Friday, January 27, 2017

പ്രിയപ്പെട്ടവരുടെ വേർപാട്‌



 മുഹമ്മദ്കുഞ്ഞി വണ്ടൂർ
---------------------------------
ദിവസങ്ങൾക്കുമുമ്പ്‌ കോഴിക്കോട്ടേക്കുള്ള വിമാനവുംകാത്ത്‌ അബുദാബി എയർപ്പോർട്ടിലെ എക്സിറ്റ്ലോഞ്ചിലിരിക്കുമ്പോൾ തിരക്കുകളിൽനിന്നെല്ലാം മാറി തനിച്ചിരിക്കുന്നൊരു ചെറുപ്പക്കാരനെ ശ്രദ്ധയിൽപെട്ടു. മടിയിൽ ചെറിയൊരു ബാഗുണ്ട്‌. ഇടതു കൈകൊണ്ട്‌ കണ്ണുകൾപൊത്തി കുനിഞ്ഞിരിക്കുകയായിരുന്നു അദ്ധേഹം. ഇടക്കിടെ വിതുമ്പുന്നുണ്ട്‌. ഇരിക്കുന്നിടത്തുനിന്ന്‌ എഴുനേറ്റ്‌ ഞാൻ ആ ചെറുപ്പക്കാരനിരിക്കുന്നിടത്തേക്ക്‌ പോയി. അയാളിരിക്കുന്ന രണ്ടുകസേരകൾക്കപ്പുറം ഇരിപ്പുറപ്പിച്ചു. കാര്യങ്ങളറിയാൻ എനിക്ക്‌ ജിജ്ഞാസയുണ്ടായിരുന്നു. എന്റെ സാന്നിദ്ധ്യം മനസിലാക്കിയ യുവാവ്‌ ഒന്ന്‌ നിവർന്ന്‌ ഒതുങ്ങിയിരുന്നു. അപ്പോഴും ഇടതു കൈകൊണ്ട്‌ മുഖംമറച്ചിരിക്കുകയായിരുന്നു. അഭിവാദ്യം ചെയ്ത്‌ അയാളുടെ അടുത്തേക്ക്‌ നീങ്ങയിരുന്നപ്പോൾ ഞാൻ മലയാളിയാണെന്ന്‌ മനസിലാക്കിയ അദ്ധേഹം മുഖമുയർത്തി എന്നെയൊന്ന്‌ നോക്കി. കോഴിക്കോക്കേട്ടേക്കുള്ള വിമാനത്തിന്‌ തന്നെയാണ്‌ അദ്ധേഹവും കാത്തിരിക്കുന്നതെന്ന്‌ എനിക്കുമനസ്സിലായി. കലങ്ങിയ കണ്ണുകളുമായി തേങ്ങലടക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. കാര്യമന്യേഷിക്കാൻ ഞാനൊരുങ്ങുമ്പോഴേക്കും അയാൾ വിതുമ്പലോടെ പറഞ്ഞു: എന്റെ ഉമ്മ പോയി’. മറുത്തൊന്നും ചോദിക്കാനോ പറയാനോ എനിക്ക്‌ കഴിഞ്ഞില്ല. തോളത്ത്‌ തട്ടി ആശ്വസിപ്പിക്കാനെ കഴിഞ്ഞുള്ളൂ. പിന്നീട്‌ അരമണിക്കൂറോളം ഞങ്ങൾ ഒന്നും സംസാരിക്കാതെ ഇരുന്നു. പിന്നിട്‌ അയാൾ വിതുമ്പലോടെ സംസാരിച്ചുതുടങ്ങി. അഞ്ചുവർഷമായി അബുദാബിയിലെത്തിയിട്ട്‌. രണ്ടു വർഷം മുമ്പാണ്‌ അവസാനമായി നാട്ടിൽപോയത്‌. നാട്ടിൽപോകാൻ ഏതാണ്ട്‌ അടുത്തിരിക്കുമ്പോഴാണ്‌ ഉമ്മയുടെ മരണം. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ഉമ്മയുമായി ഫോണിൽ സംസാരിക്കും. ഊണും ഉറക്കവും മറ്റെല്ലാ സുഖവിവരങ്ങളും ദൈനംദിനം അറിഞ്ഞില്ലെങ്കിൽ ഉമ്മാക്ക്‌ വിഷമമായിരുന്നു. ജോലിത്തിരക്കുകൊണ്ട്‌ രാത്രി വിളിക്കാൻ വൈകിയാൽ ഉമ്മ ഉറങ്ങാതെ കാത്തിരിക്കും. ഇന്നും ഞാൻ രാവിലെ ഉമ്മയുമായി സംസാരിച്ചതാണ്‌. ഒരസുഖവുമുണ്ടായിരുന്നില്ല. ഉച്ചയോടടുത്ത സമയത്ത്‌ ചെറിയൊരു നെഞ്ചുവേദനയും തളർച്ചയും. ആശുപത്രിയിലേക്ക്‌ പുറപ്പെട്ടെങ്കിലും അവിടെയെത്തും മുമ്പെ ഉമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. എനിക്ക്‌ സമയത്ത്‌ നാട്ടിലെത്താൻ കഴിയാത്തതുകൊണ്ടും വെള്ളിയാഴ്ചയായതുകൊണ്ടും ഞനെത്തുമ്പോഴേക്ക്‌ ഉമ്മയുടെ മരണാനന്തര ചടങ്ങുകളെല്ലാം കഴിയും. ഉച്ചക്കുമുമ്പ്‌ മരണപ്പെട്ടതല്ലേ..... ഞാനെത്തുന്നതുവരെ കാത്തിരിക്കുന്നത്‌ ഉചിതമല്ലെന്ന എന്റെകൂടി അഭിപ്രായപ്രകാരമാണ്‌ അങ്ങനെ തീരുമാനിച്ചത്‌.. ഇതൊന്നും ഒറ്റവീർപ്പിന്‌ പറഞ്ഞുതീർത്തതല്ല. വിതുമ്പലോടെയാണ്‌ ഓരൊ വാക്കുകളും അയാളിൽനിന്ന്‌ പുറത്തേക്കുവന്നത്‌. അൽപ്പസമയത്തിനകം വിമാനത്തിലേക്ക്‌ പോകാനുള്ള അനൗൺസ്മെന്റ്‌ വന്നു. ഞങ്ങൾ രണ്ടാളുടേയും സീറ്റുകൾക്കിടയിൽ ഏറെ അകലമുണ്ടായിരുന്നതുകൊണ്ട്‌ വിമാനത്തിൽ കയറുന്നതിനു മുമ്പേ ഞങ്ങൾ ഹസ്തദാനം ചെയ്തു പിരിഞ്ഞു.
ആ യാത്രയിലുടനീളം എനിക്ക്‌ മറ്റൊന്നിനെകുറിച്ചും ആലോചിക്കാൻ കഴിഞ്ഞില്ല. ആ മരണവീടും യുവാവിനെകുറിച്ചുമുള്ള ചിന്തകൾ എന്റെ മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തി. അയാളെ ഏറെ സ്നേഹിച്ചിരുന്ന ഉമ്മ. വീട്ടിലേക്ക്‌ കാലെടുത്തുവെക്കുമ്പോൾ ഓടിവന്ന്‌ ഇരുകയ്യും നീട്ടി സ്വീകരിക്കാനും  നെഞ്ചോട്‌ ചേർക്കാനും സ്നേഹനിധിയായ ആ ഉമ്മ ഇനിയുണ്ടാവില്ല. ഇന്നലെവരേ ഫോണിൽ സംസാരിച്ച ആ സ്നേഹസ്വരം ഇനിയൊരിക്കലും കേൾക്കാനാവില്ല. പള്ളിക്കാട്ടിലെ ആറടി മണ്ണിൽ മകനെ വരവേൽക്കാൻ ആ ഉമ്മ കാത്തുനിൽക്കുന്നുണ്ടകും. ജീവിതത്തിൽ മറ്റാരൊക്കെയുണ്ടായാലും ഉമ്മക്കുപകരം ഉമ്മയല്ലാതെ മറ്റാരുമുണ്ടാവില്ല.
പ്രിയപ്പെട്ടവരുടെ വേർപാട്‌ നൽകുന്ന വിടവ്‌ എല്ലായിപ്പോഴും വളരെ വലുതാണ്‌. നാടും വീടും വിട്ട്‌ വിദൂര ദിക്കുകളിൽ കഴിയുന്നവർക്ക്‌ ഇത്തരം വേർപ്പാടുകൾ വലിയ നഷ്ടമാണ്‌ സമ്മാനിക്കുന്നത്‌. ഉറ്റവരുടെ ഇഷ്ട മുഹൂർത്തങ്ങളിലെന്നപോലെ പ്രിയപ്പെട്ടവർ വിടപറയുമ്പോഴും കാണാമറയത്ത്‌ നിന്ന്‌ വിതുമ്പലടക്കാനേ പ്രവാസികൾക്ക്‌ കഴിയാറുള്ളൂ.

