Tuesday, December 17, 2013

പ്രവാസികളുടെ തിരിച്ചുവരവ് ഒരവസരം


      നിതാഖാതിൽ കുരുങ്ങി ഒത്തിരിയാളുകൾ നാടണഞ്ഞു. നോർക്കയുടെ കണക്ക്‌ പുസ്തകത്തിൽ പേര്‌ രേഖപ്പെടുത്തിയവരും അല്ലാത്തവരുമുണ്ട്‌ അക്കുട്ടത്തിൽ. ഇപ്പോഴും പ്രതിസന്ധി നേരിടുന്ന അനേകം ഇന്ത്യക്കാർ സൗദിയിലുണ്ട്‌ താനും.  ഇത്‌ നിതാഖാത്തിന്റെ ചെറിയ ചെറിയ പ്രതിഫലനങ്ങൾ മത്രം. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതാണോ പ്രവാസികളുടെ പ്രശ്നങ്ങൾ? യാഥാർത്ഥത്തിൽ സ്വദേശിവൽക്കരണം ഏകദേശം എല്ലാ ഗൾഫ്‌ രാജ്യങ്ങളും തങ്ങളുടെ സുപ്രധാന കർമ്മപരിപാടികളിൽ മുഖ്യ അജണ്ടയായി ഉൾപ്പെടുത്തിയതാണ്‌. ഏതെങ്കിലും ഒരു രാജ്യത്തിന്റേയൊ ഭരണകൂടത്തിന്റേയൊ ബാഹ്യമായ ഇടപെടൽ കൊണ്ട്‌ ഈ നയങ്ങളിലൊട്ടും മാറ്റം വരുത്താൻ സാധ്യവുമല്ല. കർമ്മ പരിപാടികളുമയി അവർ മുന്നോട്ട്‌ പോവുക തന്നെ ചെയ്യും. സ്വന്തം പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടങ്ങൾ ബാധ്യസ്ഥവുമാണല്ലൊ. എന്നാൽ ഗൾഫിലെ തൊഴിൽ മേഖലയിൽ നിന്ന്‌ വിദേശ തൊഴിലാളികൾ പാടെ തുടച്ച്‌ മാറ്റപ്പെടുമെന്നൊന്നും അനുമാനിക്കേണ്ടതില്ല. പുതിയ തൊഴിൽ നിയമം നടപ്പിലാക്കിയത്‌ മുതൽ രാജ്യത്തെ വ്യാവസായ നിർമാണ മേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമാവുകയും ചെയ്തു. ചുരുക്കത്തിൽ, നിയമങ്ങളിൽ അയവ്‌ വരുത്തി വിദേശ തൊഴിലാളികളെ റിക്ക്രൂട്ട്‌ ചെയ്യാൻ ഇവർ നിർബന്ധിതരാകും എന്ന്‌ തന്നെ വേണം കരുതാൻ. അങ്ങനേയെങ്കിൽ ഗൾഫ്‌ രാജ്യങ്ങളിലെ തൊഴിൽ കമ്പോളത്തിലേക്ക്‌ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ മാനവ വിഭവശേഷി വീണ്ടും കടന്നുവരാൻ സാഹചര്യമൊരുങ്ങും. സ്വദേശി വൽക്കരണമെന്ന വലിയ കടമ്പ മറികടക്കാതെ തന്നെ വിദേശികളെ നിലനിർത്താനുള്ള ശ്രമങ്ങളുമുണ്ടാകും. കുറഞ്ഞ ജോലിയും കൂടുതൽ വേതനവുമെന്ന സ്വദേശികളുടെ സ്ഥിരം മനോഭാവത്തിന്‌ മുമ്പിൽ അധിക ജോലിഭാരവും കുറഞ്ഞ വേതനവും കൊണ്ട്‌ വിദേശ തൊഴിലാളികൾ തൃപ്തിപ്പെടേണ്ടി വരും. സ്വദേശികൾക്ക്‌ മെച്ചപ്പെട്ട വേതനവും മറ്റ്‌ ആനുകൂല്യങ്ങളും നൽകേണ്ടി വരുന്നതിലൂടെ കമ്പനികൾക്കുണ്ടാകുന്ന അധിക ചെലവ്‌ ബാലൻസ്‌ ചെയ്യാൻ ഇതല്ലാതെ മറ്റു പോംവഴികളൊന്നും തൊഴിലുടമകൾ ചെയ്യാനിടയില്ല. നിതാഖാത്‌ നിഷ്കർഷിക്കും പ്രകാരം നിയമ വിധേയരല്ലാത്ത തൊഴിലാളികൾ തങ്ങളുടെ സ്പോൺസർഷിപ്പ്‌ വ്യവസ്ഥാപിത കമ്പനികളിലേക്ക്‌ ധൃതിപിടിച്ച്‌ മാറിയപ്പോൾ, ചൂഷണ മനോഭാവത്തോടെയാണ്‌ ചില കമ്പനികൾ ഈ അവസരം മുതലെടുത്തത്‌. തൊഴിലാളികളുടെ വേതനവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും, ടിക്കറ്റിനും റസിഡൻഷ്യൽ പർമിറ്റ്‌ പുതുക്കുന്നതിനുമുള്ള ചെലവ്‌ കൂടി തൊഴിലാളികൾ വഹിക്കണമെന്ന്‌ നിഷ്കർഷിക്കുകയും ചെയ്ത കമ്പനികൾ കൂടി അക്കൂട്ടത്തിലുണ്ട്‌. ചുരുക്കത്തിൽ ഗൾഫിലെ തൊഴിൽ മേഖലയിൽ മുമ്പുണ്ടായിരുന്നത്ര സുഖകരമായ അനുഭവമായിരിക്കില്ല വരും നാളുകളിൽ വിദേശ തൊഴിലാളികളെ കാത്തിരിക്കുന്നത്‌. 

      ഗൾഫ്‌ രാജ്യങ്ങളിൽനിന്നടക്കം കേരളത്തിലേക്കൊഴുകുന്ന വിദേശ നാണ്യത്തിൽ നേരിയ കുറവുണ്ടായാൽ പോലും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ അത്‌ കാര്യമായി ബാധിക്കും. ഗൾഫ്‌ പണം എത്രത്തോളം നമ്മുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമ്പോൾ ഇത്‌ ബോധ്യമാകും. വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത്‌ പ്രവാസി മലയാളികളാണ്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസി മലയാളികളാണ്‌. കേവലം സമ്പന്നരായ പ്രവാസി വ്യവസായികൾക്ക്‌ മാത്രമല്ല ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും; സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ ഒരുപോലെ പങ്കാളികളാണ്‌. രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ സംസ്ഥാനത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒരു നാടിനെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നാനോന്മുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും, സ്വന്തം നാടും വീടും വിട്ട്‌ അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

