Sunday, March 20, 2011

ആരുണ്ട് ഇവരെ രക്ഷിക്കാൻ?


ലൈംഗികപീഡന കേസുകളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും ഇന്ന് നമുക്കിടയിൽ അപ്രധാനമായ വാർത്തകളായിരിക്കുന്നു. ഇത്തരത്തിൽ മനസ്സിനെ പിടിച്ചുലച്ച ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം എന്റെ നാട്ടിൽനിന്നും കേൾക്കാനായത്. ഒമ്പതു വയസ്സുമുതൽ തന്റെ മാതാവിന്റെ സഹോദരിഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന പതിമൂന്നുകാരി പെൺകുട്ടിയാണ് കേസിലെ ഇര. മാതാവും പിതാവും ബന്ധം വേർപ്പെടുത്തി മറ്റു വിവാഹം കഴിച്ചതോടെ അനാഥമായ പെൺകുട്ടി ഒരു അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ സംരക്ഷണം സ്വമേധയാ ഏറ്റെടുത്ത ഈ കാട്ടാളഹൃദയനായ മനുഷ്യൻതന്നെയാണ് കുട്ടിയെ അനാഥാലയത്തിലാക്കിയത് . അനാഥാലയത്തിൽ നിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് വിളിച്ചിറക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത ഈ പിഞ്ചു ബാലികയെ അതിക്രൂരമായി തന്റെ കാമാർത്തിക്ക് വിധേയമാക്കിയിട്ടും തൃപ്തനാകാത്ത ഇയാൾ, തന്റെ തൊഴിലുടമയും ബിസിനിസുകാരനുമായ മറ്റൊരാൾക്കും പെൺകുട്ടിയെ കാഴ്ചവെച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അയ്യായിരം രൂപവരെ പ്രതിഫലം പറ്റിയിരുന്നതായി ഇയാൾതന്നെ സമ്മതിച്ചിട്ടുണ്ട്. ഒമ്പതു വയസ്സുമുതൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി നാട്ടുകാരോടും പോലീസിനോടും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ കേസിലുൾപ്പെട്ടിട്ടുണ്ടൊ എന്നത് അന്യേഷിച്ചു വരുന്നതേയുള്ളൂ . അനാഥാലയത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ രണ്ടുമാസമായി ഇയാളുടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. പീഡനം അസഹനീയമായപ്പോൾ അടുത്ത വീട്ടിലെ ചിലരോട് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് കഥ പുറം ലോകമറിയുന്നത്. സ്ഥിരമായി ഇയാളും മറ്റു ദിവസങ്ങളിൽ ഇയാളുടെ കൂട്ടുകാരനും കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അയൽ‌വീട്ടുകാരോട് പറയുകയായിരുന്നു. നേരം ഇരുട്ടുന്നത് തന്നെ ഭയമാണെന്നും നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ച് മയക്കിയാണ് പീഡിപ്പിച്ചിരുന്നതെന്നും കുട്ടി അയൽവീട്ടുകാരോട് പറഞ്ഞു. കുട്ടിയുടെ മൊഴി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടുകാരാണ് വിവരം പോലീസിന് കൈമാറിയത്. മയക്കഗുളിക കൊടുത്തും മറ്റുമാണ് ഇയാളും കൂട്ടുകാരനും കുട്ടിയെ ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അഞ്ച് ടാബ്ലറ്റുകൾ വരെ നൽകിയിരുന്നതായി പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇത്രയും കാലം കുട്ടിയെ പീഡനത്തിന് വിധേയമാക്കിയത്. അനാഥാലയത്തിൽ കഴിയുമ്പോൾ ദിവസങ്ങളോളം കോയമ്പത്തൂരിലും മറ്റും കൊണ്ടുപോയി ഇയാളും കൂട്ടുകാരനും പീഡിപ്പിച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വണ്ടൂർ പോലീസ് അറസ്റ്റുചൈത പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജറാക്കി റിമാൻഡ് ചൈതു. പെൺകുട്ടിയെ ചൈൽഡ് ഹെൽ‌പ്‌ലൈൻ പ്രവർത്തകർവഴി വെള്ളിമാടുകുന്നുള്ള ഷോർട് സ്റ്റേ ഹോമിലേക്ക് മാറ്റി.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. പുറം ലോകം അറിഞ്ഞ സംഭവങ്ങളിൽ ഒന്നുമാത്രമാണ്. ഇതുപോലെ എത്രയൊ പെൺകുട്ടികൾ സ്വന്തം വീടുകളിലും പുറത്തുമായി ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാവുന്നു. അയൽകാരനാൽ പീഡിതയായ പിഞ്ചുബാലിക, ട്യുഷൻമാസ്റ്ററുടെ കാമവൈകൃതങ്ങൾക്കിരയാകേണ്ടി വരുന്ന വിദ്യാർത്ഥിനികൾ, സഹപാഠിയുടെ പീഡനങ്ങളിൽ മനംനൊന്ത്‌ ആത്മഹത്യ ചെയ്യുന്ന കൗമാരക്കാരികളായ പെൺകുട്ടികൾ, എന്തിനധികം സ്വന്തം പിതാവിനാൽ ഗർഭം പേറേണ്ടിവരുന്ന ഹതഭാഗ്യരായ പന്ത്രണ്ടും പതിമൂന്നും വയസായ പെൺകുട്ടികളുടെ ഹൃദയഭേദകമായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ സംരക്ഷിക്കേണ്ടവർ തന്നെ പീഡനങ്ങളുടെ അപ്പോസ്തലൻമാരായി മാറുമ്പോൾ കുട്ടികൾ ആരോടാണ് ആവലാതി ബോധിപ്പിക്കുക? കുട്ടികൾ ഏറ്റവുമധികം സുരക്ഷിതരാകുന്നത് സ്വന്തം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലാണല്ലൊ. എന്നാൽ ചിലകുട്ടികളെങ്കിലും മാതാപിതാക്കളുടെകരങ്ങളിൽ സുരക്ഷിതരല്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

