Monday, April 17, 2017

ഒരൊഴിവുകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകൾ

  ഇന്ന് അധ്യായന വര്‍ഷത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിവസം. രണ്ടുമാസത്തെ വേനലാവധിക്ക് ഇന്ന് സ്കൂളടക്കും. കുട്ടികളെല്ലാം നല്ല ആവേഷത്തിമര്‍പ്പിലാണ്. കൂവിയും ബഹളം വെച്ചും എല്ലാവരും ഒഴിവുകാലത്തെ വരവേല്‍ക്കുന്ന ആവേഷത്തിലാണ്. സ്റ്റാഫ് റൂമിലും ഇന്ന് ഏറെ ഉണര്‍വുള്ള ദിവസമാണ്. വെക്കേഷനിലെ പ്രോഗ്രാമുകളേ കുറിച്ചും യാത്രകളെ കുറിച്ചുമെല്ലാം അധ്യാപകർക്കിടയിൽ സജീവമായ ചര്‍ച്ചകൾ നടക്കുന്നു.

  പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്കൂളിലെ പ്രധാന കെട്ടിടത്തിന്‍റെ നീണ്ട വരാന്തയുടെ അറ്റത്ത് സ്റ്റാഫു റൂമിനോടു ചേര്‍ന്നുള്ള അരച്ചുമരിൽ കൈകുത്തി നില്‍ക്കുന്ന കുട്ടിയെ അപ്പോഴാണ് ശ്രദ്ധയില്‍പെടുന്നത്. അഗഥി മന്ദിരത്തിൽ താമസിക്കുന്ന കുട്ടിയാണെന്ന് അവന്‍റെ വേഷവിധാനങ്ങളില്‍നിന്നും എനിക്കു ബോധ്യമായി. സ്കൂളിൽ നിന്നും ഏകദേശം അരക്കിലോമിറ്ററോളം അകലെയുള്ള അഗഥി മന്ദിരത്തില്‍നിന്നുള്ള ഏതാനും കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവിടുന്നുള്ള കുട്ടികളോട് ഞങ്ങളൾ അധ്യാപകര്‍ക്കെല്ലാം നല്ല മതിപ്പായിരുന്നു. അതിനു പ്രത്യേക കാരണവുമുണ്ട്. എല്ലാവരും നല്ല അച്ചടക്കമുള്ളവരായിരുന്നു. അധ്യാപകരേയും മുതിര്‍ന്നവരേയുമെല്ലാം ഏറെ ബഹുമാനിക്കുന്നവരും. സഹപാഠികളോടുള്ള പെരുമാറ്റത്തിലും നല്ല മതിപ്പാണുള്ളത്. ഏറെക്കുറേ എല്ലാവരും നന്നായി പഠിക്കുന്നവരുമാണ്.
എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ വരാന്തയിലേക്കിറങ്ങി. അവനപ്പോഴും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പുറകിൽ നിന്നും തോളിൽ തട്ടി വിളിച്ചപ്പോൾ ഉറക്കത്തില്‍നിന്നെന്ന പോലെ അവന്‍ ഞെട്ടിയുണര്‍ന്നു. കാര്യം തിരക്കിയപ്പോൾ ഒരു ചെറുപുഞ്ചിരിയിലൽ മാത്രം മറുപടിയൊതുങ്ങി. എല്ലാം ചോദിച്ചറിയണം എന്നുണ്ടായിരുന്നു. അപ്പോഴേക്കും ഓര്‍ഫനേജിലെ അവന്‍റെ കൂട്ടുകാർ വന്നു വിളിച്ചു. നിരാശയിൽ പുഞ്ചിരി ചാലിച്ച മുഖവുമായി അവന്‍ യാത്ര പറഞ്ഞിറങ്ങി. കൂട്ടുകാര്‍ക്കൊപ്പം സ്കൂളിന്‍റെ പടികളിറങ്ങുമ്പോഴും അവനേ മാത്രം നിശബ്ദനായി കാണപ്പെട്ടു. കാര്യമായെന്തോ അവനെ അലട്ടുന്നുണ്ടെന്നു ഞാന്‍ ഊഹിച്ചു. അവന്‍റെ മുഖത്തെ നിരാശയും വിഷമവും വായിച്ചെടുക്കാന്‍ എനിക്ക് അധികമൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. കാരണം അത്തരം സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു വന്നിട്ടുള്ളത്. എന്‍റെ ബാല്യവും കൗമാരവുമെല്ലാം തളിരിട്ടതും ജീവിതം തന്നെ പഠിച്ചതും പരിശീലിച്ചതുമെല്ലാം അതുപോലൊരു അനാഥാലയത്തിന്‍റെ മുറ്റത്തു നിന്നായിരുന്നല്ലോ. ഓര്‍മകൾ എന്നെ കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടു പോയി.

