Sunday, November 7, 2010

കഥയെ പ്രണയിച്ച പെണ്‍കുട്ടി (കഥ)


ണാവധിക്കു തൊട്ടുമുമ്പുള്ളദിവസം. സ്കൂളുംപരിസരവുമെല്ലാം ആഘോഷതിമര്‍പ്പില്‍. ക്ലാസുകളില്‍ കുട്ടികള്‍തീര്‍ത്ത പൂക്കളവുംകണ്ടുമടങ്ങിവന്ന്‌ സ്റ്റാഫ്‌റൂമില്‍ ഇരിക്കുമ്പോഴാണ്‌ സീമയുടെ ഫോണ്‍കോള്‍വന്നത്‌. ദാസേട്ടാ,... ഇന്ന്‌ സ്കൂളില്‍ വരണ്ടാട്ടൊ.. ഇന്ന്‌ സ്കൂള്‌ നേരത്തെവിട്ടു. ഞാന്‍ ഓട്ടൊവിളിച്ചുപോയ്ക്കോളാം .. പിന്നെ, സാരിവാങ്ങാന്‍ മറക്കരുതെ... രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പറഞ്ഞതായിരുന്നു. സെറ്റുസാരി വാങ്ങണമെന്ന്‌ . ശമ്പളവും ബോണസുമെല്ലാംകൂടിയപണം അവളിന്നലെ എന്നെ ഏല്‍പ്പിച്ചതാണ്‌ . ശമ്പളംകിട്ടിയാല്‍ എന്റയടുത്തുതരും. അതാണുപതിവ്‌. അത്യാവശ്യസാധനങ്ങള്‍പോലും ഞാന്‍വാങ്ങിക്കൊടുക്കണം. അതാണവള്‍ക്കിഷ്ടം. സ്കൂളിലെ സഹാദ്ധ്യാപികമാരെല്ലാം ഷോപ്പിംഗിനുപോകുമ്പോള്‍ അതുകൊണ്ടാണവള്‍ ഒഴിഞ്ഞുമാറുന്നത്‌. എനിക്കിഷ്ടപ്പെട്ട എന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ ദാസേട്ടന്‍ വാങ്ങിതന്നാല്‍മതി. അവള്‍ ഇടക്കിടെ പറയാറുണ്ട്‌. ഈ ഓണം ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ടതാണ്‌. പുതിയവീട്ടിലേക്ക്‌ താമസംമാറ്റിയിട്ടുള്ള ആദ്യത്തെ ഓണമാണിത്‌. ഓണക്കാലം എനിക്കെന്നും രോമാഞ്ചമാണ്‌. ഓര്‍ക്കാനും ഓമനിക്കാനും തേനൂറുന്ന നൂര്‍നൂറു ഓര്‍മ്മകളെനിക്ക്‌ സമ്മാനിച്ചത്‌ ഓണക്കാലമായിരുന്നു. സീമയെന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നതും ഒരോണക്കാലത്തിന്റെ അകമ്പടിയോടെയായിരുന്നല്ലൊ. എന്റെ ഓര്‍മകള്‍ പോയകാലത്തേക്കു കുതിച്ചു. ജീവിതത്തില്‍ ദാരിദ്ര്യവും ദുഖവും നേരിട്ടറിഞ്ഞ കാലമായിരുന്നു എന്റെകുട്ടിക്കാലം. അച്ചനെയെനിക്കു ശരിക്കുമോര്‍മയില്ല. എന്നാല്‍ അങ്ങിങ്ങായിചില ഓര്‍മകളുണ്ടുതാനും. എനിക്കു നാലരവയസുള്ളപ്പോഴാണ്‌ അച്ചന്‍മരിച്ചത്‌. പിന്നീടുള്ളകാലം ഏറെകഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. എന്നെയും പറക്കമുറ്റാത്ത രണ്ടനിയത്തിമാരെയും ഏറെകഷ്ടപ്പെട്ടാണ്‌ അമ്മച്ചിവളര്‍ത്തിയത്‌. വിധി ഞങ്ങള്‍ക്ക്‌ എതിരായിരുന്നുവെന്നുവേണം പറയാന്‍. കഠിനാധ്വാനവും മാനസികപിരിമുറുക്കങ്ങളുംകാരണം അമ്മച്ചിയും തളര്‍ന്നു കിടപ്പായി. അങ്ങനെ കുടുംബത്തിന്റെ ഭാരിച്ചചുമതല ബാല്യംപിന്നിടുന്നതിനുമുമ്പെ എന്നെത്തേടിയെത്തി. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുവാന്‍ ഞാന്‍ നന്നെപാടുപെട്ടു. ഒഴിവുദിവസങ്ങളിലുംമറ്റും പലജോലികളുംചെയ്തു. പഠനത്തില്‍ മിടുക്കനായിരുന്നിട്ടുപോലും പലദിവസങ്ങളിലും സ്കൂളുകള്‍ മുടക്കേണ്ടിവന്നിട്ടുണ്ട്‌. നാട്ടുകാരനായ രാജന്‍മാഷ്‌ അകമഴിഞ്ഞ്‌ സഹായിച്ചിരുന്നു. ഓണവും മറ്റു വിശേഷദിവസങ്ങളും കേള്‍ക്കുന്നതുതന്നെ എനിക്ക്‌ പേടിയായിരുന്നു. ഇതൊന്നും പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതല്ലെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്‌. വയറുനിറച്ചൊരുനേരം ഭക്ഷണംകഴിക്കുവാനും നല്ലൊരുകുപ്പായമിടാനും പൂതിവെച്ചുനടന്നകാലം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ പഠനവുംഅധ്വാനഭാരവവും എന്നെ വല്ലാതെതളര്‍ത്തിയിരുന്നു. എന്നാലും പട്ടിണിയുംപരിവട്ടവും എനിക്ക്‌ കൂടുതല്‍ ഊര്‍ജ്ജംനല്‍കിയിരുന്നു. എസ്‌.എസ്‌.എല്‍.സി പരീക്ഷക്ക്‌ നല്ലമാര്‍ക്ക്‌ ലഭിച്ചു. സ്കൂളില്‍മൂന്നാമനായി. നാട്ടുകാരനായ രാജന്‍മാഷ്‌ അന്ന്‌ സമ്മാനമായിതന്ന അമ്പത്‌രൂപയുടെ വലുപ്പം ഞാനിന്നുമോര്‍ക്കുന്നു. പത്താംക്ലാസ്സുകഴിഞ്ഞ്‌ പഠനം തല്‍ക്കാലം നിര്‍ത്താമെന്ന്‌ കരുതിയതാണ്‌ . രാജന്‍മാഷിടപെട്ട്‌ തീരുമാനം മാറ്റിക്കുകയായിരുന്നു. പ്രീഡിഗ്രിക്ക്‌ അപേക്ഷാഫോറംവാങ്ങിയതും കോളേജില്‍ അഡ്മിഷന്‍വാങ്ങിതന്നതുമെല്ലാം അദ്ധേഹമാണ്‌ . സ്വന്തം മക്കളെപോലെ ഞങ്ങളെ സ്നേഹിച്ച ഒരുനല്ലമനുഷ്യന്‍. രാജന്‍മാഷിന്റെ നിര്‍ബന്ധത്താല്‍ പഠനംതുടരാന്‍തന്നെ തീരുമാനിച്ചു. അധികമൊന്നും ഗ്രാമംവിട്ടുപോകാത്ത ഞാന്‍ പട്ടണത്തിലെ കോളേജിന്റെകുന്നുകയറി. ഉള്ളിലൊരുപാടുചോദ്യങ്ങള്‍ കുറിച്ചിട്ടുകൊണ്ടായിരുന്നു ഞാന്‍ കോളേജ്‌ ജീവിതം തുടങ്ങയിത്‌ . കോളേജ്പഠനകാലത്തെ ആദ്യവര്‍ഷങ്ങളിലെല്ലാം ഞാന്‍തികച്ചും ഒറ്റപ്പെട്ടകുട്ടിയായിരുന്നു. ജീവിതത്തില്‍നിന്ന്‌ ഒളിച്ചോടാന്‍പോലും തോന്നിയിരുന്നനാളുകള്‍. കിടക്കപ്പായയില്‍തളര്‍ന്നുകിടക്കുന്ന അമ്മച്ചിയുടെ വിളറിവെളുത്തമുഖവും നിരാശമുറ്റിയകണ്ണുകളുമായി അമ്മച്ചിക്കരികില്‍ ചുമരുംചാരി നില്‍ക്കുന്ന കുഞ്ഞനുജത്തിമാരുടെ ദനയനീയമുഖങ്ങളും എന്നെ അത്തരംചിന്തയില്‍നിന്നും പിന്തിരിപ്പിച്ചു.
