Friday, January 27, 2017

പ്രിയപ്പെട്ടവരുടെ വേർപാട്‌



 മുഹമ്മദ്കുഞ്ഞി വണ്ടൂർ
---------------------------------
ദിവസങ്ങൾക്കുമുമ്പ്‌ കോഴിക്കോട്ടേക്കുള്ള വിമാനവുംകാത്ത്‌ അബുദാബി എയർപ്പോർട്ടിലെ എക്സിറ്റ്ലോഞ്ചിലിരിക്കുമ്പോൾ തിരക്കുകളിൽനിന്നെല്ലാം മാറി തനിച്ചിരിക്കുന്നൊരു ചെറുപ്പക്കാരനെ ശ്രദ്ധയിൽപെട്ടു. മടിയിൽ ചെറിയൊരു ബാഗുണ്ട്‌. ഇടതു കൈകൊണ്ട്‌ കണ്ണുകൾപൊത്തി കുനിഞ്ഞിരിക്കുകയായിരുന്നു അദ്ധേഹം. ഇടക്കിടെ വിതുമ്പുന്നുണ്ട്‌. ഇരിക്കുന്നിടത്തുനിന്ന്‌ എഴുനേറ്റ്‌ ഞാൻ ആ ചെറുപ്പക്കാരനിരിക്കുന്നിടത്തേക്ക്‌ പോയി. അയാളിരിക്കുന്ന രണ്ടുകസേരകൾക്കപ്പുറം ഇരിപ്പുറപ്പിച്ചു. കാര്യങ്ങളറിയാൻ എനിക്ക്‌ ജിജ്ഞാസയുണ്ടായിരുന്നു. എന്റെ സാന്നിദ്ധ്യം മനസിലാക്കിയ യുവാവ്‌ ഒന്ന്‌ നിവർന്ന്‌ ഒതുങ്ങിയിരുന്നു. അപ്പോഴും ഇടതു കൈകൊണ്ട്‌ മുഖംമറച്ചിരിക്കുകയായിരുന്നു. അഭിവാദ്യം ചെയ്ത്‌ അയാളുടെ അടുത്തേക്ക്‌ നീങ്ങയിരുന്നപ്പോൾ ഞാൻ മലയാളിയാണെന്ന്‌ മനസിലാക്കിയ അദ്ധേഹം മുഖമുയർത്തി എന്നെയൊന്ന്‌ നോക്കി. കോഴിക്കോക്കേട്ടേക്കുള്ള വിമാനത്തിന്‌ തന്നെയാണ്‌ അദ്ധേഹവും കാത്തിരിക്കുന്നതെന്ന്‌ എനിക്കുമനസ്സിലായി. കലങ്ങിയ കണ്ണുകളുമായി തേങ്ങലടക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. കാര്യമന്യേഷിക്കാൻ ഞാനൊരുങ്ങുമ്പോഴേക്കും അയാൾ വിതുമ്പലോടെ പറഞ്ഞു: എന്റെ ഉമ്മ പോയി’. മറുത്തൊന്നും ചോദിക്കാനോ പറയാനോ എനിക്ക്‌ കഴിഞ്ഞില്ല. തോളത്ത്‌ തട്ടി ആശ്വസിപ്പിക്കാനെ കഴിഞ്ഞുള്ളൂ. പിന്നീട്‌ അരമണിക്കൂറോളം ഞങ്ങൾ ഒന്നും സംസാരിക്കാതെ ഇരുന്നു. പിന്നിട്‌ അയാൾ വിതുമ്പലോടെ സംസാരിച്ചുതുടങ്ങി. അഞ്ചുവർഷമായി അബുദാബിയിലെത്തിയിട്ട്‌. രണ്ടു വർഷം മുമ്പാണ്‌ അവസാനമായി നാട്ടിൽപോയത്‌. നാട്ടിൽപോകാൻ ഏതാണ്ട്‌ അടുത്തിരിക്കുമ്പോഴാണ്‌ ഉമ്മയുടെ മരണം. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ഉമ്മയുമായി ഫോണിൽ സംസാരിക്കും. ഊണും ഉറക്കവും മറ്റെല്ലാ സുഖവിവരങ്ങളും ദൈനംദിനം അറിഞ്ഞില്ലെങ്കിൽ ഉമ്മാക്ക്‌ വിഷമമായിരുന്നു. ജോലിത്തിരക്കുകൊണ്ട്‌ രാത്രി വിളിക്കാൻ വൈകിയാൽ ഉമ്മ ഉറങ്ങാതെ കാത്തിരിക്കും. ഇന്നും ഞാൻ രാവിലെ ഉമ്മയുമായി സംസാരിച്ചതാണ്‌. ഒരസുഖവുമുണ്ടായിരുന്നില്ല. ഉച്ചയോടടുത്ത സമയത്ത്‌ ചെറിയൊരു നെഞ്ചുവേദനയും തളർച്ചയും. ആശുപത്രിയിലേക്ക്‌ പുറപ്പെട്ടെങ്കിലും അവിടെയെത്തും മുമ്പെ ഉമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. എനിക്ക്‌ സമയത്ത്‌ നാട്ടിലെത്താൻ കഴിയാത്തതുകൊണ്ടും വെള്ളിയാഴ്ചയായതുകൊണ്ടും ഞനെത്തുമ്പോഴേക്ക്‌ ഉമ്മയുടെ മരണാനന്തര ചടങ്ങുകളെല്ലാം കഴിയും. ഉച്ചക്കുമുമ്പ്‌ മരണപ്പെട്ടതല്ലേ..... ഞാനെത്തുന്നതുവരെ കാത്തിരിക്കുന്നത്‌ ഉചിതമല്ലെന്ന എന്റെകൂടി അഭിപ്രായപ്രകാരമാണ്‌ അങ്ങനെ തീരുമാനിച്ചത്‌.. ഇതൊന്നും ഒറ്റവീർപ്പിന്‌ പറഞ്ഞുതീർത്തതല്ല. വിതുമ്പലോടെയാണ്‌ ഓരൊ വാക്കുകളും അയാളിൽനിന്ന്‌ പുറത്തേക്കുവന്നത്‌. അൽപ്പസമയത്തിനകം വിമാനത്തിലേക്ക്‌ പോകാനുള്ള അനൗൺസ്മെന്റ്‌ വന്നു. ഞങ്ങൾ രണ്ടാളുടേയും സീറ്റുകൾക്കിടയിൽ ഏറെ അകലമുണ്ടായിരുന്നതുകൊണ്ട്‌ വിമാനത്തിൽ കയറുന്നതിനു മുമ്പേ ഞങ്ങൾ ഹസ്തദാനം ചെയ്തു പിരിഞ്ഞു.
ആ യാത്രയിലുടനീളം എനിക്ക്‌ മറ്റൊന്നിനെകുറിച്ചും ആലോചിക്കാൻ കഴിഞ്ഞില്ല. ആ മരണവീടും യുവാവിനെകുറിച്ചുമുള്ള ചിന്തകൾ എന്റെ മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തി. അയാളെ ഏറെ സ്നേഹിച്ചിരുന്ന ഉമ്മ. വീട്ടിലേക്ക്‌ കാലെടുത്തുവെക്കുമ്പോൾ ഓടിവന്ന്‌ ഇരുകയ്യും നീട്ടി സ്വീകരിക്കാനും  നെഞ്ചോട്‌ ചേർക്കാനും സ്നേഹനിധിയായ ആ ഉമ്മ ഇനിയുണ്ടാവില്ല. ഇന്നലെവരേ ഫോണിൽ സംസാരിച്ച ആ സ്നേഹസ്വരം ഇനിയൊരിക്കലും കേൾക്കാനാവില്ല. പള്ളിക്കാട്ടിലെ ആറടി മണ്ണിൽ മകനെ വരവേൽക്കാൻ ആ ഉമ്മ കാത്തുനിൽക്കുന്നുണ്ടകും. ജീവിതത്തിൽ മറ്റാരൊക്കെയുണ്ടായാലും ഉമ്മക്കുപകരം ഉമ്മയല്ലാതെ മറ്റാരുമുണ്ടാവില്ല.
പ്രിയപ്പെട്ടവരുടെ വേർപാട്‌ നൽകുന്ന വിടവ്‌ എല്ലായിപ്പോഴും വളരെ വലുതാണ്‌. നാടും വീടും വിട്ട്‌ വിദൂര ദിക്കുകളിൽ കഴിയുന്നവർക്ക്‌ ഇത്തരം വേർപ്പാടുകൾ വലിയ നഷ്ടമാണ്‌ സമ്മാനിക്കുന്നത്‌. ഉറ്റവരുടെ ഇഷ്ട മുഹൂർത്തങ്ങളിലെന്നപോലെ പ്രിയപ്പെട്ടവർ വിടപറയുമ്പോഴും കാണാമറയത്ത്‌ നിന്ന്‌ വിതുമ്പലടക്കാനേ പ്രവാസികൾക്ക്‌ കഴിയാറുള്ളൂ.

No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...