  ഇളയ സഹോദരന്‍ കുഞ്ഞാവയെ പ്രസവിച്ചതിനു ശേഷം ഉമ്മ കിടക്കപ്പായയിൽ നിന്ന് തനിയെ എഴുന്നേറ്റിട്ടില്ല. പ്രസവാനന്തരം അരക്കുതാഴെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. പ്രാഥമിക കര്‍മ്മങ്ങള്‍ക്കും ഭക്ഷണം കഴിക്കാന്‍പോലും ഉമ്മാക്ക് പരസഹായം വേണ്ടിവന്നു. കൂലിപ്പണിക്കാരനായ ഉപ്പ ആവുന്നതിലുമധികം ചികില്‍സ നടത്തി. പക്ഷെ അതുകൊണ്ടൊന്നും ഊര്‍ജസ്വലയായിരുന്ന ഉമ്മയെ ഞങ്ങള്‍ക്കു തിരിച്ചു കിട്ടിയില്ല.

  ഉമ്മ കിടപ്പിലായതിനു ശേഷം ഉമ്മുമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്. അവര്‍ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ അവര്‍ ഞങ്ങളുടെ വീട്ടില്‍തന്നെ തങ്ങുകയായിരുന്നു. കുഞ്ഞാവയും നിത്യ രോഗിയായിരുന്നു. ജനിച്ച നാൾ മുതൽ അവനെ ഓരോ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ പൊരുതി ഒരു വയസു തികയും മുമ്പേ അവന്‍ മരണത്തിനു കീഴടങ്ങി. അവന്‍റെ മരണം കൂടിയായപ്പോൾ ഞങ്ങളുടെ കുടുംബം ആകെ തളര്‍ന്നു. ഉമ്മയുടെ രോഗവും മൂര്‍ച്ഛിച്ചു.

  പിന്നീട് ഞാന്‍ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളെ അനാഥമാക്കി ഉമ്മുമ്മയും വിടപറഞ്ഞു. വീട്ടിലെ ചിലവുകള്‍ക്കും ഉമ്മയുടെ ചികിത്സക്കും പണം കണ്ടെത്താന്‍ പെടാപാടുപെട്ടിരുന്ന ഉപ്പയും ആകെ തകര്‍ന്നു. ഉമ്മയുടെ പരിചരണവും പറക്കമുറ്റാത്ത പ്രായത്തിലുള്ള എന്‍റെയും ഇത്താത്താന്‍റെയും കാര്യങ്ങളുമെല്ലാം ഉപ്പയുടെ ചുമലിൽ വലിയ ചുമടായി വന്നു പതിച്ചു. ഞങ്ങളുടെ പഠനവും ഒരു ചോദ്യ ചിഹ്നമായി. അങ്ങനേയാണ് ഞാന്‍ അഗഥി മന്ദിരത്തിന്‍റെ പടി കയറുന്നത്. ഇത്താത്ത എന്നേക്കാൾ നാലു വയസയിനു മൂത്തതായിരുന്നു. അവൾ അടുത്തുള്ള സ്കൂളിൽ തന്നെ പഠനം തുടര്‍ന്നു. ഒഴിവു ദിവസങ്ങളിൽ ഉമ്മയെ പരിചരിച്ചിരുന്നതും വീട്ടിലെ ചെറിയ ജോലികൾ ചെയ്തിരുന്നതുമെല്ലാം അവളായിരുന്നു.
വീട്ടിലെ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ അഗഥി മന്ദിരം എനിക്ക് സ്വര്‍ഗമായിരുന്നു. ഇണക്കമുള്ള അന്തരീക്ഷം, നല്ല ഭക്ഷണം, സ്നേഹത്തോടെയുള്ള പരിചരണം, നല്ല ഒരുപാടു കൂട്ടുകാർ അങ്ങനെ ഒത്തിരി കാര്യങ്ങൾ. പക്ഷെ വീടും കുടുംബവും വിട്ടുനില്‍ക്കേണ്ടി വന്നതിൽ ആദ്യ നാളുകളിൽ നല്ല വിഷമമായിരുന്നു. പിന്നീട് അതിനോടെല്ലാം സമരസപ്പെട്ടുപോകാന്‍ പഠിച്ചു. അല്ലെങ്കിൽ സാഹചര്യം അതിനു പ്രേരിപ്പിച്ചു എന്നു പറയുന്നതാവും ശരി.