ദേശീയത പതിച്ചുനൽകുന്നു, ദേശസ്നേഹവും



മുഹമ്മദ്കുഞ്ഞി വണ്ടൂർ
----------------------------- 

സ്വാതന്ത്ര്യത്തിന്റെ വഴിയിൽ 70 ദശകങ്ങൾ പിന്നിടുമ്പോഴും ദേശസ്നേഹത്തിന്റെ പാഠഭേദങ്ങൾ ചൊല്ലിപ്പടിക്കേണ്ട ഗതികേടിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. ദേശീയതയും ദേശ സ്നേഹവുമെല്ലാം അതിന്റെ ആശയതലത്തിൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യവ്യാപകമായി ഇതു സമ്പന്ധമായ ചർച്ചകളും സംവാദങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌.

  ഇന്ത്യയിൽ ദേശീയത വിവിധ ഘട്ടങ്ങളിലായി പല രീതികളിലൂടെ കടന്നുപോയിട്ടുണ്ട്‌.  രാജഭരണം നിലനിന്നിരുന്ന കാലത്ത്‌  ഭരണാധികാരികളുടെ ഇഷ്ടങ്ങളായിരുന്നു രാജ്യ താൽപ്പര്യം. ജനങ്ങളുടെ സർവവിധ വിധേയത്വമാണ്‌ രാജാക്കൻമാർ ആവശ്യപ്പെടുകയും നേടിയെടുക്കുകയും ചെയ്തിരുന്നത്‌. ഇവിടെ രാജാക്കൻമാരോടുള്ള വിദേയത്വം രാജ്യസ്നേഹമായി ഗണിക്കപ്പെട്ടു. അതിന്‌ വിസമ്മതിക്കുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയും വധശിക്ഷയുൾപ്പടേയുള്ള ശിക്ഷാ നടപടികൾക്ക്‌ വിധേയരാവുകയും ചെയ്തു. ശരിതെറ്റുകൾക്കും ന്യായാന്യായങ്ങൾക്കും ഇവിടെ പ്രസക്തിയുണ്ടായിരുന്നില്ല. അതേസമയം സാമാജ്യത്വ കാലത്ത്‌ രണ്ടുതരത്തിലുള്ള ദേശീയവാദമാൺ​‍്‌ നിലനിന്നിരുന്നത്‌. മതേതരത്വ ജനാധിപത്യ ഇന്ത്യക്കുവേണ്ടിയുള്ള വാദമായിരുന്നു അവയിൽ പ്രബലമായിരുന്നത്‌. വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരുമെല്ലാം സാമ്രാജ്യത്വവിരുദ്ധമായ ഈ ചേരിയിലാണ്‌ നിലയുറപ്പിച്ചത്‌. സാമ്രാജ്യത്വത്തിന്റെ ആനുകൂല്യങ്ങൾ പറ്റി ജീവിച്ചിരുന്ന രാജാക്കൻമാരും ഭൂപ്രഭുക്കളുമെല്ലാം ഇതിന്‌ വിരുദ്ധമായ ചേരിയിലും. ഒംശീയ ദേശീയതയായിരുന്നു അവരുടെ മുഖമുദ്ര. അവർ സാമ്രാജ്യത്വഭരണത്തിന്‌ അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു. ബ്രിട്ടീഷ്‌ രാജ്ഞിയുടേയും പ്രധിനിധികളുടേയും ദൃഷ്ടിയിൽ അവരും ദേശസ്നേഹികളായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തോട്‌ അവർക്കുള്ള കൂറും വിധേയത്വവുമാണ്‌ അതിന്‌ കാരണം.

  ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ രൂപപ്പെടുന്ന ദേശത്തോടുള്ള കൂറ്‌, ഐക്യബോധം തുടങ്ങിയ സ്വഭാവഗുണങ്ങൾ കൂടിച്ചേരുന്ന സവിശേഷ വൈകാരികതയാണ്‌ യാഥാർത്ഥ ദേശീയത. അത്‌ ദേശവാസികളെ മുഴുവൻ ഒന്നായി കാണാനും പരസ്പരം സൗഹാർദ്ദത്തോടെ വർത്തിക്കാനും പ്രേരിപ്പിക്കുന്നു. മാനവികതയുടെ പര്യായമായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സഹിഷ്ണുത, പരസ്പര വിശ്വാസം തുടങ്ങിയ പൗരമൂല്യങ്ങളുടെ മൂർത്തീഭാവമാണത്‌. സമൂഹ ഐക്യമാണ്‌ ഇതിലൂടെ സാധ്യമാക്കുന്നത്‌. ഇവിടെ രാജ്യത്തോടുള്ള സ്നേഹത്തിന്‌ മതിൽകെട്ടുകളില്ല. ജാതി, മതം, ഭാഷ, വർഗ്ളം, വർണ്ണം, ലിംഗം തുടങ്ങിയ അന്തരങ്ങളേതുമില്ലാതെ ദേശവാസികളെല്ലാം ഒന്നാണെന്ന ധാരണ ബലപ്പെടുത്തുന്നതാണിത്‌. രാഷ്ട്ര സങ്കൽപ്പത്തിൽ ഇത്തരം ദേശീയ ബോധത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. 