      തൊഴിൽ നിയമങ്ങളിൽ കുരുങ്ങി പെട്ടന്ന്‌ നാട്‌ പിടിക്കേണ്ടിവരുന്നവർക്ക്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടേണ്ടി വരിക. പ്രതിസന്ധികൾ മറികടക്കാൻ പ്രവാസികൾ സ്വയം മുന്നോട്ടു വരേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങളേയും ഭരണകൂടങ്ങളേയും കാത്തിരിക്കുന്നത്‌ എത്രത്തോളം ഗുണകരമാകുമെന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. ഭരണകൂടങ്ങൾക്ക്‌ എക്കാലവും പ്രവാസികളയക്കുന്ന പെട്രൊഡോളറിൽ മാത്രമാണ്‌ താൽപ്പര്യമുണ്ടായിരുന്നത്‌. ഗൾഫ്‌ പ്രവാസത്തിന്‌ അര നൂറ്റാണ്ടിന്റെ പഴക്കമുണ്ടായിട്ടും; മാറിമാറി വന്ന ഗവൺമെന്റുകൾ പ്രവാസികൾക്ക്‌ ചെയ്ത സേവനങ്ങളുടെ ‘നീണ്ട’ പട്ടിക പരിശോധിച്ചാൽ ഇത്‌ ഗ്രഹിക്കാവുന്നതേയുള്ളൂ. ഗൾഫ്‌ നാടുകളിൽ ജോലി ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം പോലും നടന്നത്‌ ഈ അടുത്ത കാലത്താണ്‌. ലഭിച്ച വിവരങ്ങൾ എത്രത്തോളം വിശ്വാസ്യ യോഗ്യമെന്ന്‌ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കുകയും ചെയ്യാം. എന്തായാലും ഇപ്പോഴെങ്കിലും ഇങ്ങനേയൊരു ശ്രമമുണ്ടായല്ലൊ എന്നെങ്കിലും ആശ്വസിക്കാം. 

      പ്രവാസികൾക്ക്‌ തങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും സമ്പാദ്യവും പുതിയ സംരംഭങ്ങളിലൂടെ സ്വന്തം നാട്ടിൽ പ്രയോചനപ്പെടുത്താൻ കഴിഞ്ഞാൽ വലിയൊരു പ്രതിസന്ധി മറികടക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന്‌ അതൊരു നിമിത്തമാവുകയും ചെയ്യും. പ്രവാസ ജീവിതം നൽകിയ ഊർജ്ജവും വിദേശ നാടുകളിൽ നിന്ന്‌ ആർജ്ജിച്ചെടുത്ത സഹനശക്തിയും കഠിനാധ്വാന ത്വരയുമെല്ലാം സ്വന്തം മണ്ണിൽ ഉപയോഗപ്പെടുത്താൻ പ്രവാസികൾ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. കേരളം ഇപ്പോൾ പുതിയ സംരംഭങ്ങൾക്ക്‌ വളരേയേറെ വളക്കൂറുള്ള മണ്ണാണ്‌. വളർച്ചാ നിരക്കിൽ സംസ്ഥാനം വൻ മുന്നേറ്റമാണ്‌ കാഴ്ചവെക്കുന്നത്‌. മന സാന്നിദ്ധ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ തൊഴിലന്യേഷകർ എന്ന കേരളീയ മനോഭാവത്തിന്‌ മാറ്റം വരുത്താനും, തൊഴിൽ ദാതാക്കൾ എന്ന ലക്ഷ്യത്തിലേക്ക്‌ കേരളത്തെ കൈപിടിച്ചുയർത്താനും  സാധിക്കും. സേവന മേഖല, ഭക്ഷ്യ സംസ്ക്കരണം, നിർമ്മാണ മേഖല, കളിപ്പാട്ട നിർമ്മാണം, കടലാസ്‌ ഉൽപ്പന്നങ്ങൾ, ഏകീകൃത ബ്രാന്റുകളിലുള്ള ഫാസ്റ്റ്‌ ഫുഡ്‌­ബോക്കറി ഔട്ട്ലറ്റുകൾ, കാറ്ററിംഗ്‌ യൂണിറ്റുകൾ, ഏകീകൃത ബ്രാന്റിന്‌ കീഴിലുള്ള റീറ്റയിൽ ഷോപ്പുകൾ തുടങ്ങി ഇപ്പോൾ നിരവധി അവസരങ്ങളുണ്ട്‌. കുറഞ്ഞ മുതൽമുടക്ക്‌ ആവശ്യമുള്ള ഭക്ഷ്യ സംസ്ക്കരണം, കാറ്ററിംഗ്‌ തുടങ്ങിയവ സമകാലിക കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടിന്‌ പാകപ്പെട്ട സംരംഭങ്ങളാണ്‌. ഒറ്റക്കും ചെറു സംഘങ്ങളായും ഇത്തരം സംരംഭങ്ങൾ തുടങ്ങാവുന്നതാണ്‌. നാട്ടിൽ പാഴായി പോകുന്ന ചക്ക, മാങ്ങ, പപ്പാഴ, പൈനാപ്പിൾ, നേന്ത്രപഴം, മരച്ചീനി, നാളികേരം തുടങ്ങിയ കാർഷിക വിഭവങ്ങൾ മൂല്യവർദ്ധിത ബ്രാന്റഡ്‌ ഉൽപ്പന്നങ്ങളായി വിപണിയിലെത്തിക്കാൻ കഴിഞ്ഞാൽ വിദേശ മാർക്കറ്റിൽ പോലും അത്‌ വിറ്റയിക്കാൻ സാധിക്കും. കേരവൃക്ഷത്തിന്റെ സ്വന്തം നാടായ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണപോലുള്ള ഉൽപ്പന്നങ്ങൾക്ക്‌ ലോകമെമ്പാടുമുള്ള മലയാളികൾ പോലും ഇപ്പോൾ ആശ്രയിക്കുന്നത്‌ അന്യദേശ ബ്രാൻഡുകളേയാണ്‌. വിപണിയിലെ ആവശ്യങ്ങളറിഞ്ഞ്‌ ഉൽപ്പാദനം നടന്നാൽ നേട്ടമുണ്ടാക്കാമെന്ന്‌ ഉറപ്പാണ്‌.

      പ്രവാസികളിൽ സംരഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്‌ സംസ്ഥാന സർക്കാർ മതിയായ താൽപ്പര്യമെടുക്കേണ്ടതുണ്ട്‌. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന്‌ കഴിയേണ്ടതുണ്ട്‌. വിദേശ സാങ്കേതിക പരിജ്ഞാനവും ഭാഷാ പ്രാവീണ്യവും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക്‌ സ്വന്തം നാടിന്റെ സാംസ്കാരവും സാമൂഹ്യ സാഹചര്യങ്ങളും ഉൾകൊണ്ട്‌ പ്രവർത്തിക്കാൻ കഴിയും. എന്നാൽ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മുഴുവനാളുകളും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ കൈവശമുള്ളവരാകണമെന്നില്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്‌. ഇവർക്ക്‌ കൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്‌. മധ്യമങ്ങൾക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കും ഇക്കാര്യത്തിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിയും. ഇന്ന്‌ മലയാളികൾക്ക്‌ മാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്‌. അനുയോജ്യമായ സ്വയംതൊഴിൽ കണ്ടെത്തുന്നതിനൊ, സംരംഭങ്ങളിലേർപ്പെടുന്നതിനൊ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനെങ്കിലും  ഇത്തരം സംഘടനകൾക്ക്‌ കഴിഞ്ഞേക്കും.

      മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമായ മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്‌. നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങൾ തുടങ്ങുന്നതിനും സ്വയംതൊഴിൽ ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾക്കുമുള്ള കാലതാമസം ഒഴിവാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അലഭ്യത, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ദ തൊഴിലാളികളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്‌. ചെറുകിട സംരംഭകൾക്ക്‌ ഉൽപ്പാദന നികുതി പരമാവധി കുറക്കുകയൊ പലിശ രഹിത വായ്പ്പാ സൗകര്യം ഏർപ്പെടുത്തുകയൊ ചെയ്താൽ കുറെ ആളുകളെ ഈ രംഗത്തേക്ക്‌ ആകർശിക്കാൻ കഴിയും. ഇക്കാര്യത്തിൽ ഒരു കൂട്ടായ ശ്രമവും സംവിധാനവും ഉണ്ടായാൽ വലിയൊരു സമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടൊപ്പം മടങ്ങിവരുന്നവരെ ഉപയോഗിച്ച്‌ കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുകയും ചെയ്യാം. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കണം.
muhammed kunhi wandoor
muhammed kunhi wandoor

Wednesday, November 20, 2013

പീഡനം നേരിടുന്ന നമ്മുടെ കുട്ടികൾ

    
     ക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം നവംബർ ഇരുപതിനാണ്‌ ആഗോള ശിശുദിനമായി ആചരിക്കുന്നത്‌. ഇന്ത്യൻ പ്രധാനമധന്തയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ്‌ ഇന്ത്യയിൽ ശിശുദിനം ആചരിച്ചുവരുന്നത്​‍്‌. കേവലം ആണ്ടറുതിക്ക്‌ നടത്തപ്പെടുന്ന ഒരു വഴിപാടായി മാറിയിരിക്കുന്നു നമ്മുടെ ശിശുദിനാചരണം. കുട്ടികളെ കോലം കെട്ടി എഴുന്നള്ളിക്കുന്ന ചടങ്ങുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്‌ നമ്മുടെ ആഘോഷങ്ങൾ. ഒരു രാജ്യത്തിന്റെ ഭാഗദേയത്വം തന്നെ നിർണ്ണയിക്കുന്നത്‌ ആ രാജ്യത്തെ കുട്ടികളാണ്‌. ഇന്ത്യൻ ജനസഖ്യയുടെ ഏതാണ്ട്‌ പകുതിയോളം വരും പതിനെട്ട്‌ വയസ്‌ വരേയുള്ളവരുടെ അംഗബലം. കുട്ടികളിലെ നല്ലതും ചീത്തയുമായ എല്ലാ മാറ്റങ്ങളും ആ രാജ്യത്തിന്റെ നാനോന്മുഖ വികസന പ്രക്രിയകളെ സാരമായി ബാധിക്കും. പുതി സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ കുട്ടികൾ ഒട്ടനവധി പ്രശ്നങ്ങളാണ്‌ നേരിട്ട്‌ കൊണ്ടിരിക്കുന്നത്‌. സമൂഹത്തിന്റെ ഏതാണ്ട്‌ എല്ലാ മേഖലയിലുമുള്ള കുട്ടികൾ പല തരത്തിലുള്ള വെല്ലുവിളികൾ നേരിട്ട്‌ കൊണ്ടിരിക്കുന്നു.

    പൈതങ്ങളെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്ന വാർത്തകൾ നെഞ്ചിടിപ്പോടെയാണ്‌ കഴിഞ്ഞ കുറെ വർഷങ്ങളിൽ നാം കേട്ടുകൊണ്ടിരുന്നത്‌. എന്നാൽ സ്വന്തം മക്കളെ മൃഗീയമായി അറുകൊല ചെയ്യപ്പെടുന്നതിലേക്ക്‌ പുതിയ കാലത്ത് മതാപിതാക്കൾ എത്തിയിരിക്കുന്നു. ചോരപൈതങ്ങൾ മുതൽ മൂന്നും നാലും വയസുള്ള പിഞ്ചുമക്കൾ വരെ സ്വന്തം മാതാപിതാക്കളാൽ നിഷ്കരുണം കൊലചെയ്യപ്പെട്ട്‌ കൊണ്ടിരിക്കുന്നു. തങ്ങളുടെ ഇഷ്ട വിഹാരത്തിന്‌ തടസ്സമാകുമെന്ന്‌ കരുതി സ്വന്തം മക്കളുടെ കഴുത്തിൽ കത്തിവെക്കാനും തലക്കടിച്ച്‌ കൊലപ്പെടുത്താനും കാമുകൻമാർക്ക്‌ ക്വട്ടേഷൻ കൊടുക്കുന്ന അമ്മമാർ നമ്മുടെ കൊച്ചു കേരളത്തിൽ പോലുമുണ്ട്‌. തുച്ചമായ കാശിന്‌ വേണ്ടി സ്വന്തം രക്തത്തിൽ പിറന്ന മക്കളെ വിൽപ്പനച്ചരക്കാക്കുന്നവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമായി തന്നെ നിലകൊള്ളുന്നു. 
  
     നഗര പ്രാന്തങ്ങളിലും പട്ടണ പ്രദേശങ്ങളിലും തെളിച്ചമില്ലാത്ത മുഖവുമായി അലഞ്ഞു നടക്കുന്ന ഒത്തിരി കുട്ടികൾ ഇപ്പോഴുമുണ്ട്‌. കീറിപ്പറിഞ്ഞ്‌ നിറം മങ്ങിയ ഉടയാടകളണിഞ്ഞ കുട്ടികൾ. ആളുകൾ പലപ്പോഴും പുച്ഛത്തോടെയാണ്‌ അവരെ നോക്കിക്കാണുന്നത്‌. പോക്കറ്റിൽ കിടക്കുന്ന ചില്ലികാശിൽ മാത്രം ഒതുങ്ങുന്നു അവരുടെ ആവലാതികൾ. കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി കളിച്ച്‌ രസിക്കേണ്ട പ്രയത്തിൽ ചെളിയും കരിയും പുരണ്ട്‌ ഊരുതെണ്ടാൻ വിധിക്കപ്പെട്ടവരാണവർ. തെരുവുകളിൽ വളരുന്ന ഇത്തരം കുട്ടികൾ നിരവധി ചൂഷണങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമണങ്ങൾക്കും ക്രൂര പീഡനങ്ങൾക്കും നിരന്തരം അവർ ഇരകളായിക്കൊണ്ടിരിക്കുന്നു. ഭക്ഷണത്തിനും നിത്യ വൃത്തിക്കും വേണ്ടി ഭിക്ഷാടനവും ചെറിയ ചെറിയ മോഷണങ്ങളും ഇവർക്ക്‌ നടത്തേണ്ടി വരുന്നു. പരുഷമായ ജീവിത സാഹചര്യങ്ങളിലൂടെ ഭാവിയിലെ ഒന്നാം തരം ക്രിമിനലുകളായി ഇവർ രൂപാന്തരം പ്രപിക്കുന്നു. സ്വന്തം അച്ചനമ്മമാർക്കൊപ്പം തെരുവിലെത്തുന്നവരാണ്‌ അധികം കുട്ടികളും. കുട്ടികളെ തട്ടിയെടുത്ത്‌ ഭിക്ഷാടനത്തിന്‌ ഉപയോഗിക്കുന്നവരും കുറവല്ല. 