  ഇടക്കുള്ള ഒഴിവു ദിവസങ്ങളിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ ഉപ്പ വരുമായിരുന്നു. വീട്ടിലേക്കു പോകുമ്പോൾ ആലിക്കുട്ടി ഉസ്താദ് അല്‍പ്പം പണവും സാധനങ്ങളുമെല്ലാം ഉപ്പയെ ഏല്‍പ്പിക്കും. വീട്ടിലെ സാഹചര്യം ഉസ്താദിന് നന്നായറിയാവുന്നതാണ്. ഉസ്താദ് ഒരു നല്ല മനസിനുടമയായിരുന്നു. അഗഥി മന്ദിരത്തിന്‍റെ നെടും തൂണായിരുന്നു ഉസ്താദ്. അവരുടെ സ്നേഹവും നിസ്വാര്‍ത്ഥ മനസും ഒരുപാടു കുടുംബങ്ങള്‍ക്ക് വെളിച്ചമായിരുന്നു.

  ഒന്നോ രണ്ടോ ദിവസത്തെ അവധി കഴിഞ്ഞ് വീട്ടില്‍നിന്നും തിരിച്ചു പോരുമ്പോൾ ഉമ്മ ഒരുപാട് ഉപദേശങ്ങൾ നല്‍കുമായിരുന്നു. പഠനത്തിൽ അലസനാവരുതെന്നും അധ്യാപകരെ ബഹുമാനിക്കണമെന്നും തുടങ്ങി ഒരുപാടു ഉപദേശങ്ങൾ. വീല്‍ച്ചെയറിൽ പൂമുഖ വാതിലു വരേ ഉമ്മയെന്നേ അനുഗമിക്കുമായിരുന്നു. അതിനപ്പുറമുള്ള ലോകം കുറേ കാലമായിട്ട് ഉമ്മാക്ക് അപൂര്‍വമായിരുന്നു. കൂട്ടിപ്പിടിച്ച് തുരുതുരാ ഉമ്മകൾ തന്ന് യാത്രയാക്കുമ്പോൾ ഉമ്മയുടെ നയനങ്ങൾ പലപ്പോഴും നിറഞ്ഞൊഴുകുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു.
വീട്ടിലേക്ക് വരുമ്പോൾ എന്‍റെ മുഖത്തുള്ള ഊര്‍ജ്ജവും ഉന്മേഷവുമെല്ലാം ഉമ്മയെ സന്തോഷിപ്പിച്ചിരുന്നെങ്കിലും ഇത്താത്തയെ കുറിച്ചുള്ള ആധിയും ആശങ്കയും ഉമ്മയുടെ മനസിൽ കുന്നോളമുണ്ടായിരുന്നു.
പടച്ചോനെ...  ന്‍റെ കുട്ടിക്ക് ഒരു വഴി കാട്ടാതെ ന്‍റെ കണ്ണടപ്പിക്കല്ലേ…. നാഥാ…”
ഇതായിരുന്ന ഉമ്മയുടെ എപ്പോഴുമുള്ള പ്രാര്‍ത്ഥന. വീട്ടിൽ ആരു വന്നാലും ഉമ്മാക്ക് അതേ പറയാനുണ്ടായിരുന്നുള്ളൂ.