  ഇന്ത്യയിൽ സാമ്രാജ്യത്വത്തിനെതിരെ ഉയർന്നുവന്ന ദേശീയതയും ദേശീയ വികാരവും സമഗ്രവും സർവ്വാംഗീകൃതവുമായിരുന്നു. ജാതി മത വർണ്ണ വർഗ്ഗ വ്യതിയാനങ്ങൾക്കധീതമായി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ പൊതുവികാരമായിരുന്നു അത്‌. മാത്രവുമല്ല വംശീയ ദേശീയതക്ക്‌ അത്‌ കടകവിരുദ്ധവുമായിരുന്നു. ഇതായിരുന്നുസ്വാതന്ത്ര്യസമര നേതാക്കാൾ മുന്നോട്ടുവെച്ച ദേശീയത. ഇത്‌ ജനാധിപത്യമൂല്യങ്ങളിലൂന്നിയുള്ളതും ഉദാരവുമായിരുന്നു. ജനോപദ്രപകരമായ ഭരണകൂടത്തിനെതിരിൽ ഉയിർത്തെഴുനേൽക്കപ്പെട്ട വിപ്ളവാത്മകമായ സമരാഹ്വാനമായിരുന്നു. സേച്ചാധിപത്യ ഭരണത്തിനെതിരെ, നിയമ നയ രൂപീകരണങ്ങളിൽ പേരിനുപോലും പ്രധിനിത്യമില്ലാതിരുന്ന ഒരു ജനസമൂഹത്തിന്റെ ഒരുമിച്ചുള്ള പേരാട്ടം. പൊതു ധാരയിൽനിന്നുള്ള ഇത്തരം സമരനീക്കങ്ങൾക്ക്‌ സാസ്കാരിക പരിവേഷവും വിശ്വാസപരമായ ഊർജ്ജവും നൽകുന്നതിന്‌ അക്കാലത്തെ മത സാമുദായിക നേതൃത്വവും ശക്തമായി നിലകൊണ്ടു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ മുമ്പുതന്നെ ഇത്തരത്തിലുള്ള അസംഘടിത പ്രധിഷേധങ്ങൾ രാജ്യമൊട്ടാകെ അലയടിച്ചിരുന്നു. ബൃട്ടീഷുകാർക്കും അവരുടെ പാദസേവകരായ ഫ്യൂഡൽ പ്രഭുക്കൾക്കും സവർണ്ണ മേൽക്കോയ്മക്കും എതിരായിരേയുള്ള പോരാട്ടങ്ങളുടെ തുടർച്ചയായിരുന്നു അതെല്ലാം. കേരളത്തിലും ഇതിന്റെ അലയൊലികളുയർന്നു. മമ്പുറംതങ്ങളുടെ നികുതിനിഷേധ സമരം, ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽനടന്ന ഈഴവ ശിവ പ്രതിഷ്ഠ, ഡോ.പല്പ്പുവിന്റെ നേതൃത്വത്തിൽ മുസ്ളിം-കൃസ്ത്യൻ പിന്തുണയോടെയുളള ഈഴവ മെമ്മോറിയൽ, അയ്യങ്കാളിയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായുളള വില്ലുവണ്ടി യാത്ര തുടങ്ങിയവ ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. വൈദേശികരേക്കാൾ സവർണ്ണരും ഫ്യുഡൽ പ്രഭുക്കളുമാണ്‌ ഇത്തരം സമരാഹ്വാനങ്ങളെ ഭയപ്പാടോടെ കണ്ടിരുന്നത്‌. ഈ രൂപത്തിൽ ഉരുത്തിരിഞ്ഞ പൊതു ദേശീയ ബോധത്തിൽനിന്നണ്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തൊരുമയോടെ പൊരുതാനും രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം കൈവരിക്കാനും സഹായകമായത്‌. സാംസ്കാരികമായ ബഹുസ്വരതകൾക്കിടയിലും ദേശീയതയെ ഏകതാനമായി കണ്ടുള്ള പോരാട്ടങ്ങൾക്കുമുമ്പിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ അടിയറവ്‌ പറയേണ്ടിവന്നു എന്ന്‌ പറയാം.

  ഭരണകൂടത്തിന്റെ ശക്തമായ അടിച്ചമർത്തലുകളും വരേണ്യ ഫ്യൂഡൽ താൽപ്പര്യങ്ങളുടെ എതിർപ്പുകളും മറികടന്ന്‌ രാജ്യം സ്വാതന്ത്ര്യത്തിന്റെ മധു നുകർന്നു. ആവേഷകരമായ ആ സമര വിജയവും പോരാട്ടവീര്യവും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻജനതയെ പൊതു ദേശീയബോധത്തിൽ ഉറപ്പിച്ചു നിർത്തി. വികലമായ വംശീയ ദേശീയതയെ പൊതുധാരയിൽനിന്നും ഒരു പരിധിവരെ മാറ്റിനിർത്താൻ ഇതുകാരണമായെങ്കിലും വംശീയ ദേശീയത മറുഭാഗത്ത്‌ സമാന്തരമായി നിലകൊണ്ടിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത്‌ തന്നെ വംശീയ ദേശീയത ശക്തമായിരുന്നു. സാമ്രാജ്യത്വതാൽപര്യങ്ങളും അവരെ അനുകൂലിക്കുന്ന ഫ്യൂഡൽ സവർണ്ണ താൽപര്യങ്ങളും ഒത്തുചേരുന്ന ദേശീയതയ വാദമാണിത്‌. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നവരേയും പ്രധിഷേധങ്ങൾ നടത്തുന്നവരേയും ദേശീയ വിരുദ്ധരായ ചിത്രീകരിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹകുറ്റമടക്കമുള്ള നിയമങ്ങളുണ്ടാക്കിയാണ്‌ ഭരണകൂടം ഇത്തരം പ്രധിഷേധങ്ങളെ നേരിട്ടിരുന്നത്‌. സ്വാതന്ത്ര്യാനന്തരം ഈ വംശീയ ദേശീയതയുടെ സാരഥ്യമേറ്റെടുത്തത്‌ സാമ്രാജ്യത്വകാലത്ത്‌ വൈദേശികരുമായി കൈകോർത്ത ചില സാമുദായിക സംഘടനകളും വർഗ്ഗീയ ചിന്താധാരയുമായിരുന്നു. പൊതു ദേശീയതക്കുപകരം അവർ ഉയർത്തിക്കാട്ടിയതും ചാലക ശക്തിയാക്കിയതും വംശീയ ദേശീയതയേയാണ്‌. പിന്നീട്‌ വംശീയ ദേശീയതയുടെ വാക്താക്കൾ പൊതുധാരയിലേക്ക്‌ കൂടുമാറുകയും അധികാര രാഷ്ട്രീയത്തിൽ പിടിമുറുക്കുകയും ചെയ്യുന്ന കാഴ്ചയാണ്‌ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌. 

