Showing posts with label India. Show all posts
Showing posts with label India. Show all posts

Wednesday, June 29, 2016

കുറ്റകൃത്യങ്ങളും ശിക്ഷാ നടപടിയും, നിയമ ഭേദഗതിയുടെ അനിവാര്യത



മുഹമ്മദ്കുഞ്ഞി വണ്ടൂർ

    സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളും അരുംകൊലകളും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയള്ള കടന്നാക്രമങ്ങൾ, ബലാത്സംഗം, ലൈഗികാധിക്രമങ്ങൾ, ചെറുതും വലുതുമായ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി ദിനംതോറുമുള്ള ക്രൈംവാർത്തകളുടെ ആധിക്യം ഭയാശങ്കകളോടെ മാത്രമെ നോക്കിക്കാണാനാകൂ. ഓരൊ കുറ്റകൃത്യങ്ങളും നടക്കുമ്പോൾ വാർത്തകളായും പ്രതിഷേധങ്ങളായും മീഡിയകളിൽ സജീവമായിനിൽക്കുന്നു. കുറച്ചുകാലത്തേക്ക്‌ കാമ്പയ്ൻ ആചരിച്ച്‌ സാമൂഹ്യമാധ്യമങ്ങളും വിഷയം ഏറ്റെടുക്കുന്നു. ദിവസങ്ങൾ കൊഴിഞ്ഞുപോകുമ്പോൾ ചർച്ചകൾക്കും പ്രതിഷേധ സ്വരങ്ങൾക്കും പഴയ ഉഷ്മളത നഷ്ടമാകുന്നു. അങ്ങനെ ഓരോ കേസുകളും വിസ്മൃതിയിലേക്ക്‌ കൂപ്പ്കുത്തുന്നു. സമൂഹത്തിന്റെ നീതിബോധവും മനസാക്ഷിയും വീണ്ടും ഉണരണമെങ്കിൽ മറ്റൊരു കൊടുംക്രൂരതവരെ കാത്തിരിക്കേണ്ടി വരുന്നു. കുറ്റവാളികൾക്ക്‌ തക്കതായ ശിക്ഷയും ഇരകൾക്ക്‌ മതിയായ നീതിയും ലഭിക്കുന്നുണ്ടോയെന്ന്‌ വിലയിരുത്താൻ പ്രായോഗികമായ സംവിധാനങ്ങളൊന്നുമുണ്ടാകുന്നില്ല.
  സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളാണ്‌ അടുത്തകാലത്ത്‌ റിപ്പോർട്ടുചെയ്യപ്പെടുന്നതിൽ ഏറ്റവുമധികം. സംസ്ഥാനത്ത്‌ അഞ്ചുവർഷത്തിനിടെ 204കുട്ടികളാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സ്റ്റേറ്റ്‌ ക്രൈംറെക്കോഡ്സ്‌ ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ മാതാപിതാക്കളാലും ബന്ധുക്കളാലും കൊല്ലപ്പെട്ട കേസുകളാണധികവും. ഇക്കാലയളവിൽ 3,154 കുട്ടികൾ ബലാത്സംഗത്തിനിരയായതായും കണക്കുകൾ പറയുന്നു. പോലീസ്സ്റ്റേഷനുകളിൽ റെജിസ്ട്രർ ചെയ്ത കേസുകളുടെ അ​‍ൗദ്യോഗിക കണക്കുകൾ മാത്രമാണിത്‌. യാഥാർത്ഥ സംഖ്യ ഇതിലും എത്രയോ അധികമായിരിക്കും. പുറംലോകം അറിയാതെപോകുന്ന കയ്യേറ്റങ്ങളും പീഡനങ്ങളും നിരവധിയാണ്‌.
കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈനഗരത്തിൽ മണിക്കൂറുകൾക്കുള്ളിൽ ആറ്‌ കൊലപാതകങ്ങളാണ്‌ നടന്നത്‌.  ദിവസങ്ങൾക്കുമുമ്പ്‌ കൊല്ലം പറവൂരിലെ ജിഷ എന്ന നിയമ വിദ്യാർത്ഥിനി അതിക്രൂരമായി കൊലചെയ്യപെട്ടത്‌ രാജ്യത്തെ നടുക്കിയ വാർത്തകളിലൊന്നായിരുന്നല്ലൊ. കാമവെറി തീർക്കാനും വെക്ത്യവൈരാഗ്യങ്ങളുടെ പേരിലും പണാപഹരണത്തിന്‌ വേണ്ടിയും ഒട്ടേറെ കൊലപാതകങ്ങൾ നടക്കുന്നു. ഇതിൽ ആറ്റിങ്ങൽ ഇരട്ടക്കൊലയുൾപ്പടേയുള്ളവ മനസാക്ഷിയെ നടുക്കുന്നതായിരുന്നു.