    നിർധന കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണ്‌. വിശപ്പും ദാരിദ്ര്യവും അവരെ വിദ്യാഭ്യാസം നേടുന്നതിൽ നിന്നുപോലും മാറ്റി നിർത്തപ്പെടുന്നു. ബാലവേല നിരോധിക്കപ്പെട്ട രാജ്യമാണ്‌ നമ്മുടേത്. അലങ്കാരത്തിന്‌ വിദ്യാഭ്യാസ അവകാശ നിയമവും നമ്മുടെ രാജ്യത്ത്‌ നിലവിലുണ്ട്‌.  വീട്ടിലെ അടുപ്പ്‌ പുകയാൻ കുഞ്ഞുപ്രായത്തിലെ അധ്വാനിക്കാൻ വിധിക്കപ്പെട്ട നിരവധി കുട്ടികളാണ്‌ ഇന്ത്യയിലുള്ളത്; ജീവിതത്തിന്റെ മൂഴുവൻ ഭാരവും സ്വയം പേറേണ്ടി വരുന്ന ഹതഭാഗ്യർ.  പോഷകാഹാരക്കുറവും സുചിത്വമില്ലായ്മയും ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ നിരന്തരം വേട്ടയാടിക്കൊണ്ടരിരിക്കുന്നു. രാജ്യത്ത്‌ വർദ്ധിച്ച്‌ വരുന്ന ശിശു മരണ നിരക്ക്‌ ഇതിന്റെ അനന്തര ഫലമാണ്‌. ശിശുമാരണനിരക്കിൽ രാജ്യത്തെ മൊത്തം കണക്കുമായി തുലനം ചെയ്യമ്പോൾ കേരളത്തിലെ സ്ഥിതി ഏറെക്കുറെ ഭേദപ്പെട്ടതാണ്‌.

    സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിലെ കുട്ടികളും പീഡനങ്ങളിൽ നിന്ന്‌ മുക്തരല്ല. അവർ കഠിനമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു. നിലവിലുള്ള അണു കുടുംബ വ്യവസ്ഥിതി കൂടിയാവുമ്പോൾ   പ്രശ്നങ്ങൾക്ക്‌ ഇത്തിരി ആക്കം കൂടുന്നു. ധന സാമ്പാദനത്തിനും ജോലിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ മക്കളെ മറന്നു പോകുന്നവരാണ്‌ പല അച്ചനമ്മമാരും. മക്കൾക്ക്‌ വീട്ടിൽ നിന്ന്‌ ലഭിക്കേണ്ട സ്നേഹവും വാൽസല്യവും നഷ്ടമാകുന്നു. വീടുകളിൽ നിന്നും കിട്ടേണ്ട സ്നേഹം ലഭിക്കാതെ വരുമ്പോൾ, കുടുംബത്തിൽ നിന്നും അവഗണന നേരിടുമ്പോൾ കുട്ടികളെ ഒളിച്ചോട്ടത്തിന്‌ പ്രേരിപ്പിക്കുന്നു. പുറത്ത്‌ നിന്ന്‌ ലഭിക്കുന്ന സ്നേഹവായ്പ്പുകളിൽ പ്രലോഭിതരായി വീട്‌ വിട്ടിറങ്ങാൻ മുതിരുന്ന കുട്ടികളും ഒത്തിരിയുണ്ട്‌. അവർ എത്തിപ്പെടുന്ന ലോകം ഇരുളടഞ്ഞതാണ്‌. കൊടും പീഡനമാണ്‌ അവർക്ക്‌ നേരിടേണ്ടി വരുന്നത്‌. കാണാതായ കുട്ടികളിൽ അധികമാളുകളെ കുറിച്ചും പിന്നീട്‌ വിവരങ്ങളൊന്നും ലഭിക്കാറില്ലെന്നതാണ്‌ യാഥാർത്ഥ്യം.  

    ലൈംഗിക അതിക്രമങ്ങൾക്ക്‌ വിധേയരാകുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. തെരുവ്‌ കുട്ടികൾ മാത്രമല്ല പീഡനങ്ങൾക്ക്‌ വിധേയമായ കൊണ്ടിരിക്കുന്നത്‌. സ്വന്തം വീടുകളിൽ പോലും കുട്ടികൾക്ക്‌ സുരക്ഷിത്വം ഇല്ലാതായിരിക്കുന്നു. ബന്ധുക്കളെന്ന് പറയുന്നവരിൽ നിന്ന്‌ തന്നെയാണ്‌  അധികവും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത്‌. പിതാവ്‌, അമ്മാവൻ, ഇളയച്ചൻ തുടങ്ങി സംരക്ഷണം നൽക്കേണ്ടവർതന്നെ പീഡനങ്ങളുടെ അപ്പോസ്തലൻമാരാകുന്നു. പിതാവിന്റെ വികലമായ കാമാർത്തിക്ക്‌ വിധേയരായ എത്രയൊ പെൺമക്കളുടെ ദയനീയ മുഖങ്ങളാണ്‌ സമൂഹം കണ്ടത്‌. തങ്ങളനുഭവിക്കുന്ന അതിക്രൂരവും പൈശാചികവുമായ പീഡനാനുഭവങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ വിലപിക്കുന്നവർ. പീഡനം പുറത്ത്പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീക്ഷണിക്കുമുമ്പിൽ ആരോടും പരാതിപ്പെടാതെ സ്വയം മനസിൽ പേറി നടക്കുന്നവർ. ഒളിച്ചോട്ടങ്ങളിലൊ ആത്മഹത്യയിലൊ അഭയംകണ്ടെത്തുന്ന സംഭവങ്ങളും കുറവല്ല. അയൽകാർ, അധ്യാപകർ, അടുത്ത ബന്ധുക്കൾ തുടങ്ങിയവരാൽ പീഡിപ്പിക്കപ്പെടുന്ന കേസുകളാണ്‌ അധികവും. അപരിചിതരാൽ പീഡിപ്പിക്കപ്പെടുന്ന കേസുകൾ താരതമ്യേന കുറവാണ്‌.
     പണസമ്പാദനത്തിന്‌ വേണ്ടി സ്വന്തം കുട്ടികളെ മറ്റുള്ളവർക്ക്‌ മുന്നിൽ കാഴ്ചവെക്കുന്ന അച്ചനമ്മമാർ വരേയുണ്ട്‌. ബന്ധങ്ങളിലുള്ള മൂല്യരാഹിത്യമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. കുട്ടികൾ പ്രതികളാകുന്ന കേസുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലും കൊലപാതകങ്ങളിലും പ്രതികളായി പിടിക്കപ്പെടുന്നവരിൽ പതിമൂൻങ്കാരും പതിനാലുകാരും ഉണ്ടെന്നത്‌ നാം നടുക്കത്തോടെ കേട്ട്​‍്‌ തള്ളുന്നു. തകർന്ന കുടുംബ പശ്ചാതലങ്ങളിൽ നിന്നുള്ളവരാണ്‌ ഇത്തരം കുട്ടി കുറ്റവാളികളിൽ അധികവും. കുടുംബത്തിൽ നിന്നൊ ചുറ്റുപാടുകളിൽ നിന്നൊ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരിൽ കുറ്റവാസന കൂടാൻ സാധ്യതകളേറെയുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. 
     നല്ലൊരുശതമാനം കുട്ടികളും ലൈംഗിക പീഡനങ്ങൾക്ക്‌ വിധേയരാവുന്നുണ്ടെന്നാണ്‌ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ശിഥിലമായ കുടുംബപാശ്ചാതലങ്ങളിൽ നിന്നുള്ള കുട്ടികളാണ്‌ പീഡനമേൽകേണ്ടി വരുന്നതിൽ അധികവും. മദ്യ-മയക്കുമരുന്നാധികളുടെ പങ്കും ഇക്കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല. പീഡനവാർത്തകൾക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷിക്കുന്ന മഞ്ഞ പത്രങ്ങൾ വിപണിയിലും സോഷ്യൽ മീഡിയകളിലും വ്യാപകമാണ്. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ കൈകൊണ്ടാൽ ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ തടയിടാൻ കഴിഞ്ഞേക്കും. എന്നാൽ ഇത്തരം കേസുകളുടെ അന്യേഷണവും തുടർനടപടികളും തൃപ്തികരമകുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. പഴുതുകളില്ലാത്തവിധം പുതിയ നിയമങ്ങൾ കൊണ്ടുവരികയൊ നിലവിലുള്ള നിയമങ്ങൾതന്നെ ശക്തവും പ്രായോഗികവും ആക്കുകയൊ ചെയ്യേണ്ടതുണ്ട്‌. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റു ജനസമ്പർക്ക കേന്ദ്രങ്ങൾ വഴിയും കാര്യമായ ബോധവല്ക്കരണവും കൗൺസലിംങ്ങും ലഭ്യമാക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ പ്രതിരോധിക്കാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്‌. തെറ്റായ ഒരു നോട്ടംപോലും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കണം. അനാവശ്യമായ സംസാരങ്ങളും സ്പർശനങ്ങളും തിരിഞ്ഞറിഞ്ഞ്‌ പ്രതിരോധിക്കാൻ കുട്ടികൾക്ക് കഴിയണം. പീഡന ശ്രമങ്ങൾക്കൊ പീഡനങ്ങൾക്ക്തന്നെയൊ വിധേയമായാൽ ബന്ധപ്പെട്ടവരോട്‌ കാര്യങ്ങൾ തുറന്ന്പറയാനുള്ള മാനസികാവസ്ഥ കൗൺസലിംങ്ങിലൂടെയും മറ്റും കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. നിയമ നിർമ്മാണം കൊണ്ട്‌ മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല കുട്ടികൾക്കെതിരെയുള്ള അതിക്രമണങ്ങൾ. ഇതിന്‌ വേണ്ടി പ്രായോഗികവും ഫലപ്രദവുമായ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത്‌ നടപ്പാക്കേണ്ടതുണ്ട്‌.
(ശിശുദിനമായ നവമ്പർ 20ന് തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