  വംശീയ ദേശീയത അതിന്റെ എല്ലാ എല്ലാ അതിർവരമ്പുകളും ഭേദിച്ച്‌ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ്‌ വർത്തമാന ഇന്ത്യ കടന്നുപോകുന്നത്‌. ദേശീയതയുടെ പേരിൽ ഫാഷിസം തകർത്താടിക്കൊണ്ടിരിക്കുന്നു. വംശീയ ദേശീയവാദികൾ ഫ്യൂഡൽ മനോഭാവമുള്ളവരും ഇഷ്ട ഭരണകൂടത്തിന്‌ എല്ലാനിലക്കും ഒത്താശ പാടുന്നവരുമാണ്‌. ഇവിടെ ഭരണകൂടത്തോടുള്ള അഭിപ്രായഭിന്നതക്ക്‌ ഇടമില്ല. അവരുടെ രാജ്യസ്നേഹം ദേശത്തോടുള്ള കൂറിൽനിന്ന്‌ ഉയിരെടുക്കുന്നതല്ല. മറിച്ച്‌, ഒരു പ്രത്യേക വംശത്തിനോ വർഗ്ഗത്തിനോ വേണ്ടി രാജ്യത്തെ കീഴ്പ്പെടുത്താനുള്ള തീവ്ര വികാരത്തിൽനിന്ന്‌ ഉടലെടുക്കുന്നതാണ്‌. ദേശസ്നേഹ വികാരങ്ങളെ ഉദ്ദീപിപ്പിച്ച്‌ രാജ്യത്തെ ശക്തമാക്കുകയും വിവിധ മതസമുദായങ്ങളെ ഐക്യപ്പെടുത്തുകയും ചെയ്യുന്നതാണ്‌ പൗരധർമത്തിലധിഷ്ഠിതമായ ദേശീയതയുടെ ലക്ഷ്യം. ഇത്‌ ഉദാത്തവും ഉത്കൃഷ്ടവുമാണ്‌. എന്നാൽ, ജനങ്ങളിൽ തീവ്രദേശീയ വികാരങ്ങളുണർത്തിയും കുതന്ത്രങ്ങളിലൂടെ തങ്ങളുടെ വംശത്തിൽപെടാത്ത വലിയൊരു ശതമാനം ജനങ്ങളേയും പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും മയക്കിക്കിടത്തി തങ്ങളുടെ ഇംഗിതങ്ങൾ സാധിപ്പിച്ചെടുക്കുകയും ക്രമേണ രാജ്യം സ്വന്തം ചൊല്പ്പടിയിലാക്കുകയും ചെയ്യുകയെന്നതാണ്‌ വർഗീയ ദേശീയത ലക്ഷ്യം വെക്കുന്നത്‌. ഈ ലക്ഷ്യം മുന്നിൽകണ്ടാണ്‌ തീവ്ര വലതുപക്ഷ കക്ഷികൾ എപ്പോഴും മുതലാളിത്തവുമായി കൈകോർക്കുന്നത്‌.  ഏതാനും സവർണ മുതലാളിമാരുടെ കൂട്ടായ്മയാണ്‌ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്‌. ജനസംഖ്യാനുപാതികമായി രാജ്യത്തെ ചെറിയൊരു ന്യൂനപക്ഷമാണെങ്കിലും അവരുടെ സ്വാധീനം വളരെ വലുതാണ്‌. അവരവരുടെ നിക്ഷേപത്തിന്റെ വ്യാപതിയും വലുപ്പവുമനുസരിച്ച്‌ സ്വധീനത്തിൽ ഏറ്റക്കുറച്ചിലുണ്ടാവുമെന്ന്‌ മാത്രം. അദാനിമാരും അംബാനിമാരുമെല്ലാം നമ്മെ ഭരിക്കുന്നത്‌ ഇപ്രകാരമാണ്‌. അവർ ദേശീയതയുടെ ബ്രാൻഡ്‌ അംബാസഡർമാർകൂടിയാണ്‌. രാജ്യത്തോട്‌ സ്നേഹവും കടപ്പാടുമില്ലാത്ത വർഗീയ ദേശീയതയുടെ വാക്താക്കളുമയി സമരസപ്പെട്ടുപോകുന്നവരാണെന്നുമാത്രം.

  ഭരണഘടനയുടെ കാതലായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ രോഗാതുരമായ അവസ്ഥയിലാണ്‌. മതനിരപേക്ഷത രാജ്യത്തിന്റെ ഭരണഘടനയുടെ മുഖമുദ്രയാണ്‌. മതേതരത്വത്തേയും മതസ്വാതന്ത്ര്യത്തേയും സംബന്ധിച്ച്‌ ഭരണഘടനയിൽ വ്യക്തമായ നിലപാടുകളുണ്ട്‌. എന്നാൽ രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന പ്രവണതകൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൊതുദേശീയതയിൽ നിന്ന്‌ മതദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്‌. മത ദേശീയത തികഞ്ഞ സ്വാർത്ഥതയും ഭരണഘടനാ വിരുദ്ധവുമാണ്‌. ഇവിടെ ഇതര മതക്കാരെ അപരരും ശത്രുക്കളുമായി കാണുന്നു. ഇത്തരം പ്രവണത ഒരു ജനാധിപത്യ മതേതരത്വ രാജ്യത്തിന്‌ ഒട്ടുംയോജിച്ചതല്ല. ഒരു മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം പ്രതിസന്ധികൾക്കെ വഴിയൊരുക്കൂ. സ്വന്തം വിശ്വാസം അനുസരിച്ച്‌ ജീവിക്കുന്നതിനും ആരാധന നടത്തുന്നതിനുപോലും പലയിടങ്ങളിലും അവസരം നിഷേധിക്കപ്പെടുന്നു. അതിലുപരി തങ്ങളുടെ വിശ്വാസവും ആചാരങ്ങളും മറ്റുള്ളവരെകൂടി അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ടാകുമ്പോൾ രാജ്യം സംഘർഷഭരിതമാകുന്നു. മതനിരപേക്ഷത രാജ്യത്ത്‌ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭരണഘടനയിൽനിന്ന്‌ തന്നെയും മതേതരത്വമെന്ന ആശയം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരുണ്ട്‌. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മതദേശീയ വാദികളാൽ വിചാരണചെയ്യപെടുന്നു. ഫാഷിസത്തിനെതിരേയുള്ള അഭിപ്രായങ്ങളെ നിഷ്കരുണം ഇല്ലായ്മചെയ്യാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഏതെങ്കിലും ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ശബ്ദിക്കുകയൊ പ്രവർത്തിക്കുകയോ എഴുതുകയോ ചെയ്താൽ അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. അപ്രിയരായവരെ അടിച്ചമർത്താനുള്ള ആയുധമായി ദേശീയതയെന്ന മഹത്തായ ആശയത്തെ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ ദേശീയതയുടെ ആശയതല പ്രതിസന്ധി രൂപപ്പെടുന്നു. ദേശീയതയുടെ രൂപത്തിലായിരിക്കും ഫാസിസം ഇന്ത്യയിലേക്ക്‌ കടന്നുവരിക എന്ന ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളെ നിരർത്ഥകമാക്കുന്ന കാര്യങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