  അക്രമം, കൊലപാതകം, ബലാത്സംഗം, ലൈഗിക പീഡനം തുടങ്ങി പലകേസുകളിലും യാഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയാതെ വരികയൊ കുറ്റക്കാരായി കണ്ടെത്തിയവർക്ക്‌ അർഹമായ ശിക്ഷ ലഭിക്കാതെവരികയോ ചെയ്യുന്നു. നിലവിലുള്ള നിയമ സംവിധാനങ്ങൾ നടപ്പാക്കുന്നതിലുള്ള പാളിച്ചകളും ആവശ്യമായ നിയമങ്ങളുടെ അപര്യാപ്തതയും പലകേസുകളിലും കുറ്റവാളികൾ രക്ഷപ്പെടുന്നതിനോ ഇരകൾക്ക്‌ നീതി നിഷേധിക്കപ്പെടുന്നതിനോ ഇടയാക്കുന്നു. ഒരു രാജ്യത്തെ സമസ്ത മേഖലയിലും നീതിയുക്തമായ ജീവിതം ഉറപ്പാക്കുന്നതിനാണ്‌ ആരാജ്യത്തെ നീതിന്യായ വ്യവസ്ഥ. തുല്യ നീതിയിലധിഷ്ഠിതമായ നിയമങ്ങളുടെ ക്രോഡീകരണമാണ്‌ നീതിന്യായ വ്യവസ്ഥ. ദൗർഭാഗ്യകരമെന്ന്‌ പറയാം നമ്മുടെ നിയമസംവിധാനത്തിന്‌ പലപ്പോഴും ഇരകളോട്‌ നീതിപുലർത്താൻ കഴിയാതെ വരുന്നു. നിയമത്തിന്റെ പഴുതുപിടിച്ചാണ്‌ പല കുറ്റവാളികളും രക്ഷപ്പെടുന്നത്‌. ഇവിടെ കുറ്റം ജയിക്കുകയും ഇരകൾ പരാജയപ്പെടുകയും ചെയ്യുന്നു. ബലാത്സംഗത്തിനോ പീഡനങ്ങൾക്കൊ ഇരയാകുന്നവർ സമൂഹത്തിന്റെ പുറംപോക്കിലേക്ക്‌ തള്ളപ്പെടുകയും വേട്ടക്കാരായ കുറ്റവാളികൾ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ സമൂഹത്തിൽ നെഞ്ചുവിരിച്ച്‌ നടക്കുകയും ചെയ്യുന്നു.
  പലകേസുകളിലും കുറ്റക്കാരെ കണ്ടെത്തുന്നതിനും ശിക്ഷ വിധിക്കുന്നതിനും കാലതാമസം നേരിടുന്നു. നീതിന്യായം വൈകുന്നത്‌ നീതി നിഷേധിക്കുന്നതിന്‌ തുല്ല്യമാണെന്ന്‌ നിയമം അനുശാസിക്കുമ്പോഴും ഈ തത്വത്തോട്‌ തന്നെ കൂറുപുലർത്താൻ നമ്മുടെ നീതിപീഠങ്ങൾക്ക്‌ കഴിയാതെ വരുന്നു. ലക്ഷക്കണക്കിന്‌ കേസുകൾ ഓരോ കോടതികളിലും കെട്ടിക്കിടക്കുന്നു. കോടതികളിൽ കെട്ടികിടക്കുന്ന ഓരോ കേസ്ഫയലുകളും നീതി നിഷേധത്തിന്റെ ഓരോ സാക്ഷ്യപത്രങ്ങളാണ്‌. സംസ്ഥാനത്തെ നടുക്കിയ ജിഷാ വധക്കേസിൽ മാസങ്ങൾ പിന്നിട്ടിട്ടും വേണ്ടത്ര വ്യക്തത കൈവന്നിട്ടില്ല. പ്രതി(കൾ)ക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പടേയുള്ള തുടർനടപടികൾ എപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന ധാരണയും പറയാനായിട്ടില്ല. രാജ്യത്തെ പലകേസുകളിലും കുറ്റക്കാരെ കണ്ടെത്തുന്നതിനും ശിക്ഷ വിധിക്കുന്നതിനും നടപ്പാക്കുന്നതിനുമെല്ലാം എടുക്കുന്ന വർഷങ്ങളുടെ കാലതാമസം നീതിന്യായ സംവിധാനത്തിന്റെ ബലഹീനതയാൺ​‍്‌ ചൂണ്ടിക്കാണിക്കുന്നത്‌.
  നീതിന്യായ വ്യവസ്ഥയിൽ നിയമത്തിനും നീതിക്കും അഭേദ്യ ബന്ധമാണുള്ളതെങ്കിലും രണ്ടും രണ്ടാണ്‌. ഒട്ടുമിക്ക കേസുകളിലും നിയമവും നീതിയും പരസ്പര വിരുദ്ധമാകുന്ന പ്രതിഭാസം നാം കണ്ടുകൊണ്ടിരിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ സങ്കീർണമായ നിയമങ്ങൾക്ക്‌ നീതിയേക്കാൾ പ്രാധാന്യം നൽകേണ്ടിവരു. ഇവിടെ നിയമത്തെ തലനാരിഴകീറി ചർച്ചചെയ്യുമ്പോൾ നീതി കണ്ടില്ലെന്ന്‌ നടിക്കേണ്ടിവരുന്നു. അടുത്തകാലത്ത്‌ പുറത്തുവന്ന പല നീതിന്യായ തീർപ്പുകളിലും ഈ വൈരുദ്ധ്യം കാണാനാകും. 