വർഷങ്ങളായി പിതാവിന്റെ വികലമായ കാമാർത്തിക്ക് വിധേയരായ എത്രയൊ പെൺമക്കളുടെ ദയനീയ മുഖങ്ങളാണ്‌ നാം കണ്ടത്‌. തങ്ങൾ നേരിടുന്ന ക്രൂരവും പൈശാചികവുമായ പീഡനാനുഭവങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ സ്വയം ഉരുകി നശിക്കുന്നവർ. പീഡനം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീക്ഷണിക്കുമുമ്പിൽ ആരോടും പരാതിപ്പെടാതെ സ്വയം മനസിൽപേറി നടക്കുകയാണിവർ. ക്രൂരപീഡനങ്ങൾക്കൊടുവിൽ ശരീരം തളർന്ന്‌ ആശുപത്രിയിലും മറ്റും എത്തുമ്പോഴാണ്‌ പീഡനം പുറംലോകമറിയുന്നത്‌. ഒളിച്ചോട്ടങ്ങളിലൊ ആത്മഹത്യയിലൊ അഭയംകണ്ടെത്തുന്ന സംഭവങ്ങളും കുറവല്ല. കുറച്ചുമുമ്പ് പത്തും പതിമൂന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടിയതായി വാർത്തകണ്ടു. ഒരാഴ്ച നീണ്ട അന്യേഷണങ്ങൾകൊടുവിൽ കുട്ടികൾ കൂട്ടുകാരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന്‌ കണ്ടെത്തി. പിന്നീടുള്ള ചോദ്യംചെയ്യലിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്‌. അച്ചനമ്മമാർ അപകടത്തിൽ മരിച്ച കുട്ടികൾ അമ്മാവന്റെകൂടെയാണ്‌ കഴിഞ്ഞിരുന്നത്‌. ക്രൂരമായ ലൈംഗികപീഡനങ്ങളാണ്‌ ഇവിടെനിന്നും ഏൽകേണ്ടിവന്നതെന്ന്‌ കുട്ടികൾ അന്യേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞു. പീഡനം അസഹ്യമായപ്പോൾ അനിയത്തിയേയും കൈപിടിച്ച് കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. സമാനമായ വാർത്തകൾ നാം എത്രയൊ കേട്ടതാണ്‌. കുറച്ച് മുമ്പ് മലപ്പുറംജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്ത സംഭവം നമ്മെ ലജ്ജിപ്പിക്കുന്നതായിരുന്നു. രണ്ടുവർഷമായി പിതാവിന്റെ കാമവൈകൃതങ്ങൾക്കിരയായ ഒരു പതിമൂന്നുകാരി പെൺകുട്ടിയുടെ ദയനീയമായ കഥ. ഗർഭിണിയായി ആശുപത്രിയിൽ വന്നപ്പോഴാണ്‌ നാം കഥയുടെ പിന്നാമ്പുറമറിയുന്നത്. പിതാവിനാൽ ഗർഭംധരിച്ച്‌ രണ്ടുംമൂന്നും പ്രാവശ്യം ഗർഭഛിദ്രം നടത്തേണ്ടിവന്ന മറ്റൊരു പെൺകുട്ടിയുടെ വാർത്തയും, സ്വന്തംപിതാവിന്റെ മൂന്നുകുട്ടികളെ പ്രസവിക്കാൻ വിധിക്കപ്പെട്ട വാർത്തയും സാംസ്കാരിക കേരളം പലതവണ വായിച്ചുതള്ളിയതാണ്‌. സ്കൂളിൽ നിന്നും വെള്ളം കുടിക്കാൻ പോയ എട്ടുവയസ്സുകാരി ബാലികയെ പേരക്ക കാണിച്ച് പ്രലോഭിപ്പിച്ച് ക്രൂരപീഡനങ്ങൾക്ക് വിധേയമാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ചാക്കിൽകെട്ടിയ വാർത്ത നാം നടുക്കത്തോടെ വായിച്ചു. നാടോടിസംഘത്തിൽപെട്ട അമ്മയുടെകൂടെ ഉറങ്ങികിടന്ന രണ്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പൈശാചിക വൈകൃതങ്ങൾക്ക് വിധേയമാക്കി റോഡരുകിൽതള്ളി കടന്നുകളഞ്ഞ കാമവെറിയൻമാർ നിർലജ്ജം വാഴുന്ന നാടായി മാറിയിരിക്കുകയാണ്‌ നമ്മുടെ സംസ്ഥാനം.

ട്രെയ്ൻ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായി അതിദാരുണമായി കൊല്ലപ്പെട്ട സൗമ്യയെന്ന പെൺകുട്ടിയെ നാമാരും മറന്നിട്ടില്ല.
മിഠായിയും കളിപ്പാട്ടവുംനൽകി പ്രലോഭിപ്പിച്ച്‌ കുരുന്നുമനസുകളുടെ രോദനങ്ങൾക്കിടയിലും കാമസുഖം തേടുന്ന കാമവെറിയൻമാർ യഥേഷ്ടംവിലസുന്ന നാടായി നമ്മുടെനാട് മാറിയിരിക്കുന്നു. സൗജന്യ ട്യൂഷൻ സെന്ററിന്റെ മറവിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരെ ബ്ലാക്മയിൽ ചെയ്ത്‌ നഗ്നചേഷ്ടകൾ പകർത്തിയെടുക്കുകയും ചെയ്തത് കുറച്ചു മുമ്പ് നാം കേട്ടു മറന്ന മറ്റൊരു കഥ. മിഠായിയും പോക്കറ്റ്മണിയും നൽകി ചെറിയ മക്കളെ പ്രലോഭിപ്പിച്ച് നിരന്തരം ലൈഗികമായി ചൂഷണം ചൈത ഒരു ലോട്ടറിവിൽ‌പ്പനക്കാരന്റെ വാർത്ത ഈയടുത്ത് നാം വായിച്ചു പൊറുപ്പിച്ചു. ആൽബം നിർമ്മാണത്തിന്റെയും സീരിയൽ അഭിനയത്തിന്റെയും പേരിൽ പെൺകുട്ടികളെ വലവീശിപ്പിടിച്ച് വിൽ‌പ്പനക്ക് വെക്കുന്നത് എത്ര ലാഘവത്തോടെയാണ് നാം വായിച്ചു തള്ളിയത്. പ്രമാദമായ കിളിരൂർ കവിയൂർ കേസുകളുടെയൊക്കെ തുടക്കം ഇത്തരം നാടകങ്ങളിൽനിന്നാണെന്നത് നാമാരും മറന്നുകാണില്ല. ഏതെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ കുറച്ചുകാലം അതിന്റെ പിന്നാലെ ഓടിക്കൂടുന്നു എന്നല്ലാതെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യമായൊന്നും ചെയ്യാൻ നമുക്ക് കഴിയുന്നില്ല. കാക്കതൊള്ളായിരം വനിതാ സംഘടനകളും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമുള്ള കേരളത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാൻ ഇത്തരം പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടൊ?

കുട്ടികളിൽ നല്ലൊരുശതമാനവും ലൈംഗികപീഡനങ്ങൾക്ക്‌ വിധേയരാവുന്നുണ്ടെന്ന്‌ തിരുവനന്തപുരത്തെ ഒരു കൗൺസലിംങ്ങ്‌ ഏജൻസി പുറത്തുവിട്ട സർവ്വെ റിപ്പോർട്ടിൽ പറയുന്നു. ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളാണ്‌ പീഡനമേൽകേണ്ടി വരുന്നതിൽ അധികവും. മദ്യ-മയക്കുമരുന്നാധികളുടെ പങ്കും ഇക്കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല. പീഡനവാർത്തകൾക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷമാക്കുന്ന പ്രസിദ്ധീകരണങ്ങളും വിപണിയിൽ സുലഭമാണ്‌. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ കൈകൊണ്ടാൽ ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ തടയാൻ കഴിഞ്ഞേക്കും. ഇത്തരം കേസുകളിലുള്ള അന്യേഷണങ്ങളും തുടർനടപടികളും പൂർണമായും തൃപ്തികരമാണൊ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പഴുതുകളില്ലാത്തവിധം പുതിയനിയമങ്ങൾ കൊണ്ടുവരികയൊ നിലവിലുള്ള നിയമങ്ങൾതന്നെ ശക്തവും പ്രായോഗികവുമാക്കുകയൊ അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റു ജനസമ്പർക്ക കേന്ദ്രങ്ങൾ വഴിയും കാര്യമായ ബോധവൽക്കരണവും കൗൺസലിംങ്ങും കുട്ടികൾക്ക്‌ ലഭ്യമാക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ പ്രതിരോധിക്കുവാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്‌. തെറ്റായ ഒരു നോട്ടംപോലും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കണം. അനാവശ്യമായ സംസാരങ്ങളും സ്പർശനങ്ങളും തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കണം. പീഡന ശ്രമങ്ങൾക്കൊ പീഡനങ്ങൾക്ക്തന്നെയൊ വിധേയമായാൽ ബന്ധപ്പെട്ടവരോട്‌ കാര്യങ്ങൾ തുറന്ന്പറയാനുള്ള മാനസികാവസ്ഥ കൗൺസലിംങ്ങിലൂടെയും മറ്റും കുട്ടികളിലുണ്ടാക്കിയെടുക്കണം. മതിയായശ്രദ്ധയും കാര്യക്ഷമമായ നടപടികളും ഇക്കാര്യത്തിലുണ്ടെങ്കിൽ, ഇത്തരം കാട്ടാളഹൃദയരുടെ കരാളഹസ്തങ്ങളിൽ കിടന്ന്‌ പിടയുന്ന പെൺകുട്ടികളുടെ ദയനീയമുഖങ്ങൾ ഒരു പരിധിവരെ നമുക്കിനിയും കാണേണ്ടിവരില്ല.