  ദേശീയത എന്താണെന്നും ആരാണ്‌ ദേശസ്നേഹിയെന്നും നിശ്ചയിക്കാനും വിധിക്കാനുമുള്ള അവകാശം പ്രത്യേക രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും സ്വയം ഏറ്റെടുത്തിരിക്കുകയാണ്‌. ദേശസ്നേഹത്തിന്റെ മുദ്ര പതിച്ചുകിട്ടാൻ ഫാഷിസത്തോട്‌ സന്ധിയാവുകയാണ്‌ വേണ്ടതെന്ന അവസ്ഥ വന്നിരിക്കുന്നു. വിധേയത്വമനുസരിച്ച്‌ നിങ്ങൾ ദേശസ്നേഹിയാണോ ദേശവിരുദ്ധനാണോയെന്ന്‌  നിഷപ്രയാസം വിലയിരുത്തപ്പെടുന്നു. ദേശത്തേയും ദേശീയവാസികളേയും ഇഷ്ടപ്പെടാതെ തന്നെ ദേശസ്നേഹി പട്ടം ലഭിക്കുമെന്ന്‌ ചുരുക്കം. തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ഇതിന്റെ ഉദാഹരണമാണ്‌.

  റിഫ്ളക്ഷൻ ഓൺ നാഷനാലിസം ആൻഡ്‌ ഹിസ്റ്ററി(Reflections on Nationalism and History) എന്ന പ്രബന്ധത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ ചരിത്രകാരിയായ റൊമിലാ ഥാപ്പർ ദേശീയതയും കപടദേശീയതയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ചർച്ചചെയ്യുന്നു. ഭാഷ, മതം, സംസ്കാരം തുടങ്ങി ഏതെങ്കിലുമൊരു കേന്ദ്രതത്വത്തെ മുൻനിർത്തി വിഭാവനംചെയ്യപ്പെടുന്ന ദേശീയതാസങ്കല്പ്പം, മതേതര ജനാധിപത്യ രാജ്യത്ത്‌ എത്രമാത്രം സങ്കർഷങ്ങൾക്ക്‌ വഴിവെക്കുമെന്ന്‌ റൊമിലാ ഥാപ്പർ പ്രബന്ധത്തിൽ പറയുന്നു. ഫാഷിസ്റ്റ്‌ നയങ്ങളുള്ള ദേശീയ വാദത്തിനെതിരിൽ, എല്ലാവരേയും ഉൾക്കൊള്ളുന്ന സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലൂടെയാണ്‌ ഇന്ത്യൻ ദേശീയത വികസിച്ചുവന്നത്‌. ഹിന്ദുത്വവാദികൾ ഇന്ന്‌ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ദേശീയതാസങ്കല്പ്പം ഇന്ത്യൻ ദേശീയതയുടെ ഉദാരതയെ സമ്പൂർണമായി തമസ്ക്കരിക്കുന്ന കാപട്യമാണെന്ന്‌ ഥാപ്പർ വ്യക്തമാക്കുന്നു.



  യഥാർഥത്തിൽ ദേശസ്നേഹി ആരാണെന്ന ചോദ്യമാണിവിടെ ഉയരുന്നത്‌. ഇന്ത്യയുടെ ഭരണഘടനയേയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെയും ആദരിക്കാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും എങ്ങനെ ദേശീയതയുടെയും ദേശപ്രേമത്തിന്റെയും വക്താക്കളാകും? ഈ വൈരുധ്യമാണ്‌ റിപ്പബ്ളിക്ദിന ആഘോഷവേളയിൽ ചർച്ചാവിഷയമാകേണ്ടത്‌. രാഷ്ട്രീയാധികാരത്തിനുവേണ്ടി ജനങ്ങളെ വിഭജിക്കാനും അവർക്കിടയിൽ വിഭാഗീയതയും ശത്രുതയും വളർത്താനും ഇറങ്ങിത്തിരിച്ചിട്ടുള്ളവരെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക്‌, ദേശീയതയെകുറിച്ചും ദേശസ്നേഹത്തെപറ്റിയും സംസാരിക്കുന്ന അപഹാസ്യമായ അവസ്ഥയാണ്‌ ഇന്ത്യയിന്ന്‌ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