2012ൽ ഓടുന്ന ബസിൽവെച്ച്‌ ജ്യോതിയെന്ന പെൺകുട്ടി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ട്‌ അതിധാരുണമായി മരണപ്പെടാനിടയായ സംഭവം രാജ്യത്തെ ഇളക്കിമറിച്ച കേസുകളിലൊന്നായിരുന്നല്ലോ. ഇതുപോലെ ജനകീയ ഇടപെടലുകൾകൊണ്ട്‌ ശ്രദ്ധേയമായ മറ്റൊരുകേസും അടുത്തകാലത്തുണ്ടായിട്ടില്ല. ഈ കേസിലെ പ്രധാനപ്രതിയും ഇരയായ പെൺകുട്ടിയോട്‌ ഏറ്റവുമധികം ക്രൂരതകൾ കാണിച്ചതും ഒരു പതിനേഴുകാരനായിരുന്നു. മൂന്നുവർഷത്തെ തടവിനുശേഷം നിയമത്തിനുമുമ്പിലെ ?കുട്ടികുറ്റവാളി? പുറത്തുവരാൻ സാഹചര്യമുണ്ടായപ്പോൾ ?കുറ്റം ജയിച്ചു, ഞങ്ങൾ തോറ്റു? എന്നാണ്‌ പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്‌. മകളുടെ മാനവും ജീവനും കവർന്നെടുത്ത മാനസികാവസ്ഥയിൽ നിന്നും നിയമത്തിന്റെ പഴിതിലൂടെ കുറ്റവാളി രക്ഷപ്പെടുന്ന നിരാശയിൽനിന്നും അവർ സമൂഹത്തിന്റെ നെഞ്ചിലേക്ക്‌ തൊടുത്തുവിട്ട വികാരനിർഭരമായ ആവാക്കുകൾ നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിഷേധമായിരുന്നു.
  കുറ്റകൃത്യം നടക്കുന്നസമയത്ത്‌ പ്രതിക്ക്‌ നിയമപ്രകാരം പ്രായപൂർത്തിയായില്ലെന്ന സാങ്കേതികത്വംകൊണ്ട്‌ നാമമാത്രമായ ശിക്ഷയിൽ കാര്യങ്ങളൊതുങ്ങുകയായിരുന്നു. പ്രതിയുടെ പ്രായക്കുറവെന്ന ഒറ്റക്കാരണംകൊണ്ട്‌ ഒട്ടേറെ വേദനകൾ സഹിച്ച്‌ ജീവിതംതന്നെ ഹോമിക്കപ്പെട്ട ഒരു പെൺകുട്ടിക്ക്‌ നീതി നിഷേധിക്കുന്നതിന്‌ തുല്ല്യമായ കാഴ്ചയാണ്‌ നാംകണ്ടത്‌. മാത്രവുമല്ല ഇതുപോലുള്ളവർ നിയമത്തിന്റെ പഴുതുകളുടെ ഓരംപറ്റി നിയമത്തെ നിസാരവൽക്കരിക്കാനും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാനുമുള്ള സാധ്യതകൾ എമ്പാടുമുണ്ടതാനും. ധർമ്മവും നീതിയും നിയമത്തിന്റെ മുമ്പിൽ നിഷ്പ്രഭമാകുന്ന കാഴ്ചയാണിത്‌. ഇത്പോലുള്ള കൊടുംക്രൂരതകൾ ചെയ്യാനുള്ള ആർജ്ജവവും തന്റേടവുമുള്ളവർക്ക്‌ അതിനർഹമായ ശിക്ഷയേറ്റുവാങ്ങുന്നതിനും പ്രായം തടസ്സമാകോണ്ട കാര്യമില്ല.
  പരിധിക്കപ്പുറമുള്ള മനുഷ്യാവകാശ പരിഗണനകൾ പലപ്പോഴും കുറ്റവാളികൾക്ക്‌ നിർഭയത്വം നൽകുന്നു. മാനമോ ധനമോ ജീവൻതന്നെയോ നഷ്ടപ്പെടുന്ന ഇരകൾക്ക്‌ ലഭിക്കേണ്ട മനുഷ്യാവകാശത്തേക്കാൾ കുറ്റവാളികളുടെ മനുഷ്യാവകാശത്തിന്‌ പ്രാധാന്യം കൽപ്പിക്കുന്നത്‌ നീതിയുക്തമായ നിയമവാഴ്ചയുടെ അടയാളയല്ല. ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ മനുഷ്യാവകാശങ്ങളെകുറിച്ച്‌ പരിതപിക്കുന്നവർ നിരപരാധികളായ ഇരകളുടെ നഷ്ടത്തെകുറിച്ചും ശിഷ്ടജീവിതത്തെകുറിച്ചും ആലോചിക്കുന്നത്‌ നല്ലതാണ്‌. കുറ്റവാളിക്ക്‌ ശിക്ഷ നൽകുന്നത്‌ ചൈതതെറ്റിനുള്ള പ്രതികാരനടപടി എന്നതിലപ്പുറം സമൂഹത്തിന്‌ പാഠവും പ്രചോദനവുമാകേണ്ടതാണ്‌. മറ്റുള്ളവരുടെ ജീവനും സ്വത്തിനും മാനത്തിനും പോറലേൽപ്പിക്കുമ്പോൾ തങ്ങളെ കാത്തിരിക്കുന്ന ശിക്ഷയെകുറിച്ച്‌ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കൂടിയാണിത്‌.