സമൂഹത്തിന്റെ ഉത്തരവാദിത്വം:-
പെൺകുട്ടികൾ സാമൂഹ്യ വ്യവസ്ഥിതിയുടെ നട്ടെല്ലാണ്. ഒരു സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. അതുപോലെ ലൈംഗികാതിക്രമണ കേസുകളെ നേരിടുന്നതിൽ സമൂഹമനോഭാവത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ഇരകളാകുന്നവരോട് ഒരുതരത്തിലുള്ള പുഛമായ നിലപാടാണ് സമൂഹത്തിന് പൊതുവേയുള്ളത്. ഈ മനോഭാവം കുട്ടികളെ വഴിവെട്ട ജീവിതത്തിലേക്കും നിത്യ നാശത്തിലേക്കുമാണ് തള്ളിവിടുന്നത്. കുട്ടികളെ അനാശ്വാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതൊ പീഡിപ്പിക്കുന്നതൊ ശ്രദ്ധയിൽ പെട്ടാൽ എത്രയുംവേഗം ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ആവശ്യമായ കാര്യങ്ങൾ ചെയ്യാനും പൊതുജനം തയ്യാറാവണം. ചെറിയ ഇടപെടലുകൾ കൊണ്ട് ഒഴിവാക്കാവുന്ന വലിയ പ്രതിസന്ധികൾ നാം കാണാതെ പോകരുത്. സൗമ്യയെന്ന പെൺകുട്ടി മൃഗീയമായി നശിപ്പിക്കപ്പെട്ടത് ഇത്തരം സാമൂഹ്യ ഇടപെടലിന്റെ അഭാവമാണെന്ന് നാം ഇതിനകം മനസിലാക്കിയതാണ്‌.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്:-
മക്കൾ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ രക്ഷിതാക്കളും. പ്രായവ്യത്യാസമന്ന്യേ കുട്ടികൾ വളരുന്നതിനനുസരിച്ച് രക്ഷിതാക്കൾ അവരുടെ കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തണം. എല്ലാ രക്ഷിതാക്കളും അവരവരുടെ കാഴ്ചപ്പാടിൽ മക്കളെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ്. എന്നാൽ ഇതിൽ വരുന്ന പാളിച്ചകളാണ് നമ്മുടെ മക്കളെ നമുക്ക്തന്നെ അന്യമാക്കുന്നത്. കുട്ടികളെ ആത്മാർത്ഥമായി സ്നേഹിക്കാൻ നമുക്ക് കഴിയണം. സ്നേഹം ലഭിക്കേണ്ടവരിൽനിന്ന് അത് ലഭിക്കാതെ വരുമ്പോൾ സ്നേഹം നടിക്കുന്നവരുടെ വലയിൽ കുട്ടികൾ പെട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

= കുട്ടികളെ പ്രായത്തിനും പക്വതക്കുമനുസരിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക
= കുട്ടികളുമായി ദിവസവും സംവദിക്കുവാൻ സമയം കണ്ടെത്തുക
= സ്കൂളിലും യാത്രയിലുമുള്ള അനുഭവങ്ങളെല്ലാം തുറന്ന് പറയുന്ന അവസ്ഥയിലേക്ക് കുട്ടികളെ മാനസികമായി പരിവർത്തിപ്പിക്കുക.
= കുട്ടികളുടെ കൂട്ടുകെട്ടുകളും ബന്ധങ്ങളും ഏതൊക്കെ തരത്തിലാണെന്നും ആരോടൊക്കെയാണെന്നും വ്യക്തമായി നിരീക്ഷിക്കുക
= പഠിക്കുന്ന വിദ്യാലയമായും അദ്ധ്യാപകരുമായും നല്ല കമ്മ്യൂണിക്കേഷൻ നിലനിർത്തുക
= സ്കൂളിലും സുഹൃത്തുക്കൾക്കിടയിലും വീട്ടിലും കുട്ടിയുടെ സ്വഭാവവും പെരുമാറ്റ രീതികളും നിരീക്ഷിക്കുക
= കുട്ടികളുടെ പോക്ക് വരവുകളും ക്ലാസുകളുടെ സമയക്രമവുമെല്ലാം രക്ഷിതാക്കൾ നല്ലപോലെ മനസ്സിലാക്കിയിരിക്കണം
= രക്ഷിതാക്കൾ വാങ്ങിനൽകാത്ത എന്തെങ്കിലും വസ്തുക്കളുമായി കുട്ടികൾ വീട്ടിൽ വരുമ്പോൾ അതിന്റെ ഉറവിടം അന്യേഷിക്കണം.
= കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം വളരെ പ്രധാനമാണ്. വീട്ടിൽ ഓടിച്ചാടി നടന്നിരുന്ന കുട്ടി പെട്ടെന്ന് മൗനിയാകുമ്പോഴൊ പഠനത്തിൽ മതിയായ ശ്രദ്ധയില്ലാതാവുമ്പോഴൊ രക്ഷിതാക്കൾ ശരിയായ കാരണം കണ്ടെത്താൻ ശ്രമിക്കണം
= സ്കൂൾ പഠനകാലത്ത് കുട്ടികൾ സ്വന്തമായി മൊബൈൽഫോൺ ഉപയോഗിക്കുന്നത് കർശനമായും വിലക്കണം
= കമ്പ്യൂട്ടറും ടെലിവിഷനുമെല്ലാം എല്ലാവർക്കും കാണത്തക്ക രീതിയിലുള്ള മുറികളിൽ സജ്ജീകരിക്കണം
= ഇത്തരം നിരീക്ഷണങ്ങൾ നടത്തുമ്പോഴും ഉപദേശങ്ങൾ നൽകുമ്പോഴും കുട്ടികളെ കുറ്റപ്പെടുത്തിക്കൊണ്ടൊ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടൊ ആവരുത്. അത് അവരിൽ അഘാതമായ മാനസിക പ്രശ്നങ്ങളുണ്ടാക്കും.