കുട്ടിക്കാലത്തുണ്ടായിരുന്ന ആര്‍ജ്ജവവും വെല്ലുവിളികളെ അധിജീവിക്കാനുള്ള കഴിവും കൗമാരത്തിന്റെ മൂര്‍ദ്ധന്യതയില്‍ എനിക്ക്‌ നഷ്ട്ടമാകുന്നുവോ എന്നതോന്നല്‍ എന്നെവേട്ടയാടിയിരുന്നു. സ്നേഹകൂട്ടുകളും കൗമാരപ്രണയങ്ങളും വിരിഞ്ഞിറങ്ങിയിരുന്ന കാമ്പസില്‍ ഉരുകിത്തീരാറായ മനസ്സുമായാണ്‌ ഞാന്‍ കഴിച്ചുകൂട്ടിയിരുന്നത്‌. കൂടെപഠിക്കുന്നകുട്ടികളോട്‌ സംസാരിക്കാന്‍പോലുമെനിക്ക്‌ ഭയമായിരുന്നു. ദാരിദ്ര്യവും ഇല്ലായ്മയും എന്റെവെക്തിത്വത്തേയും ആത്മവിശ്വാസത്തെയും അത്രകണ്ട്‌ കാര്‍ന്നുതിന്നിരുന്നു. പലരും ചങ്ങാത്തംകൂടി കൂട്ടംകൂടിനടക്കുന്നതും കാമ്പസിന്റെ മുക്കുമൂലകളില്‍ അങ്ങിങ്ങായി പ്രണയജോഡികളുടെ സ്നേഹസല്ലാപങ്ങളുമെല്ലാംകണ്ട്‌ ഞാന്‍ തലതാഴ്ത്തിനടക്കുമായിരുന്നു. പെണ്‍കുട്ടികളുടെ മുഖത്ത്നോക്കുന്നത്തന്നെ എനിക്ക്‌ മടിയായിരുന്നു. ഇന്റര്‍വെല്‍സമയത്ത്‌ കുട്ടികള്‍ കോളേജിന്റെ ചുറ്റുവരാന്തയിലൂടെ കമന്റുകള്‍പറഞ്ഞ്‌ റോന്തുചുറ്റുമായിരുന്നു. ഞാനാണെങ്കില്‍ തിരിച്ചുപോരുന്നത്‌വരെ ക്ലാസുമുറിയുടെ നാലുചുമരുകള്‍കുള്ളില്‍ ഒതുങ്ങിക്കൂടും. ആളില്ലാത്തസമയംനോക്കി ലൈബ്രറിയില്‍കയറി പുസ്തകങ്ങളെടുക്കും. കുറെ പുസ്തകങ്ങള്‍വായിച്ചു. പുസ്തകങ്ങള്‍മാത്രമായിരുന്നു അക്കാലത്തെ എന്റെകൂട്ടുകാര്‍. ഷെയ്ക്സ്പിയറുടെ നാടകങ്ങളും കമ്മ്യൂണിസ്റ്റ്‌ മാനിഫാസ്റ്റൊയും പ്ലാറ്റൊയുടെ റിപ്പബ്ലിക്കും എം .ടിയുടെയും വൈക്കംമുഹമ്മദ്ബഷീറിന്റെയും കമലാസുരയ്യയുടെയുമടക്കമുള്ള നിരവധി മലയാളസാഹിത്യങ്ങളും അക്കാലത്ത്‌ ഞാന്‍വായിച്ചു. പരന്നവായന എനിക്ക്‌ ഊര്‍ജ്ജംനല്‍കിയെങ്കിലും കുടുംബത്തെ വിടാതെപിടികൂടിയ ദാരിദ്ര്യമെന്നെ താഴോട്ടുപിടിച്ചുലച്ചു.