  സാമ്രാജ്യത്വ താൽപ്പര്യങ്ങൾ മുൻനിർത്തി പതിനഞ്ച്‌ ദശകങ്ങൾക്കപ്പുറം ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയ ശിക്ഷാനിയമമാണ്‌ ഇപ്പോഴും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അധാരശില. ഒന്നര നൂറ്റാണ്ടിനുമുമ്പുള്ള സാമൂഹ്യസാഹചര്യമല്ല ഇന്ന്‌ നിലവിലുള്ളത്‌. സ്ഥാപിത കാലഘട്ടത്തിൽമാത്രം പ്രസക്തമായ ഒട്ടേറെകാര്യങ്ങൾ ഇപ്പോഴും അനുവർത്തിച്ചുപോരുന്നു. സാമ്രാജ്യത്വ അധീശത്വം ഊട്ടിയുറപ്പിക്കാൻ ബൃട്ടീഷുകാർ ഉൾപ്പെടുത്തിയ രാജ്യദ്രോഹപരാമർശമുള്ള 124എ വകുപ്പ്പോലുള്ളവ പരിഷ്കാരങ്ങൾക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. പുതിയ തലമുറയിലെ കുറ്റകൃത്യങ്ങളായ എ.ടി.എം തട്ടിപ്പ്‌, ഓൺലൈൻചൂതാട്ടം തുടങ്ങിയ സൈബർകുറ്റകൃത്യങ്ങളെ ശക്തമായി നേരിടുന്നതിനുള്ള ശിക്ഷാനിയമങ്ങളും രൂപപ്പെടേണ്ടതുണ്ട്‌. രാജ്യത്തെ എല്ലാ ജനങ്ങൾക്കും തുല്ല്യനീതി ഉറപ്പാക്കാനും അധികാരവും സ്വാധീനവും ഉപയോഗിച്ച്‌ നീതിയും ന്യായവും വിലക്കുവാങ്ങാമെന്ന അവസ്ഥയുണ്ടാകാതിരിക്കാനും നീതിന്യായ സംവിധാനത്തിന്‌ കഴിയേണ്ടതുണ്ട്‌. കാലം ആവശ്യപ്പെടുന്ന പരിഷ്കാരങ്ങളോടെ നീതിന്യായ സംവിധാനത്തെ ഈടുറ്റതാക്കിയില്ലെങ്കിൽ അരാജകത്വവും അരക്ഷിതാവസ്ഥയും അതിവിദൂരമാവുകയില്ല.