അദ്ധ്യാപകരുടേയും വിദ്യാലയത്തിന്റേയും പങ്ക് :-
= കുട്ടികളുമായി ഏറ്റവുമധികം സംവദിക്കാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. കുട്ടികളുടെ സ്വഭാവത്തിലൊ പെരുമാറ്റത്തിലൊ എന്തെങ്കിലും അസ്വാഭാവികത കാണുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതിവിധികൾ കണ്ടെത്താനും അദ്ധ്യാപകർക്ക് കഴിയണം.
= പ്രവർത്തി ദിനങ്ങളിൽ കുട്ടികൾ ക്ലാസിൽ വരാതിരിക്കുമ്പോൾ രക്ഷിതാക്കളെ വിവരമറിയിക്കാനുള്ള മനസ്കത അദ്ധ്യാപകർ കാണിക്കണം
= സ്കൂളുകളിൽ കൗൺസലിങ്ങും പഠന ക്ലാസ്സുകളും സംഘടിപ്പിച്ച് കുട്ടികൾക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തണം
= ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽനിന്നുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാൻ അദ്ധ്യാപകരും സ്കൂളധികൃതരും തയ്യാറാകണം.

ഇത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടായ ശ്രമങ്ങളുണ്ടായാൽ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാവുന്നതാണ്.

[വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ എഴുതാൻ മറക്കരുത്നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ എല്ലാവർക്കും ഉപകരിക്കും]
muhammed kunhi wandoor
muhammed kunhi wandoor

71 comments:

  1. എല്ലാവരും വായിക്കേണ്ട ഒരു പോസ്റ്റ്!
    തികച്ചും കാലിക പ്രസക്തമായ ഈ വിഷയം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തന്നെ കുഞ്ഞി അവതരിപ്പിച്ചിരിക്കുന്നു.
    ഈ പോസ്റ്റിലേക്ക് കൂടുതല്‍ വിശദമായി അഭിപ്രായം പറയാന്‍ ഞാന്‍ തിരികെ വരുന്നുണ്ട്.

    ReplyDelete
  2. സെമിത്തേരിയിൽ അടക്കം ചെയ്ത ശവശരീരം മാന്തിയെടുത്ത് കാമദാഹം തീർത്ത കാപാലികരുടെ നാടാണു നമ്മുടേത്.സ്വാമിവിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തിലേക്ക് ഇനി നമുക്കധികം ദൂരമില്ല.

    ReplyDelete
  3. Onnum parayanilla. Nallathinu vendi mathram prarthikkam

    ReplyDelete
  4. കാലിക പ്രസക്തിയുള്ള വിഷയം..
    യഥാര്‍ഥ “കടലാസുകളിലേക്ക്” അയച്ചു കൊടുക്കുക..

    ReplyDelete
  5. ഒന്നും എഴുതാന്‍ വഴങ്ങുന്നില്ലാ സ്നേഹിതാ..വായിച്ചു.

    ReplyDelete
  6. ശ്രദ്ധാർഹമായ ലേഖനം...
    ബന്ധപ്പെട്ട എല്ലാവരുടെയും കണ്ണും മനസ്സും തുറന്നെങ്കിൽ..
    ആശംസകൾ.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. അതെ... സ്വാമീ വിവേകാനന്ദന്‍ പറഞ്ഞത് കാമ ഭ്രാന്തന്‍ മാരുടെ നാടാണ് കേരളം എന്നാണോ?.. ആയിരിക്കാം.. ഏതായാലും മതഭ്രാന്തന്മാരുടെ നാടല്ല.

    കാലിക പ്രസക്തിയുള്ള വിഷയം..

    ReplyDelete
  9. ഒരുതരം ഔക്കിടിലത്തോടെ മാത്രം വായിച്ചു തീര്‍ക്കാവുന്ന വിവരങ്ങള്‍.
    കുഞ്ഞി പറഞ്ഞ സംഗതികളെല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
    ഉപകാരപ്രദമായ പോസ്റ്റ്‌.

    ReplyDelete
  10. നല്ലൊരു പോസ്റ്റ് ആശംസകള്‍ കുഞ്ഞീ....സ്ത്രീകളെ,കുട്ടികളെ സംരക്ഷിക്കെണ്ടാവര്‍ തന്നെ ഇങ്ങനെ ചെയ്‌താല്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ പറയണോ..കേരളത്തിലെ സ്ത്രീകള്‍ ഇനിയും ഉണരെണ്ടിയിരിക്കുന്നു ഒപ്പം നിയമങ്ങളും ..ഈ കാര്യങ്ങള്‍ക്ക് നിയമം മരണം വരെ തുരുന്കില്‍ അടക്കുകയോ തൂക്കി കൊല്ലുകയോ വേണം എന്തേ .

    ReplyDelete
  11. വളരെ പ്രസക്തമായ ചിന്തകള്‍ അടങ്ങിയ ഈ ലേഖനം ശ്രദ്ധിക്കപ്പെടെണ്ടാതാണ്.
    ദിനേന കാണുന്ന ഈ കാഴ്ചകളും വാര്‍ത്തകളും നല്‍കുന്ന അസ്വസ്ഥത ചെറുതല്ല.

    ReplyDelete
  12. ലൈംഗീക പീഡനം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സാധാരണം ആണ്. എന്താണ് ഇതിനൊരു പോംവഴി? നാട്ടില്‍ നിയമപരമായ വ്യഭിചാര ശാലകള്‍ ഇല്ലാത്തതാണോ? അതോ നിയമ പരിരക്ഷ ഇല്ലാത്തതോ? എന്തായാലും ഇതിനൊരു പരിഹാരം കണ്ടു പിടിക്കെണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കുട്ടികളും സ്ത്രീകളും എങ്ങനെ വഴി നടക്കും?

    ReplyDelete
  13. ശരിക്കും വളരെ കാലികപ്രാധാന്യവും അതുപോലെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം കിട്ടണം എന്ന ഉള്‍വിളിയും ഈ ലേഖനത്തിലൂടെ നമ്മുക്ക് വണ്ടൂര്‍ കാട്ടിത്തന്നു...സംരക്ഷണം കൊടുക്കേണ്ടവര്‍ തന്നെയാണു ഈ മൃഗാസക്തി കാണിക്കുന്നതും..

    എന്തൊക്കെ ശ്രദ്ധിക്കണം എന്നതും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമാണു.....

    സ്ത്രീ ശക്തിയാണു,പ്രകൃതിയാണു അവള്‍ സംരക്ഷണം അര്‍ഹിക്കുന്നു എന്ന തിരിച്ചറിവു എല്ലാര്‍ക്കും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കട്ടെ ......
    (അക്ഷരത്തെറ്റ് ഉണ്ട്..അക്ഷരാശ്രമം പ്രതികരിക്കുന്നു)

    ആശംസകള്‍ ....

    ReplyDelete
  14. എല്ലാവരും വായിക്കേണ്ട ഒരു പോസ്റ്റ്!
    ഭയം പേടി രോഷം എന്തൊക്കയോ നമ്മെ അങ്കലാപ്പില്‍ ആക്കുന്നു
    ഇരുന്നു നോക്കിയാല്‍ നിരന്ന വിള പോലെ എല്ലാം നാടും ഇതുപോലെ ആയി മാറിയിരിക്കുന്നു
    ഈശ്വരോ രക്ഷ ...............................

    ReplyDelete
  15. തികച്ചും കാലികം ...... തീര്‍ച്ചയായും ഈ ചിന്തകള്‍ "കുഞ്ഞി കടലാസ്സിന് " പുറത്ത് എത്തേണ്ടതാണ് ......

