Thursday, March 31, 2016

സ്വത്വം തേടുന്നവർ, സ്വാതന്ത്ര്യവും



മുഹമ്മദ്കുഞ്ഞി വണ്ടൂർ

രാജ്യം 67​‍ാമത്‌ റിപ്പബ്ളിക്‌ ദിനം ആഘോഷിക്കുകയാണ്‌. 1947 ആഗസ്റ്റ്‌ 14ന്‌ അർദ്ധരാത്രി വൈദേശികാധിപത്യത്തിൽ നിന്ന്‌ ഇന്ത്യ മോചിതമായെങ്കിലും 1950 ജനുവരി 26ന്‌ ഇന്ത്യയുടെ മഹത്തായ ഭരണഘടന നിലവൽ വന്നതോടുകൂടിയാണ്‌ രാജ്യം സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടത്‌. ഒട്ടേറെ ജനാധിപത്യ രാജ്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കാൻ കഴിഞ്ഞ ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖത്തിന്റെയും ഉള്ളടക്കത്തിന്റേയും മികവുകൊണ്ട്‌ ലോകചരിത്രത്തിന്റെ മുഖ്യ താളുകളിൽ ഇടംപിടിച്ചു. നമ്മൾ ഭാരതത്തിലെ ജനങ്ങൾഎന്നുതുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ പരമാധികാരത്തേയും വെക്തി സ്വാതന്ത്ര്യത്തേയും പ്രൗഡമായി തന്നെ പ്രതിനിധാനം ചെയ്യുന്നു. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്ത, വിശാസം, ആരാധന, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ സമ്പൂർണ്ണ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്നു. ഇവിടെ ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനും ഇഷ്ടമുള്ളവ അനുവർത്തിക്കാനുമുള്ള അവകാശം എല്ലാ പൗരൻമാർക്കും ഉറപ്പ്നൽകുന്നു. ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളുടെ നിശ്ചയദാർഢ്യം കൊണ്ടും പൊതു ബോധംകൊണ്ടും ശ്രേഷ്ടവും സമ്പന്നവുമായ ഒരു ഭരണഘടന നമ്മുടെ രാജ്യത്തിനുവേണ്ടി രൂപകല്പന ചെയ്യാൻകഴിഞ്ഞു. അങ്ങനെ സുശക്തമായ ഭരണഘടനയും നീതിന്യായ സംവിധാനവുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ പരിണമിച്ചു.


രാജ്യം സ്വാതന്ത്ര്യത്തിന്റെ മധു നുകരാനൊരുങ്ങുമ്പോൾ വൈദേശികാധിപത്യം തീർത്ത ഇരുളടഞ്ഞ വഴികളിൽ ഗതിമുട്ടിനിൽക്കുന്ന സാമ്പത്തികരംഗമായിരുന്നു ഇന്ത്യക്കാരെ വരവേൽക്കാനുണ്ടായിരുന്നത്‌. നൂറ്റാണ്ടുകളായി വൈദേശിക ഭരണത്തിനു കീഴിൽ രാജ്യത്തെ സമ്പത്ത്‌ പരാമവധി കൊള്ളയടിക്കപ്പെട്ടിരുന്നു. ജാതീയമായും മതപരമായും സമൂഹത്തെ വിവിധ തട്ടുകളിൽ വിന്യസിക്കുന്നതിൽ അവർ ശ്രദ്ധകോന്ദ്രീകരിച്ചിരുന്നു. അധികാരം നിലനിർത്തുന്നതിന്‌ വേണ്ടി ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന നയമായിരുന്നു ബൃട്ടീഷുകാർ കൈകൊണ്ടിരുന്നത്‌. ഒരു പരിതിവരെ അവരതിൽ വിജയിക്കുകയും ചെയ്തു. ഇല്ലായിരുന്നെങ്കിൽ 1857ൽ ബൃട്ടീഷുകാർക്കെതിരെ സംഘടിതമായി ചെറുത്തുനിൽപ്പിന്‌ ശ്രമമാരംഭിച്ച ഇന്ത്യൻജനതക്ക്‌ സ്വാതന്ത്ര്യ ലബ്ധിക്കുവേണ്ടി 1947 വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു. ഇത്രയധികം പ്രലോഭനമുണ്ടായിട്ടും ഇന്ത്യൻജനത ഏകാതാനമായി ചെറുത്തുനില്പ്പ്‌ നടത്തിയതുകൊണ്ടാണ്‌ രാജ്യത്തിന്‌ സാതന്ത്ര്യം ലഭിച്ചത്‌. സ്വാതന്ത്ര്യാനന്തരം രാജ്യം പതുക്കെപതുക്കെ പിടിച്ചുനിൽക്കാൻ തുടങ്ങി. വികസ്വര രാജ്യമാണെങ്കിലും സാങ്കേതിക വിദ്യയിലും അത്യാധുനിക വിനിമയ സംവിധാനത്തിലും വികസിത രാജ്യങ്ങളോട്‌ കിടപിടിക്കാവുന്ന തരത്തിൽ ഇന്ത്യ മുന്നേറാൻതുടങ്ങി. പുതിയ സാങ്കേതങ്ങളും വിനിമയോപാധികളും സ്വായത്താമാക്കുകവഴി ലോകത്തിനൊപ്പമൊ അതിനൊരുമുഴം മുമ്പൊ സഞ്ചരിക്കാൻ രാജ്യത്തിന്റെ സാങ്കേതികമേഖല അഭിവൃതിപ്പെട്ടു. സാമ്പത്തിക വളർച്ചാനിരക്കിലും രാജ്യത്ത്‌ ഗുണകരമായ ചലനങ്ങളുണ്ടായി. സാമൂഹ്യ സാംസ്കാരിക മേഖലകളിലും കാര്യമായ മുന്നേറ്റങ്ങളാണുണ്ടായത്‌.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പരമമായ രാഷ്ട്രീയാധികാരം ഇന്ത്യൻ സമൂഹത്തിൽ മാത്രമായി കേന്ദ്രീകരിച്ചിട്ടും രാജ്യത്തിന്‌ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു. രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളായിരുന്നു മിക്കതും. ബൃട്ടിഷ്ഭരണത്തിന്റെ നയവൈകല്ല്യങ്ങളാൽ ഉരിത്തിരിഞ്ഞ്‌ വന്ന വർഗ്ഗീയത രാജ്യത്തിന്റെ സ്വാസ്ത്യം കെടുത്തിക്കൊണ്ടിരുന്നു. വിദേശികൾ സ്വീകരിച്ച്‌ നടപ്പാക്കിയ ?ഭിന്നിപ്പിച്ച്‌ ഭരിക്കുക? എന്ന നയംതന്നെയാണ്‌ ആധുനിക ഇന്ത്യയിലും നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച്‌ നിർത്തുന്നതിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ച ഗവൺമെന്റുകൾ പാടെപരാജയപ്പെട്ടു.  അധികാരത്തിന്റെ ദുസ്വാധീനങ്ങൾ രാജ്യ ചരിത്രത്തിലുടനീളം ദർശിക്കാൻ കഴിയും. അധികാരലഹരിയിൽ രാജ്യത്തെ പരമോന്നത നിയമങ്ങൾ പലപ്പോഴും ലംഘിക്കപ്പെട്ടിട്ടുണ്ട്‌. ഒട്ടേറെ തവണ ഭരണഘടനാ ലംഘനങ്ങൾ നടന്നിട്ടുണ്ട്‌. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ പലപ്പോഴായി നിഷേധിക്കപ്പെട്ടിട്ടുണ്ട്‌.