        അന്നത്തെയൊരു ഓണക്കാലം ഇന്നുമെന്റെമനസ്സില്‍ മിന്നല്‍വീഴ്ത്തുന്നതാണ്‌. ഓണത്തെവരവേല്‍ക്കാന്‍ നാടുംനഗരവുമെല്ലാം ഒരുങ്ങിയിരുന്നു. കാമ്പസിലും ആഘോഷങ്ങളുടെ കൊഴുപ്പ്‌ . ക്ലാസായക്ലാസുകളിലെല്ലാം പൂക്കളങ്ങളും തോരണങ്ങളുംതീര്‍ത്ത്‌ അലങ്കരിച്ചിരുന്നു. ഇനിയുള്ളത്‌ പത്ത്‌ ഒഴിവുദിനങ്ങളാണ്‌. ലൈബ്രറിയില്‍കയറി കുറച്ചുപുസ്തകങ്ങളുമെടുത്ത്‌ കോളേജ്‌ മൈന്‍ബ്ലോക്കിന്റെ ഇടനാഴികയിലൂടെ ഞാന്‍ ക്ലാസിലേക്ക്തിരിച്ചു. രാസവസ്തുക്കളുടെ രൂക്ഷഗന്ധമുയരുന്ന കെമിസ്ട്രിലാബ്പിന്നിട്ട്‌ , ഫിസിക്കല്‍ഡിപ്പാര്‍ട്ടുമെന്റിനുമുമ്പിലുള്ള ഇടുങ്ങിയവരാന്തയിലൂടെ നടക്കുകയായിരുന്നു, പിന്നിലാരൊനടന്നുവരുന്ന കാല്‍പെരുമാറ്റം. തിരിഞ്ഞുനോക്കിയപ്പോള്‍ വിടര്‍ന്നചുണ്ടുകളില്‍ നിറപുഞ്ചിരിയുമായി ഒരുപെണ്‍കുട്ടി. അവളെന്നെ പിന്തുടരുന്നതുപോലെതോന്നി. ഞാന്‍നടത്തത്തിനുവേഗതകൂട്ടി. അവളെന്നെ ലക്ഷ്യമാക്കിതന്നെയാണ്‌ വരുന്നതെന്നെനിക്കുറപ്പായി. "എയ്‌ ഒന്നുനില്‍ക്കൂ" പിറകില്‍നിന്ന്‌ പതുങ്ങിയസ്വരത്തില്‍ അവള്‍ വിളിച്ചുപറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ പരുങ്ങിനില്‍ക്കുമ്പോള്‍ അവളെന്റെമുമ്പില്‍വന്നുനിന്നു സ്വയംപരിചയപ്പെടുത്തി. "ഹായ്‌ ദാസ്‌ ഞാന്‍ സീമ കോളേജ്മാഗസിനില്‍ നിങ്ങളെഴുതിയ കഥവായിച്ചു നന്നായിട്ടുണ്ട്‌ ആള്‍ ദ ബെസ്റ്റ്‌ " കൂടെപഠിക്കുന്ന ആണ്‍കുട്ടികളുമായി സംസാരിക്കുന്നത്തന്നെ എനിക്ക്‌ ലജ്ജയായിരുന്നു. ഇപ്പോഴിതാ ഒരുപെണ്‍കുട്ടി മുന്നില്‍വന്നുനില്‍ക്കുന്നു. ഞാനാകെ അസ്വസ്ഥനായി. ഹൃദയമിടിപ്പിന്റെ വേഗതകൂടി. കാല്‍മുട്ടുകള്‍ കൂട്ടിയടിക്കുന്നുണ്ടായിരുന്നു. മൂഖത്ത്‌ ചെറിയൊരുപുഞ്ചിരി വരുത്തിതീര്‍ത്ത്‌ ഞാന്‍ ദൃതിയില്‍നടക്കാനൊരുങ്ങി. "ഏയ്‌.. ഒന്നുനില്‍ക്കൂ" പതിഞ്ഞശബ്ദം ചുണ്ടുകള്‍ക്കിടയിലൊതുക്കിക്കൊണ്ടവള്‍ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഒരുപൊതിയെനിക്കുനേരെനീട്ടി. അപ്പോഴാണ്‌ ഞാനവളുടെ മൂഖത്തേക്ക്‌ ശരിക്കുമൊന്ന്നോക്കിയത്‌ . "ഇതിരിക്കട്ടെ ഒരു സന്തോഷത്തിന്‌ " ആ പൊതിയെന്റെ കയ്യില്‍വെച്ചുപിടിപ്പിച്ച്‌ അവള്‍ വന്നവഴിയെതന്നെ തിരിഞ്ഞുനടന്നു. ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചുനിന്നുപോയി. ചുറ്റുപാടും കണ്ണുപായിച്ചു ആരുമില്ല. അവള്‍തന്ന പൊതി പുസ്തകങ്ങള്‍ക്കിടയില്‍വെച്ച്‌ ഞാന്‍ ദൃതിയില്‍നടന്നു.