muhammed kunhi wandoor
muhammed kunhi wandoor

Saturday, October 12, 2013

ഹജ്ജിന്റെ ആത്മീയാനന്ദം



പാറ്റ്നാ എന്ന കപ്പലിൽ മക്കയെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാർ. കപ്പലിൽ നിന്നിറങ്ങാനുള്ള മൂന്ന്‌ നീക്കുപാലങ്ങളിലൂടെ അവരൊഴുകി. വിശ്വാസത്തിന്റെയും സ്വർഗ തീക്ഷ്ണതയുടെയും വെമ്പലിൽ അവർ നീങ്ങി. നഗ്നമായ പാദങ്ങളുടെ ചുവടുകളിലായി അവരൊഴുകി. വടക്കുനിന്നും തെക്കുനിന്നും കിഴക്കിന്റെ വിദൂരതകളിൽനികന്നും കാനനപാതകൾ താണ്ടിയും കടവുകൾ കടന്നും അത്ഭുതദൃശ്യങ്ങൾ കണ്ടും അന്യമായ ഭീതിയാൽ വലയം ചെയ്യപ്പെട്ടും ഉല്ക്കിടമായ അഭിവാഞ്ചയുമായി അവർ പരന്നൊഴുകി. ഒരാദർശത്തിന്റെ വിളികേട്ട്‌ അവർ നാടും വീടും വിട്ടിറങ്ങി. കഅബയിലേക്ക്‌. ഇംഗ്ളീഷ്‌ സാഹിത്യകാരൻ ജോസഫ്‌ കോൺറാഡിന്റെ ‘ലോഡ്ജിംഗ്‌’ എന്ന നോവലിലെ വരികളാണിത്‌. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും വിശുദ്ധ ഹജ്ജ്‌ നിർവ്വഹിക്കുന്നതിന്‌ വേണ്ടി വിശ്വാസി സമൂഹം മക്കാ മണലാരണ്യത്തിലേക്ക്‌ ഒഴുകിയെത്തിയിരിക്കുന്നു. ദൈവിക കൽപ്പനപ്രകാരമുള്ള ഹസ്രത്ത്‌ ഇബ്രാഹീം നബി (അ)യുടെ വിളിക്ക്‌ ഉത്തരം നൽകി ലക്ഷോപലക്ഷങ്ങൾ സഹസ്രാബ്ദങ്ങളായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി മക്കയിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു. അഞ്ചുനേരം തിരുഞ്ഞു നിന്ന്‌ സൃഷ്ടാവിനെ നമിച്ച വിശുദ്ധ ഭവനത്തിന്റെ തിരുമുറ്റത്തേക്ക്‌, ഇബ്രഹീം നബി(അ) മുതലുള്ള പ്രവാചകൻമാർ സത്യ വിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിന്‌ തിരി തെളിയിച്ച മക്കയുടെ മടിത്തട്ടിലേക്ക്‌, വിശ്വപ്രവാചകൻ മുഹമ്മദ്‌ നബി(സ) ജനിച്ചു വളർന്ന്‌ ഇസ്ലാമികാധ്യാപനങ്ങൾക്ക്‌ വെളിച്ചമേകിയ നബിയുടെ ദേശത്തേക്ക്‌, ഇസ്ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടേയും ഈറ്റില്ലവും ഗ്രമങ്ങളുടെ മാതാവുമായ വിശുദ്ധ ഭൂമിയിലേക്ക്‌, സൃഷ്ടാവിന്റെ ഇഷ്ട അതിഥികളായി അവരെത്തിയിരിക്കുന്നു. നിഷ്കളങ്കതയുടെ നൈർമല്യങ്ങളുമായെത്തുന്ന പിഞ്ചു കുഞ്ഞുങ്ങളും, നയനങ്ങളിൽ യൗവനത്തിന്റെ തിളക്കമുറ്റുന്ന യുവ സമൂഹവും, ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയ വയോജനങ്ങളും അക്കൂട്ടത്തിലുണ്ട്‌. ചൈയ്തുപോയ പാപ്പങ്ങളുടെ കുറ്റബോധവുമായി, സാമൂഹിക വൈയക്തിക സാമ്പത്തിക ബാധ്യതകളിൽ നിന്നെല്ലാം മുക്തരായി, നിറഞ്ഞ മനസുമായി  കഅബാലയത്തിന്റെ മൂറ്റത്തേക്ക്‌ അവർ കാലെടുത്തു വെച്ചിരിക്കുന്നു. ‘ലബ്ബൈക്‌, അള്ളാഹുമ്മ ലബ്ബൈക്‌’ എന്ന മഹാമന്ത്രം ഭക്തി സാന്ദ്രമായി അവരുടെ അധരങ്ങളിൽ നിന്നും മുഴങ്ങി കേൾക്കുന്നു. ദൈവ പ്രീതി മാത്രമാണവരുടെ ലക്ഷ്യം. പ്രവാചകർ ഓർമിപ്പിക്കുന്നു: “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്‌. അവരെ അവൻ വിളിച്ചുവരുത്തിയതാണ്‌. അവർ വല്ലതും ചോദിച്ചാൽ അവൻ സ്വീകരിക്കും. പശ്ചാതപിച്ചാൽ പൊറുത്തുകൊടുക്കും”. 

