Showing posts with label ആനുകാലികം. Show all posts
Showing posts with label ആനുകാലികം. Show all posts

Saturday, February 4, 2017

കാൻസർ!

മുഹമ്മദ്കുഞ്ഞി വണ്ടൂർ
..................................................
കേരളത്തിലെ പ്രധാനപ്പെട്ടൊരു  ആശുപത്രിയിലെ ഒ.പി വിഭാഗത്തിനു മുമ്പിൽ ഊഴവും കാത്തിരിക്കുകയായിരുന്നു. ആശുപത്രിയിലെ ഏതണ്ടെല്ലാ ഡോക്ടർമാരുടേയും ഒ.പികളും ഇവിടേയാണ്‌ പ്രവർത്തിക്കുന്നത്. രാവിലെ 6 മണിക്കുതന്നെ  ഒ.പി വിഭാഗത്തിനു മുമ്പിൽ നീണ്ടുകിടക്കുന്ന ഇരിപ്പിടങ്ങളെല്ലാം രോഗികളെകോണ്ടും കൂട്ടിനുവന്നവരെകൊണ്ടും നിറഞ്ഞിരുന്നു. എല്ലാവരും അവരവരുടെ ഊഴവും കാത്തിരിക്കുകയാണ്‌. ആദ്യമെത്തിയവർ കൺസൾട്ടിങ്ങ് കഴിഞ്ഞു പോകുന്നു. പുതുതായി ആളുകൾ വന്നുകൊണ്ടുമിരിക്കുന്നുമുണ്ട്. അടിയന്തിരമായി ഒരു സർജ്ജറിയുള്ളതുകാരണം ഉച്ചക്ക് 12 മണിയോടെയാണ്‌ ഞങ്ങളുടെ ഡോക്ടർ ഒ.പിയിലെത്തിയത്.
സർജിക്കൽ ഓങ്കോളജിസ്റ്റിന്റെ ഒ.പിക്കെതിർവശമാണു ഞങ്ങളുടെ ഒ.പി. ആഴ്ചയിലൊരിക്കൽ മാത്രമെ ഇവിടെ ഓങ്കോളജിസ്റ്റിന്റെ പരിശോധനയുള്ളൂ. അവിടെ സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. പല പ്രായത്തിലുള്ള രോഗികളേയും അവിടെ കാണാം. സ്തീകളും പുരുഷാന്മരുമുണ്ട്. ചെറിയ കുട്ടികൾ വരേയുണ്ട്. ആദ്യമായി പരിശോധനക്കെത്തിയവരും തുടർചികിത്സക്കുവേണ്ടി വന്നവരുമുണ്ട്. എല്ലാവരുടെ മുഖത്തും നിരാശയോ ഭീതിയൊ കാണാമായിരുന്നു. ഉറക്കച്ചടവോടെയും ആലസ്യത്തോടെയും ഓങ്കോളജിക്കെതിർവശമുള്ള കസേരയിലിരിക്കുമ്പോഴാണ്‌ ആ യുവ ദമ്പതികൾ ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തുവരുന്നത് കണ്ടത്. രണ്ടുപേരും വിതുമ്പലോടെയാണ്‌ പുറത്തിറങ്ങി വന്നത്. യുവതി കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
പിന്നീടന്വേഷിച്ചപ്പോഴാണ്‌ യുവാവിന്‌ ആമാശയ കാൻസറായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്. വിദേശത്തായിരുന്ന യുവാവ് ശാരീരികാസ്വസ്തതകളെ തുടർന്ന് ഈയടുത്താണ്‌  നാട്ടിലെത്തിയത്. ലാബ് ടെസ്റ്റുകളുടെ റിസൾറ്റുകളും മറ്റും ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു.
..................................................
സമൂഹത്തിൽ ഇന്ന് കാൻസർ രോഗികൾ വർദ്ധിച്ചുവരുന്നു. അതോടൊപ്പം  രോഗ ഭീതിയും. രോഗം കാൻസറാണെന്ന് അറിയുന്ന നിമിഷം എത്ര മനക്കരുത്തുള്ളവരാണെങ്കിലും തകർന്നുപോകും. രോഗികളോടും അവരുടെ കുടുമ്പങ്ങളോടും  രോഗത്തെകുറിച്ച് തുറന്ന് പറയേണ്ടിവരുന്ന ഡോക്ടറും ഏതാണ്ടിതുപോലൊരു മാനസികാവസ്ഥയാണ്‌ അനുഭവിക്കുന്നത്. നേരത്തെ കണ്ടുപിടിച്ചാൽ  ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കാൻസറിനെ മരണത്തിന്റെ തുടക്കമായിട്ടാണ്‌ സമൂഹം കാണുന്നത്. കാൻസറിനെ കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാവേണ്ടതുണ്ട്.  ചികിത്സയോടൊപ്പം രോഗികൾക്ക് മാനസികാമായി കരുത്തുപകരാനാണ്‌ ശ്രമിക്കേണ്ടത്. ചിട്ടയായ ജീവിത ശൈലിയും വിഷവിമുക്തമായ ഭക്ഷണ ക്രമവും കാൻസറിന്റെ വ്യാപനം ഒരു പരിധിവരെ തടയാൻ സാധിക്കും..
..................................................
ഇന്ന് ലോക കാൻസർ ദിനം

Saturday, January 25, 2014

ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ

          
Muhammed Kunhi Wandoor, India, Republic Day, Indian Republic, Independence day, kerala
          വൈദേശികാധിപത്യത്ത്യൽ നിന്നും മോചനം നേടിയിട്ട്‌ അറുപത്തഞ്ചാണ്ട്‌ പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്‌ വേണ്ടി കയ്‌ മെയ്‌ മറന്ന്‌ പേരാടിയ ഒരു ജനതയുടെ അർഹമായ ആഘോഷത്തിന്റെ സുദിനം കൂടിയാണ്‌ റിപ്പബ്ളിക്‌ ദിനം. ഇതിൽ വിദേശികളുടെ തോക്കിനുമുമ്പിൽ വിരിമാറ്‌ കാണിച്ച ദേശസ്നേഹികളുടെ വിജയ മന്ത്രങ്ങളുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ വേണ്ടി നിലകൊണ്ടതിന്റെ പേരിൽ തൂക്കുമരമേറ്റുവാങ്ങേണ്ടി വന്ന ധീരദേശാഭിമാനികളുടെ നിശ്ചയ ദാർഡ്യത്തിന്റെ ചുവന്ന അടയാളങ്ങളുണ്ട്‌. ഇന്ത്യക്കാരനായി ജീവിച്ചതിന്റെ പേരിൽ കൂട്ടത്തോടെ കൊന്നൊടുക്കിയ നിരപരാധികളുടെ രക്തത്തിന്റെ ഗന്ധമുണ്ട്‌. വൈവിധ്യങ്ങൾക്കിടയിലും സ്വന്തം രാജ്യത്തിന്‌ വേണ്ടി ഒത്തൊരുമയോടെ പോരാടിയതിന്റെ മധുരമാണ്‌ ആറര പതിറ്റാണ്ടുകൾക്കിപ്പുറവും നാം നുകർന്ന്‌ കൊണ്ടിരിക്കുന്നത്‌.
      
          സ്വാതന്ത്രാനന്തരം ഇന്ത്യ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നൂതനമായ കാൽവെപ്പുകൾ നടത്തി. വിദ്യാഭ്യാസ മേഖലയിൽ ഒരുപാട്‌ മുന്നോട്ട്‌ പോയി. രാജ്യത്ത്‌ ഒട്ടേറെ ഉന്നത കലാലയങ്ങൾ ഉയർന്നു വന്നു. പുതിയ സങ്കേതങ്ങളും ഉപാധികളും സ്വീകരിക്കുക വഴി ലോകത്തിന്റെ വികസനക്കുതിപ്പിന്‌ ഏതാണ്ട്‌ ഒപ്പം തന്നെ സഞ്ചരിക്കാൻ ഇന്ത്യക്ക്‌ കഴിഞ്ഞു. വാർത്താ വിനിമയ രംഗത്തും വിപ്ളവകരമായ നേട്ടങ്ങളുണ്ടായി. സാമൂഹ്യ സാംസ്കാരിക മേഖലകളിലും കാര്യമായ പരിഷ്കാരങ്ങളുണ്ടായി. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഉയർത്തെഴുനേൽക്കപ്പെട്ടു. ലോക രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചലനങ്ങളുണ്ടാക്കുകയും ചെയ്തു. 

          നമ്മുടെ രാജ്യത്തിന്‌ നിറപ്പകിട്ടില്ലാത്ത ഇരുളടഞ്ഞ മറ്റൊരു മുഖം കൂടിയുണ്ട്​‍്‌. ജനാധിപത്യം ഇവിടെ രോഗ ശയ്യയിലാണ്‌. അഴിമതിയും സ്വജനപക്ഷപാദവും അരങ്ങ്‌ തകർക്കുന്നു. പട്ടിണിയും ദാരിദ്ര്യവും വലിയ ഭീഷണിയായി നിലനിൽക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കുന്നു. അവശ്യ സാധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം ജന ജീവിതം ദുസഹമാക്കുന്നു. ദളിതർക്കും പിന്നോക്കക്കാർക്കും ഏതാണ്ട്‌ സ്വാതന്ത്ര ലബ്ധിക്ക്‌ മുമ്പുള്ള അതെ അവസ്ഥ തന്നെ ഇപ്പോഴും നിലനിൽക്കുന്നു. ജാതീയവും വർഗീയവുമായ വിഭാഗീയ ചിന്തകൾ രൂക്ഷമായി തന്നെ നില നിൽക്കുന്നു. ദളിദരും മത ന്യൂന പക്ഷങ്ങളും തുടർച്ചയായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. സവർണാധിപത്യം ഏതാണ്ട്‌ എല്ലാ മേഖലയും കയ്യടക്കി വെച്ചിരിക്കുന്നു. 

          ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമായി വിനിയോഗപ്പെടുന്നത് വിരോധഭാസമാണ്.തെരഞ്ഞെടുപ്പും വോട്ട്ബാങ്കും കേന്ദ്രീകരിച്ചുള്ള കേവലം രാഷ്ട്രീയ ജനാധിപത്യമാണ്‌ ഇവിടെ നിരന്തരം ചർച്ച ചെയ്യപ്പെടുന്നത്‌. അഞ്ചാണ്ടിലൊരിക്കൽ പോളിംഗ്‌ ബൂത്തിൽ പോയി വോട്ട്‌ ചെയ്യുക എന്നത്‌ മാത്രമാണ്‌ ജനാധിപത്യമെന്ന വിശ്വാസം സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നു. ജനാധിപത്യത്തിന്‌ ഇതിലുപരി സുപ്രധാനമായ ഒട്ടേറെ മാനങ്ങളുണ്ടെന്നത്‌ ഇവിടെ മനപൂർവ്വം വിസ്മരിക്കപ്പെടുന്നു. ഒരു ജനാധിപത്യ രാജ്യത്ത്‌ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും ആധിപത്യമുണ്ടാകേണ്ടത്‌ ആ രാജ്യത്തെ ജനങ്ങൾക്കാണെന്നത്‌ നാം മറന്നു പോകുന്നു.  