ഈപെണ്‍കുട്ടി എന്തിനാണ്‌ എന്നെത്തേടിവന്നത്‌ , കോളേജ്‌ മാഗസിനില്‍ ദരിദ്രപ്പക്ഷികള്‍ എന്ന കഥയെഴുതിയ ദാസ്‌ ഞാനാണെന്നെങ്ങനെ അവള്‍ക്കുമനസ്സിലായി ? ഉത്തരംകിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങളുമായാണ്‌ ഞാനന്ന്‌ വീട്ടിലേക്ക്തിരിച്ചത്‌ . വീട്ടില്‍വന്ന്‌ പൊതിയഴിച്ചപ്പോള്‍ എന്റെകണ്ണുകള്‍ ഈറനണിഞ്ഞു. ചുവന്നകസവുള്ള ഒരുകാച്ചിമുണ്ട്‌ . ഒപ്പം എം .ടിയുടെ ഒരുപുസ്തകവും. എനിക്ക്‌ പറഞ്ഞറിയിക്കാന്‍കഴിയാത്ത ഒരവസ്ഥയായിരുന്നു. ആകെകൂടിയൊരു വല്ലാത്തഅവസ്ഥ. സങ്കടമൊ സന്തോഷമൊ ജിജ്ഞാസയൊ എന്തൊക്കെയൊ എനിക്കറിയില്ലായിരുന്നു. ഓണംകഴിഞ്ഞ്‌ കോളേജ്‌ തുറക്കുന്ന ദിവസം ഞാന്‍ ആ കാച്ചിമുണ്ടെടുത്താണ്‌ കോളേജില്‍പോയത്‌ . കോളേജിലെത്തിയപ്പോള്‍ ഞാനാകെ അസ്വസ്ഥനായി. ആരുമെന്നെ ശ്രദ്ധിക്കാതിരുന്നാല്‍മതിയായിരുന്നു. ഞാന്‍ മനസുരുകിപ്രാര്‍ത്ഥിച്ചു. പാത്തുംപതുങ്ങിയുമാണ്‌ അന്നൊരുദിവസം കോളേജില്‍ കഴിച്ചുകൂട്ടിയത്‌ . അപ്പോഴുമെന്റെ മനസ്സില്‍ ജിജ്ഞാസയും ആകാംശയും കുന്നുകൂടുന്നുണ്ടായിരുന്നു. ഇന്നവളെ കണ്ടുമുട്ടുമൊ ? കണ്ടാലെന്തുപറയും ? ഒരു പരിചയവുമില്ലാത്തപെണ്‍കുട്ടി എന്നെത്തേടി വരുന്നു. എന്നെ അറിയാമെന്നും കഥ നന്നായെന്നും പറയുന്നു. അതിനെല്ലാം പുറമെ സമ്മാനവും തരുന്നു. അവളോടെനിക്ക്‌ ഒത്തിരി ബഹുമാനംതോന്നി. അവളെ വീണ്ടുംകാണണമെന്നു മോഹിച്ചു. ഇതെല്ലാംവെറും മോഹമാണെന്നെനിക്കുതോന്നി. അവള്‍ ഇനിയൊരിക്കലും എന്നെതേടിവരില്ല എന്നുതന്നെ ഞാന്‍കരുതി. അങ്ങനെ മോഹങ്ങള്‍ മനസില്‍താലോലിച്ചുനടക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരുദിവസം അവള്‍ വീണ്ടുംവന്നു. ലൈബ്രറിയുടെ പിന്‍വശത്തുള്ള മരച്ചുവട്ടില്‍വെച്ചായിരുന്നു അന്നത്തെ കൂടിക്കാഴ്ച. അന്നെനിക്കു കുറെകൂടി ധൈര്യമുണ്ടായിരുന്നു. പിന്നീട്‌ പലകൂടിക്കാഴ്ചകള്‍ . കൂട്ടുകരില്ലാതിരുന്ന എനിക്ക്‌ സീമ ഒരു ഉറ്റമിത്രമായിമാറി. പിന്നെ പിന്നെ ഒരു പ്രണയമായതുമൊട്ടിട്ടു. വേര്‍പ്പിരിയാന്‍കഴിയാത്ത ബാന്ധവമായി. മുറിച്ചുമാറ്റാന്‍കഴിയാത്ത പ്രണയച്ചങ്ങലകളാല്‍ ഞങ്ങള്‍ ബന്ധിതരായി. പിന്നീട്‌ രണ്ടുമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ സൂപ്പര്‍സോണിക്ക്‌ വിമാനത്തിന്റെ വേഗതയായിരുന്നു . ഞാന്‍ എം.