ഭരണഘടനയുടെ കാതലായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ രോഗാതുരമായ അവസ്ഥയിലാണ്‌. മതനിരപേക്ഷത രാജ്യത്തിന്റെ ഭരണഘടനയുടെ മുഖമുദ്രയാണ്‌. മതേതരത്വത്തേയും മതസ്വാതന്ത്ര്യത്തേയും സംബന്ധിച്ച്‌ ഭരണഘടനയിൽ വ്യക്തമായ നിലപാടുകളുണ്ട്‌. എന്നാൽ രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന പ്രവണതകൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൊതുദേശീയതയിൽ നിന്ന്‌ മതദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാൻ കാലങ്ങളായി ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. മത ദേശീയത തികഞ്ഞ സ്വാർത്ഥതയും ഭരണഘടനാ വിരുദ്ധവുമാണ്‌. ഇവിടെ ഇതര മതക്കാരെ അപരരും ശത്രുക്കളുമായി കാണുന്നു. ഇത്തരം പ്രവണത ഒരു ജനാധിപത്യ മതേതരത്വ രാജ്യത്തിന്‌ ഒട്ടുംയോജിച്ചതല്ല. ഒരു മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം പ്രതിസന്ധികൾക്കെ വഴിയൊരുക്കൂ. സ്വന്തം വിശ്വാസം അനുസരിച്ച്‌ ജീവിക്കുന്നതിനും ആരാധന നടത്തുന്നതിനുപോലും പലയിടങ്ങളിലും അവസരം നിഷേധിക്കപ്പെടുന്നു. അതിലുപരി തങ്ങളുടെ വിശ്വാസവും ആചാരങ്ങളും മറ്റുള്ളവരെകൂടി അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ടാകുമ്പോൾ രാജ്യം സംഘർഷഭരിതമാകുന്നു. മതനിരപേക്ഷത രാജ്യത്ത്‌ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭരണഘടനയിൽനിന്ന്‌ തന്നെയും മതേതരത്വമെന്ന ആശയം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചവരുണ്ട്‌. ജവഹർലാൽനെഹ്‌റു ഒരിക്കൽ പ്രഖ്യാപിക്കുകയുണ്ടായി: `ഏതു മതത്തിൽപെട്ടവരായാലും ശരി ഇവിടെ താമസിക്കുന്നവരുടെ വീടാണ്‌ ഇന്ത്യ. അവർക്ക്‌ തുല്യമായ അവകാശങ്ങളും ചുമതലകളുമാണുള്ളത്‌. രാജ്യം നാനാത്വത്തിൽ ഏകത്വമെന്ന ആശയം മുറുകെ പിടിക്കുന്നു. ഒരു പെതു സമൂഹരാഷ്ട്രത്തിൽ വ്യക്തികളുടെ വിശ്വാസവും വിത്യസ്ഥ നിർവഹണ രീതികളുമെല്ലാം  ബഹുമാനിക്കപ്പെടണം. എല്ലാവരുടേയും ക്ഷേമത്തിനായി നടപ്പിൽ വരുത്തുന്ന സംയുക്ത തത്ത്വസംഹിതയാണ്‌ മതനിരപേക്ഷത.`
മനുഷ്യാവകാശവും സാമൂഹ്യ നീതിയും പലപ്പോഴും ഭരണഘടയിലെ ഭംഗിവാക്കായി ഗണിക്കപ്പെടുന്നു. വെക്തി സ്വാതന്ത്ര്യത്തിൽ തുടർച്ചയായി കൈകടത്തലുകൾ നടക്കുന്നു. എങ്ങനെ ജീവിക്കണം എന്ത്‌ ഭക്ഷിക്കണം എങ്ങനെ വസ്ത്രം ധരിക്കണം എന്ന്‌ തീരിമാനിക്കാൻ പോലും രാജ്യത്ത്‌ പലയിടങ്ങളിലും പൗരന്‌ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുന്നു. ദാദ്രി സംഭവം