Sunday, January 22, 2017

പാഴാക്കരുത്‌ ഈ പ്രവാസം, അധ്വാനവും



----------------------------
മുഹമ്മദ്കുഞ്ഞി വണ്ടൂർ
----------------------------

ഗ്രാമങ്ങൾതോറും വലിയ കോൺക്രീറ്റ്‌ മാളികകൾ, വീടുകൾക്ക്‌ അലങ്കാരമായി വിദേശനിർമ്മിത വാഹനങ്ങൾ, ടൗണുകളിൽ പടുകൂറ്റൻ ബിൽഡിങ്ങുകൾ, ആകാശം മുട്ടിനിൽക്കുന്ന ഷോപ്പിംഗ്മാളുകൾ, അനേകം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ, മുക്കിലും മൂലയിലും ഇംഗ്ളീഷ്മീഡിയം സ്കൂളുകൾ, ഗ്രാമനഗര വിത്യാസമില്ലാതെ അത്യുന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രഫഷനൽ കോളേജുകൾ, അന്തർദേശീയ ബ്രാൻഡുകളുടെ വമ്പൻ ഹോട്ടലുകൾ, രാജ്യാന്തര നിലവാരമുള്ള കൺവൻഷൻ സെന്ററുകൾ, കവലകൾതോറും ഫാസ്റ്റ്ഫുഡ്‌ കോർണറുകൾ, ഉണ്ണാനും ഉടുക്കാനും യഥേഷ്ടം, കൂലിപ്പണിക്ക്‌ ആളെ കിട്ടാൻ നന്നെ പ്രയാസം. ഉയർന്ന സാമൂഹ്യബോധവും സാക്ഷരതാ നിരക്കും. ഉയർന്ന ശുചിത്വബോധമുള്ള ജനങ്ങൾ. വർത്തമാനകാല കേരളത്തിന്റെ വർണ്ണചിത്രങ്ങളിങ്ങനെ നീണ്ടുകിടക്കുന്നു.
എന്നാൽ 1960­70 കാലഘട്ടങ്ങളിൽ കേരളത്തിന്റെ ചിത്രത്തിന്‌ ഇത്രതന്നെ തിളക്കമുണ്ടായിരുന്നില്ല. ഓടും വൈക്കോലും മേൽക്കൂരായായിരുന്ന ചെറിയ വീടുകൾ, വിശപ്പടക്കാൻ കപ്പയും കാപ്പിയും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കത്തിയും കൈകോട്ടുമയി സ്ത്രീപുരുഷ വിത്യാസമില്ലാതെ പാടത്തും പറമ്പിലും കഠിനാദ്ധ്വാനം ചെയ്തിരുന്ന പച്ചയായ മനുഷ്യർ. പട്ടിണിയും തൊഴിലില്ലായ്മയുമായി അരിഷ്ടിച്ച ജീവിതം. എല്ലുമുറിയെ പണിയെടുത്താലും കിട്ടുന്ന കൂലി കുലംപോറ്റാൻ മതിയാകാതിരുന്ന തൊഴിൽമേഖല. ദാരിദ്ര്യവും പട്ടിണിയും കാരണം ബഹുഭുരിഭാഗത്തിനും പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല. സാധാരണക്കാരായ ആളുകൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തെകുറിച്ച്‌ ചിന്തിക്കാനെ കഴിഞ്ഞിരുന്നില്ല. കാർഷിക മേഖലയിൽനിന്നുള്ള വരുമാനം കുടുംബത്തിന്റെ പട്ടിണി മാറ്റാൻപോലും തികഞ്ഞിരുന്നില്ല. പാരമ്പര്യ കൃഷിയെമാത്രം ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന കേരളക്കാരെ സംമ്പന്ധിച്ചിടത്തോളം കാർഷിക വിളവുകളിൽനിന്നുള്ള വരുമാനക്കുറവ്‌ ജീവിതം ദുസഹമാക്കി. സമ്പന്നരായ ചെറിയൊരു വിഭാഗംമാത്രം ജീവിതത്തിൽ സുഖസൗകരൃങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നു.
നാട്ടിലെ രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും കേരളത്തിലെ യുവാക്കളെ തൊഴിൽ തേടി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറുന്നതിന്‌ പ്രേരിപ്പിച്ചു. മുംബൈ, മദ്രാസ്‌ തുടങ്ങിയ നഗരങ്ങളിലേക്കായിരുന്നു ഇത്തരത്തിൽ കുടിയേറ്റങ്ങൾ നടന്നതിലതികവും. പിന്നീട്‌ ഗൾഫുനാടുകളിൽ പെട്രോൾ ഖനനം ആരംഭിച്ചതോടെ കേരളക്കാർ തെഴിൽതേടി അവിടങ്ങളിലേക്കൊഴുകി. ഈ ഗൾഫുകുടിയേറ്റമാണ്‌ കേരളത്തിന്റെ ചരിത്രത്തിൽ നിർണ്ണായകമായ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌.  പിന്നീട്‌ കേരളത്തിൽ ഒരുമാറ്റത്തിന്റെ കാറ്റുവീശി. സാമ്പത്തികമായി സംസ്ഥാനം അഭിവൃദ്ധിയിലേക്ക്‌ കുതിച്ചു. സൗദി അറേബ്യയുൾപ്പടെ ഗൾഫ്‌ രാജ്യങ്ങളിൽനിന്നുള്ള പെട്രോഡോളറിന്റെ ആഗമനമാണ്‌ ഈ മാറ്റത്തിന്‌ നിർണായക ഘടകമായത്‌. പട്ടിണിയും പരിവട്ടവുമായിരുന്ന കേരളത്തിന്റെ ഗതകാല ചരിത്രത്തെ മാറ്റിമറിക്കുന്നതിൽ അറബിപൊന്നിന്റെ സംഭാവന വളരെ വലുതാണ്‌.
സ്വന്തംനാട്ടിലെ പട്ടിണിയിലും ദാരിദ്ര്യത്തിലും വഴിമുട്ടിയ ജനവിഭാഗം തേടിപ്പിടിച്ച അതിജീവനമാർഗ്ഗമായിരുന്നു ഗൾഫ്‌ കുടിയേറ്റം. നാടിനെ രക്ഷിക്കാൻ ഭരണാധികാരികളോ ജനപ്രതിനിധികളോ ജനങ്ങൾക്കുമുമ്പിൽ തുറന്നിട്ട വാതിലുകളായിരുന്നില്ല ഗൾഫ്‌ പ്രവാസം. സ്വന്തം നാട്ടിലെ കഷ്ടപ്പാടുകളായിരുന്നു പ്രവാസം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത്‌ അന്യദേശത്തേക്ക്‌ ചേക്കേറാൻ അവരെ പ്രേരിപ്പിച്ചത്‌. ജനിച്ച നാടിന്റെ പുരോഗതിയും ഉറ്റവരുടെ കഷ്ടപ്പാടുകളിൽനിന്നുള്ള മോചനവും സ്വപ്നംകണ്ടായിരുന്നു അന്യ ഭാഷയും സംസ്കാരവും ഉൾകൊള്ളാനും അതിൽ ലയിച്ചുചേരാനും അവർക്ക്‌ പ്രചോദനമായത്‌.  തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒരു നാടിനെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നാനോ?​‍ുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും സ്വന്തം നാടുംവീടും വിട്ട്‌ അന്യദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

പ്രവാസികളും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റവും
കേരളത്തിന്റെ വികസന പ്രക്രിയയിൽ വിദേശ മലയാളികളുടെ പങ്കാളിത്വം ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. ഓരൊ പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം അവരുടേയും കുടുംബത്തിന്റേയും ജീവിത നിലവാരത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ തന്നെ സ്വാധീനിക്കുന്നുണ്ട്‌. എഴുപതുകൾക്ക്‌ ശേഷം ഗൾഫുനാടുകളുൾപ്പടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതുവഴി വിദേശ നാണ്യത്തിന്റെ ഒഴുക്കും ഇല്ലായിരുന്നെങ്കിൽ കേരളം കടുത്ത ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും അമരുമായിരുന്നു. അത്‌ ഒട്ടേറെ സാമൂഹ്യ വിപത്തുകൾക്ക്‌ കാരണമായി ഭവിക്കുകയും ചെയ്യുമായിരുന്നു. തൊഴിൽ രഹിതരായ യുവതലമുറ വഴിതെറ്റി സഞ്ചരിക്കാനും പഴയ നക്സലിസവും ഭീകരതയുമൊക്കെ അതുവഴി തഴച്ചു വളരാനും ഇടയാകുമായിരുന്നു.
ഗൾഫ്‌ രാജ്യങ്ങളിൽനിന്നടക്കം കേരളത്തിലേക്കൊഴുകുന്ന വിദേശ നാണ്യത്തിൽ നേരിയ കുറവുണ്ടായാൽപോലും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ അത്‌ കാര്യമായി ബാധിക്കും. ഗൾഫുപണം എത്രത്തോളം നമ്മുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ പരിശോധിക്കുമ്പോൾ അത്‌ ബോധ്യമാകും. വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തികാടിത്തറയെ ഭദ്രമാക്കി നിർത്തിയത്‌ പ്രവാസി മലയാളികളാണ്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസി മലയാളികളാണ്‌. കേവലം സമ്പന്നരായ പ്രവാസിവ്യവസായികൾ മാത്രമല്ല ഈ വികസനപ്രക്രിയയിൽ പങ്കാളികളാകുന്നത്‌. ഒരോ പ്രവാസിയും ഈ വികസന മുന്നേറ്റത്തിൽ കണ്ണികളാണ്‌. രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ സംസ്ഥാനത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. 