  കറുത്ത മേലങ്കിയണിഞ്ഞ കഅ​‍്ബാലയത്തിന്റെ ആദ്യദർശനംതന്നെ അവരെ ആത്മപുളകിതരാക്കുന്നു. അവർ ശാന്തരും നിർഭയരുമാണ്‌. ഇലാഹി സ്മരണകളാൽ മനസു നിറച്ചവരാണ്‌. സൃഷ്ടാവിന്റെ തിരുസന്നിധിയിൽ അവർ എല്ലാം എറ്റു പറയുന്നു. വികാരഭരിതരാകുന്നു. പൊട്ടിക്കരയുന്നു. തിരുഗേഹത്തെ ഇമവെട്ടാതെ നോക്കിയിരിക്കുന്നു. ആത്മ നൃവൃതിയുടെ നിമിഷങ്ങൾ. ഈ വികാര നിർഭരതയെ മുഹമ്മദ്‌ അസദ്‌ തന്റെ യാത്രാനുഭവമായ മക്കയിലേക്കുള്ള പാത എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു: ‘മിനുമിനുത്ത മാർബിൾ പാളികൾ. അവക്കുപുറത്ത്‌ സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങൾ നൃത്തം ചെയ്യുകയാണ്‌. കഅബക്കു ചുറ്റുമുള്ള തറയെ ഒരു വിസ്തൃതവൃത്തത്തിൽ ഇവ മൂടിനിൽക്കുന്നു. ആ മാർബിൾ പാളികൾക്ക്‌ പുറത്തുകൂടെ അനവധിയനവധി പേർ നടന്നുപോയി. ആണും പെണ്ണും. കറുത്ത മൂടുപടം അണിഞ്ഞുനിൽക്കുന്ന ദൈവഗേഹത്തെ ചുറ്റിപ്പറ്റി അവർ നടന്നു. ഇടക്ക്‌ ചിലർ കരയുന്നുണ്ട്‌. ചിലർ പ്രാർഥനയിൽ ഉച്ചത്തിൽ ദൈവത്തെ വിളിക്കുന്നു. നിരവധി പേർക്കും വാക്കുകളില്ല. കണ്ണുനീരില്ല. പക്ഷേ, അവർക്ക്‌ തലകുനിച്ചുമാത്രമേ നടക്കാനാവുന്നുള്ളൂ.’

    ഹജ്ജ്‌ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേത്‌. ഉപാധികളോടെ നിർബന്ധമാക്കിയ ആരാധന. സൃഷ്ടാവും സൃഷ്ടിയുമായുള്ള ആത്മ ബന്ധത്തിന്‌ ഊഷ്മളത നൽകുന്നതാണ്‌ ഹജ്ജിന്റെ കർമ്മങ്ങൾ. സർവ്വ തി?കളുടേയും വിപാടനവും സൃഷ്ടാവിന്റെ പ്രീതിയുമാണ്‌ ഹജ്ജിന്റെ സത്ത. പ്രവാചക അധ്യാപനങ്ങളിൽ നിന്ന്‌ ഇത്‌ വ്യകതമാകുന്നതാണ്‌. “മബ്‌റൂറായ ഹജ്ജിന്‌ സ്വർഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ്‌ നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളിൽ നിന്ന്‌ വിമുക്തമാകുന്നതാണ്‌”. “ഹജ്ജ്‌ കർമ്മം അതിന്‌ മുമ്പ്‌ വന്നുപോയ സർവ്വ പാപങ്ങളും തകർത്ത്‌ കളയുന്നതാണ്‌”. ഹജ്ജിന്റെ മാഹാത്മ്യം ബോധ്യപ്പെടുത്താൻ ഈ തിരു വാക്ക്യങ്ങൾ മാത്രം പര്യാപ്തമാണ്‌.

    ശാരീരികവും മാനസികവും സാമ്പത്തികവുമായി സൃഷ്ടാവിനോടുള്ള പ്രതിബദ്ധത ഹജ്ജിലൂടെ പ്രകടമാകുന്നു. ഹജ്ജ്‌ മറ്റു ആരാധന കർമ്മങ്ങളിൽനിന്നും വ്യത്യസ്തം. ശാരീരികധ്വാനം, മാനസിക പ്രയത്നം, സാമ്പത്തിക വ്യയം തുടങ്ങി മറ്റു ആരാധനകളുടെ എല്ലാ സത്തയും ഹജ്ജിന്റെ കർമ്മങ്ങളിൽ ഉൾകൊണ്ടിരിക്കുന്നു. ഹജ്ജ്‌ ത്യാഗത്തിന്റെ, സഹനത്തിന്റെ, പാരസ്പര്യത്തിന്റെ, സഹവർത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ സന്ദേശമാണ്‌ നൽകുന്നത്‌. ഇവിടെ ദരിദ്രനും ധനികനും തമ്മിൽ അന്തരമില്ല. പണ്ഡിതനും പാമരനുമിടയിൽ വ്യത്യാസമില്ല. അറബിയെന്നൊ അനറബിയെന്നൊ വേർതിരിവുകളില്ല. ഭാഷ ദേശ വർണ്ണ വർഗ്ഗ വൈവിധ്യങ്ങൾക്കധീതമായി എല്ലാവരും ഹജ്ജിന്റെ ആത്മീയാനന്ദത്തിൽ ലയിക്കുന്നു. എല്ലാവർക്കും ഒരേ മനസ്‌, ഒരൊറ്റ വേഷം, ഒരേയൊരു മന്ത്രം. സൃഷ്ടാവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച്‌ അവർ ഹജ്ജിന്റെ കർമ്മങ്ങളിൽ മുഴുകുന്നു. ഇവിടെ ഇസ്ലാമിന്റെ സാഹോദര്യമെന്ന ഉദാത്തമായ സന്ദേശം പ്രായോഗികമാകുന്നു.

   ഹജ്ജിന്റെ വേഷ വിധാനങ്ങളിൽ പോലും അസമത്വമില്ല. ‘ഇഹ്‌റാമി’ലൂടെ എല്ലാവരും തുല്ല്യരാവുന്നു. ഇഹ്‌റാം നിറപ്പകിട്ടില്ലാത്ത വസ്ത്രം. രണ്ടേരണ്ട്‌ കഷ്ണം തുണി. ദൈവികതയിലേക്ക്‌ അടുക്കാൻ ഉചിതമായ വസ്ത്രം. ഒപ്പം മരണത്തിന്റെ ഓർമ്മപ്പെടുത്തലുകളും. ജീവിതയാത്രക്കൊടുവിൽ സൃഷ്ടാവിന്റെ സമക്ഷത്തിലേക്ക്‌ പുറപ്പെടുമ്പോഴും ഉടയാടയായി മൂന്ന്‌ കഷ്ണം തുണി. ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദ്‌ തന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ എഴുതി: ‘ഇഹ്‌റാം എന്നിൽ വല്ലാത്ത സ്വാധീനം ചെലുത്തി. ഇഹ്‌റാം വർഗവ്യത്യാസങ്ങളെയും സാംസ്കാരിക ഭിന്നതകളെയും അതിജയിച്ചു. ഇഹ്‌റാമിൽ ധനികനും ദരിദ്രനും ചേർന്നപ്പോൾ ബോഷ്പെയിന്റിംഗ്‌ പോലെ പശ്ചാതാപച്ചുവ. ഇഹ്‌റാം കഫൻ പുടവ പോലെ ജനകീയം.’