          അഴിമതിയും കള്ളപ്പണവും രാജ്യത്തിന്റെ തീരാശാപമായി തുടർന്നു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ പൊതു ഖജനാവിന്‌ ഭീമമായ നഷ്ടങ്ങൾ വരുത്തിയ ഒട്ടേറെ അഴിമതികളുടെ നീണ്ട നിരതന്നെ നമുക്ക്‌ മുമ്പിലുണ്ട്‌. ഹവാല, കാലിത്തീറ്റ, ബോഫോഴ്സ്‌,  ടെലികോം, ആദർശ്‌ ഫ്ളാറ്റ്‌, ശവപ്പെട്ടി, കോമൺവെൽത്ത്‌, 2ജി സ്പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയവ ഇതിൽ ചിലത്‌ മാത്രം. കണ്ണു തള്ളിപ്പോകുന്ന തരത്തിൽ വൻതുകയുടെ നഷ്ടങ്ങളുടെ കണക്കാൺ​‍്‌ ഓരോ അഴിമതി കഥകളും നമുക്ക്‌ പറഞ്ഞുതരുന്നത്‌. രാജ്യത്തെ പകുതിയിലേറെ വരുന്ന പട്ടിണി പാവങ്ങൾക്ക്‌ പശിയടക്കാനുള്ള വകയിലേക്കല്ല ഈ ഭീമയായ തുക ചെലവഴിച്ചത്‌, മറിച്ച്‌ കോർപ്പറേറ്റുകളുടേയും വൻകിട കുത്തകകളുടേയും പണച്ചാക്കുകളിലേക്കാണ്‌ ഈ തുകയത്രയും ഒഴികിയത്‌. കള്ളപ്പണത്തിന്റെ കാര്യത്ത്യലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണുള്ളത്‌.    

          ദാരിദ്ര്യ നിർമാർജ്ജനമെന്നത്‌ ഇപ്പോഴും കടലാസിലൊതുങ്ങുന്നു. രാജ്യം സ്വതന്ത്രമായിട്ട്‌ അറുപത്തഞ്ചാണ്ട്‌ പിന്നിട്ടിട്ടും ലോകത്താകമാനമുള്ള ദരിദ്രരിൽ മൂന്നിലൊന്ന്‌ മനുഷ്യരും ജീവിക്കുന്നത്‌ ഇന്ത്യയിലാണ്‌. രാജ്യത്തെ എഴുപത്തഞ്ച്‌ ശതമാനം ജനങ്ങളും കഷ്ടിച്ച്‌ ജീവിതം മുന്നോട്ട്‌ കൊണ്ട്പോകാൻ മാത്രം കുറഞ്ഞ വരുമാനമുള്ളവർ. തൊഴിലില്ലായ്മ രൂക്ഷമായി തന്നെ നിലിനിൽക്കുന്നു. രാജ്യത്തെ നല്ലെരു ശതമാനവും സ്വന്തമായി കിടപ്പാടമില്ലാത്തവരാണ്‌. കടത്തിണ്ണയിലും ഫുട്പാത്തുകളിലും അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ആളുകളാണ്‌ ഇന്ത്യയിലുള്ളത്‌.  

          ഇന്ത്യയിൽ കോടിക്കണക്കിന്‌ കുട്ടികൾ ഭിക്ഷാടനം നടത്തിയും ജോലിചെയ്തും ജീവിക്കുന്നവരാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന അനേകലക്ഷം കുട്ടികൾ. വികസനങ്ങളുടെ കേളികൊട്ട്‌ നടത്തുന്നതിനിടയിൽ വിദ്യലയങ്ങളുടെ ചവിട്ടുപടി പോലും കാണാത്ത ലക്ഷക്കണക്കിന്‌ കുട്ടികളെ നാം വിസ്മരിച്ച്‌ പോകുന്നു. ശിശുമരണ നിരക്കിലും പോഷകാഹാരക്കുറവിന്റെ കാര്യത്തിലും നമ്മുടെ രാജ്യം മുൻപന്തിയിൽ തന്നെ.

          ദളിതരും ആദിവാസികളും നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. മത ന്യൂന പക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. നിരപരാധികളായ ഒട്ടേറെ ആളുകൾ വിചാരണപോലുമില്ലാതെ ജയിലിൽ കിടക്കുന്നു. ചെയ്ത കുറ്റമെന്തെന്ന്‌ പോലും അറിയാൻ അവർക്കവകാശമില്ല. മനുഷ്യാവകാശം നിരന്തരമായി ലംഘിക്കപ്പെടുന്നു. വർഗീയ ലഹളകളും വംശീയ കലാപങ്ങളും രാജ്യത്തിന്റെ സ്വാസ്ത്യം കെടുത്തിക്കൊണ്ടിരിക്കുന്നു. 

          പൊതു ദേശീയത യിൽ നിന്ന്‌ മത ദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാൻ കാലങ്ങളായി രാജ്യത്ത്‌ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മത ദേശീയത തികഞ്ഞ സ്വാർത്ഥതയാണ്‌. ഇവിടെ മനുഷ്യർക്കിടയിൽ അതിർ വരമ്പുകൾ തീർക്കപ്പെടുന്നു. മറ്റു മതസ്ഥരെ അപരനും ശത്രുക്കളുമായി കാണുന്നു. ഇതിന്‌ വേണ്ടി സർവമാന സംവിധാനങ്ങളേയും അധീനപ്പെടുത്തുന്നു. ഇത്‌ ഒരു ജനാധിപത്യ രാജ്യത്തിന്‌ ഒട്ടും ഭൂഷണമല്ല. ഒരു മത നിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം  പ്രതിസന്ധികൾക്കെ ഇട നൽകൂ.

          സാമ്രാജ്യത്വത്തിന്റെ പുതിയ മുഖങ്ങളായ ആഗോളീകരണവും നവ ലിബറൽ ആശയങ്ങളും പ്രതിസന്ധികൾ തീർക്കുന്നു. രാജ്യത്തെ വാണിജ്യ വിപണിയുടെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. വൻകിട കോർപ്പറേറ്റുകൾ സർവ്വ സ്വാതന്ത്രരായി വഹരിക്കുന്നു. ഖനികളുൾപ്പെടുന്ന രാജ്യത്തെ പ്രകൃതി വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക്‌ തീരെഴുതിക്കൊണ്ടിരിക്കുന്നു. വ്യാവസായിക വികസനങ്ങളുടെ പേരിൽ ദളിതരും ആദിവാസികളും സ്വന്തം മണ്ണിൽനിന്ന്‌ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. 

          ഇനിയും നമുക്ക്‌ കാത്തിരിക്കാം; നല്ലൊരു നാളേക്ക്‌ വേണ്ടി, ജന പങ്കാളിത്തമുള്ള ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിന്‌ വേണ്ടി, അഴിമതിയും സ്വജന പക്ഷപാദവുമില്ലാത്ത ഒരു ഭരണ ക്രമത്തിനുവേണ്ടി, നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സനാതനമൂല്യം പുലർന്ന്‌ കാണുന്നതിനതിന്‌ വേണ്ടി, ജാതീയവും വംശീയവും മതപരവുമായ അടിച്ചമർത്തലുകളില്ലാത്ത സാമൂഹ്യ സൃഷടിപ്പിന്‌ വേണ്ടി. ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ഒരു സുപ്രഭാതം നമുക്കും സ്വപ്നം കാണാം. അതിനായി കക്ഷി രാഷ്ട്രീയ ജാതി മത വർഗ ചിന്തകൾക്കധീതമായി ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാൻ ഈ റിപ്പബ്ളിക്‌ ദിനം നിമിത്തമാകട്ടെ!

മുഹമ്മദ്കുഞ്ഞി വണ്ടൂർ


(ഇന്ത്യയുടെ അറുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.)

muhammed kunhi wandoor
muhammed kunhi wandoor


Wednesday, November 20, 2013

പീഡനം നേരിടുന്ന നമ്മുടെ കുട്ടികൾ

    
     ക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം നവംബർ ഇരുപതിനാണ്‌ ആഗോള ശിശുദിനമായി ആചരിക്കുന്നത്‌. ഇന്ത്യൻ പ്രധാനമധന്തയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ്‌ ഇന്ത്യയിൽ ശിശുദിനം ആചരിച്ചുവരുന്നത്​‍്‌. കേവലം ആണ്ടറുതിക്ക്‌ നടത്തപ്പെടുന്ന ഒരു വഴിപാടായി മാറിയിരിക്കുന്നു നമ്മുടെ ശിശുദിനാചരണം. കുട്ടികളെ കോലം കെട്ടി എഴുന്നള്ളിക്കുന്ന ചടങ്ങുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്‌ നമ്മുടെ ആഘോഷങ്ങൾ. ഒരു രാജ്യത്തിന്റെ ഭാഗദേയത്വം തന്നെ നിർണ്ണയിക്കുന്നത്‌ ആ രാജ്യത്തെ കുട്ടികളാണ്‌. ഇന്ത്യൻ ജനസഖ്യയുടെ ഏതാണ്ട്‌ പകുതിയോളം വരും പതിനെട്ട്‌ വയസ്‌ വരേയുള്ളവരുടെ അംഗബലം. കുട്ടികളിലെ നല്ലതും ചീത്തയുമായ എല്ലാ മാറ്റങ്ങളും ആ രാജ്യത്തിന്റെ നാനോന്മുഖ വികസന പ്രക്രിയകളെ സാരമായി ബാധിക്കും. പുതി സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ കുട്ടികൾ ഒട്ടനവധി പ്രശ്നങ്ങളാണ്‌ നേരിട്ട്‌ കൊണ്ടിരിക്കുന്നത്‌. സമൂഹത്തിന്റെ ഏതാണ്ട്‌ എല്ലാ മേഖലയിലുമുള്ള കുട്ടികൾ പല തരത്തിലുള്ള വെല്ലുവിളികൾ നേരിട്ട്‌ കൊണ്ടിരിക്കുന്നു.

    പൈതങ്ങളെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്ന വാർത്തകൾ നെഞ്ചിടിപ്പോടെയാണ്‌ കഴിഞ്ഞ കുറെ വർഷങ്ങളിൽ നാം കേട്ടുകൊണ്ടിരുന്നത്‌. എന്നാൽ സ്വന്തം മക്കളെ മൃഗീയമായി അറുകൊല ചെയ്യപ്പെടുന്നതിലേക്ക്‌ പുതിയ കാലത്ത് മതാപിതാക്കൾ എത്തിയിരിക്കുന്നു. ചോരപൈതങ്ങൾ മുതൽ മൂന്നും നാലും വയസുള്ള പിഞ്ചുമക്കൾ വരെ സ്വന്തം മാതാപിതാക്കളാൽ നിഷ്കരുണം കൊലചെയ്യപ്പെട്ട്‌ കൊണ്ടിരിക്കുന്നു. തങ്ങളുടെ ഇഷ്ട വിഹാരത്തിന്‌ തടസ്സമാകുമെന്ന്‌ കരുതി സ്വന്തം മക്കളുടെ കഴുത്തിൽ കത്തിവെക്കാനും തലക്കടിച്ച്‌ കൊലപ്പെടുത്താനും കാമുകൻമാർക്ക്‌ ക്വട്ടേഷൻ കൊടുക്കുന്ന അമ്മമാർ നമ്മുടെ കൊച്ചു കേരളത്തിൽ പോലുമുണ്ട്‌. തുച്ചമായ കാശിന്‌ വേണ്ടി സ്വന്തം രക്തത്തിൽ പിറന്ന മക്കളെ വിൽപ്പനച്ചരക്കാക്കുന്നവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമായി തന്നെ നിലകൊള്ളുന്നു. 
  