പ്രവാസികളുടെ പ്രശ്നങ്ങൾ
ഗൾഫ്‌ മേഖലയിലുള്ള പ്രവാസികൾക്ക്‌ ഒട്ടനേകം പ്രശ്നങ്ങളുണ്ട്‌. പ്രവാസികളുടെ വോട്ടവകാശം, റിക്ക്രൂട്ട്മെന്റ്‌ തട്ടിപ്പുകൾ, യാത്രാപ്രശ്നങ്ങൾ, തിരിച്ചുപോകുന്നവരുടെ പുനരധിവാസം, തൊഴിലിടങ്ങളിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, ആരോഗ്യ ഇൻഷുറൻസ്‌, പാസ്പോർട്ട്‌ ഉൾപ്പടേയുള്ള രേഖകൾ ശരിപ്പെടുത്തുന്നതിലുള്ള കാലതാമസം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൂർണ്ണ പരാജയമായിരുന്നെന്ന്‌ പറയാതിരിക്കാൻ നിർവ്വാഹമില്ല. 

പ്രവാസി വോട്ടവകാശം
പ്രവാസികൾക്ക്‌ അവർ തൊഴിലെടുക്കുന്ന നാട്ടിലിരുന്നുതന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. പ്രവാസികളുടെ വോട്ടവകാശം ഇപ്പോഴും ഒരു സ്വപ്നമായിതന്നെ നിലനിൽക്കുന്നു. ലോകത്ത്‌ ഏതാണ്ട്‌ മൂന്നുകോടിയോളം ഇന്ത്യക്കാർ  പ്രവാസികളായുണ്ട്​‍്‌. നാടിന്റെ പുരോഗതിക്ക്​‍്‌ പ്രത്യക്ഷമായൊ പരോക്ഷമായൊ മുതൽമുടക്കുന്ന പ്രവാസികൾക്ക്‌ തങ്ങളുടെ മൂലധനം നാടിന്റെ വികസനത്തിന്‌ ക്രിയാത്മകമായി വിനിയോഗിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനുള്ള അവകാശമുണ്ട്‌. അതിനുവേണ്ടി തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുന്ന പ്രതിനിധികളേയും ഭരണകർത്താക്കളേയും തിരഞ്ഞെടുക്കാനും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിനുമുള്ള അവരുടെ ആവശ്യം ന്യായവും ജനാധിപത്യ നിർവ്വഹണത്തിന്റെ പൂർത്തീകരണത്തിന്‌ അനിവാര്യവുമാണ്‌. വോട്ടാവകാശത്തിന്റെ അഭാവമാണ്‌ തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ മുമ്പിൽ അധികാരികൾ മുഖം തിരിക്കുന്നതെന്ന്‌ പ്രവാസികൾക്ക്‌ നന്നായി ബോധ്യമുണ്ട്‌. തങ്ങളുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത്‌ എത്തിക്കാൻ വോട്ടവകാശമെന്ന ജനാധിപത്യ ആയുധം പ്രവാസികളെ സഹായിക്കുമെന്നുറപ്പാണ്‌. നല്ലൊരു ശതമാനം ആളുകൾ പ്രവാസലോകത്തുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭാഗദേയത്വം തീരുമാനിക്കാൻ വോട്ടവകാശം നേടുന്നതിലൂടെ പ്രവാസി കരുത്ത്‌ ആർജ്ജിക്കും. പക്ഷെ പ്രവാസിവോട്ട്‌ ഇപ്പോൾ അതിന്റെ പ്രായോഗികതയിൽ വഴിമുട്ടി നിൽക്കുകയാണ്‌. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സാങ്കേതികത്വങ്ങളുടേയും പ്രായോഗികതയുടേയും പേരിൽ സ്വന്തംരാജ്യത്തെ പ്രവാസികളായ പൗരൻമാർക്ക്‌ സമ്മതിദാനം രേഖപ്പെടുത്താനുള്ള അവകാശം നിഷേധിക്കുന്നത്‌ ജനാധിപത്യനീതിക്ക്‌ നിരക്കാത്തതും ഇന്ത്യൻ ഭരണഘടനയോട്‌ ചെയ്യുന്ന അനീതിയുമാണ്‌.
അധ്വാനം പാഴാക്കരുത്‌
പ്രവാസികളുടെ അധ്വാനം ഒരിക്കലും പാഴായിപ്പോകരുത്‌. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന്‌ തുടക്കമിട്ടത്‌ പ്രവാസികളുടെ കഠിനാധ്വാനമാണ്‌. എന്നാൽ ഇതിന്റെ മുഴുവൻ പ്രയോജനങ്ങളും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ നമ്മുടെ ഭരണകൂടങ്ങൾക്ക്‌ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ വ്യാവസായിക നിക്ഷേപത്തിൽ പ്രവാസികളെ വേണ്ടവിധം പങ്കാളികളാക്കാൻ ഇതുവരെ സാധ്യമായിട്ടില്ല. വ്യാവസായത്തിന്‌ ഏറെക്കുറെ അനിയോജ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളും കേരളത്തിനുണ്ടായിരുന്നു. പ്രവാസികൾക്കിടയിൽ കഴിവും പ്രാപ്തിയും പണം മുടക്കാൻ തയ്യാറുള്ളവരുമുണ്ടായിരുന്നു. അവരെ ഉപയോഗപ്പെടുത്തി വ്യാവസായ സംരംഭങ്ങൾ തുടങ്ങാനോ അവരുടെ നിക്ഷേപ സാധ്യതകളേകുറിച്ച്‌  നിർദ്ധേശം നൽകാനോ നമ്മുടെ സംവിധാനങ്ങക്ക്‌ കഴിയാതെപോയി. വരുമാനം ഉല്പാദനോന്മുഖമായ രീതിയിൽ വിനിയോഗിക്കുന്നതിനുപകരം ആർഭാടങ്ങൾക്കായി ചിലവഴിക്കുന്നതിലാണ്‌ അധികമാളുകളും ശ്രദ്ധയൂന്നിയത്‌. വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ആഭരണങ്ങൾ വാങ്ങിക്കൂട്ടുന്നതിനും വിവാഹങ്ങളും പാർട്ടികളും നടത്തുന്നതിനുമാണ്‌ പ്രവാസത്തിന്റെ അധ്വാനഫലം അധികവും വിനിയോഗിക്കപ്പെട്ടത്‌. ഉപഭോഗ സംസ്ക്കാരത്തിന്റെ ദൂഷ്യവശങ്ങൾ നാടുമുഴുക്കെ വ്യാപിപ്പിക്കുന്നതിലാണ്‌ ഈ ദുർവ്യയശീലം നമ്മെ കൊണ്ടെത്തിച്ചത്‌. ഇതിന്‌ നിമിത്തമായത്‌ അലക്ഷ്യമായ ഗൾഫുപണത്തിന്റെ സാന്നിധ്യമാണെന്നത്‌ ഒരു ദുഃഖസത്യമാണ്‌.
കഠിനകാലവസ്ഥയിലും രാപകൽഭേദമന്യേ അധ്വാനിച്ച്‌ സമ്പാദിക്കുന്ന പണം വിലപ്പെട്ടതാണ്‌. ഇത്‌ ഫലപ്രദമായി ഉപയോഗിക്കാനും ധൂർത്തും അമിതവ്യയവും ഉപേക്ഷിക്കാനും പ്രവാസി സമൂഹം തയ്യാറാവണം. വിവാഹംപേലുള്ള ആഘോഷങ്ങൾ ലളിതമാക്കാൻ ശ്രമങ്ങളുണ്ടാവണം. സമൂഹത്തിലെ ഉള്ളവനേയും ഇല്ലാത്താവനേയും ഒരുപോലെ ബാധിച്ച പൊതുവിപത്തായി ഇന്ന്‌ ധൂർത്ത്‌ മറിയിരിക്കുന്നു. സമൂഹത്തിലെ സമ്പന്നർ തുടങ്ങിവെക്കുന്ന ആഡമ്പരങ്ങളും ആർഭാടങ്ങളും അനുകരിക്കാൻ സാധാരണക്കാരുപോലും നിർബന്ധിതരാകുന്നു. ധൂർത്തിനെതിരെ ക്രിയാത്മകമായി ഇടപെടാൻ സംഘടിതമായോ അല്ലാതെയൊ പ്രവാസികൾക്ക്‌ കഴിയേണ്ടതുണ്ട്‌. 