എ ഫൈനല്‍ പരീക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ നിറകണ്ണുകളുമായാണ്‌ അവളെന്നെ യാത്രയാക്കിയത്‌. "നമ്മളിനിയും കാണും ഇതൊരിക്കലും ഒരുവേര്‍പ്പിരിയലല്ല" അവളെന്നെ ആശ്വസിപ്പിച്ചു. പിന്നീട്‌ ബി.എഡിനു ചേര്‍ന്നു പഠിക്കുമ്പോള്‍ ഇടക്കിടെ കോളേജില്‍ചെന്നു സീമയെ കാണുമായിരുന്നു. പിന്നീടെന്റെ എല്ലാചലനങ്ങളിലും എനിക്ക്‌ താങ്ങായിനിന്നത്‌ അവളായിരുന്നു. ആഴ്ചയില്‍ ഞങ്ങള്‍ എഴുത്തുകുത്തുകള്‍ കൈമായി. രാജന്‍മാഷിന്റെ വീട്ടിലേക്ക്‌ വല്ലപ്പോഴും അവള്‍ എനിക്കു ഫോണ്‍ചെയ്യുമായിരുന്നു.
അവളുടെ ഒരോ കത്തുകളും ഫോണ്‍കോളുകളും എനിക്ക്‌ കരുത്ത്‌ നല്‍കുന്നതായിരുന്നു. എന്നെ ആശ്വസിപ്പിക്കാന്‍ ദൈവംപറഞ്ഞുവിട്ട മാലാഖയാണ്‌ അവളെന്ന്‌ ഞാന്‍വിശ്വസിച്ചു. ഒരുകൂട്ടുകാരിയായി, അമ്മയായി, പ്രാണപ്രേയസിയായി അവളെന്നെ പിന്തുടരുകയായിരുന്നു. ട്രെയിനിങ്‌ നടക്കുന്നകാലത്ത്‌ പരസ്പരം കാണാന്‍ കഴിയാത്തത്‌ ഞങ്ങളിരുവരെയും അങ്ങേയറ്റം വെഷമത്തിലാക്കിയിരുന്നു. കാഴ്ചയകലെയാണെങ്കിലും ഞങ്ങളുടെ മനസുകള്‍ പരസ്പരം കെട്ടുപിണഞ്ഞുകിടന്നു. അവളെന്റെ ജീവിതത്തിലേക്ക്‌ കടന്നുവരാന്‍നിമിത്തമായത്‌ ഞാന്‍ പലപ്പോഴുമാലോചിക്കാറുണ്ടായിരുന്നു. എന്റെമനസ്സിലെ സ്നേഹജാലകം എന്റെ അനുവാദംപോലുമില്ലതെ തള്ളിത്തുറന്ന്‌ അവളെന്നില്‍ അലിഞ്ഞുചേരുകയായിരുന്നു. ഒരുമാലാഖയെപോലെ. പഠനം പാതിവയിഴിലുപേക്ഷിച്ച്‌ മേറ്റ്ന്തെങ്കിലും ജോലിതേടി ഞനെന്നെ പേയേനെ. അപ്പോഴാണ്‌ അവള്‍ എന്നിലേക്ക്‌ ചേക്കേറിയത്‌ .സാമാന്യം സമ്പന്നകുടുംബത്തിലെ അംഗമായിരുന്നിട്ടുപോലും എന്നെപ്പോലെയൊരു പരമദരിദ്രനെ പ്രണയിക്കാന്‍മാത്രം അവള്‍ക്കുണ്ടായ ചേതോവികാരമെന്തായിരുന്നു ? ഞാന്‍ പലപ്പോഴും എന്നോടുതന്നെ ചോദിക്കുമായിരുന്നു. അവളോടു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനൊട്ടും ധൈര്യമില്ലായിരുന്നു. പിന്നീടൊരിക്കല്‍ ചോദിക്കാതെതന്നെ അവള്‍പറഞ്ഞു : "കോളേജ്‌ മാഗസിനിലെ ദരിദ്രപക്ഷികളെന്നകഥയിലെ ദരിദ്രനായ നായകനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നത്‌ " അതൊരു ജീവിക്കുന്ന കഥാപാത്രമാണെന്നവള്‍ക്ക്‌ ബോധ്യമായികാണുമെന്ന്‌ ഞാനതിനു വാല്‍കുറിയുമെഴുതി. കാരണം "ദരിദ്രപക്ഷികള്‍ " എന്റെ ജീവിതാനുഭവമായിരുന്നു. അതില്‍ നായകവേഷമിട്ടത്‌ എന്റെ ജീവിതത്തിലെ തീക്ഷണമായ അനുഭവങ്ങളായിരുന്നല്ലൊ.