     നഗര പ്രാന്തങ്ങളിലും പട്ടണ പ്രദേശങ്ങളിലും തെളിച്ചമില്ലാത്ത മുഖവുമായി അലഞ്ഞു നടക്കുന്ന ഒത്തിരി കുട്ടികൾ ഇപ്പോഴുമുണ്ട്‌. കീറിപ്പറിഞ്ഞ്‌ നിറം മങ്ങിയ ഉടയാടകളണിഞ്ഞ കുട്ടികൾ. ആളുകൾ പലപ്പോഴും പുച്ഛത്തോടെയാണ്‌ അവരെ നോക്കിക്കാണുന്നത്‌. പോക്കറ്റിൽ കിടക്കുന്ന ചില്ലികാശിൽ മാത്രം ഒതുങ്ങുന്നു അവരുടെ ആവലാതികൾ. കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി കളിച്ച്‌ രസിക്കേണ്ട പ്രയത്തിൽ ചെളിയും കരിയും പുരണ്ട്‌ ഊരുതെണ്ടാൻ വിധിക്കപ്പെട്ടവരാണവർ. തെരുവുകളിൽ വളരുന്ന ഇത്തരം കുട്ടികൾ നിരവധി ചൂഷണങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമണങ്ങൾക്കും ക്രൂര പീഡനങ്ങൾക്കും നിരന്തരം അവർ ഇരകളായിക്കൊണ്ടിരിക്കുന്നു. ഭക്ഷണത്തിനും നിത്യ വൃത്തിക്കും വേണ്ടി ഭിക്ഷാടനവും ചെറിയ ചെറിയ മോഷണങ്ങളും ഇവർക്ക്‌ നടത്തേണ്ടി വരുന്നു. പരുഷമായ ജീവിത സാഹചര്യങ്ങളിലൂടെ ഭാവിയിലെ ഒന്നാം തരം ക്രിമിനലുകളായി ഇവർ രൂപാന്തരം പ്രപിക്കുന്നു. സ്വന്തം അച്ചനമ്മമാർക്കൊപ്പം തെരുവിലെത്തുന്നവരാണ്‌ അധികം കുട്ടികളും. കുട്ടികളെ തട്ടിയെടുത്ത്‌ ഭിക്ഷാടനത്തിന്‌ ഉപയോഗിക്കുന്നവരും കുറവല്ല. 

    നിർധന കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണ്‌. വിശപ്പും ദാരിദ്ര്യവും അവരെ വിദ്യാഭ്യാസം നേടുന്നതിൽ നിന്നുപോലും മാറ്റി നിർത്തപ്പെടുന്നു. ബാലവേല നിരോധിക്കപ്പെട്ട രാജ്യമാണ്‌ നമ്മുടേത്. അലങ്കാരത്തിന്‌ വിദ്യാഭ്യാസ അവകാശ നിയമവും നമ്മുടെ രാജ്യത്ത്‌ നിലവിലുണ്ട്‌.  വീട്ടിലെ അടുപ്പ്‌ പുകയാൻ കുഞ്ഞുപ്രായത്തിലെ അധ്വാനിക്കാൻ വിധിക്കപ്പെട്ട നിരവധി കുട്ടികളാണ്‌ ഇന്ത്യയിലുള്ളത്; ജീവിതത്തിന്റെ മൂഴുവൻ ഭാരവും സ്വയം പേറേണ്ടി വരുന്ന ഹതഭാഗ്യർ.  പോഷകാഹാരക്കുറവും സുചിത്വമില്ലായ്മയും ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ നിരന്തരം വേട്ടയാടിക്കൊണ്ടരിരിക്കുന്നു. രാജ്യത്ത്‌ വർദ്ധിച്ച്‌ വരുന്ന ശിശു മരണ നിരക്ക്‌ ഇതിന്റെ അനന്തര ഫലമാണ്‌. ശിശുമാരണനിരക്കിൽ രാജ്യത്തെ മൊത്തം കണക്കുമായി തുലനം ചെയ്യമ്പോൾ കേരളത്തിലെ സ്ഥിതി ഏറെക്കുറെ ഭേദപ്പെട്ടതാണ്‌.

    സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിലെ കുട്ടികളും പീഡനങ്ങളിൽ നിന്ന്‌ മുക്തരല്ല. അവർ കഠിനമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു. നിലവിലുള്ള അണു കുടുംബ വ്യവസ്ഥിതി കൂടിയാവുമ്പോൾ   പ്രശ്നങ്ങൾക്ക്‌ ഇത്തിരി ആക്കം കൂടുന്നു. ധന സാമ്പാദനത്തിനും ജോലിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ മക്കളെ മറന്നു പോകുന്നവരാണ്‌ പല അച്ചനമ്മമാരും. മക്കൾക്ക്‌ വീട്ടിൽ നിന്ന്‌ ലഭിക്കേണ്ട സ്നേഹവും വാൽസല്യവും നഷ്ടമാകുന്നു. വീടുകളിൽ നിന്നും കിട്ടേണ്ട സ്നേഹം ലഭിക്കാതെ വരുമ്പോൾ, കുടുംബത്തിൽ നിന്നും അവഗണന നേരിടുമ്പോൾ കുട്ടികളെ ഒളിച്ചോട്ടത്തിന്‌ പ്രേരിപ്പിക്കുന്നു. പുറത്ത്‌ നിന്ന്‌ ലഭിക്കുന്ന സ്നേഹവായ്പ്പുകളിൽ പ്രലോഭിതരായി വീട്‌ വിട്ടിറങ്ങാൻ മുതിരുന്ന കുട്ടികളും ഒത്തിരിയുണ്ട്‌. അവർ എത്തിപ്പെടുന്ന ലോകം ഇരുളടഞ്ഞതാണ്‌. കൊടും പീഡനമാണ്‌ അവർക്ക്‌ നേരിടേണ്ടി വരുന്നത്‌. കാണാതായ കുട്ടികളിൽ അധികമാളുകളെ കുറിച്ചും പിന്നീട്‌ വിവരങ്ങളൊന്നും ലഭിക്കാറില്ലെന്നതാണ്‌ യാഥാർത്ഥ്യം.  

    ലൈംഗിക അതിക്രമങ്ങൾക്ക്‌ വിധേയരാകുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. തെരുവ്‌ കുട്ടികൾ മാത്രമല്ല പീഡനങ്ങൾക്ക്‌ വിധേയമായ കൊണ്ടിരിക്കുന്നത്‌. സ്വന്തം വീടുകളിൽ പോലും കുട്ടികൾക്ക്‌ സുരക്ഷിത്വം ഇല്ലാതായിരിക്കുന്നു. ബന്ധുക്കളെന്ന് പറയുന്നവരിൽ നിന്ന്‌ തന്നെയാണ്‌  അധികവും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത്‌. പിതാവ്‌, അമ്മാവൻ, ഇളയച്ചൻ തുടങ്ങി സംരക്ഷണം നൽക്കേണ്ടവർതന്നെ പീഡനങ്ങളുടെ അപ്പോസ്തലൻമാരാകുന്നു. പിതാവിന്റെ വികലമായ കാമാർത്തിക്ക്‌ വിധേയരായ എത്രയൊ പെൺമക്കളുടെ ദയനീയ മുഖങ്ങളാണ്‌ സമൂഹം കണ്ടത്‌. തങ്ങളനുഭവിക്കുന്ന അതിക്രൂരവും പൈശാചികവുമായ പീഡനാനുഭവങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ വിലപിക്കുന്നവർ. പീഡനം പുറത്ത്പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീക്ഷണിക്കുമുമ്പിൽ ആരോടും പരാതിപ്പെടാതെ സ്വയം മനസിൽ പേറി നടക്കുന്നവർ. ഒളിച്ചോട്ടങ്ങളിലൊ ആത്മഹത്യയിലൊ അഭയംകണ്ടെത്തുന്ന സംഭവങ്ങളും കുറവല്ല. അയൽകാർ, അധ്യാപകർ, അടുത്ത ബന്ധുക്കൾ തുടങ്ങിയവരാൽ പീഡിപ്പിക്കപ്പെടുന്ന കേസുകളാണ്‌ അധികവും. അപരിചിതരാൽ പീഡിപ്പിക്കപ്പെടുന്ന കേസുകൾ താരതമ്യേന കുറവാണ്‌.
     പണസമ്പാദനത്തിന്‌ വേണ്ടി സ്വന്തം കുട്ടികളെ മറ്റുള്ളവർക്ക്‌ മുന്നിൽ കാഴ്ചവെക്കുന്ന അച്ചനമ്മമാർ വരേയുണ്ട്‌. ബന്ധങ്ങളിലുള്ള മൂല്യരാഹിത്യമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. കുട്ടികൾ പ്രതികളാകുന്ന കേസുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലും കൊലപാതകങ്ങളിലും പ്രതികളായി പിടിക്കപ്പെടുന്നവരിൽ പതിമൂൻങ്കാരും പതിനാലുകാരും ഉണ്ടെന്നത്‌ നാം നടുക്കത്തോടെ കേട്ട്​‍്‌ തള്ളുന്നു. തകർന്ന കുടുംബ പശ്ചാതലങ്ങളിൽ നിന്നുള്ളവരാണ്‌ ഇത്തരം കുട്ടി കുറ്റവാളികളിൽ അധികവും. കുടുംബത്തിൽ നിന്നൊ ചുറ്റുപാടുകളിൽ നിന്നൊ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരിൽ കുറ്റവാസന കൂടാൻ സാധ്യതകളേറെയുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. 
     നല്ലൊരുശതമാനം കുട്ടികളും ലൈംഗിക പീഡനങ്ങൾക്ക്‌ വിധേയരാവുന്നുണ്ടെന്നാണ്‌ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ശിഥിലമായ കുടുംബപാശ്ചാതലങ്ങളിൽ നിന്നുള്ള കുട്ടികളാണ്‌ പീഡനമേൽകേണ്ടി വരുന്നതിൽ അധികവും. മദ്യ-മയക്കുമരുന്നാധികളുടെ പങ്കും ഇക്കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല. പീഡനവാർത്തകൾക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷിക്കുന്ന മഞ്ഞ പത്രങ്ങൾ വിപണിയിലും സോഷ്യൽ മീഡിയകളിലും വ്യാപകമാണ്. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ കൈകൊണ്ടാൽ ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ തടയിടാൻ കഴിഞ്ഞേക്കും. എന്നാൽ ഇത്തരം കേസുകളുടെ അന്യേഷണവും തുടർനടപടികളും തൃപ്തികരമകുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. പഴുതുകളില്ലാത്തവിധം പുതിയ നിയമങ്ങൾ കൊണ്ടുവരികയൊ നിലവിലുള്ള നിയമങ്ങൾതന്നെ ശക്തവും പ്രായോഗികവും ആക്കുകയൊ ചെയ്യേണ്ടതുണ്ട്‌. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റു ജനസമ്പർക്ക കേന്ദ്രങ്ങൾ വഴിയും കാര്യമായ ബോധവല്ക്കരണവും കൗൺസലിംങ്ങും ലഭ്യമാക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ പ്രതിരോധിക്കാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്‌. തെറ്റായ ഒരു നോട്ടംപോലും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കണം. അനാവശ്യമായ സംസാരങ്ങളും സ്പർശനങ്ങളും തിരിഞ്ഞറിഞ്ഞ്‌ പ്രതിരോധിക്കാൻ കുട്ടികൾക്ക് കഴിയണം. പീഡന ശ്രമങ്ങൾക്കൊ പീഡനങ്ങൾക്ക്തന്നെയൊ വിധേയമായാൽ ബന്ധപ്പെട്ടവരോട്‌ കാര്യങ്ങൾ തുറന്ന്പറയാനുള്ള മാനസികാവസ്ഥ കൗൺസലിംങ്ങിലൂടെയും മറ്റും കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. നിയമ നിർമ്മാണം കൊണ്ട്‌ മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല കുട്ടികൾക്കെതിരെയുള്ള അതിക്രമണങ്ങൾ. ഇതിന്‌ വേണ്ടി പ്രായോഗികവും ഫലപ്രദവുമായ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത്‌ നടപ്പാക്കേണ്ടതുണ്ട്‌.
(ശിശുദിനമായ നവമ്പർ 20ന് തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