Thursday, March 31, 2016

മൃതിയടയുന്ന പ്രവാസി വകുപ്പ്



മുഹമ്മദ്കുഞ്ഞി വണ്ടൂർ
 
പ്രവാസി കാര്യങ്ങൾക്ക്‌ പേരിനെങ്കിലും കേന്ദ്രത്തിൽ ഒരു മന്ത്രിയും വകുപ്പുമുണ്ടായിരുന്നു. ആദ്യം മന്ത്രി പദവി കേന്ദ്രം എടുത്തു കളുഞ്ഞു. ഇപ്പോൾ സ്വന്തമായി വകുപ്പ്‌ തന്നെ വേണ്ടെന്ന്‌ വച്ചിരിക്കുന്നു. പ്രവാസി കാര്യങ്ങൾക്ക്‌ വേണ്ടി പ്രത്യേകം മന്ത്രി വേണ്ടെന്ന തീരുമാനം വന്നപ്പോൾ തന്നെ കാര്യങ്ങളുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഏറക്കുറെ വ്യക്തമായിരുന്നു. 12 വർഷങ്ങൾക്ക്‌ മുമ്പ്‌ യു.പി.എ സർക്കാറിന്റെ കാലത്താണ്‌ വിദേശകാര്യ വകുപ്പ്‌ വിഭജിച്ച്‌ പ്രവാസികാര്യങ്ങൾക്ക്‌ പുതിയ വകുപ്പ്‌ രൂപീകരിച്ചത്‌. 