പിന്നീട്‌ ബി.എഡുകഴിഞ്ഞ്‌ നാട്ടിനടുത്തുള്ള ഹൈസ്കൂളില്‍തന്നെയയിരുന്നു ദിവസവേതനത്തിന്‌ ജോലിക്ക്കേറിയത്‌ . സീമ എം .എസ്‌.സി കഴിഞ്ഞ്‌ ബി.എഡിനു ചേര്‍ന്നത്‌ അതേവര്‍ഷമായിരുന്നു. ചെയ്തുതീര്‍ക്കാന്‍ ഒരുപാടുകാര്യങ്ങള്‍ എന്റെമുമ്പില്‍ കുന്നുകൂടി കിടപ്പുണ്ടായിരുന്നു. ബി. എസ്‌.സി രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്കു പഠിക്കുകയായിരുന്ന അനിയത്തിമാരെ തുടര്‍ന്ന്പഠിപ്പിക്കണം. വീട്ടിലെ മറ്റുകര്യങ്ങളെല്ലാം ചെയ്തുതീര്‍ക്കണം. ദിവസവേതനമാണെങ്കിലും കാര്യങ്ങളെല്ലാം തരക്കേടില്ലാതെ നടന്നു. പിന്നീട്‌ അനിയത്തിമാരുടെ വിവാഹം അമ്മച്ചിയുടെ മരണം സീമക്ക്‌ സര്‍ക്കാര്‍സ്കൂളില്‍ സ്ഥിരനിയമനം അങ്ങനെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരുപാടുകാര്യങ്ങള്‍. അമ്മച്ചിയുടെ വിയോഗമെനിക്ക്‌ താങ്ങാനാവുന്നതിലുമധികമായിരുന്നു. അതേ വര്‍ഷമാണ്‌ അടുത്തുള്ളസ്കൂളില്‍ എനിക്ക്‌ സ്ഥിരനിയമനംകിട്ടിയത്‌. അടുത്തുതന്നെ ഞങ്ങളുടെ വിവാഹവും നിശ്ചയിച്ചു. ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപകനായിരുന്ന സീമയുടെ അച്ചന്‍ എനിക്കെന്റെ സ്വന്തംഅച്ചനെപോലെയായിരുന്നു. ഞങ്ങള്‍തമ്മിലുള്ള അടുപ്പവും കൂട്ടുകെട്ടും വളരെനേരത്തെ അറിയാമായിരുന്ന അദ്ധേഹവുംകുടുംബവും പിന്തുണയുമായി എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹവുംനടന്നു. വര്‍ഷങ്ങളായി ഞങ്ങളുടെ മനസ്സില്‍ താലോലിച്ചുനടന്ന ആഗ്രഹം സഫലമായതില്‍ ഞങ്ങളിരുവരും അങ്ങേയറ്റം നൃവൃതികൊണ്ടു. ഇതിലേറ്റവുമധികം സന്തോഷിക്കേണ്ടിയിരുന്നത്‌ എന്റെ അമ്മച്ചിയായിരുന്നു. പക്ഷെ അമ്മച്ചിജീവിച്ചിരിപ്പില്ലല്ലൊ? അമ്മച്ചിയെകുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ അസ്വസസ്ഥനാക്കിയിരുന്നു. അമ്മച്ചിയുടെ വിയോഗത്തോടെ അനാഥമായിരുന്ന എന്റെവീട്ടില്‍ സീമ നിറഞ്ഞുനിന്നു. എന്റെ അനിയത്തിമാര്‍ക്കവള്‍ അമ്മയെപ്പോലെയയിരുന്നു. പിന്നീട്‌ സന്തോഷങ്ങള്‍ക്ക്‌ അതിരില്ലാത്ത നാളുകളായിരുന്നു. കുഞ്ഞുനാള്‍തൊട്ട്‌ നേരിട്ടുകൊണ്ടിരുന്ന അഗ്നിപരീക്ഷണങ്ങളുടെ വിജയമായിരുന്നു ഈ സൗഭാഗ്യങ്ങളെല്ലാമെന്ന്‌ ഞാന്‍കരുതി. വര്‍ഷങ്ങള്‍പിന്നിട്ടു. ഞങ്ങള്‍ക്ക്‌ രണ്ടുകുട്ടികളുമുണ്ടായി. അവരിപ്പോള്‍ മൂന്നും അഞ്ചും ക്ലാസുകളില്‍പഠിക്കുന്നു. ഓഹ്‌ ? ജീവിതത്തില്‍ എന്തെല്ലാം അനുഭവിച്ചുതീര്‍ത്തു!

