Thursday, October 26, 2017

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)



-------------------------------------
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
-------------------------------------
സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പ്
വിദേശത്തുനിന്നും സ്വദേശത്തെത്തിയിട്ട് ഏഴു ദശാബ്ദങ്ങള്‍ പിന്നിടുന്നു.
വൈദേശികാധിപത്യത്താല്‍ അസ്ഥിപഞ്ജരമായ രാജ്യം,
ജീവവായു ശ്വസിക്കാനൊരുങ്ങുമ്പോള്‍
അധികാരത്തിനായുള്ള തൊഴുത്തില്‍കുത്തും ഇവിടെ തുടങ്ങിയിരുന്നു.
ഒരുവേള സേച്ഛാധിപത്യത്തിനും സ്വതന്ത്രഭാരതം സാക്ഷ്യം വഹിച്ചു.
അധികാരത്തിനായുള്ള ആര്‍ത്തി നിറഞ്ഞ ക്രയവിക്രയങ്ങളില്‍
പലപ്പോഴും ഈ മണ്ണ് ജീവന്‍റെ കുരുതിക്കളമായി മാറി.
ഇപ്പോള്‍, ജനാധിപത്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ്
പണാധിപത്യം രാജ്യത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
ജാതിയും മതവും വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത്
യഥേഷ്ടം ഇവിടെ വിപണനം ചെയ്യപ്പെടുന്നു.
സ്വാതന്ത്ര്യം, പുറത്തുനിന്നും പൊരുതി നേടുന്നതിലും സാഹസമാണ്
അകത്തുനിന്നും അത് നേടിയെടുക്കാനെന്ന തിരിച്ചറിവ്
ജനങ്ങളില്‍ വല്ലാത്ത മടുപ്പും അരക്ഷിതത്വവും സൃഷ്ടിക്കുന്നു.
നീതിയും നിയമവും പലപ്പോഴും കാഴ്ചക്കാരാവുന്നിടത്ത്,
ഉണ്ണാനും ഉടുക്കാനുംവരെ നിയന്ത്രണങ്ങളുള്ളിടത്ത്,
ജീവവായുവിനുപോലും വിലപേശുന്ന മണ്ണില്‍
ജനങ്ങളിപ്പോഴും സ്വാതന്ത്ര്യത്തിന്‍റെ പുലരി തേടുകയാണ്.


No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...