  പിന്നീട് ഞാന്‍ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഇത്താത്താക്ക് വിവാഹാലോചന വന്നു. നല്ലൊരു കുടുംബമായിരുന്നു അവരുടേത്. പരസ്പരം അറിയാവുന്ന കുടുംബങ്ങളായതുകൊണ്ട് പെട്ടന്ന് ഉറപ്പിക്കുകയും ചെയ്തു. ഉമ്മയുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെ സാഫല്യം. ഉമ്മ ഒരുപാടു സന്തോഷിച്ചു. സന്തോഷ മുഹൂര്‍ത്തങ്ങൾ ഉമ്മയുടെ ആരോഗ്യത്തിലും നേരിയ പുരോഗതിയുണ്ടാക്കി.

  പിന്നീട് പത്താം ക്ലാസിലെ അവസാന പരീക്ഷക്കു തൊട്ടുമുമ്പുള്ള ദിവസം. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ഓര്‍ഫനേജിലേക്ക് തിരിച്ചു വരുമ്പോൾ ഉസ്താദും മറ്റൊന്നു രണ്ട് അധ്യാപകരും ഓഫീസിനു മുമ്പിൽ എന്തോ കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവരുടെ സംസാരത്തിന് അല്‍പ്പം അയവു വന്നു. അതൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ മുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിച്ചു കാന്‍റീനിൽ നിന്നും പുറത്തേക്കു വരുമ്പോൾ ഉസ്താദ് അടുത്തു വന്നു പറഞ്ഞു:
നെന്നോട് വീട്ടിലേക്കൊന്നു വരാം പറഞ്ഞിട്ടുണ്ട്..... ഞാനും വരുന്നു.... യ്യ് വേഗം റെഡിയാവ്..... ഒടനേ പുറപ്പെടാം…..”
  എന്‍റെ മനസിൽ ആധിയുണര്‍ന്നു. നാളെ പരീക്ഷ കഴിയുമ്പോഴേക്ക് ഉപ്പ വരാമെന്ന് പറഞ്ഞതായിരുന്നു..... ഇതിപ്പോ പെട്ടെന്ന്….. എന്തെങ്കിലും വല്ല അത്യാഹിതവും....... ഉമ്മാക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?...... അങ്ങനെ ഒരുപാടു ചിന്തകൾ എന്‍റെ മനസിനെ വേട്ടയാടി.

  പിന്നീട് ഓര്‍ഫനേജിലെ ജീപ്പിൽ വീട്ടിലേക്കു പോകുമ്പോൾ തോളിലൂടെ കൈയ്യിട്ട് ഉസ്താദ് പറഞ്ഞു: മോനേ... ഞാനൊരു കാര്യം പറയാം.. നെനക്ക് വെഷമോന്നുണ്ടാകരുത്….. നെന്‍റെ ഉമ്മാക്ക്…. ഉമ്മാക്ക് പടച്ചോന്‍ അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു…… ഉമ്മാനെ അവന്‍ തിരിച്ചു വിളിച്ചിരിക്കുന്നു....”
അത്രയും കേട്ടപ്പോൾ ഉള്ളിൽ നീറിപ്പുകഞ്ഞ കനലുകളെല്ലാം വലിയ തീനാളങ്ങായി പുറത്തേക്കു വന്നു. വിതുമ്പലായി, തേങ്ങലായി അതു പുറത്തേക്കു പരന്നൊഴുകി. ഉസ്താദിന്‍റെ കൈകകൾ നുകര്‍ന്നു ഞാന്‍ ഉറക്കെ കരഞ്ഞു. വീടെത്തും വരേ കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാന്‍ ഉസ്താദ് ഒരുപാടു പ്രയാസപ്പെട്ടു.