    ReplyDelete
  16. വളരേ നല്ല പോസ്റ്റ്

    ഇതിനെല്ലാം എന്തു പേരിട്ട വിളിക്കേണ്ടതെന്നറിയില്ല, കേരളം മെന്ന ഭ്രാന്താലയത്തിലേക്ക് അധിക ധൂരമില്ലെന്നല്ല, അതിവിടെ എത്തിക്കഴിഞ്ഞു, ഇതെല്ലാം നടക്കുന്നത് നമ്മുടെ മൂക്കിനു മുന്നിൽ തന്നെയലേ? എന്തെ നമ്മുടെ സാംസ്കാരിക കേരളത്തിലെ സാംസ്കാരിക നായ-ക-ന്മാർ പ്രതികരിക്കത്തത്? എന്തുകൊണ്ടാണിങ്ങനെ നമ്മുടെ പുരുഷ വർഗ്ഗം ഇങ്ങനെ ആയിത്തീർന്നത്? ഒരു പെൺകുട്ടിക്ക് ഒരു പട്ടിയുടെ വിലപോലും കൽപിക്കാതിരിക്കാൻ മാഅത്രം പാവം പെൺകുട്ടികളെന്തു തെറ്റാണ്‌ സമൂഹത്തോട് ചെയ്തത്? അവർക്കും ജീവിക്കാനവകാശമില്ലേ? കേഴുക പ്രിയ നാടേ....കേഴുക...നിൻ മാറിൽ അന്തിയുറങ്ങുന്ന, പീഡനത്തിന്നിരയായി ജീവിതം വെടിയേണ്ടി വന്ന കുരുന്നു പെൺകൊടികൾക്കുവേണ്ടി...ഞങ്ങളും അണിചേരാം നിൻ കണ്ണീരിനൊപ്പം

    ഇതൊന്നു വായിക്കൂ

    ReplyDelete
  17. കാലികമായ പോസ്റ്റ്‌! നടുക്കം..
    ശാരിയും കുടുങ്ങിയത് കുടുംബത്തിലെ വളരെ വേണ്ടപ്പെട്ട ഒരു സ്ത്രീയിലൂടെ യാണ്. സ്വന്തം വീട്ടില്‍ പോലും സുരക്ഷിതമല്ലാത്ത കാലം. പെണ്‍കുട്ടികളുള്ള എല്ലാവരുടെയും കരള്‍ പൊള്ളിക്കും ഈ ലേഖനം

    ReplyDelete
  18. എന്ത് പറയണം ........
    ലേഖനം നന്നായിരിക്കുന്നു....ഇതു എല്ലാവരും വായിക്കട്ടെ

    :(

    ReplyDelete
  19. ഉപകാര പ്രദമായിരിക്കുന്നു കാര്യവും കാരണവും ഉപാധികളും സോയോജിചെഴുതിയിരിക്കുന്നു. ജനിക്കപ്പെടുന്നത് തടയുന്നതിനെക്കാള്‍ ക്രൂരമാകുന്നു ഇത്തരം സന്ഭവങ്ങള്‍ എന്ന് തോന്നി പോകുന്നു.. :(

    ReplyDelete
  20. "പൊതുജന താല്‍പര്യാര്‍ത്ഥം കുഞ്ഞി പ്രസിദ്ധീകരിച്ചത്"...
    നന്നായി

    ReplyDelete
  21. അതെ, വളരെ കാലികവും മൌലികവുമായ ഒരു രചന. ലൈകിക അരക്ഷിതാവസ്ഥ സോദാഹരണം വിവരിച്ചതും പരിഹാരം നിര്‍ദ്ദേശിച്ചതും ശ്രദ്ധേയമായി....ആശംസകള്‍!

    ഇതിലേക്ക് ചേര്‍ക്കാന്‍ തോന്നുന്ന ഒരു കാര്യം, മത ധാര്‍മിക സംഘടനകളും സാംസ്‌കാരിക സംഘടനകളും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുകയും അവരവരുടെ സ്വാധീന മേഖലകളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം. സ്കൂളുകളിലും പൊതു സമൂഹത്തിലും മത ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടത്തണം. നിയമങ്ങള്‍ക്കു പരിധികളുണ്ട്

    ReplyDelete
  22. ആരുണ്ട് രക്ഷിക്കാന്‍ എന്നതിനെക്കാള്‍ ആരുണ്ട് ശിക്ഷിക്കാന്‍ എന്ന ചോദ്യത്തിനാണുത്തരം കണ്ടേത്തേണ്ടത്

    ReplyDelete
  23. കുഞ്ഞീ ഞാന്‍ ഈ പോസ്റ്റ്‌ കുറച്ചു വായിച്ചു ബാക്കി വായിക്കുന്നില്ല എനിക്ക് കഴിയുന്നില്ല കഴിയില്ല.
    വേദനയോടെ..........

    ReplyDelete
  24. നമ്മളൊന്നും എഴുതിയാല്‍ തീരാത്തതും ക്രൂരവുമായ സംഭവങ്ങളാണ് ദിവസേന നമ്മള്‍ പോലും അറിയാതെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എവിടെ ഇങ്ങിനെ കാണുന്നുവോ ആ സമയം അവിടത്ത്‌ കാര്‍ തന്നെ ഇടപെട്ട് അതിനെ പ്രധിരോധിക്കുകയും ചെയ്യുക എന്നതാണ് ആദ്യമേ നടത്തേണ്ടത്. സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നാ നിലക്ക് ലേഖനത്തില്‍ സൂചിപ്പിച്ച വിവരങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
    ഇപ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ നിറഞ്ഞ പോസ്റ്റ്‌.

    ReplyDelete
  25. ഒന്നും പറയാനില്ല.......പറയാന്‍ ആകുന്നില്ല

    ReplyDelete
  26. ഇതെ കുറിച്ച്‌ ചിന്തിച്ചപ്പോള്‍ എനിക്ക്‌ തോന്നിയ ഒരു സാങ്കല്‍പ്പിക ചിന്ത (ഭ്രാന്തന്‍ ചിന്ത എന്നുവേണേലും വിശേഷിപ്പാക്കാം ) ഞാന്‍ ഇവിടെ പങ്ക്‌ വെക്കുന്നു. ബോട്ടണിക്കാരും, ജനിറ്റിക്ക്‌ എഞ്ചിനീയറിംഗ്‌ വിദഗ്‌ദരും ഈ വിഷയത്തില്‍ പ്രതികരിക്കണം എന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌.

    "അതായത്‌ പ്രസിദ്ധ മനശാസ്‌ത്രജ്ഞനും പണ്ഡതനുമായ സിഗ്‌ മണ്ട്‌ ഫ്രൂയിഡ്‌ തന്റെ പേഴ്‌സണാലിറ്റി സിദ്ധാന്തത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്‌. അതായത്‌ മുഷ്യനില്‍ കുറ്റകൃത്യത്തിന്‌ പ്രേരിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന ഘടകമാണ്‌ ID എന്ന്‌ പറയുന്ന ഘടകം. യാതൊരു ധാര്‍മ്മിക ബോധത്തിനും വിലകല്‍പ്പിക്കാതെ എന്തും ചെയ്യുവാന്‍ തോന്നുന്ന മനസ്സിന്റെ അവസ്ഥയെയാണ്‌ ഫ്രൂയിഡ്‌ ഇതുകൊണ്ടുദ്ധേശിക്കുന്നത്‌.
    അങ്ങിനെയെങ്കില്‍ ഈ ലിബിഡനല്‍ എനര്‍ജിയെ ജനിതക എഞ്ചിനീയറിംഗിന്‌ വിധേയമാക്കിയാല്‍ കുറ്റകൃത്യ മനോഭവത്തെ മാറ്റിയെടുക്കാമെന്ന്‌ എനിക്ക്‌ തോന്നുന്നു."