സമീപകാലത്ത്‌ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌. പശുവിനെ കൊന്ന്‌ ഇറച്ചി ഭക്ഷിച്ചെന്ന്‌ പറഞ്ഞ്‌ ഒരു നിപരാധിയെ കൊലചെയ്യപ്പെടുകയായിരുന്നു. മത ന്യൂനപക്ഷങ്ങളും സമൂഹത്തിന്റെ താഴെ തട്ടിലെന്ന്‌ മുദ്രകുത്തിയ അവർണ വിഭാഗങ്ങളും തുടർച്ചയായി ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആദിവാസികളേയും ദളിതരേയും മനുഷ്യരായിപോലും അംഗീകരിക്കാത്തവരുണ്ട്‌. രാജ്യത്ത്‌ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ദുരഭിമാന കൊലകളും തൊട്ടുകൂടായ്മയും ഇന്ത്യൻ ഗ്രമങ്ങളിൽ എമ്പാടുമുണ്ട്‌. വിദ്യാലയങ്ങളിലും തൊഴിൽ മേഖലയിലും ദളിതർക്ക്‌ നീതി നിഷേധിച്ചുകൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നു. സമൂഹത്തെ പ്രഷുബ്ധമാക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യങ്ങൾ ഇതിലൂടെയാണ്‌ കടന്ന്‌ പോകുന്നത്‌. രോഹിത്‌വെമുല എന്ന ഗവേഷണവിദ്യാർഥിയെ ആത്മഹത്യയിലേക്ക്‌ നയിച്ച സംഭവത്തിന്റെ വേരുകളും ഉച്ചനീചത്വങ്ങൾ വെച്ചു പുലർത്തുന്ന സമൂഹത്തിന്റെ കറുത്ത മുഖത്തേക്ക്‌ തന്നെയാണ്‌ എത്തിപ്പെടുന്നത്‌. ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്‌. പ്രതിഷേധമുയർത്തുന്നവരെ ജാതി മേൽക്കോയ്മയും ഭരണ സ്വാധീനവും ഉപയോഗിച്ച്‌ അടിച്ചമർത്തപ്പെടുന്നു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്‌ ദാരിദ്ര്യവും പട്ടിണിയും. സ്വാതന്ത്ര്യം ലഭിച്ച്‌ ഏഴ്‌ പതിറ്റാണ്ടോളമായിട്ടും ദാരിദ്ര്യനിർമാർജ്ജനം ഇപ്പോഴും കടലാസിലിഴയുന്നു. ഗ്ളോബൽ ഹങ്കർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും സീരിയസ്‌ ലെവലിലാണ്‌. ലോകത്ത്‌ തന്നെ ഏറ്റവുംകൂടുതൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങളുള്ള രാജ്യം ഇന്ത്യയാണെന്ന്‌  ഐക്യരാഷ്ട്ര സഭയുടെ 2015ലെ ഹങ്കർറിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. പട്ടിണി കിടക്കുന്ന 194 മില്ല്യൺ ആളുകൾ ഇന്ത്യയിലുണ്ടെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. 2014 ലെ കണക്ക്‌ പ്രകാരം 32.7 ശതമാനം ജനങ്ങളും ഇന്ത്യയിൽ അന്താരാഷ്ട്ര ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌. 