പ്രവാസികളുടെ ക്ഷേമവും സുരക്ഷയുമായിരുന്നു ലക്ഷ്യം. പ്രവാസി നിക്ഷേപം ഏകീകരിപ്പിക്കുക, മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ബൃഹത്തായ പദ്ധതികളുമായിട്ടായിരുന്നു 2004ൽ പ്രവാസികാര്യ വകുപ്പ്‌ രൂപീകൃതമായത്‌. തുടക്കത്തിൽ അതിനുവേണ്ടിയുള്ള പ്രഥമിക പ്രവർത്തനങ്ങൾ അൽപ്പമെങ്കിലും നടന്നതുമാണ്‌. ഈ ലക്ഷ്യം കൈവരിക്കാൻ വകുപ്പും മന്ത്രിയും എന്തെല്ലാം ചെയ്തുവെന്നതും, സാധാരണ പ്രവാസികൾക്ക്‌ ഇത്‌ എത്രത്തോളം ഗുണകരമായിരുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്‌. എന്തായാലും പ്രവാസികാര്യം  വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കാനാണ്‌ ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. പുതിയ സർക്കാർ അധികാരമേറ്റയുടനെ തന്നെ ഇതിനുള്ള ശ്രമങ്ങൾ പടി പടിയായി നടന്നിരുന്നു. വർഷങ്ങളായ ആണ്ടിലൊരിക്കൽ കൊട്ടിഘോഷിച്ചിരുന്ന പ്രവാസി ഭാരതീയ ദിവസ്‌ എന്ന പേരിൽ നടന്നിരുന്ന പ്രവാസികളുടെ പ്രതിനിധി സമ്മേളനത്തിന്‌ പോലും ഇപ്പോൾ പഴയ പകിട്ടില്ല. ഇക്കാലമത്രയും നടന്ന സമ്മേളനങ്ങൾ സാധാരണ പ്രവാസികളെ എത്രത്തോളം സ്വാധീനിച്ചുവെന്നത്‌ മറ്റൊരു കാര്യം.
വർഷങ്ങളായി ഇന്ത്യയുടെ സമ്പദ്ഘടനക്ക്‌ കൈതാങ്ങ്‌ നൽകുന്നത്‌ പ്രവാസികളാണെന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണ്‌. പ്രവാസികളുടെ പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കാൻ കഴിയാതെ വരുന്നത്‌ ആമേഖലയെ തളർത്തുന്നതിന്‌ തുല്ല്യമാണ്‌. ഭാവിയിൽ പ്രവാസി നിക്ഷേപത്തിൽ കാര്യമായ ചോർച്ചയുണ്ടാകാൻ ഇത്‌ കാരണമായേക്കും. ഗൾഫ്‌ രാജ്യങ്ങളിൽനിന്നടക്കം രാജ്യത്തേക്കൊഴുകുന്ന വിദേശ നാണ്യത്തിൽ നേരിയ കുറവുണ്ടായാൽ പോലും നമ്മുടെ സാമ്പത്തിക നിലയെ അത്‌ കാര്യമായി ബാധിക്കും. ഗൾഫ്‌ പണം എത്രത്തോളം നമ്മുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമ്പോൾ ഇത്‌ ബോധ്യമാകുന്നതാണ്‌. വർഷങ്ങളായി ഇന്ത്യയുടെ പ്രത്യേകിച്ച്‌ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത്‌ പ്രവാസികളാണ്‌. അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌.
ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസി മലയാളികളാണ്‌. കേവലം സമ്പന്നരായ പ്രവാസി വ്യവസായികൾക്ക്‌ മാത്രമല്ല ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും. സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ ഒരുപോലെ പങ്കാളികളാണ്‌. രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ രാജ്യത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒത്തിരി ഗ്രാമങ്ങളെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നനോന്മുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും, സ്വന്തം നാടും വീടും വിട്ട്‌ അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