   ഹജ്ജിന്റെ ഓരൊ കർമ്മങ്ങളിലും ചരിത്രത്തിന്റെ തിരു ശേഷിപ്പുകളുണ്ട്‌. പ്രവാചകൻ ഇബ്രഹീം(അ​‍ാമിന്റെയും പ്രാണ സഖി ഹാജറ(റ)യുടേയും അരുമസന്താനമായ ഇസ്മാഈൽ നബി(അ) യുടേയും ത്യാഗപൂർണ്ണമായ പരീക്ഷണങ്ങളുടെ, പരിത്യാഗത്തിന്റെ, നിഷ്കളങ്കമായ വിധേയത്വത്തിന്റെ ഓർമ്മപ്പെടുത്തലുകളുണ്ട്‌. സഅ​‍്‌യ്‌, തവാഫ്‌, കല്ലേറ്‌ തുടങ്ങിയ ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിലെല്ലാം ഇതു വ്യക്തമാണ്‌. ഹറഫാ മൈതാനിയിൽ ലക്ഷങ്ങൾ സംഗമിക്കുന്നത്‌, ആദ്യ പിതാവ്‌ ആദം നബി(അ)യും മാതാവ്‌ ഹവ്വ(റ)യുടേയും പുന:സമാഗമനത്തിന്റെ സ്മൃതിയുണർത്തിക്കൊണ്ടാണ്‌. ഇവിടെ മാനവികതയുടെ ഉദാത്തമായ സന്ദേശമാണ്‌ വിളംമ്പരം ചെയ്യപ്പെടുന്നത്‌. ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ്‌ മാനവ ചരിത്രത്തിന്റെ സമാരംഭമെന്ന്‌ ഈ മഹാസമ്മേളനം ഓർമ്മപ്പെടുത്തുത്തു. ‘ഓ മനുഷ്യരേ, നിങ്ങളെ ഒരേ പുരുഷനിൽനിന്നും സ്ത്രീയിൽ നിന്നം സൃഷ്ടിച്ചു. നിങ്ങൾക്കന്യോന്യം പരിചയപ്പെടാനായി വിവിധ ശാഖകളും ഗോത്രങ്ങളുമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽമാന്യന്മാർ കൂടുതൽ ഭക്തിയുള്ളവരത്രെ.’ എന്ന ഖുർആനിക വചനത്തിന്റെ പൊരുൾ മനവ ഹൃദയങ്ങളിലേക്ക്‌ പകരാൻ ഈ സംഗമത്തോളം വരുന്ന മറ്റൊന്നുമില്ല. 

   ഹജ്ജ്‌ വിശ്വാസികളുടെ ജീവിതാഭിലാഷം. ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാകുമ്പോൾ വിശ്വാസി ഹൃദയങ്ങൾ ഭകതി നിർഭരമാകുന്നു. ഇസ്ലാമിന്റെ അഞ്ചാംസ്തംഭവും നിറവേറ്റാനയതിൽ അവർ കൃതാർഥരാണ്‌. പരകോടി ജനതക്ക്‌ വിശ്വാസത്തിന്റെ ദിവ്യ സന്ദേശം കൈമാറിയ പ്രവാചക നഗരിയായ മദീന യിലെത്തുമ്പോൾ വിശ്വാസി ഹൃദയങ്ങൾ ശാന്തം. സഹസ്രാബ്ദങ്ങളായി ഒരു നാഗരിക സംസ്കാരത്തിന്റെ അനശ്വരവും ത്യാഗോജ്ജ്വലവുമായ കഥ പറയുന്ന പുണ്യ തീർത്ഥം­  സംസം വിശ്വാസി മനസുകൾക്ക്‌ കുളിരു പകരുന്നു. എന്നും ഓർക്കാനും ഓമനിക്കാനും തേനൂറുന്ന നൂറ്‌ നൂറ്‌ സ്മരണകൾ സമ്മാനിച്ച ഹജ്ജിന്റെ അനുഭവങ്ങൾ നെഞ്ചിലേറ്റി നിറഞ്ഞ മനസോടെയും ആത്മസംതൃപ്തിയോടെയും സ്വദേശങ്ങളിലേക്ക്‌ പുറപ്പെടാൻ ഹാജിമാർ തയ്യാറെടുക്കുന്നു. അവസാനം വിടവാങ്ങലിന്റെ ത്വവാഫ്‌ ചെയ്ത്‌  തിരുഗേഹത്തോടും മക്കാ മരുഭൂമിയോടും വിടപറയുമ്പോൾ, വീണ്ടും ഈ പുണ്യ ഭൂമിയിലെത്താൻ കഴിയട്ടേയെന്ന്‌ വിശ്വാസി ഹൃദയങ്ങൾ മന്ത്രിക്കുന്നു.
muhammed kunhi wandoor
muhammed kunhi wandoor
Muhammed Kunhi Wandoor
Muhammed Kunhi Wanddor

Tuesday, September 24, 2013

അറബിപ്പൊന്നിന്റെ മാറ്റ് കേരനാട്ടിലും

ഗ്രാമങ്ങൾതോറും വലിയ വലിയ കോൺക്രീറ്റ്‌  മണിമാളികകൾ, വീടുകൾക്ക്‌ അലങ്കാരമായി വിദേശ നിർമ്മിത വാഹനങ്ങൾ, ടൗണുകളിൽ പടുകൂറ്റൻ ബിൽഡിങ്ങുകൾ, ആകാശം മുട്ടി നിൽക്കുന്ന ഷോപ്പിംഗ്‌ മാളുകൾ, അനേകം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ, മുക്കിലും മൂലയിലും ഇംഗ്ളീഷ്മീഡിയം സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ, അന്തർദേശീയ ബ്രാൻഡുകളിലുള്ള ഹോട്ടലുകൾ, രാജ്യാന്തര നിലവാരമുള്ള കൺവൻഷൻ സെന്ററുകൾ, കവലകൾതോറും ഫാസ്റ്റ്ഫുഡ്‌ കോർണറുകൾ, ഉണ്ണാനും ഉടുക്കാനും യഥേഷ്ടം. കൂലിപ്പണിക്ക്‌ ആളുകളെ കിട്ടാൻ നന്നെ പ്രയാസം?. വർത്തമാന കാല കേരളത്തിന്റെ ചിത്രമിങ്ങനെ നീണ്ടുകിടക്കുന്നു. 

എന്നാൽ 1970കൾക്കു മുമ്പുള്ള കേരളത്തിന്റെ ചിത്രത്തിന്‌ ഇത്ര തന്നെ തിളക്കമുണ്ടായിരുന്നില്ല. ഓടിട്ടതൊ വൈക്കോൽ മേഞ്ഞതൊ ആയ വീടുകൾ. വിശപ്പടക്കാൻ കപ്പയും കാപ്പിയും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കത്തിയും കൈകോട്ടുമയി പാടത്തും പറമ്പിലും കഠിനാദ്ധ്വാനം ചെയ്തിരുന്നവർ. പട്ടിണിയും തൊഴിലില്ലായ്മയുമായി അരിഷ്ടിച്ച്‌ ജീവിച്ചിരുന്നവർ. സാധാരണക്കാരായ ആളുകൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച്‌ ചിന്തിക്കാനെ കഴിഞ്ഞിരുന്നില്ല.

പിന്നീട്‌ കാര്യങ്ങൾ മാറിമറിഞ്ഞു. കേളം ഒരു മാറ്റത്തിന്‌ നാന്ദികുറിച്ചു. ഒരു പരിധിവരെ സാമ്പത്തികമായി അഭിവൃദ്ധപ്പെടാൻ തുടങ്ങി. സൗദി അറേബ്യയുൾപ്പടെ ഗൾഫ്‌ രാജ്യങ്ങളിൽനിന്നുള്ള പെട്രോഡോളർ ഈ മാറ്റത്തിൽ നിർണായകമായ  പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. പട്ടിണിയും പരിവട്ടവുമായിരുന്ന കേരളത്തിന്റെ ഗതകാല ചരിത്രത്തെ മാറ്റിമറിക്കുന്നതിൽ അറബിപൊന്നിന്റെ സംഭാവന വളരെ വലുതാണ്‌. ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ റവന്യൂ വരുമാനത്തിൽ നല്ലൊരു പങ്ക്‌ നേടിതരുന്നത്‌ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നാണ്‌. വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന്‌ ഈ മേഖലയിൽ നിന്നുള്ള വരുമാനം സഹായകമാകുന്നുണ്ട്‌. സംസസ്ഥാനത്തിന്റെ അടിസ്ഥാന വികസന പ്രക്രിയയിൽ  വലിയ പങ്കാളിത്തമാണ്‌ ഇവിടെയുള്ള പ്രവാസികൾ വഹിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും പെട്രോഡോളറിന്റെ പ്രത്യക്ഷമായൊ പരോക്ഷമായൊ ഉള്ള പങ്കാളിത്വം ഒഴിച്ചുകൂടാനാവാത്തതാണ്‌.  