    ആവര്‍ത്തിച്ചു പറയുന്നു. ഇപ്പോള്‍ ഇത്‌ സാങ്കല്‍പ്പിക മായ കാര്യമാണ്‌. എന്നാല്‍ അതിന്റെ സാധ്യത ഞാന്‍ തള്ളികളയുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ.....ശാസ്‌ത്രം ഒരു പക്ഷെ അത്‌ കണ്ടുപിടിച്ചേക്കും.....

    ReplyDelete
  27. Id, ego, and super-ego
    Main article: Id, ego, and super-ego

    In his later work, Freud proposed that the human psyche could be divided into three parts: Id, ego, and super-ego. Freud discussed this model in the 1920 essay Beyond the Pleasure Principle, and fully elaborated upon it in The Ego and the Id (1923), in which he developed it as an alternative to his previous topographic schema (i.e., conscious, unconscious, and preconscious). The id is the impulsive, child-like portion of the psyche that operates on the "pleasure principle" and only takes into account what it wants and disregards all consequences.

    Freud acknowledged that his use of the term Id (das Es, "the It") derives from the writings of Georg Groddeck.[citation needed]

    The super-ego is the moral component of the psyche, which takes into account no special circumstances in which the morally right thing may not be right for a given situation. The rational ego attempts to exact a balance between the impractical hedonism of the id and the equally impractical moralism of the super-ego; it is the part of the psyche that is usually reflected most directly in a person's actions. When overburdened or threatened by its tasks, it may employ defense mechanisms including denial, repression, and displacement.

    ReplyDelete
  28. വായിച്ചു നെടുവീര്‍പ്പിടുക എന്നതിലുപരി നമ്മുക്ക് എന്തു ചെയ്യാന്‍ കഴിയും....

    ReplyDelete
  29. നമ്മുടെ ശിക്ഷാരീതികള്‍ കര്‍ശനമാവാത്തിടത്തോളംകാലം കാട്ടാളന്മാര്‍
    തുടരുക തന്നെ ചെയ്യും!ഈ പോസ്റ്റ് എല്ലാവരും
    വായിച്ചെങ്കില്‍!

    ReplyDelete
  30. പൊതു സമൂഹം ഉണരട്ടെ ...! നമ്മുടെ നിയമങ്ങളും ശിക്ഷയും , പരിഷ്കരിക്കട്ടെ,

    ReplyDelete
  31. വിലാപങ്ങള്‍ തീരുന്നില്ല, ചെയ്തികളും....

    ഈ വരികളുടെ പ്രസക്തി ഇന്നിന്റെ മാത്രമല്ല, ഇനി നാളെയുടേയും കൂടിയായിരിക്കും. നന്നായി എഴുതി, ഭാവുകങ്ങള്‍....

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. മുഹമ്മദ്കുഞ്ഞി - സാംസ്ക്കാരിക കേരളത്തിന്റെ പിന്നാമ്പുറത്തെ ജീര്‍ണതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന കാലിക പ്രസക്തമായ ലേഖനം. വളരെ നന്നായി എഴുതി. ഒരു പ്രശ്നം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുക മാത്രമല്ല അതിനു തന്റേതായ പോംവഴികളും പരിഹാരങ്ങളും നിര്‍ദേശിക്കുക കൂടി ചെയ്യുമ്പോഴാണ് ഒരു ലേഖനം ആ അര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്. ഇവിടെ വളരെ ആത്മാര്‍ഥതയോടെ അതു മുഹമ്മദ്കുഞ്ഞി നിര്‍വഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. കുഞ്ഞി,
    വായിച്ചു..എന്നും പത്രങ്ങളില്‍ വായിക്കുന്നു, പിന്നെ നമ്മുടെ മക്കള്‍ക്കിങ്ങനെയൊന്നും വരില്ലെന്ന് സമാധാനിക്കുന്നു, മറന്നു കളയുന്നു. കേരളം ഇന്നൊരു പൊട്ടിത്തെറിയുടെ വക്കിലാണ്. അരാജകത്വം അതിന്റെ എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞു. സ്വാഭാവികമായും സ്ത്രീകളും, കുട്ടികളും മാത്രമല്ല ആണുങ്ങള്‍ പോലും സുരക്ഷിതരല്ലാതായി മാറി. ഇന്ന് പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഇത്തരം പീഡനങ്ങളില്‍ നിന്ന് ഒട്ടും സുരക്ഷിതരല്ല. പെട്ടെന്നൊരു മാറ്റം സാധ്യമല്ലെന്നാണ് തോന്നുന്നത്.

    പെട്ടെന്ന് ചെയ്യാന്‍ കഴിയുന്നത്‌, താങ്കള്‍ മുകളില്‍ പറഞ്ഞ മുന്‍കരുതലുകള്‍ തന്നെയാണ്. പക്ഷെ അത് മാത്രം പോരാ, സര്‍ക്കാരുകളില്‍ നിന്ന് ഇതെല്ലാം തടയാനും, സംരക്ഷണം നല്‍കാനും ഒരു നീക്കവും നടക്കില്ലെന്നിരിക്കെ, പൊതുജന സംഘടനകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതിനു കാരണം നല്ല വക്കീലിനെ വെക്കാനോ, അത് മുന്‍പോട്ടു കൊണ്ട് പോകാനോ അതിനിരയായ പാവങ്ങള്‍ക്ക് കഴിയാത്തതാണ്(ബന്ധുക്കളില്ലാത്തതോ, അവര്‍ക്ക് കേസ് നടത്താന്‍ താല്പര്യം ഇല്ലാത്തതും ആകാം.). അങ്ങനെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തത് potential കുറ്റവാളികള്‍ക്ക് കൂടി പ്രചോദനം ആകുന്നു. നല്ല സാമ്പത്തിക അടിത്തറയുള്ള(സമാനമനസ്കരായ ആളുകളുടെ സഹായതോടെ) ഒരു സംഘടന ഉണ്ടായി വരികയും അവര്‍ ഇത്തരം കേസുകള്‍ ഏറ്റെടുത്തു എല്ലാ തെളിവുകളും ശേഖരിച്ചു, കൊള്ളാവുന്ന വക്കീലിനെ വച്ച് മാതൃകാപരമായ ശിക്ഷ പ്രതികള്‍ക്ക് വാങ്ങിച്ചു കൊടുക്കണം. ഒപ്പം, പരിഹാസത്തിനും കുട്ടപ്പെടുത്തലിനും പകരം ഇത്തരം അക്രമങ്ങളുടെ ഇരകളെ നല്ല കൌണ്സെലിംഗ് നല്‍കി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരികയും വേണം.

    കുറ്റൂരി തന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. ചിലതൊക്കെ ഞാനും പറഞ്ഞു കൊണ്ടിരിക്കുകയാണ്.