muhammed kunhi wandoor
muhammed kunhi wandoor

Saturday, December 1, 2012

ഗൾഫ് സ്വപ്നങ്ങൾക്ക് നിറം മങ്ങുന്നുവൊ




സൗദി തൊഴിൽ മേഖലയിലെ സ്വദേശിവത്കരണവുമയി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണല്ലൊ.  എന്നാൽ 2011 മുതൽ തുടക്കം കുറിച്ച തൊഴിൽ നിയമത്തിന്റെ ചില നിർണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നു മാത്രം. ഇതിന്റെ ഭാഗമായി തൊഴിൽ ‘തരം തിരിവ്‌‘ (നിതാഖാത്) എന്ന പ്രത്യേക തൊഴിൽ പരിഷ്കരണം ന്നുമുതൽ തന്നെ നടപ്പാക്കി തുടങ്ങിയതാണ്.  എന്നാൽ മുമ്പുള്ളതിനേക്കാൾ പ്രതിസന്ധികൾ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുണ്ടോ?ന്നിച്ചുള്ള ഒരു തിരിച്ചുവരവിന് ഇപ്പോൾ സാധ്യതയില്ലെങ്കിലും വരും നാളുകളിൽ കൊഴിഞ്ഞു പോകുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടാകും.  തൊഴിൽ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് സൗദി തൊഴിൽമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ്‌ പരിഷ്കരണം നടപ്പാക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർ തിരിച്ച് പോരേണ്ടി വരുമെന്നുറപ്പാണ്‌. സൗദിഅറേബ്യക്ക് പുറമെ മറ്റു ഗൾഫ്‌ രാജ്യങ്ങളിലും സ്വദേശിവത്കരണം ഊർജ്ജിതമായി നടപ്പാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

   ഗൾഫ് രാജ്യങ്ങളിൽ ഉണ്ടായേക്കാവുന്ന കടുത്ത തൊഴിൽപ്രതിസന്ധി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായിതന്നെ ബാധിച്ചേക്കും. നിലവിൽ തൊഴിലില്ലായ്മ രൂക്ഷമായ കേരളീയ സാഹചര്യത്തിലേക്ക് പ്രവാസികളുടെ മടങ്ങിപ്പോക്ക് കൂടിയാകുമ്പോൾ സാമൂഹ്യരംഗത്ത് കൂടി അതിന്റെ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗദിയിൽ മാത്രം ഏകദേശം 20ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ അംഗസംഖ്യ കൂടി കണക്ക് കൂട്ടിയാൽ ഇതിന്റെ എത്രയൊ ഇരട്ടിയാകും. ഇതിൽ ചെറിയൊരു ശതമാനത്തിന്റെ മാത്രം തിരിച്ച് വരവുണ്ടായാൽ കൂടി തൊഴിൽ മേഖലയിൽ അത് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കും.

കേരളത്തിന്റെ വികസന പ്രക്രിയയിൽ വിദേശ മലയാളികളുടെ പങ്ക് കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഓരൊ പ്രവാസി മലയാളിയും നാട്ടിലേക്ക് അയക്കുന്ന പണം അവരുടേയും കുടുംബത്തിന്റേയും ജീവിത നിലവാരത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ തന്നെ സ്വാധീനിക്കുന്നുണ്ട്. എഴുപതുകൾക്ക് ശേഷം ഗൾഫടക്കം വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതുവഴി വിദേശ നാണ്യത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കും ഇല്ലായിരുന്നെങ്കിൽ, കേരളം കടുത്ത ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും അമരുമായിരുന്നു. തൊഴിൽ രഹിതരായ യുവതലമുറ വഴിതെറ്റി സഞ്ചരിക്കാൻ അത് നിമിത്തമാകുകയും, പഴയ നക്സലിസവും ഭീകരതയുമൊക്കെ ഇതിന്റെ അകമ്പടിയായി നമ്മുടെ സംസ്ഥാനത്ത് തഴച്ചു വളകുകയും ചെയ്യുമായിരുന്നു.

   വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത് പ്രവാസി മലയാളികളാണ്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന  പ്രക്രിയയിൽ വലിയ പങ്കാണ്‌ പ്രവാസികൾ വഹിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ ഫലങ്ങളാണുള്ളത്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല് പ്രവാസി മലയാളികളാണ്‌. ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും സമ്പന്നരായ വ്യവസായികളിൽ മാത്രം ഒതുങ്ങുന്നതല്ല. സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ പങ്കാളികളാണ്. രാപ്പകൽ ഭേദമന്യേ അന്യ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരാളും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ പൊതു വിപണിയിലാണ്‌. ചുരുക്കത്തിൽ നമ്മുടെ നാടിന്റെ വളർച്ചക്ക് ആക്കം കൂട്ടിയതും അവശ ഘട്ടങ്ങളിൽ താങ്ങായി നിന്നതും, സ്വന്തം നാടും വീടും വിട്ട് അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

   നിയമങ്ങളും വ്യവസ്ഥകളും അതാതു രാജ്യങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലും ജീവിതവും സാധ്യമാക്കാൻ വേണ്ടിയാണെന്ന യാഥാർത്ഥ്യം ഉൾകൊള്ളാൻ നാം തയ്യാറാകണം. എന്നാൽ ഈ ആശങ്കകളേയെല്ലാം ലാഘവത്തോടെ നോക്കികണ്ട് വലിയൊരു തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന് പകരം, കാര്യങ്ങളെ പോസറ്റീവായി ഉൾകൊള്ളുകയും പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ആർജ്ജിക്കുക്കയുമാണ് വേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും ഇക്കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ വലിയൊരു അരക്ഷിതാവസ്ഥക്ക് അത് വഴിതെളിയിക്കും. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന ഈ വിഭാഗത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. വിദേശ സാങ്കേതിക വിദ്യകളും ഭാഷകളും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക് സ്വന്തം നാടിന്റെ സാംസ്കാരികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയും എന്നത് ഇവരുടെ മാത്രം പ്രത്യേകതയാണ്. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.

   കേന്ദ്രത്തിൽ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. സാധാരണ പ്രവാസികൾക്ക് ഇതിന്റെ ഫലം എത്രത്തോളം പ്രാപ്യമാണെന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. 1996ൽ സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് സ്ഥാപിച്ച നോർക്കയുടെ (NORKA) പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാവരും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ കൈവശമുള്ളവരല്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്‌. ഇവർക്ക് കൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്. മധ്യമങ്ങൾക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയും. ഇന്ന് മലയാളികൾക്ക് മാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള സ്വയംതൊഴിൽ കണ്ടെത്തുന്നതിനൊ, സംരംഭങ്ങളിലേർപ്പെടുന്നതിനൊ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളെങ്കിലും നൽകാൻ ഇവർക്കാകും. മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമാകുന്ന മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്. നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങളും സ്വയംതൊഴിലും തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾ ലഭിക്കാനുമുള്ള കാലതാമസം ഒഴിവാക്കണം. 

   കേരളം ഇപ്പോൾ പുതിയ സംരംഭങ്ങൾക്ക് വളരേയേറെ വളക്കൂറുള്ള മണ്ണാണ്. വളർച്ചാ നിരക്കിൽ സംസ്ഥാനം വൻ മുന്നേറ്റമാണ്‌ കാഴ്ചവെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ദ തൊഴിലാളികളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു കൂട്ടായ ശ്രമവും സംവിധാനവും ഉണ്ടായാൽ വലിയൊരു സമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടൊപ്പം മടങ്ങിവരുന്നവരെ ഉപയോഗിച്ച് കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാക്കുകയും ചെയ്യാം. സർക്കാരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇപ്പോഴുള്ള മാധ്യമ ശ്രദ്ധയും സംസ്ഥാന-കേന്ദ്ര മന്ത്രി സഭകളുടേയും മറ്റു സംഘടനകളുടേയും ഇടപെടലുകളും ഗുണകരമായ രീതിയിൽ നിലനിൽക്കേണ്ടതുണ്ട്. മറിച്ച് പ്രവാസികളുടെ മടിശ്ശീലയിൽ മാത്രം കണ്ണും നട്ടിരുന്നാൽ തകർന്നടിയുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയായിരിക്കും.

 
muhammed kunhi wandoor
muhammed kunhi wandoor

Monday, April 25, 2011

ഇനിയും ഞങ്ങളെ പരീക്ഷിക്കണോ?



റയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ?
ജീവച്ചവങ്ങളായ ഞങ്ങൾക്ക്
ഇനിയുമൊരു പരീക്ഷണത്തെ താങ്ങാൻ ശക്തിയുണ്ടൊ
ഉണ്ടെങ്കിൽ ഇനിയും ഞങ്ങളെ പരീക്ഷിച്ചുകൊള്ളുക
ഗിനിപ്പന്നികളെപോലെ
ഞങ്ങളുടെ ചോരയുംനീരും അണ്ഡവും ബീജവും മുലപ്പാലുമെല്ലാം
പരീക്ഷണങ്ങൾക്കുവേണ്ടി എത്രയൊ വട്ടം നിങ്ങൾ ഊറ്റിയെടുത്തു
ഇനിയും ഞങ്ങളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുക
നിങ്ങളുടെ ലബോറട്ടറികളിലിട്ട് പരീക്ഷിച്ചുകൊള്ളുക
അല്ലെങ്കിൽ ഞങ്ങളെ കൂട്ടത്തോടെ തീയിട്ടു ചുട്ടുകൊല്ലുക
ഞങ്ങളുടെ ചാരത്തിന് മുകളിൽ നിങ്ങളുടെ കൊടിക്കൂറകൾ പറത്തുക
അവിടെ നിങ്ങൾക്ക് നൂറ്‌‌മേനി വിളവെടുക്കാൻ കഴിയും
അധികാരത്തിന്റെ സോപാനങ്ങളിലേക്ക് അത് കുറുക്കുവഴിയുമാകും

ഓ ഭരണാധികാരികളെ, നിങ്ങളും മനുഷ്യരല്ലെ?
നിങ്ങൾക്കുമില്ലെ രക്തവും രക്തബന്ധങ്ങളും
ശീതീകരിച്ച കൊട്ടാരങ്ങളിൽ അവർ സുഖനിദ്ര കൊള്ളുമ്പോഴും
പോഷക പാനീയങ്ങളും മുന്തിയ ഭോജ്യവും അവർക്ക് സുലഭമാകുമ്പോഴും
ഉയർന്ന ജീവിതവും പരിവാരങ്ങളും അവർക്ക് ചുറ്റുമുണ്ടാകുമ്പോഴും
കളിയും ചിരിയുമായി അവരെപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമ്പോഴും

ഇവിടെ ഞങ്ങൾ, വെറും കീടങ്ങളായി ചത്തൊടുങ്ങുന്നു
മുട്ടിലിഴയുന്ന, കിടക്കപ്പായയിൽ കൈകാലിട്ടടിക്കുന്ന,
ഈ മനുഷ്യജന്തുക്കളെ നിങ്ങൾ കാണാതെ പോകുന്നുവോ?
പിറന്നുവീണ നാൾമുതൽ ഞങ്ങൾ-
നുണഞ്ഞിറക്കിയിരുന്നത് കൊടും വിഷമായിരുന്നു
അമ്മമാരുടെ മാറോട്ചേർന്ന് ഞങ്ങൾ നുകർന്നത് മുലപ്പാലായിരുന്നില്ല
അവരുടെ മാറിലൂടെ ഊർന്നിറങ്ങിയത് വിഷത്തുള്ളികളായിരുന്നു
പിന്നെയും ഞങ്ങൾ ശ്വസിച്ചതും പാനംചെയ്തതും
ഭുജിച്ചതുമെല്ലാം കൊടുംവിഷമായിരുന്നു
ഇപ്പോൾ അമ്മമാരുടെ വായിലിട്ട് ചവച്ച് കുഴമ്പാക്കിയ
അന്ന പാനീയങ്ങളല്ലാതെ ഞങ്ങളുടെ നാവുകൾക്ക് വഴങ്ങുന്നില്ല
പള്ളിയും പള്ളിക്കൂടവും ഞങ്ങൾക്കിന്ന് സ്വപനംപോലുമല്ല
കളിച്ചു തിമർക്കേണ്ട ഈ ഇളം പ്രായത്തിലും
ഞങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
ഞങ്ങളിപ്പോൾ കാത്തുകിടക്കുന്നത്
വേദനയില്ലാത്തൊരു ദിനത്തിനുവേണ്ടിയാണ്
അന്നെ ഞങ്ങളുടെ രോദനത്തിനറുതിയുണ്ടാകൂ
അതെ, മരണമാകുന്ന ആ സത്യത്തെ പുൽകുമ്പോൾ.
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ

muhammed kunhi wandoor
muhammed kunhi wandoor


Sunday, March 20, 2011

ആരുണ്ട് ഇവരെ രക്ഷിക്കാൻ?


ലൈംഗികപീഡന കേസുകളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും ഇന്ന് നമുക്കിടയിൽ അപ്രധാനമായ വാർത്തകളായിരിക്കുന്നു. ഇത്തരത്തിൽ മനസ്സിനെ പിടിച്ചുലച്ച ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം എന്റെ നാട്ടിൽനിന്നും കേൾക്കാനായത്. ഒമ്പതു വയസ്സുമുതൽ തന്റെ മാതാവിന്റെ സഹോദരിഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന പതിമൂന്നുകാരി പെൺകുട്ടിയാണ് കേസിലെ ഇര. മാതാവും പിതാവും ബന്ധം വേർപ്പെടുത്തി മറ്റു വിവാഹം കഴിച്ചതോടെ അനാഥമായ പെൺകുട്ടി ഒരു അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ സംരക്ഷണം സ്വമേധയാ ഏറ്റെടുത്ത ഈ കാട്ടാളഹൃദയനായ മനുഷ്യൻതന്നെയാണ് കുട്ടിയെ അനാഥാലയത്തിലാക്കിയത് . അനാഥാലയത്തിൽ നിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് വിളിച്ചിറക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത ഈ പിഞ്ചു ബാലികയെ അതിക്രൂരമായി തന്റെ കാമാർത്തിക്ക് വിധേയമാക്കിയിട്ടും തൃപ്തനാകാത്ത ഇയാൾ, തന്റെ തൊഴിലുടമയും ബിസിനിസുകാരനുമായ മറ്റൊരാൾക്കും പെൺകുട്ടിയെ കാഴ്ചവെച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അയ്യായിരം രൂപവരെ പ്രതിഫലം പറ്റിയിരുന്നതായി ഇയാൾതന്നെ സമ്മതിച്ചിട്ടുണ്ട്. ഒമ്പതു വയസ്സുമുതൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി നാട്ടുകാരോടും പോലീസിനോടും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ കേസിലുൾപ്പെട്ടിട്ടുണ്ടൊ എന്നത് അന്യേഷിച്ചു വരുന്നതേയുള്ളൂ . അനാഥാലയത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ രണ്ടുമാസമായി ഇയാളുടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. പീഡനം അസഹനീയമായപ്പോൾ അടുത്ത വീട്ടിലെ ചിലരോട് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് കഥ പുറം ലോകമറിയുന്നത്. സ്ഥിരമായി ഇയാളും മറ്റു ദിവസങ്ങളിൽ ഇയാളുടെ കൂട്ടുകാരനും കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അയൽ‌വീട്ടുകാരോട് പറയുകയായിരുന്നു. നേരം ഇരുട്ടുന്നത് തന്നെ ഭയമാണെന്നും നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ച് മയക്കിയാണ് പീഡിപ്പിച്ചിരുന്നതെന്നും കുട്ടി അയൽവീട്ടുകാരോട് പറഞ്ഞു. കുട്ടിയുടെ മൊഴി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടുകാരാണ് വിവരം പോലീസിന് കൈമാറിയത്. മയക്കഗുളിക കൊടുത്തും മറ്റുമാണ് ഇയാളും കൂട്ടുകാരനും കുട്ടിയെ ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അഞ്ച് ടാബ്ലറ്റുകൾ വരെ നൽകിയിരുന്നതായി പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇത്രയും കാലം കുട്ടിയെ പീഡനത്തിന് വിധേയമാക്കിയത്. അനാഥാലയത്തിൽ കഴിയുമ്പോൾ ദിവസങ്ങളോളം കോയമ്പത്തൂരിലും മറ്റും കൊണ്ടുപോയി ഇയാളും കൂട്ടുകാരനും പീഡിപ്പിച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വണ്ടൂർ പോലീസ് അറസ്റ്റുചൈത പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജറാക്കി റിമാൻഡ് ചൈതു. പെൺകുട്ടിയെ ചൈൽഡ് ഹെൽ‌പ്‌ലൈൻ പ്രവർത്തകർവഴി വെള്ളിമാടുകുന്നുള്ള ഷോർട് സ്റ്റേ ഹോമിലേക്ക് മാറ്റി.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. പുറം ലോകം അറിഞ്ഞ സംഭവങ്ങളിൽ ഒന്നുമാത്രമാണ്. ഇതുപോലെ എത്രയൊ പെൺകുട്ടികൾ സ്വന്തം വീടുകളിലും പുറത്തുമായി ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാവുന്നു. അയൽകാരനാൽ പീഡിതയായ പിഞ്ചുബാലിക, ട്യുഷൻമാസ്റ്ററുടെ കാമവൈകൃതങ്ങൾക്കിരയാകേണ്ടി വരുന്ന വിദ്യാർത്ഥിനികൾ, സഹപാഠിയുടെ പീഡനങ്ങളിൽ മനംനൊന്ത്‌ ആത്മഹത്യ ചെയ്യുന്ന കൗമാരക്കാരികളായ പെൺകുട്ടികൾ, എന്തിനധികം സ്വന്തം പിതാവിനാൽ ഗർഭം പേറേണ്ടിവരുന്ന ഹതഭാഗ്യരായ പന്ത്രണ്ടും പതിമൂന്നും വയസായ പെൺകുട്ടികളുടെ ഹൃദയഭേദകമായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ സംരക്ഷിക്കേണ്ടവർ തന്നെ പീഡനങ്ങളുടെ അപ്പോസ്തലൻമാരായി മാറുമ്പോൾ കുട്ടികൾ ആരോടാണ് ആവലാതി ബോധിപ്പിക്കുക? കുട്ടികൾ ഏറ്റവുമധികം സുരക്ഷിതരാകുന്നത് സ്വന്തം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലാണല്ലൊ. എന്നാൽ ചിലകുട്ടികളെങ്കിലും മാതാപിതാക്കളുടെകരങ്ങളിൽ സുരക്ഷിതരല്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

വർഷങ്ങളായി പിതാവിന്റെ വികലമായ കാമാർത്തിക്ക് വിധേയരായ എത്രയൊ പെൺമക്കളുടെ ദയനീയ മുഖങ്ങളാണ്‌ നാം കണ്ടത്‌. തങ്ങൾ നേരിടുന്ന ക്രൂരവും പൈശാചികവുമായ പീഡനാനുഭവങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ സ്വയം ഉരുകി നശിക്കുന്നവർ. പീഡനം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീക്ഷണിക്കുമുമ്പിൽ ആരോടും പരാതിപ്പെടാതെ സ്വയം മനസിൽപേറി നടക്കുകയാണിവർ. ക്രൂരപീഡനങ്ങൾക്കൊടുവിൽ ശരീരം തളർന്ന്‌ ആശുപത്രിയിലും മറ്റും എത്തുമ്പോഴാണ്‌ പീഡനം പുറംലോകമറിയുന്നത്‌. ഒളിച്ചോട്ടങ്ങളിലൊ ആത്മഹത്യയിലൊ അഭയംകണ്ടെത്തുന്ന സംഭവങ്ങളും കുറവല്ല. കുറച്ചുമുമ്പ് പത്തും പതിമൂന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടിയതായി വാർത്തകണ്ടു. ഒരാഴ്ച നീണ്ട അന്യേഷണങ്ങൾകൊടുവിൽ കുട്ടികൾ കൂട്ടുകാരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന്‌ കണ്ടെത്തി. പിന്നീടുള്ള ചോദ്യംചെയ്യലിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്‌. അച്ചനമ്മമാർ അപകടത്തിൽ മരിച്ച കുട്ടികൾ അമ്മാവന്റെകൂടെയാണ്‌ കഴിഞ്ഞിരുന്നത്‌. ക്രൂരമായ ലൈംഗികപീഡനങ്ങളാണ്‌ ഇവിടെനിന്നും ഏൽകേണ്ടിവന്നതെന്ന്‌ കുട്ടികൾ അന്യേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞു. പീഡനം അസഹ്യമായപ്പോൾ അനിയത്തിയേയും കൈപിടിച്ച് കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. സമാനമായ വാർത്തകൾ നാം എത്രയൊ കേട്ടതാണ്‌. കുറച്ച് മുമ്പ് മലപ്പുറംജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്ത സംഭവം നമ്മെ ലജ്ജിപ്പിക്കുന്നതായിരുന്നു. രണ്ടുവർഷമായി പിതാവിന്റെ കാമവൈകൃതങ്ങൾക്കിരയായ ഒരു പതിമൂന്നുകാരി പെൺകുട്ടിയുടെ ദയനീയമായ കഥ. ഗർഭിണിയായി ആശുപത്രിയിൽ വന്നപ്പോഴാണ്‌ നാം കഥയുടെ പിന്നാമ്പുറമറിയുന്നത്. പിതാവിനാൽ ഗർഭംധരിച്ച്‌ രണ്ടുംമൂന്നും പ്രാവശ്യം ഗർഭഛിദ്രം നടത്തേണ്ടിവന്ന മറ്റൊരു പെൺകുട്ടിയുടെ വാർത്തയും, സ്വന്തംപിതാവിന്റെ മൂന്നുകുട്ടികളെ പ്രസവിക്കാൻ വിധിക്കപ്പെട്ട വാർത്തയും സാംസ്കാരിക കേരളം പലതവണ വായിച്ചുതള്ളിയതാണ്‌. സ്കൂളിൽ നിന്നും വെള്ളം കുടിക്കാൻ പോയ എട്ടുവയസ്സുകാരി ബാലികയെ പേരക്ക കാണിച്ച് പ്രലോഭിപ്പിച്ച് ക്രൂരപീഡനങ്ങൾക്ക് വിധേയമാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ചാക്കിൽകെട്ടിയ വാർത്ത നാം നടുക്കത്തോടെ വായിച്ചു. നാടോടിസംഘത്തിൽപെട്ട അമ്മയുടെകൂടെ ഉറങ്ങികിടന്ന രണ്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പൈശാചിക വൈകൃതങ്ങൾക്ക് വിധേയമാക്കി റോഡരുകിൽതള്ളി കടന്നുകളഞ്ഞ കാമവെറിയൻമാർ നിർലജ്ജം വാഴുന്ന നാടായി മാറിയിരിക്കുകയാണ്‌ നമ്മുടെ സംസ്ഥാനം.