എഴുപതുകളുടെ  ആദ്യപകുതിയിൽ തുടക്കം കുറിച്ചതാണ്‌ സഊദി അറേബ്യയിലേക്കുള്ള മലയാളി കുടിയേറ്റം. ഇപ്പോഴും ഇത്‌  തുടർന്നുകൊണ്ടിരിക്കുന്നു. ഹജ്ജ്‌ വിസയിലും മറ്റുമായി ഇവിടെ എത്തുകയും ക്രമേണ ഇവിടുത്തെ തൊഴിൽ മേഖലയിൽ നിർണ്ണായക സാന്നിദ്ധ്യമായി മാറിയതുമാണ്‌ മലയാളികളുടെ ഇവിടുത്തെ പ്രവാസചരിത്രം. അറേബ്യൻ ഉപദ്വീപിലെതന്നെ ഏറ്റവും വലിയ രാഷ്ട്രമായ സഊദി അറേബ്യയിൽ തൊണ്ണൂറ്‌ (90) ലക്ഷത്തോളം വിദേശികൾ തൊഴിൽ ചെയ്യുന്നതായാണ്‌ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട്‌ പകുതിയോളം വരും ഇത്‌. ഇതിൽ തന്നെ ഇരുപത്‌(20)ലക്ഷവും ഇന്ത്യക്കാർ. ഇതിൽ മഹാഭൂരിഭാഗവും മലയാളികൾ. കേരളത്തിലെ ഗൾഫ്‌ പ്രവാസികളിൽ സിംഹഭാഗവും സഊദി അറേബ്യയിലാണുള്ളത്‌. രാജ്യത്തെ തൊഴിൽ മേഖലയിൽ കേരളീയർക്ക്‌  പ്രത്യേക പരിഗണനയാണുണ്ടായിരുന്നത്‌. സാങ്കേതിക പരിജ്ഞാനം, ഉത്തരവാദിത്വ ബോധം,  അച്ചടക്കം, നിയമബോധം, സഹിഷ്ണുത, കൃത്യനിഷ്ടത, വിശ്വാസ്യത തുടങ്ങിയവകൊണ്ട്‌  ഇവിടുത്തെ തൊഴിൽ ദാതാക്കളുടെ പ്രീതി കരസ്ഥമാക്കാൻ മലയാളികൾക്ക്‌ കഴിഞ്ഞിരുന്നു.

ഇത്‌ നിതാഖ്വാതിന്റെ കാലം. നിയമങ്ങളും വ്യവസ്ഥകളും അതാതു രാജ്യങ്ങളിലെ ജനങ്ങൾക്ക്‌  മെച്ചപ്പെട്ട തൊഴിലും ജീവിതവും സാധ്യമാക്കാൻ വേണ്ടിയാണെന്ന യാഥാത്ഥ്യം ഉൾകൊള്ളാൻ നാം തയ്യാറാകണം. ജന സംഖ്യയുടെ വലിയൊരു ഭാഗം തൊഴിൽ രഹിതരായി കഴിഞ്ഞു കൂടുമ്പോൾ, ഇത്‌ പരിഹരിക്കുന്നതിന്‌ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകാൻ ഭരണാധികാരികൾ നിർബന്ധിതരാകും. സ്വന്തം രാജ്യത്തെ പൗരൻമാർക്ക്‌ ഉന്നത ജീവിത നിലവാരവും ഉയർന്ന തൊഴിലും നൽകാൻ അതാത്‌ ഭരണകൂടങ്ങൾ ബാധ്യസ്ഥരുമാണ്‌. നിതാഖാതുമായി മുന്നോട്ടു പോകാൻ സൗദി ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന ഘടകവും ഇതുതന്നെ.

നിതാഖാതുമായി ബന്ധപ്പെട്ട തൊഴിൽ പരിഷ്കരണം കേരളീയ സമൂഹം നോക്കികണ്ടത്‌ തികഞ്ഞ ആശങ്കകളോടെയായിരുന്നു. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക സംസ്കാരം സമൂഹമദ്ധ്യേ ആയത്തിൽ വേരോടിയതാണ്‌ ഇതിനു കാരണം. സർക്കാർ ഭരണ സംവിധാനങ്ങൾ ഇക്കാര്യത്തിൽ കാണിച്ച ശുഷ്കാന്തിയില്ലായ്മ പ്രവാസികളെ ഒട്ടും അൽഭുതപ്പെടുത്തിയില്ല. വർഷങ്ങളായി പ്രവാസികൾ മുറവിളി കൂട്ടിയിരുന്ന ആവശ്യങ്ങളോട്‌ മുഖം തിരിഞ്ഞിരിക്കാറുള്ള  ഭരണകൂടത്തിന്‌  ഇക്കൂട്ടരുടെ മടിശ്ശീലയിൽ മാത്രമാണ്‌  താൽപ്പര്യമെന്ന്‌ പ്രവാസികൾ മനസിലാക്കിയതാണ്‌.

ഇന്ത്യയുമായി ഊഷ്മളമായ നയതന്ത്ര ബന്ധമാണ്‌ സഊദി അറേബ്യ പുലർത്തി പോരുന്നത്‌. ഭരണാധികരികൾ പരസ്പരം രാജ്യങ്ങൾ സന്ദർഷിക്കുന്നതിലൂടെ നയതന്ത്ര ബന്ധങ്ങൾക്ക്‌ കൂടുതൽ ഊഷ്മളത കൈവരിക്കാനായിട്ടുണ്ട്‌. അബദുള്ളാ രാജാവിന്റെ ഇന്ത്യാ സന്ദർശനം ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. വ്യാവസായിക തൊഴിൽ വിദേശ നയങ്ങളിൽ ഉദാരമായ സമീപനങ്ങളാണ്‌ സഊദി ഭരണാധികരികൾ എക്കാലവും സ്വീകരിച്ചിട്ടുള്ളത്‌. വിശുദ്ധ ഹജ്ജ്‌ കർമ്മത്തിന്‌ ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത്‌ ഇന്ത്യയിൽ നിന്നാണ്‌. സ്വന്തം രാജ്യത്തെ ജനസംഖ്യയുടെ  നല്ലൊരു ശതമാനവും തൊഴിൽ രഹിതരായിരിക്കുമ്പോഴും രാജ്യത്തെ തൊഴിൽ കമ്പോളം മറ്റുരാജ്യങ്ങളിലെ തൊഴിലാളികൾക്ക്‌ മുമ്പിൽ മലർക്കെ തുറന്നിടാൻ സഊദി ഭരണാധികാരികൾ കാണിച്ച വിശാലമനസ്കത സർവരാലും അംഗീകരിക്കപ്പെട്ടതാണ്‌.

(സൗദി ദേശീയ ദിനത്തിൽ തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)


muhammed kunhi wandoor
muhammed kunhi wandoor


സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...