രവീന്ദ്രന്‍മാഷുവന്ന്‌ തോളില്‍തട്ടി വിളിച്ചപ്പോഴാണ്‌ ഞാന്‍ ചിന്തയില്‍നിന്നുമുണര്‍ന്നത്‌ . ബാഗെടുത്ത്‌ തോളില്‍തൂക്കി സഹാദ്ധ്യാപകര്‍ക്കെല്ലാം ഓണാശംസകളുംനേര്‍ന്ന്‌ ഞാന്‍ സ്കൂളിന്റെപടിയിറങ്ങി. റോഡരികില്‍ കുട്ടികള്‍ തിക്കുംതിരക്കുംകൂട്ടി ബസ്സ്കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കുമായൊരു പുഞ്ചിരിയുമെറിഞ്ഞ്കൊടുത്ത്‌ ബൈക്കില്‍കയറി ടൗണിലേക്കുതിരിച്ചു. സീമക്ക്‌ സാരിവാങ്ങിക്കണം. വീട്ടിലേക്ക്‌ അല്‍പ്പംസാധനങ്ങളും. എല്ലാംകഴിഞ്ഞ്‌ സന്ധ്യക്കുമുമ്പെ വീട്ടിലെത്തണം. നിറഞ്ഞപുഞ്ചിരിയുമായി അവള്‍ മുറ്റത്തുകാത്തുനില്‍ക്കുന്നുണ്ടാവും.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
muhammed kunhi wandoor
muhammed kunhi wandoor

(ജയകേരളത്തില്‍ പ്രസിദ്ധീകരിച്ചത്)

3 comments:

  1. ഇതെന്തു പറ്റി കുഞ്ഞീ? ഇത്രയും നല്ലൊരു കഥ വായിക്കാന്‍ ആദ്യം വന്നയാള്‍ ഞാനാണോ? അതോ വന്നവര്‍ കമന്റിടാതെ പോയോ?.കുഞ്ഞിയുടെ കഥകള്‍ക്കു നീളം കൂടുതലാണെന്നൊരു തോന്നല്‍?.ഇപ്പോ എല്ലാവര്‍ക്കും കുഞ്ഞു കഥകളോടാണ് കൂടുതലിഷ്ടമെന്നു തോന്നുന്നു. പിന്നെ അദ്ധേഹം എന്നല്ല അദ്ദേഹം എന്നാണ് വേണ്ടത്.വെറുതെ ഒരഭിപ്രായം പറഞ്ഞെന്നു മാത്രം. അഭിനന്ദനങ്ങള്‍!

    ReplyDelete
  2. കുട്ടിക്കാ നന്ദി.....
    കമന്റ് കോളം അടച്ചിട്ടിരിക്കുകയയിരുന്നു
    ഇപ്പോഴാണു തുറന്നത്
    അതുകൊണ്ടാ കമന്റ്സുകളില്ലാതിരുന്നത്

    ReplyDelete
  3. നല്ല കഥ.... സ്നേഹവും , ദെയയും ....പാവപ്പെട്ടവനും , പണക്കാരനും .....എല്ലാം ഒത്തുചേര്‍ ന്നിരിക്കണു... മനസ്സില്‍ ...ആശ്വാസം ​നല്‍ കുന്നു...പര്യവസാനം ...നന്നായ് രിക്കണു...ഇനിയും ..ജീവിതം ..... തുടരുന്നു..... എഴുതുവാന്‍ എന്തൊക്കെയോ.... ബാക്കി നില്‍ ക്കുന്നുണ്ട്.... എന്ന ധ്വനി പോലേ.....
    താങ്ക്സ്...ട്ടൊ......ഖുഹി.....

    ReplyDelete

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...