ഗൾഫ്‌ മേഖലയിലുള്ള പ്രവാസികൾക്ക്‌ ഇപ്പോഴും ഒട്ടനേകം പ്രശ്നങ്ങളുണ്ട്‌. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. തൊഴിൽ നിയമങ്ങളിൽ കുരുങ്ങി നാട്‌ പിടിക്കേണ്ടിവരുന്നവർക്ക്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടേണ്ടി വരുന്നത്‌. തങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും ചെറിയ സമ്പാദ്യങ്ങളും  സ്വന്തം നാട്ടിൽ പ്രയോചനപ്പെടുത്താൻ കാര്യക്ഷമമായ പദ്ധതികൾ അവർക്ക്‌ ലഭിക്കാതെ പോകുന്നു. പ്രശ്നങ്ങൾ ഉന്നയിക്കാനും ബോധിപ്പിക്കാനും സ്വതന്ത്രമായ ഒരു സംവിധാനം ഇല്ലാതാകുന്നത്‌ സാധാരണ പ്രവാസികളെ ദോഷകരമായി ബാധിക്കും. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ഒട്ടേറെ ചലനമുണ്ടാക്കാൻ സാധിക്കുന്ന മേഖലയെ കേന്ദ്ര സർക്കാർ ചെറിയ ലാഘവത്തോടെ കാണുന്നുവെന്നത്‌ ആശങ്കാജനകമാണ്‌.
യഥാർത്ഥത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക്‌ പ്രവാസികൾക്ക്‌ വേണ്ടി പലതും ചെയ്യാനാകും. ഇതിലൂടെ രാജ്യത്തിന്റെ വരുമാനം ഉയർത്തുകയും ചെയ്യാം. തൊഴിൽ നിയമങ്ങളടക്കമുള്ള പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെട്ട്‌ പരിഹരിക്കാൻ കഴിണം. പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരിക്കാനും അവസരോചിത ഇടപെടലുകൾ നടക്കേണ്ടതുണ്ട്‌.
പ്രവാസികളിൽ സംരഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്‌ സർക്കാരുകൾക്ക്‌ ഒട്ടേറെ കാര്യങ്ങൾ ചയ്യാൻ കഴിയും.  മടങ്ങി വരുന്ന പ്രവാസികളുടെ കാര്യത്തിലും ഗുണകരമായ സമീപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ രാജ്യത്തിന്‌ കഴിയേണ്ടതുണ്ട്‌. വിദേശ സാങ്കേതിക പരിജ്ഞാനവും ഭാഷാ പ്രാവീണ്യവും കൈമുതലുള്ള പ്രവാസികൾക്ക്‌ സ്വന്തം നാടിന്റെ സാംസ്കാരവും സാമൂഹ്യ സാഹചര്യങ്ങളും ഉൾകൊണ്ട്‌ പ്രവർത്തിക്കാൻ കഴിയും.
കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം ഗൾഫ്‌ മേഖലയുൾപ്പടേയുള്ള ലക്ഷക്കണക്കിന്‌ പ്രവാസികൾക്ക്‌ ഒരു തിരിച്ചടി തന്നെയാണ്‌. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ഇതുവരെ സ്വന്തമായി ഒരു വകുപ്പെങ്കിലുമുണ്ടയിരുന്നു. വിദേശകാര്യ വകുപ്പിന്‌  നയ തന്ത്ര ബന്ധങ്ങൾ ഉൾപ്പടേയുള്ള സങ്കീർണ്ണമായ അനേകായിരം പ്രശ്നങ്ങളുണ്ടായിരിക്കെ പ്രവാസികളുടെ പ്രശ്നങ്ങളിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നത്‌ കണ്ടറിയേണ്ടതാണ്‌. വർഷങ്ങളായി രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നേരിട്ട്‌ പങ്കാളികളാകുന്ന ലോകത്തെമ്പാടുമുള്ള പ്രവാസികൾക്ക്‌ സ്വന്തമായി ഒരു വകുപ്പ്‌ എന്തുകൊണ്ടും അത്യാവശ്യമാണ്‌. പ്രവാസി വകുപ്പ്‌ നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം പുനപ്പരിശോധിക്കേണ്ടതുണ്ട്‌.

 

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...