  ഇടുങ്ങിയ മണ്‍പാതയിലൂടെ കുതിച്ച് ജീപ്പ് വീടിനടുത്തെത്തി. റോടില്‍നിന്നും രണ്ടു വീടുകള്‍ക്കപ്പുറമായിരുന്നു ഞങ്ങളുടെ വീട്. മുറ്റത്തും തൊടിയിലുമായി കുറെ ആള്‍കൂട്ടമുണ്ടായിരുന്നു. അടുക്കള ഭാഗത്ത് മുറ്റത്തിന്‍റെ ഒരു മൂലയിൽ ഉമ്മയുടെ കട്ടിലും കിടക്കയുമെല്ലാം വെയിലു കായാനിട്ടിരിക്കുന്നു. അകത്തേക്കു കടക്കുമ്പോൾ ഉമ്മയുടെ വീല്‍ചെയർ ഒഴിഞ്ഞു കിടക്കുന്നു. സാധാരണ വീട്ടിലേക്കു കയറി വരുമ്പോൾ നിറപുഞ്ചിരിയോടെ ആ വീല്‍ചെയറിലിരുന്നാണ് ഉമ്മയെന്നെ വരവേല്‍ക്കാറുള്ളത്. എന്‍റെ മുഴുവന്‍ നിയന്ത്രണവും പോയി. ആരുടേയൊക്കെയോ കൈപിടിച്ച് വീടിന്‍റെ പൂമുഖത്തെത്തി. ഉമ്മാ....... എന്നുറക്കെ വിളിച്ചു വിതുമ്പലോടെ, നിശ്ചലമായി കിടക്കുന്ന ആ ശരീരത്തെ ഞാന്‍ പുണര്‍ന്നു. വിളികേള്‍ക്കാത്ത ലോകത്തേക്ക് ഉമ്മ യാത്രയായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എനിക്കപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

  അന്നു രാവിലെ തന്നെ ഉമ്മ മരണപ്പെട്ടിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയായതുകൊണ്ട് എന്നെ നേരത്തെ അറിയിച്ചിരുന്നില്ല. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞാന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു. സംസ്കാരച്ചടങ്ങെല്ലാം അന്നു തന്നെ നടന്നു.

  അന്നു വൈകുന്നേരം തന്നെ ഉസ്താദ് എന്നെ ഓര്‍ഫനേജിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിറ്റേ ദിവസം അവസാനത്തെ ഒരു പരീക്ഷകൂടി എഴുതാനുണ്ടായിരുന്നു. നുറുങ്ങുന്ന മനസുമായാണ് അന്നത്തെ ഒരു രാത്രി ഞാന്‍ കഴിച്ചുകൂട്ടിയത്. കണ്ണിൽ ഉറക്കം വരുമ്പോഴേക്ക് എന്തൊക്കെയോ കണ്ടു ഞെട്ടിയുണരും. പൂമുഖത്തിന്‍റെ ഒത്ത നടുവിൽ പുഞ്ചിരിക്കുന്ന മുഖവുമായി വെള്ള പുതച്ചു കിടക്കുന്ന ഉമ്മയുടെ മുഖം കണ്ണിൽ നിന്നും മായാതെ കിടന്നു.


  അവസാനത്തെ കണക്കു പരീക്ഷ എങ്ങനെ എഴുതിയെന്നോ എന്തെഴുതിയെന്നോ എന്നൊന്നും എനിക്കോര്‍മ്മയില്ല. പിന്നീട് എസ്.എസ്.എൽ.സി. പരീക്ഷയുടെ റിസല്‍റ്റു വന്നപ്പോഴും മാര്‍ക്ക് ലിസ്റ്റ് കിട്ടുമ്പോഴുമെല്ലാം എനിക്കത്ഭുതമായിരുന്നു. കണക്കിൽ കുഴപ്പമില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. ഉത്തരമഴെുതിയോ ഇല്ലയോയെന്ന് നിശ്ചയമില്ലെങ്കിലും ഒരുപാടു കണ്ണുനീർ തുള്ളികൾ ആ ഉത്തരക്കടലാസിലങ്ങോളം  വീണുറഞ്ഞിട്ടുണ്ടാകും എന്നെനിക്കുറപ്പാണ്.

No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...