    ReplyDelete
  36. കാലിക പ്രസക്തിയുള്ള വിഷയം ...

    ReplyDelete
  37. ഹൃദയമുരുക്കുന്ന വിഷയം.
    നീതിയും ന്യായവും ഇവിടെ പുലര്‍ന്നിരുന്നുവെങ്കില്‍,ഇത്തരം നീച കൃത്യങ്ങള്‍ പെരുകില്ലായിരുന്നു.
    എന്ത് കാട്ടാളത്തരവും കാട്ടാം,പുഷ്പം പോലെ ഊരുകയും ചെയ്യാം..അതാണല്ലോ അവസ്ഥ.
    പെണ്‍വാണിഭം എന്ന പേര് പോലും എല്ലാവര്‍ക്കും സുപരിചിതം.

    ReplyDelete
  38. കാലിക പ്രസക്തിയുള്ള നല്ലൊരു പോസ്റ്റ്.
    ആശംസകള്‍

    ReplyDelete
  39. വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതു്. എവിടെയാണ് ഒരു സുരക്ഷിതത്വം.

    ReplyDelete
  40. മാതൃകാ പരമായി ശിക്ഷ നല്‍കാന്‍ കഴിയാത്തിടത്തോളം കാലം ഈ വിലാപങ്ങള്‍ തീരുകയില്ല. കുഞ്ഞിയുടെ ഓര്‍മ്മപ്പെടുത്തല്‍ പോസ്റ്റ്‌ നന്നായി.

    ReplyDelete
  41. parayaan kure und pakshe..........
    sthree ammayane makalaane sahodhariyane .....
    enkilum oru sthreekk ettavum suraksha swantham veedalle..............?

    ReplyDelete
  42. ശക്തമായ ലേഖനം..അല്ല വാസ്തവം..നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയും ചില പിശാചു ബാധയുള്ള കഴുവേറികള്‍ ഉണ്ടെന്നുള്ള അറിവ് ഞെട്ടിക്കുന്നു..കോടതിയും കേസും ഒന്നും കൂടാതെ ഇവനെയൊക്കെ കണ്ടിടത് ചവിട്ടിയരക്കണം..അല്ലെങ്കില്‍ ഇവന്റെ ഉപകരണം മൂപ്പിച്ചിട്ട് കട്ടിംഗ് ബോര്‍ഡില്‍ വെച്ച് ഉള്ളി അരിയുന്നത് പോലെ കിരുകിരാന്നു അരിഞ്ഞു കളയണം.

    ReplyDelete
  43. സഹജാവബോധമില്ലാത്ത സമൂഹത്തിനു നേരെ എഴുത്തിന്‍റെ മൂന്നാം കണ്ണ് തുറന്നു വെച്ച കാഴ്ച , വായനക്കാരന്റെ മനോവ്യാപാരങ്ങള്‍ വരികള്‍ക്ക് വ്യാഖ്യാനമെഴുതുന്ന രസതന്ത്രം .ആശങ്കകളുടെ മേല്‍ കനലുകള്‍ വിതറി സമൂഹത്തിനെ ആകെ ഒരേ ചൂളയില്‍ ചുട്ടു പഴുപ്പിക്കുന്ന രീതി..നന്നായി കുഞ്ഞീ ..

    ReplyDelete
  44. മാറേണ്ടത് നമ്മുടെ നിയമ വിവസ്ഥയാണ്

    പണം കൊടുത്ത് എല്ലാം പരിഹരിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍
    ക്കൂടാന്‍ ഒരു പരിതിവരെ കാരണമാവുന്നത് ...
    പേരിനൊരു ജയില്‍ വാസം അത് കഴിഞ്ഞു
    നാലാം നാള്‍ ഇവര്‍ പുറത്തിറങ്ങി വീണ്ടും വിലസി നടക്കുന്നു

    ഇത്തരം മനുഷ്യ മൃഗങ്ങളെ കല്ലെറിഞ്ഞു കൊല്ലണം
    എന്നാണു എനിക്ക് പറയാനുള്ളത് ...

    ReplyDelete
  45. ഇത് വായിച്ച വായനക്കാരില്‍ എത്രപേര്‍ക്ക് ഈ കാമ ഭ്രാന്തനെ കല്ലെറിയാന്‍ അവകാശമുണ്ടാകും ??ഈ കൊടും കുറ്റവാളി തെറ്റുകള്‍ ഏറ്റുപറഞ്ഞ് പ്രായശ്ചിത്വം ചെയ്യാന്‍ ആഗ്രക്കുന്നു എന്നവാര്‍ത്തക്കൊപ്പം ‘പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിഞ്ഞ് കൊല്ലണം ’ എന്നുകൂടി പറയുകയാണെങ്കില്‍ എത്രപേര്‍ക്ക് അദ്ദേഹത്തെ എറിയാന്‍ കല്ല് കയ്യിലെടുക്കാനാവും?

    ReplyDelete
  46. കൌൺസിലിംഗ് നടത്തുന്ന ഒരു വ്യക്തി പറഞ്ഞതാണ്. ജയിലിൽ പ്രായമുള്ള 3പുരുഷന്മാരെ കൌൺസിലിംഗ് നടത്താൻ അവരെ ക്ഷണിച്ചു. 3പേരും ഒരേ കുറ്റം ചെയ്തവർ. സ്വന്തം മകളെ പീഡിപ്പിച്ചവർ. സ്വന്തം അച്ഛൻ മകളെ പീഡിപ്പിക്കുകയും ആൽബം അഭിനയിക്കാനെന്ന പേരിൽ ലോഡ്ജുകളിൽ കൊണ്ടുപോയി പലർക്കായി കാഴ്ചവെക്കുകയും ചെയ്ത കണ്ണൂരിലെ സംഭവം കേസ് നടന്നുകൊണ്ടിരിക്കുന്നു.
    വായനക്കാർ പലർക്കും ഉൾക്കൊള്ളാനാവാത്ത ഒരു കഥ
    ചിക്കു ഷെയ്ക്ക്
    വായിക്കാം.
    ഇനി നടന്ന ഒരു സംഭവം, ഇതിൽ നമുക്കാരെ കുറ്റപ്പെടുത്താനാവും?
    ഗൃഹപീഡനപാഠം
    വായിക്കാം.
    വായനക്കാർക്ക് ഇഷ്ടപ്പെടാത്ത സംഭവങ്ങൾ ഈ പോസ്റ്റുകളിൽ ഉണ്ട്.

    ReplyDelete
  47. വളരെ ചിന്തനീയവും,ഉപകാരപ്രദവുമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍...

    ReplyDelete
  48. ഞാന്‍ ഇന്നലെ പറഞ്ഞതേയുള്ളു..നിയമ സഹായം നല്‍കുന്ന ഒരു കൂട്ടായ്മയുടെ ആവശ്യം. ഇതാ ഒരു ശുഭവാര്‍ത്ത. പുനര്‍ജ്ജനി എന്നാണാ സംഘടനയുടെ പേര്.

    ReplyDelete
  49. നന്നായിരിക്കുന്നൂ . മനുഷ്യത്വം നഷ്ടപ്പെട്ടവരെ മനുഷ്യര്‍ എന്ന് വിളിക്കരുത്

    ReplyDelete
  50. എന്ത് പറയണം...? ഇതൊക്കെ കണ്ടും കേട്ടും മതിയായിരിക്കുന്നു....ഈ ലോകം മാറുമോ..?

