്രവാസി മലയാളികളാണ്‌. ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും സമ്പന്നരായ വ്യവസായികളിൽ മാത്രം ഒതുങ്ങുന്നതല്ല. സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ പങ്കാളികളാണ്. രാപ്പകൽ ഭേദമന്യേ അന്യ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരാളും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ പൊതു വിപണിയിലാണ്‌. ചുരുക്കത്തിൽ നമ്മുടെ നാടിന്റെ വളർച്ചക്ക് ആക്കം കൂട്ടിയതും അവശ ഘട്ടങ്ങളിൽ താങ്ങായി നിന്നതും, സ്വന്തം നാടും വീടും വിട്ട് അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.
നിയമങ്ങളും വ്യവസ്ഥകളും അതാതു രാജ്യങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലും ജീവിതവും സാധ്യമാക്കാൻ വേണ്ടിയാണെന്ന യാഥാർത്ഥ്യം ഉൾകൊള്ളാൻ നാം തയ്യാറാകണം. എന്നാൽ ഈ ആശങ്കകളേയെല്ലാം ലാഘവത്തോടെ നോക്കികണ്ട് വലിയൊരു തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന് പകരം, കാര്യങ്ങളെ പോസറ്റീവായി ഉൾകൊള്ളുകയും പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ആർജ്ജിക്കുക്കയുമാണ് വേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും ഇക്കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ വലിയൊരു അരക്ഷിതാവസ്ഥക്ക് അത് വഴിതെളിയിക്കും. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന ഈ വിഭാഗത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. വിദേശ സാങ്കേതിക വിദ്യകളും ഭാഷകളും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക് സ്വന്തം നാടിന്റെ സാംസ്കാരികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയും എന്നത് ഇവരുടെ മാത്രം പ്രത്യേകതയാണ്. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
കേന്ദ്രത്തിൽ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. സാധാരണ പ്രവാസികൾക്ക് ഇതിന്റെ ഫലം എത്രത്തോളം പ്രാപ്യമാണെന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. 1996ൽ സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് സ്ഥാപിച്ച നോർക്കയുടെ(NORKA) പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാവരും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ കൈവശമുള്ളവരല്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്‌. ഇവർക്ക് കൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്. മധ്യമങ്ങൾക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയും. ഇന്ന് മലയാളികൾക്ക് മാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള സ്വയംതൊഴിൽ കണ്ടെത്തുന്നതിനൊ, സംരംഭങ്ങളിലേർപ്പെടുന്നതിനൊ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളെങ്കിലും നൽകാൻ ഇവർക്കാകും. മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമാകുന്ന മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്. നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങളും സ്വയംതൊഴിലും തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾ ലഭിക്കാനുമുള്ള കാലതാമസം ഒഴിവാക്കണം. വിദേശത്തെ ബിസിനസ്സ് മതൃക അതെ രീതിയിൽ കേരളത്തിൽ പിന്തുടർന്നാൽ വിജയിക്കാൻ കഴിയണമെന്നില്ല. നാട്ടിലെ സാഹചര്യങ്ങൾ പഠിച്ചതിന് ശേഷം മത്രമെ ഏത് ബിസിനസ്സിലും മുതൽ മുടക്കാവൂ. പരിചിതമായ മേഖലയിൽ കാൽവെക്കുന്നതാണ്‌ നല്ലത്. കഴിയുമെങ്കിൽ വിദേശത്ത് നിൽക്കുമ്പോൾ തന്നെ ചെറിയ രൂപത്തിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതാണ് ഉചിതം. കേരളം ഇപ്പോൾ പുതിയ സംരംഭങ്ങൾക്ക് വളരേയേറെ വളക്കൂറുള്ള മണ്ണാണ്. വളർച്ചാ നിരക്കിൽ സംസ്ഥാനം വൻ മുന്നേറ്റമാണ്‌ കാഴ്ചവെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അലഭ്യത, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ദ തൊഴിലാളികളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു കൂട്ടായ ശ്രമവും സംവിധാനവും ഉണ്ടായാൽ വലിയൊരു സമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടൊപ്പം ഇവരെ ഉപയോഗിച്ച് കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാക്കുകയും ചെയ്യാം. മറിച്ച് പ്രവാസികളുടെ മടിശ്ശീലയിൽ മാത്രം കണ്ണും നട്ടിരുന്നാൽ തകർന്നടിയുന്നത് കേരളത്തിന്റെ സാമ്പത്തികാടിത്തറയായിരിക്കും. സർക്കാരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
muhammed kunhi wandoor
muhammed kunhi wandoor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...