ട്രെയ്ൻ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായി അതിദാരുണമായി കൊല്ലപ്പെട്ട സൗമ്യയെന്ന പെൺകുട്ടിയെ നാമാരും മറന്നിട്ടില്ല.
മിഠായിയും കളിപ്പാട്ടവുംനൽകി പ്രലോഭിപ്പിച്ച്‌ കുരുന്നുമനസുകളുടെ രോദനങ്ങൾക്കിടയിലും കാമസുഖം തേടുന്ന കാമവെറിയൻമാർ യഥേഷ്ടംവിലസുന്ന നാടായി നമ്മുടെനാട് മാറിയിരിക്കുന്നു. സൗജന്യ ട്യൂഷൻ സെന്ററിന്റെ മറവിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരെ ബ്ലാക്മയിൽ ചെയ്ത്‌ നഗ്നചേഷ്ടകൾ പകർത്തിയെടുക്കുകയും ചെയ്തത് കുറച്ചു മുമ്പ് നാം കേട്ടു മറന്ന മറ്റൊരു കഥ. മിഠായിയും പോക്കറ്റ്മണിയും നൽകി ചെറിയ മക്കളെ പ്രലോഭിപ്പിച്ച് നിരന്തരം ലൈഗികമായി ചൂഷണം ചൈത ഒരു ലോട്ടറിവിൽ‌പ്പനക്കാരന്റെ വാർത്ത ഈയടുത്ത് നാം വായിച്ചു പൊറുപ്പിച്ചു. ആൽബം നിർമ്മാണത്തിന്റെയും സീരിയൽ അഭിനയത്തിന്റെയും പേരിൽ പെൺകുട്ടികളെ വലവീശിപ്പിടിച്ച് വിൽ‌പ്പനക്ക് വെക്കുന്നത് എത്ര ലാഘവത്തോടെയാണ് നാം വായിച്ചു തള്ളിയത്. പ്രമാദമായ കിളിരൂർ കവിയൂർ കേസുകളുടെയൊക്കെ തുടക്കം ഇത്തരം നാടകങ്ങളിൽനിന്നാണെന്നത് നാമാരും മറന്നുകാണില്ല. ഏതെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ കുറച്ചുകാലം അതിന്റെ പിന്നാലെ ഓടിക്കൂടുന്നു എന്നല്ലാതെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യമായൊന്നും ചെയ്യാൻ നമുക്ക് കഴിയുന്നില്ല. കാക്കതൊള്ളായിരം വനിതാ സംഘടനകളും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമുള്ള കേരളത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാൻ ഇത്തരം പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടൊ?

കുട്ടികളിൽ നല്ലൊരുശതമാനവും ലൈംഗികപീഡനങ്ങൾക്ക്‌ വിധേയരാവുന്നുണ്ടെന്ന്‌ തിരുവനന്തപുരത്തെ ഒരു കൗൺസലിംങ്ങ്‌ ഏജൻസി പുറത്തുവിട്ട സർവ്വെ റിപ്പോർട്ടിൽ പറയുന്നു. ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളാണ്‌ പീഡനമേൽകേണ്ടി വരുന്നതിൽ അധികവും. മദ്യ-മയക്കുമരുന്നാധികളുടെ പങ്കും ഇക്കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല. പീഡനവാർത്തകൾക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷമാക്കുന്ന പ്രസിദ്ധീകരണങ്ങളും വിപണിയിൽ സുലഭമാണ്‌. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ കൈകൊണ്ടാൽ ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ തടയാൻ കഴിഞ്ഞേക്കും. ഇത്തരം കേസുകളിലുള്ള അന്യേഷണങ്ങളും തുടർനടപടികളും പൂർണമായും തൃപ്തികരമാണൊ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പഴുതുകളില്ലാത്തവിധം പുതിയനിയമങ്ങൾ കൊണ്ടുവരികയൊ നിലവിലുള്ള നിയമങ്ങൾതന്നെ ശക്തവും പ്രായോഗികവുമാക്കുകയൊ അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റു ജനസമ്പർക്ക കേന്ദ്രങ്ങൾ വഴിയും കാര്യമായ ബോധവൽക്കരണവും കൗൺസലിംങ്ങും കുട്ടികൾക്ക്‌ ലഭ്യമാക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ പ്രതിരോധിക്കുവാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്‌. തെറ്റായ ഒരു നോട്ടംപോലും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കണം. അനാവശ്യമായ സംസാരങ്ങളും സ്പർശനങ്ങളും തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കണം. പീഡന ശ്രമങ്ങൾക്കൊ പീഡനങ്ങൾക്ക്തന്നെയൊ വിധേയമായാൽ ബന്ധപ്പെട്ടവരോട്‌ കാര്യങ്ങൾ തുറന്ന്പറയാനുള്ള മാനസികാവസ്ഥ കൗൺസലിംങ്ങിലൂടെയും മറ്റും കുട്ടികളിലുണ്ടാക്കിയെടുക്കണം. മതിയായശ്രദ്ധയും കാര്യക്ഷമമായ നടപടികളും ഇക്കാര്യത്തിലുണ്ടെങ്കിൽ, ഇത്തരം കാട്ടാളഹൃദയരുടെ കരാളഹസ്തങ്ങളിൽ കിടന്ന്‌ പിടയുന്ന പെൺകുട്ടികളുടെ ദയനീയമുഖങ്ങൾ ഒരു പരിധിവരെ നമുക്കിനിയും കാണേണ്ടിവരില്ല.

സമൂഹത്തിന്റെ ഉത്തരവാദിത്വം:-
പെൺകുട്ടികൾ സാമൂഹ്യ വ്യവസ്ഥിതിയുടെ നട്ടെല്ലാണ്. ഒരു സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. അതുപോലെ ലൈംഗികാതിക്രമണ കേസുകളെ നേരിടുന്നതിൽ സമൂഹമനോഭാവത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ഇരകളാകുന്നവരോട് ഒരുതരത്തിലുള്ള പുഛമായ നിലപാടാണ് സമൂഹത്തിന് പൊതുവേയുള്ളത്. ഈ മനോഭാവം കുട്ടികളെ വഴിവെട്ട ജീവിതത്തിലേക്കും നിത്യ നാശത്തിലേക്കുമാണ് തള്ളിവിടുന്നത്. കുട്ടികളെ അനാശ്വാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതൊ പീഡിപ്പിക്കുന്നതൊ ശ്രദ്ധയിൽ പെട്ടാൽ എത്രയുംവേഗം ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ആവശ്യമായ കാര്യങ്ങൾ ചെയ്യാനും പൊതുജനം തയ്യാറാവണം. ചെറിയ ഇടപെടലുകൾ കൊണ്ട് ഒഴിവാക്കാവുന്ന വലിയ പ്രതിസന്ധികൾ നാം കാണാതെ പോകരുത്. സൗമ്യയെന്ന പെൺകുട്ടി മൃഗീയമായി നശിപ്പിക്കപ്പെട്ടത് ഇത്തരം സാമൂഹ്യ ഇടപെടലിന്റെ അഭാവമാണെന്ന് നാം ഇതിനകം മനസിലാക്കിയതാണ്‌.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്:-
മക്കൾ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ രക്ഷിതാക്കളും. പ്രായവ്യത്യാസമന്ന്യേ കുട്ടികൾ വളരുന്നതിനനുസരിച്ച് രക്ഷിതാക്കൾ അവരുടെ കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തണം. എല്ലാ രക്ഷിതാക്കളും അവരവരുടെ കാഴ്ചപ്പാടിൽ മക്കളെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ്. എന്നാൽ ഇതിൽ വരുന്ന പാളിച്ചകളാണ് നമ്മുടെ മക്കളെ നമുക്ക്തന്നെ അന്യമാക്കുന്നത്. കുട്ടികളെ ആത്മാർത്ഥമായി സ്നേഹിക്കാൻ നമുക്ക് കഴിയണം. സ്നേഹം ലഭിക്കേണ്ടവരിൽനിന്ന് അത് ലഭിക്കാതെ വരുമ്പോൾ സ്നേഹം നടിക്കുന്നവരുടെ വലയിൽ കുട്ടികൾ പെട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

= കുട്ടികളെ പ്രായത്തിനും പക്വതക്കുമനുസരിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക
= കുട്ടികളുമായി ദിവസവും സംവദിക്കുവാൻ സമയം കണ്ടെത്തുക
= സ്കൂളിലും യാത്രയിലുമുള്ള അനുഭവങ്ങളെല്ലാം തുറന്ന് പറയുന്ന അവസ്ഥയിലേക്ക് കുട്ടികളെ മാനസികമായി പരിവർത്തിപ്പിക്കുക.
= കുട്ടികളുടെ കൂട്ടുകെട്ടുകളും ബന്ധങ്ങളും ഏതൊക്കെ തരത്തിലാണെന്നും ആരോടൊക്കെയാണെന്നും വ്യക്തമായി നിരീക്ഷിക്കുക
= പഠിക്കുന്ന വിദ്യാലയമായും അദ്ധ്യാപകരുമായും നല്ല കമ്മ്യൂണിക്കേഷൻ നിലനിർത്തുക
= സ്കൂളിലും സുഹൃത്തുക്കൾക്കിടയിലും വീട്ടിലും കുട്ടിയുടെ സ്വഭാവവും പെരുമാറ്റ രീതികളും നിരീക്ഷിക്കുക
= കുട്ടികളുടെ പോക്ക് വരവുകളും ക്ലാസുകളുടെ സമയക്രമവുമെല്ലാം രക്ഷിതാക്കൾ നല്ലപോലെ മനസ്സിലാക്കിയിരിക്കണം
= രക്ഷിതാക്കൾ വാങ്ങിനൽകാത്ത എന്തെങ്കിലും വസ്തുക്കളുമായി കുട്ടികൾ വീട്ടിൽ വരുമ്പോൾ അതിന്റെ ഉറവിടം അന്യേഷിക്കണം.
= കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം വളരെ പ്രധാനമാണ്. വീട്ടിൽ ഓടിച്ചാടി നടന്നിരുന്ന കുട്ടി പെട്ടെന്ന് മൗനിയാകുമ്പോഴൊ പഠനത്തിൽ മതിയായ ശ്രദ്ധയില്ലാതാവുമ്പോഴൊ രക്ഷിതാക്കൾ ശരിയായ കാരണം കണ്ടെത്താൻ ശ്രമിക്കണം
= സ്കൂൾ പഠനകാലത്ത് കുട്ടികൾ സ്വന്തമായി മൊബൈൽഫോൺ ഉപയോഗിക്കുന്നത് കർശനമായും വിലക്കണം
= കമ്പ്യൂട്ടറും ടെലിവിഷനുമെല്ലാം എല്ലാവർക്കും കാണത്തക്ക രീതിയിലുള്ള മുറികളിൽ സജ്ജീകരിക്കണം
= ഇത്തരം നിരീക്ഷണങ്ങൾ നടത്തുമ്പോഴും ഉപദേശങ്ങൾ നൽകുമ്പോഴും കുട്ടികളെ കുറ്റപ്പെടുത്തിക്കൊണ്ടൊ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടൊ ആവരുത്. അത് അവരിൽ അഘാതമായ മാനസിക പ്രശ്നങ്ങളുണ്ടാക്കും.