    ReplyDelete
  51. വായിച്ചു സുഹൃത്തെ, ഹൃദയ വേദനയോടെ!

    ReplyDelete
  52. വായിച്ചു.
    പറയാന്‍ വാക്കുകളൊന്നും വരുന്നില്ല.

    ReplyDelete
  53. good presentation.....good topic....i don't know what and how i right about it.....anyway my congratulation Mr. kunchi....!!!!!

    ReplyDelete
  54. മുഹമ്മദ് കുഞ്ഞി................വെറുതെ എഴുതി സമയം കളയണ്ട,നിങ്ങളെന്നല്ല ലോകത്താരു വിചാരിച്ചലും നിലക്കാത്ത ഒരു അനുഭവം ആണ് ‘സ്ത്രീപീഡനം’. പിന്നെ അന്നും ഇന്നും സ്ത്രീകൾ മാത്രം പീഡിപ്പിക്കപ്പെടുന്നു എന്നു പറഞ്ഞു സഹതാപം പിടിച്ചു പറ്റാൻ പറയുമ്പൊൾ പുരുഷന്മാർക്കും ഈ അനുഭവം ജയിലുകളിലും ,വീട്ടു ജോലിക്കിടയിലും സംഭവിക്കുന്നു. പിന്നെ വെറും 20 % പേരുടെ അനുഭവങ്ങൾ മാത്രമെ നമ്മൾ അറിയുന്നുള്ളു, അപമാനവും, ഭയവും, വെറുപ്പും ഓർത്ത ആരും തന്നെ പുറത്തു പറയില്ല.ലോകത്തിന്റെ ഗതി, ദൈവത്തിനെന്തെങ്കിലും ഉദ്ദേശം കാണുമായിരിക്കും!!!!!

    ReplyDelete
  55. ചിന്തിപ്പിക്കേണ്ട, ചിന്തിപ്പിക്കുന്ന പോസ്റ്റ്‌

    ReplyDelete
  56. എന്ത് എഴുതണം എങ്ങിനെ എഴുതണം എന്നറിയില്ല ..രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ മാതാവായ എനിക്ക് ഇത് മുഴുവനും വായിക്കാന്‍ കഴിയുന്നില്ല ....എവിടെയാണ് ഒരു സുരക്ഷിതത്വം ഉള്ളത് ...സ്ത്രീ എന്ന ജന്മം കാമ വെരിയന്മാര്‍ക്കു രസിച്ചു തീര്‍ക്കാന്‍ ഉള്ള ഒരു വസ്തു മാത്രമോ ?അതില്‍ ജനിച്ചു മാസങ്ങള്‍ മാത്രം പ്രയമായത് മുതല്‍ വൃധകളെ വരെ ഇത്തരക്കാര്‍ വിടുന്നില്ല ...എല്ലാം ഒരു മാനസിക വൈകല്യം എന്ന മുദ്ര നല്കി നിയമം അവരെ വെറുതെ വിടുന്നു ...തക്കതായ ശിക്ഷ നല്‍കാനോ പീടിപ്പിക്കപെട്ട പെണ്‍കുട്ടിക്ക് നീതി നല്‍കുവാനോ നിയമമോ നിയമ പാലകാരോ ശ്രദ്ധ ചെലുത്തുന്നില്ല ....വളരെ കാലിക പ്രസക്തമായ വിഷയം ...നനായി അവതരിപ്പിച്ചു ........തുടരുക ....

    ReplyDelete
  57. വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്‌.അഭിനന്ദനങ്ങള്‍,
    --- ഫാരിസ്‌

    ReplyDelete
  58. ഒരു വ്യവസ്ത്തിതിക്കും നിയമങ്ങള്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത കാലം.
    പണമുണ്ടെങ്കില്‍ ആര്‍ക്കും എവിടെയും എന്ത്‌മാവാം.

    മാഷ്മാരെ ഏല്പിച്ചാല്‍? വേലി തന്നെ വിള...
    അണ്ണനെയും ചിന്തിക്കേണ്ടിയിരിക്കുന്നു .
    വീട്ടിലുള്ളവര്‍ക്കും എത്തിപ്പെടാന്‍ കഴിവില്ലാത്തിടത്താനെങ്കിലോ ?
    ഒന്നും നടപ്പില്ല മക്കളെ...

    ഈ കാലമല്ല വേറെ ഒരു ലോകത്ത് നമുക്കൊരു കാലം വരാനുണ്ട് . അതിനെ ഭയപ്പെട്ടു കൊണ്ട് ജീവിക്കാന്‍ മക്കളെ പ്രാപ്തരാക്കുക.
    ദൈവം കാക്കട്ടെ !!

    ReplyDelete
  59. പ്രിയപ്പെട്ട മുഹമാദ് കുഞ്ഞി,

    സുപ്രഭാതം!

    നമ്മള്‍ ബ്ലോഗ്ഗേര്‍സിനു സമൂഹത്തോട് ചുമതലയുണ്ട്..സാമൂഹ്യ ബോധവത്കരണം അത്യാവശ്യമുള്ള ഒരു വിഷയം ഗൌരവ ബോധത്തോടെ തന്നെ താങ്കള്‍ എഴുതിയിരിക്കുന്നു..അധ്യാപകര്‍ക്ക് വളരെ മഹത്തരമായ റോള്‍ ഉണ്ട്..നമ്മുടെ പവിത്ര ശരീരം മറ്റൊരാള്‍ തൊട്ടു പോകരുത് എന്ന് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കണം..

    ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍..

    സസ്നേഹം,

    അനു

    ReplyDelete
  60. ...നല്ല ചിന്തകള്‍ക്ക് നന്ദി..

    ReplyDelete
  61. ഇതിപ്പോൾ കേരളമാണോ അതോ പീഡനയളമാണോ എന്നാണെന്റെ സംശയം!

    ReplyDelete
  62. ഇവിടെ എത്താൻ വൈകി,എല്ലാവരും പറഞ്ഞപോലെ വളരെ നല്ല ലേഖനം. കാലികം ചിന്തിക്കേണ്ടത്. നമ്മുടെ മക്കളെ നാം ഇന്നിന്റെ ദുരവസ്ഥ പറഞ്ഞുമനസ്സിലാക്കി കൊടുക്കണം. അവർ നമ്മുടെ കണ്മുന്നിൽ നിന്നും അൽ‌പ്പം മാറിയാൽ നമ്മുടെ കണ്ണും കാതും പ്രാർത്ഥനയും അവർക്കു പിന്നാലെ ഉണ്ടാകണം കാലത്തിന്റെ പോക്ക് അത്തരത്തിലേക്കാണ്. കാമഭ്രാന്തന്മാരായ ഇത്തരം കാപാലികരിൽ നിന്നും നമ്മുടെ പൊന്നോമനകളെ ദൈവം കാത്തുരക്ഷിക്കട്ടെ.. വളരെ നല്ലൊരെഴുത്ത് വായനക്കാരിൽ എത്തിച്ചതിനു നന്ദി.

    ReplyDelete
  63. ഈ കുറിപ്പ് വായിച്ചവർക്കും വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഇത്തരം സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാനും ഒരെ മനസ്സോടെ പ്രവർത്തിക്കാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  64. വളരെ നല്ലത് ആശംസകള്‍

    ReplyDelete

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...