മടങ്ങിപ്പോകുന്ന പ്രവാസികൾ
തൊഴിൽ നിയമങ്ങളിൽ കുരുങ്ങിയൊ മറ്റു നിർബന്ധിത സാഹചര്യങ്ങളിലോ പെട്ടന്ന്‌ നാട്‌ പിടിക്കേണ്ടിവരുന്നവർക്ക്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടേണ്ടി വരിക. പ്രതിസന്ധികൾ മറികടക്കാൻ പ്രവാസികൾ സ്വയം മുന്നോട്ടു വരേണ്ടിയിരിക്കുന്നു. പ്രവാസികൾക്ക്‌ തങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും സമ്പാദ്യവും സ്വന്തം നാട്ടിൽ പ്രയോചനപ്പെടുത്താൻ കഴിഞ്ഞാൽ വലിയൊരു പ്രതിസന്ധി മറികടക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന്‌ അതൊരു നിമിത്തമാവുകയും ചെയ്യും. പ്രവാസ ജീവിതം നൽകിയ ഊർജ്ജവും വിദേശ നാടുകളിൽ നിന്ന്‌ ആർജ്ജിച്ചെടുത്ത സഹനശക്തിയും കഠിനാധ്വാന ത്വരയുമെല്ലാം സ്വന്തം മണ്ണിൽ ഉപയോഗപ്പെടുത്താൻ പ്രവാസികൾ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. കേരളം ഇപ്പോൾ സംരംഭങ്ങൾക്ക്‌ വളരേയേറെ വളക്കൂറുള്ള മണ്ണാണ്‌. വളർച്ചാനിരക്കിൽ സംസ്ഥാനം വൻമുന്നേറ്റമാണ്‌ കാഴ്ചവെക്കുന്നത്‌. മനസാന്നിദ്ധ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ തൊഴിലന്യേഷകർ എന്ന കേരളീയ മനോഭാവത്തിന്‌ മാറ്റംവരുത്താനും, തൊഴിൽദാതാക്കൾ എന്ന ലക്ഷ്യത്തിലേക്ക്‌ കേരളത്തെ കൈപിടിച്ചുയർത്താനും സാധിക്കും.
പ്രവാസികളിൽ സംരഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്‌ സംസ്ഥാന സർക്കാർ മതിയായ താല്പ്പര്യമെടുക്കേണ്ടതുണ്ട്‌. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന്‌ കഴിയേണ്ടതുണ്ട്‌. വിദേശ സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക്‌ സ്വന്തം നാടിന്റെ സാംസ്കാരവും സാമൂഹ്യ സാഹചര്യങ്ങളും ഉൾകൊണ്ട്‌ പ്രവർത്തിക്കാൻ കഴിയും. എന്നാൽ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മുഴുവനാളുകളും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ കൈവശമുള്ളവരാകണമെന്നില്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്‌. ഇവർക്കുകൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്‌. മധ്യമങ്ങൾക്കും പ്രവാസി സംഘടനകൾക്കും ഇക്കാര്യത്തിൽ കാര്യമായ സംഭാവന ചെയ്യാൻകഴിയും. ഇന്ന്‌ മലയാളികൾക്കുമാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്‌. അനുയോജ്യമായ സ്വയംതൊഴിൽ കണ്ടെത്തുന്നതിനോ, സംരംഭങ്ങളിലേർപ്പെടുന്നതിനോ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനെങ്കിലും ഇത്തരം സംഘടനകൾക്ക്‌ കഴിഞ്ഞേക്കും.

മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമായ മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്‌. നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങൾ തുടങ്ങുന്നതിനും സ്വയംതൊഴിൽ ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾക്കുമുള്ള കാലതാമസം ഒഴിവാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അലഭ്യത, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്‌. ചെറുകിട സംരംഭകൾക്ക്‌ ഉല്പ്പാദന നികുതി പരമാവധി കുറക്കുകയൊ പലിശരഹിത വായ്പ്പാസൗകര്യം ഏർപ്പെടുത്തുകയൊ ചെയ്താൽ കുറെ ആളുകളെ ഈ രംഗത്തേക്ക്‌ ആകർശിക്കാൻ കഴിയും. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയേണ്ടതുണ്ട്‌. മറിച്ച്‌ പ്രവാസികളുടെ മടിശ്ശീലയിൽ മാത്രം കണ്ണുംനട്ടിരുന്നാൽ തകർന്നടിയുന്നത്‌ കേരളത്തിന്റെ സാമ്പത്തിക അടിത്തറയായിരിക്കും.





സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...