അദ്ധ്യാപകരുടേയും വിദ്യാലയത്തിന്റേയും പങ്ക് :-
= കുട്ടികളുമായി ഏറ്റവുമധികം സംവദിക്കാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. കുട്ടികളുടെ സ്വഭാവത്തിലൊ പെരുമാറ്റത്തിലൊ എന്തെങ്കിലും അസ്വാഭാവികത കാണുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതിവിധികൾ കണ്ടെത്താനും അദ്ധ്യാപകർക്ക് കഴിയണം.
= പ്രവർത്തി ദിനങ്ങളിൽ കുട്ടികൾ ക്ലാസിൽ വരാതിരിക്കുമ്പോൾ രക്ഷിതാക്കളെ വിവരമറിയിക്കാനുള്ള മനസ്കത അദ്ധ്യാപകർ കാണിക്കണം
= സ്കൂളുകളിൽ കൗൺസലിങ്ങും പഠന ക്ലാസ്സുകളും സംഘടിപ്പിച്ച് കുട്ടികൾക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തണം
= ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽനിന്നുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാൻ അദ്ധ്യാപകരും സ്കൂളധികൃതരും തയ്യാറാകണം.

ഇത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടായ ശ്രമങ്ങളുണ്ടായാൽ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാവുന്നതാണ്.

[വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ എഴുതാൻ മറക്കരുത്നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ എല്ലാവർക്കും ഉപകരിക്കും]
muhammed kunhi wandoor
muhammed kunhi wandoor

Sunday, February 20, 2011

ബ്ലോഗുകാലത്തെ ഭാഷയും വർത്തമാനവും


മാന്തര മീഡിയകൾ ഇന്ന്‌ ഏറെ ചർച്ചചെയ്യപ്പെടുന്നു. സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകൾ(blog) വരും നാളുകളിൽ വാർത്താ വിനിമയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. സർവ്വത്ര സ്വതന്ത്രവും എല്ലാവർക്കും പ്രാപ്യവുമായ ഒരു പൊതു മാധ്യമം എന്നനിലയിൽ ബ്ലോഗുകൾ അംഗീകരിക്കപ്പെടുമെന്നതിൽ സംശയമില്ല. അക്ഷരങ്ങൾക്കും വാക്കുകൾക്കും കർശനമായ നിയന്ത്രണവും കീഴ്‌വഴക്കങ്ങളുമുള്ള പുതിയ കാലത്തെ സാമ്പ്രദായിക മാധ്യമങ്ങൾക്ക്‌, വാർത്തകളോടും വിവരങ്ങൾ നല്കുന്നതിനോടും പലപ്പോഴും നീതി പുലർത്താൻ കഴിയാതെ വരുന്നു. മാധ്യമങ്ങളുടെ ഫാക്ടറികളിൽ ഉടച്ചുവാർത്ത നിർമ്മിതികളായാണ്‌ പലപ്പോഴും വാർത്തകളായി പുറത്ത്‌ വരുന്നത്‌. തികഞ്ഞ പക്ഷപാദവും, മാധ്യമ ധർമ്മം കാറ്റിൽ പറത്തി മറ്റുചിലതിനോടെല്ലാം കൂറും പ്രതിബദ്ധതയും പുലർത്തുന്ന മുഖ്യധാര മാധ്യമങ്ങളോട്‌ അമർഷമുള്ള പുതിയ തലമുറ, വിജ്ഞാനത്തിനും ആശയ വിനിമയത്തിനും സൊഷ്യൽ നെറ്റുവർക്കുകളേയും ബ്ലോഗുകളേയും ആശ്രയിക്കേണ്ടി വരുന്ന കാലം അതിവിദൂരമല്ല. ആഗോള തലത്തിൽ ഈ അടുത്തകാലത്ത്‌ രൂപപ്പെട്ട
രാഷ്ട്രീയ സാഹചര്യങ്ങളുടേയെല്ലം പ്രചോദനം ബ്ലോഗുകളും മറ്റു സോഷ്യൽ നെറ്റുവർക്കുകളുമാണെന്ന്‌ നാം ഇതിനകം മനസ്സിലാക്കി.

ബ്ലോഗ്‌ രംഗത്ത്‌ ഇടക്കാലത്ത്‌ ചെറിയ മാന്ദ്യം അനുഭവപ്പെട്ടെങ്കിലും മലയാള ബ്ലോഗ്‌ രംഗത്തെ ഇതു കാര്യമായി ബാധിച്ചില്ല എന്നുവേണം കരുതാൻ. ഇന്റെർനെറ്റിന്റേയും മറ്റു സാങ്കേതിക സംവിധാനങ്ങളുടേയും പരിമിതമായ സൗകര്യം കാരണം വായനക്കാർ കുറഞ്ഞതാണ്‌ തുടക്കത്തിൽ ബ്ലോഗുകൾക്ക്‌ ചെറിയ തോതിലെങ്കിലും മാന്ദ്യമനുഭപ്പെട്ടത്‌. ഇന്ന്‌ കാര്യങ്ങൾ ഏറെ മാറി. സാങ്കേതിക പരിജ്ഞാനവും സംവിധാനങ്ങളും എല്ലാവർക്കും കയ്യെത്തുന്ന ദൂരത്തായി. ഓൺലൈൻ വായനക്കാരുടെ എണ്ണത്തിൽ കാര്യമായ പുരോഗതിയുണ്ടായി. ഒപ്പം ബ്ലോഗ്‌ രംഗത്തേക്ക്‌ എഴുത്തുകാരുടേയും വായനക്കാരുടേയും ഒഴുക്കും വർദ്ധിച്ചു. ഇനിയും ഒട്ടേറെ സാധ്യതകൾ കാത്തിരിക്കുന്നു. ഈ സാധ്യതകളെല്ലാം മുന്നിൽ കണ്ടാണ്‌ മാധ്യമരാജാവ്‌ റൂപർട്ട്‌ മർഡോക്ക്‌ അദ്യത്തെ ടേബ്ലറ്റ്‌ പത്രമായ ‘ദി ഡയലി’ പുറത്തിറക്കിയത്‌. അച്ചടി മഷി പുരളാതെ ഐപാഡുകളിലും മറ്റും വായിക്കാവുന്ന രീതിയിലണ്‌ ഈ ഓൺലൈൻ പത്രം രൂപകല്പ്പന ചൈതിരിക്കുന്നത്‌.

ബ്ലോഗും ഭാഷയും
മലയാള ഭാഷക്കും സാഹിത്യത്തിനും ഒരു പുതു ജീവൻ നൽകാൻ ബ്ലോഗ്‌ രംഗത്തിന്റെ വികാസം ഉപകരിക്കുമെന്നതിൽ സംശയമില്ല. ഈ വിഷയത്തിൽ ചിലർ കാണിക്കുന്ന ആശങ്ക, അക്കാര്യത്തിൽ അവരുടെ അജ്ഞതയായി മാത്രം കണ്ടാൽ മതി. മീഡിയകളാണ്‌ എക്കാലവും കലയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതെന്ന കാര്യത്തിൽ തർക്കമേതുമില്ല. സാങ്കേതികതയുടെ വികാസത്തിനനുസൃതമായി മറ്റെന്തിനെപോലെ മീഡിയയും മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കും. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസ്ഥിതിയാണ്‌ ഉണ്ടാവേണ്ടത്‌. ഇതിന്‌ മുമ്പും നാം മാറ്റങ്ങളെ ഉൾക്കോണ്ടിട്ടുണ്ട്‌. താളിയോലകളിൽ ‘എഴുത്ത്‌ കോല്‌’ ഉപയോഗിച്ച്‌ ആലേഖനം ചെയ്യുന്ന സമ്പ്രദായത്തിൽ നിന്ന്‌ അച്ചടിയിലേക്കും തുടർന്ന്‌ ഓഫ്സെറ്റിലേക്കും, ഇതിന്റെ തന്നെ ഉത്തരാധുനിക സങ്കേതങ്ങളിലേക്കും നാം കൂടുമാറി. ഇനിയും പുതിയ പുതിയ മാറ്റങ്ങളുണ്ടായികൊണ്ടിരിക്കും. അതിനോടെല്ലാം ആരോഗ്യപരമായി ഇണങ്ങിച്ചേർന്നെ മതിയാകൂ. തങ്ങളുടെ കൈകൾക്ക്‌ വഴങ്ങാത്തതെന്തും പാഴ്‌വേലയാണെന്ന ചിന്താഗതി ബാലിശമാണ്‌. സാങ്കേതികതയുടെ ഗുണങ്ങൾ മാനവ പുരോഗതിക്കായി ഉപയോഗിക്കുക എന്ന തിരിച്ചറിവാണ്‌ വേണ്ടത്‌. നിലവാരമില്ലാത്ത സൃഷ്ടികളാണ്‌ ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നതെന്ന്‌ വിളിച്ച്‌ കൂവുന്നവർ അഗ്രിഗേറ്ററിൽ വന്ന്‌ നിലവാരമുള്ള ബ്ലോഗുകൾ വായിക്കാനുള്ള സന്മനസ്സ്‌ കാണിക്കണം. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ‘സാഹിത്യമായി’ അച്ചടിച്ചു വരുന്ന ചിലത്‌ (മുഴുവനുമല്ല) ബ്ലോഗിൽ വരുന്ന സൃഷ്ടിയുടെ ഏഴകലത്തുകൂടി കടന്നു പോകാത്തവയാണ്‌.