95 രൂപപോലും നിത്യ വരുമാനമില്ലാത്തവരാണ്‌ ഇവർ. പോഷകാഹാരക്കുറവുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും എണ്ണം ഇന്ത്യയിൽ വളരെകൂടുതലാണ്‌. യൂണിസെഫിന്റെ റിപ്പോർട്ട്‌ പ്രകാരം പോഷകാഹാരക്കുറവുള്ള മൂന്ന്‌ കുട്ടികളിൽ ഒരാൾ ഇന്ത്യക്കാരനാണ്‌. സാമ്പത്തിക രംഗത്തെ പുത്തൻ പരിഷ്കാരങ്ങൾ സമ്പന്ന വർഗ്ഗത്തിന്‌ വേണ്ടി മാത്രമാകുന്നു. വർഷാവർഷം സാമ്പത്തിക വളർച്ചയുടെ അളവുതൂക്കങ്ങൾ അക്കമിട്ട്‌ നിരത്തുമ്പോഴും പിന്നാക്കക്കാർ പിന്നാക്കക്കാരായി തന്നെ നിലനിൽക്കുന്നു. സാമ്രാജ്യത്വത്തിന്റെ പരിഷ്കൃത രൂപങ്ങളായ ആഗോളീകരണവും നവ ലിബറൽ ആശയങ്ങളും രാജ്യത്ത്‌ പ്രതിസന്ധികൾ തീർക്കുന്നു. വൻകിട കോർപ്പറേറ്റുകൾക്ക്‌ സർവ്വ സ്വാതന്ത്രരായി വിഹരിക്കാൻ പാകത്തിൽ രാജ്യത്തെ വാണിജ്യവിപണിയുടെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്‌. ഖനികളുൾപ്പെടുന്ന രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കോർപ്പറേറ്റുകൾക്ക്‌ തീരെഴുതിക്കൊണ്ടിരക്കുകയാണ്‌. വ്യാവസായിക വികസനങ്ങളുടെ പേരിൽ ദളിതരും ആദിവാസികളും സ്വന്തം മണ്ണിൽനിന്ന്‌ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. 

ആവിഷ്കാരസ്വാതന്ത്ര്യം രാജ്യത്തെ എല്ലാ പൗരാൻമാർക്കും ഭരണഘടന ഉറപ്പ്നൽകുന്നതാണ്‌. ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ നിരന്തരം കയ്യേറ്റങ്ങളുണ്ടാകുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പലർക്കും ജീവൻവരെ അർപ്പിക്കേണ്ടി വന്നിട്ടുണ്ട്‌. തങ്ങൾക്ക്‌ അപ്രിയമായവരേയും ഭീഷണിയായവരേയും ഇല്ലായ്മചെയ്യുക എന്നത്‌ ഒരു ഫാസിസ്റ്റ്‌ സമീപനമാണ്‌. ഗാന്ധിജിമുതൽ കൽബുർഗിവരെ ഇതിന്‌ സാക്ഷ്യം വഹിക്കേണ്ടി വന്നവരാണ്‌. ഈ അടുത്ത കാലത്ത്‌ ഫാസിസ്റ്റ്‌ നീക്കങ്ങൾക്കെതിരെ രാജ്യത്ത്‌ ജനകീയ ചെറുത്ത്നില്പ്പ്‌ നടക്കുന്നത്‌ ആശാവഹമാണ്‌. സാഹിത്യകാരൻമാരും സാംസ്കാരിക നായകൻമാരുമെല്ലാം ഇതിൽ പങ്കാളികളാകുന്നത്‌ ശുഭസൂചനയാണ്‌ നൽകുന്നത്‌. ഒട്ടേറെ സാഹിത്യപ്രതിഭകളും എഴുത്തുകാരും സാസ്കാരിക നായകരുമെല്ലാം ഇതിനകം തങ്ങൾക്ക്ലഭിച്ച അവാർഡുകളും പുരസ്കാരങ്ങളുമെല്ലാം തിരിച്ചുനൽകുകിക്കൊണ്ട്‌ വർദ്ധിച്ചുവരുന്ന അസഹിഷ്ണുക്കെതിരെ പ്രതിഷേധമറിയിക്കുകയുണ്ടായി. ജാതി മത സങ്കൽപ്പങ്ങൾക്കധീതമായി ഒറ്റമനസോടെ പടപൊരുതി നേടിയതാണ്‌ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം. ഈസ്വാതന്ത്ര്യവും സമാധാനവും അധികാരരാഷ്ട്രീയം ലാക്കാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയവാദികൾക്കും വിഘടനവാദികൾക്കും മുമ്പിൽ അടിയറ വെക്കണമോയെന്ന്‌ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും പുനർവിചിന്തനം നടത്താൻ തയ്യാറാവണം.
 

No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...