അല്പ്പം ചരിത്രം (Malayalam Blog History)
ഇന്റർനെറ്റ്‌ വ്യാപകമായതോടെ ഓൺലൈൻ വിപ്ലവത്തിൽ മലയാളികളുടെ സജീവ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. തുടർന്ന്‌ ബ്ലോഗുകൾ നിലവിൽ വന്നപ്പോഴും മലയാളികൾ തങ്ങളുടെ വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചു. മാതൃഭാഷയിൽ ബ്ലോഗെഴുതാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു. 2003 ൽ തന്നെ മംഗ്ലീഷ്‌ രൂപത്തിലും പ്രത്യേക മലയാളം ഫോണ്ടുകളുപയോഗിച്ചും തയ്യാറാക്കിയ ബ്ലോഗുകളുണ്ടായിരുന്നു. 2004 ആയപ്പോഴേക്കും മലയാളം യൂണീകോടിനു (Malayalam Unicode)വേണ്ടിയുള്ള പ്രയത്നങ്ങൾ സജീവമായി. 2004ൽ തന്നെ യൂണീകോട്‌ വികസിപ്പിക്കാനായി. ഇത്‌ സൈബർ രംഗത്ത്‌ മലയാളികളുടെ വിപ്ലവകരമായ ഒരു കാൽവെപ്പായിരുന്നു. 2003 ഏപ്രിലിൽ പോള്‌ എന്ന ബ്ലോഗർ, തന്റെ ബ്ലോഗിൽ മലയാളം എഴുതാൻ തുടങ്ങി. വിശ്വം എന്നബ്ലോഗർ 2003 മെയ്‌ മാസത്തിലും മലയാളത്തിലെഴുതിത്തുടങ്ങി.(ഈ ബ്ലോഗുകളൊന്നും ഇപ്പോൾ നിലവിലില്ല.) 2003 ഏപ്രിലിൽ ഇംഗ്ലീഷിൽ ബ്ലോഗ്‌ എഴുതിത്തുടങ്ങിയ സിബു, സെപ്റ്റമ്പർ ആയപ്പോഴേക്കും മലയാളത്തിൽ എഴുതാൻ തുടങ്ങി. 2004 ജനുവരിയിൽ ആദ്യ വനിത മലയാളം ബ്ലോഗറായ രേഷ്മയുടെ ‘മൈലാഞ്ചി’യിൽ മലയാളം പ്രത്യക്ഷപ്പെട്ടു. 2004 ഓഗസ്റ്റിലാണ്‌ മലയാളം യുണീകോട്‌ ആദ്യമായി ബ്ലോഗിൽ പ്രത്യക്ഷപ്പെട്ടതെന്ന്‌ കരുതുന്നു. നിഷാദ്‌ ഹുസൈൻ കൈപ്പള്ളിയാണ്‌ മലയാളം യൂണീകോട്‌ ഉപയോഗിച്ച്‌ അദ്യമായി പോസ്റ്റു ചൈതത്‌. തുടർന്ന്‌ സെപ്റ്റമ്പറിൽ കെവിന്‌ എന്ന ബ്ലോഗറും യൂണീകോടിൽ പോസ്റ്റ്‌ ചൈതു. ഈ കാലയളവിൽ ഏഴോളം ബ്ലോഗുകൾ മലയാളത്തിൽ സ്ഥിരമായി ഉണ്ടായിരുന്നു. (കടപ്പാട്‌ : വിശ്വപ്രഭ)

മലയാളം യൂണീകോട്‌ നിലവിൽ വന്നത്‌ മുതൽ ബ്ലോഗ്‌ രംഗത്തേക്ക്‌ കുറച്ചാളുകൾ കടന്നു വന്നെങ്കിലും മലയാളം യൂണീകോടിൽ അക്ഷരക്കൂട്ടുകൾ ഒരുക്കുന്നതിലുള്ള പ്രയാസവും, ഇന്റെർനെറ്റ്‌ സൗകര്യങ്ങളുടെ ദൗർലഭ്യവുമായിരിക്കാം കൂടുതൽ മലയാളികൾ ആ ഘട്ടത്തിൽ ബ്ലോഗിലേക്ക്‌ എത്തിപ്പെട്ടില്ല എന്നുവേണം കരുതാൻ. പിന്നീട്‌ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കമ്പ്യൂട്ടർ സർവ്വ സാധാരണമായതോടെ അദ്ധ്യാപകരും മറ്റു ഉദ്ധ്യോഗസ്ഥരുമടങ്ങുന്ന നല്ലൊരു ശതമാനം ആളുകൾ കമ്പ്യൂട്ടർ സാക്ഷരത കൈവരിക്കുകയും ഇന്റർനെറ്റിലൂടെ അറിവിന്റെ വാതായനങ്ങൾ തുറക്കുകയും ചൈതു. ആരംഭ ഘട്ടത്തിൽ മലയാള വായനക്ക്‌ ഊർജ്ജിതമായ തിരച്ചിൽ തന്നെ നടത്തേണ്ടിയിരുന്നു. അത്രക്ക്‌ അപൂർവ്വമായിരുന്നു മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ. ഇനി ഉണ്ടെങ്കിൽ തന്നെ അവയത്രയും വായിക്കണമെങ്കിൽ പ്രത്യേക ഫോണ്ടുകൾ ഡൗൺലോട്‌ ചെയ്യേണ്ടിയിരുന്നു. അത്രയും സാങ്കേതികത അക്കാലത്ത്‌ വ്യാപകമായിരുന്നില്ല. യൂണീകോട്‌ നിലവിൽ വന്നപ്പോഴും എറെക്കുറെ മലയാള പ്രസിദ്ധീകരണങ്ങൾ ആസ്ക്കീ (ASCII)ഫോണ്ടുകളിൽ തന്നെ തുടരുകയായിരുന്നു. പിന്നീട്‌ യൂണീകോഡ്‌ ഉപയോഗിച്ച്‌ തയ്യാറാക്കിയ ബ്ലോഗുകളിലേക്ക്‌ വായനക്കരെത്തുകയും കമന്റുകളിലൂടെ ബ്ലോഗർമാരുമായി സംവദിക്കാൻ അവസരമുണ്ടാകുകയും ചൈതു. കമന്റെഴുത്തിലൂടെ യൂണീകോട്‌ ലിപിയിൽ ടൈപ്‌ ചെയ്യാൻ പഠിച്ചവർ പിന്നീട്‌ ബ്ലോഗ്‌ രംഗത്തേക്ക്‌ കടന്നുവന്നു. ഇന്ന്‌ ഏകദേശം 5000ന്‌ മുകളിൽ മലയാളികൾ ബ്ലോഗ്‌ രംഗത്തുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു.

ഇനിയും മുന്നോട്ട്‌
ഇന്ന്‌ ബ്ലോഗുകൾക്കും മറ്റ്‌ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കും ഒട്ടേറെ വായനക്കാരുണ്ട്‌. ദിവസവും ഓരൊ ബ്ലോഗിലും കയറിയിറങ്ങുന്നവരുടേയും കമന്റെഴുതുന്നവരുടേയും എണ്ണം വളരെ കൂടുതലാണ്‌. നല്ല ഉള്ളടക്കമുള്ള ബ്ലോഗുകൾക്ക്‌ വായനക്കാരുമുണ്ട്‌. ബ്ലോഗുകളെ കൂടുതൽ വായനക്കാരിലേക്ക്‌ എത്തിക്കുക എന്ന മഹത്തായ പ്രവർത്തനമാണ്‌ ഇനി നടക്കേണ്ടത്‌. ഒപ്പം ബ്ലോഗുകളുടെ നിലവാരവും കാര്യക്ഷമതയും ഉയർത്താനുള്ള ശ്രമങ്ങളുമുണ്ടാകണം. എഡിറ്റോറിയൽ ബോർഡൊ പ്രൂഫ്‌ റീഡിങ്ങൊ ഇല്ലെന്ന പരിമിതി, സ്വന്തമായിതന്നെ ഈ ദൗത്യങ്ങളെല്ലാം ചെയ്യാൻ കഴിയുന്ന പരുവത്തിലേക്ക്‌ നമ്മെ എത്തിക്കാൻ പര്യാപ്തമായിരിക്കണം. വായന ഓൺലൈനിൽ മാത്രം പരിമിതപ്പെടുത്താതെ പുറം വായനയും പതിവക്കാൻ ശ്രമിച്ചാൽ എഴുത്തിൽ ഒരുപാട്‌ മുന്നേറാൻ സാധിക്കും. ഭാഷാ നിയമങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ ഭാഷക്കും പുതു ജീവൻ ലഭിക്കും. വായനക്കാരെ ഉണ്ടാക്കാൻ ബ്ലോഗെഴുതുക എന്നതിൽ നിന്ന്‌ എഴുത്തിനെ സാമൂഹ്യ ബാധ്യതയായി കാണണം. ഇന്ന്‌ ബ്ലോഗർമാർക്കിടയിലും മറ്റു ഓൺലൈൻ എഴുത്തുകാർക്കിടയിലും സൗഹൃദവും കൂട്ടായ്മകളും ഉണ്ടാകുന്നത്‌ ഒരു നല്ല തുടക്കമാണ്‌. നടന്നതും നടക്കാനിരിക്കുന്നതുമായ ബ്ലോഗേഴ്സ്‌ മീറ്റുകൾ ശ്രദ്ധേയമാകുന്നത്‌ ഇതുകോണ്ടാണ്‌. കൊച്ചിയിലും ഖത്തറിലും ഈ അടുത്ത കാലത്ത്‌ മീറ്റുകൾ നടന്നു. ജിദ്ദയിൽ വിപുലമായിതന്നെ മീറ്റ്‌ നടത്താനൊരുങ്ങുന്നു. ഭാഷാപിതാവിന്റെ നാട്ടിൽ (തിരൂർ) ഏപ്രിൽ 17 ന്‌ മീറ്റ്‌ നടത്താൻ മാസങ്ങൾക്ക്‌ മുമ്പ്‌ തന്നെ തീരുമാനിച്ചു. തിരൂർ മീറ്റിനോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന മാഗസിൻ മലയാള ബ്ലോഗ്‌ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. ഇതിനെല്ലാം പുറമെ ഫേസ്ബുക്ക്‌ പോലുള്ള സൊഷ്യൽ നെറ്റുവർക്കുകളിൽ ബ്ലോഗർമാർക്ക്‌ പ്രത്യേക കൂട്ടായ്മകളുണ്ട്‌. സാങ്കേതികവും ഭാഷാപരവുമായ വിവരങ്ങൾ കൈമാറുന്നതിന്‌ ഇത്തരം കൂട്ടായ്മകളിൽ സംവിധാനങ്ങളുണ്ടാകുന്നത്‌ അഭിനന്ദനാർഹമാണ്‌. ഇത്തരത്തിൽ ശ്രദ്ധേയമായ ഭാഷാ കളരിയാണ്‌ മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പിൽ നടക്കുന്ന ‘അക്ഷരാശ്രമം’. വെത്യസ്ഥമായ പദങ്ങളും, പഴയതും പുതിയതുമായ പ്രയോഗങ്ങളും എല്ലാം അവിടെ ചർച്ച ചെയ്യപ്പെടുന്നു. ഇത്തരം കൂട്ടായ്മകളിൽ വാചകക്കസർത്തിൽ മാത്രം കാര്യങ്ങൾ ഒതുക്കാതെ സൗഹാർദ്ദപരമായ ചർച്ചകളും സംവാദങ്ങളും നടക്കേണ്ടതുണ്ട്‌. എന്നാൽ സ്വതന്ത്രമായ നിരീക്ഷണത്തേയും എഴുത്തിനേയും ബാധിക്കുന്ന തരത്തിൽ കൂട്ടായ്മയിൽ നിന്നും സമ്മർദ്ദങ്ങളുണ്ടായിക്കൂട. എഴുത്തിലും വിശകലനങ്ങളിലും പരമാവധി നിഷ്‌പക്ഷത പുലർത്താൻ ബ്ലോഗെഴുത്തുകാർ ശ്രദ്ധിക്കണം. ഈ രംഗത്തെ മറ്റൊരു പ്രധാന കാൽവെപ്പാണ്‌ ബ്ലോഗ്‌ അഗ്രിഗേറ്ററുകൾ. (ഉദാ: [1] [2]) അഗ്രിഗേറ്ററുകൾ വായനക്കാരെ ബ്ലോഗുകളിലെത്തിക്കുന്നതിന്‌ വളരെയധികം സഹയകമാണ്‌. മലയാളം ബ്ലോഗർമാർക്ക്‌ ബൂലോകം ഓൺലൈൻ ഏർപ്പെടുത്തിയ ‘സൂപ്പർ ബ്ലോഗർ അവാർഡ്‌ ’ ഈ രംഗത്ത്‌ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. കൂട്ടായ പരിശ്രമങ്ങളുണ്ടായാൽ ഇനിയും ഒരുപാട്‌ മുന്നേറാൻ കഴിയും. ഇതിന്‌ കഴിവും കാര്യബോധമുള്ളവരുടെ പക്വമായ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്‌.
muhammed kunhi wandoor
muhammed kunhi wandoor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...