Monday, February 6, 2017

വരൾച്ചയിലേക്ക്‌ നീങ്ങുന്ന കേരളം



മുഹമ്മദ്കുഞ്ഞി വണ്ടൂർ
----------------------------
വരൾച്ചയും ജലക്ഷാമവുമെല്ലാം അൽഭുതത്തോത്തോടെ നോക്കിക്കണ്ടിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു കേരളത്തിന്‌. നിറഞ്ഞൊഴുകുന്ന 44 നദികളും അതിലേറെ ചെറു ജലാശയങ്ങളും അതിലെല്ലാമുപരി വർഷത്തിന്റെ പകുതിയോളം തിമർത്തുപെയ്യുന്ന മഴക്കാലവും കേരളത്തിന്റെ ജലസമ്പന്നതയെ സമൃദ്ധമാക്കിനിർത്തിയിരുന്നു. അളവില്ലാതെ ലഭിക്കുന്ന വെള്ളം യഥേഷ്ടം കുടിച്ചും കുളിച്ചും ജലോൽസവങ്ങൾ നടത്തിയും ശീലിച്ച മലയാളികൾക്ക്‌ മറ്റിടങ്ങളിലെ ജല ദൗർലഭ്യതയും ജലക്ഷാമവുമെല്ലാം അൽഭുതംകൂറുന്ന വാർത്തകൾ തന്നേയിരുന്നു. തൊള്ളായിരത്തി എഴുപതുകളിൽ അതിജീവനംതേടി ഗൾഫുനാടുകളിലെത്തിയ പ്രവാസികൾ, തങ്ങൾ തൊഴിലെടുക്കുന്ന ദേശങ്ങളിൽ ഒരുകുപ്പി കുടിവെള്ളത്തിന്‌ രണ്ടുലിറ്റർ പെട്രോളിന്റെ വിലനൽക്കണമെന്ന്‌ പറഞ്ഞപ്പോൾ മൂക്കത്ത്‌ വിരൽവെച്ചാണ്‌ പഴമക്കാർ അതിനെ കേട്ടിരുന്നത്‌. അത്രകണ്ട്‌ ജലസമൃദ്ധമായിരുന്നു കേരളീയഗ്രാമാന്തരങ്ങൾ.

കാലം മാറി. ലോകത്തോടെപ്പം കേരളവും. കുടിവെള്ളം ഇവിടെയും കിട്ടാകനിയായി മാറിക്കൊണ്ടിരിക്കുന്നു. വേനലിൽ കേരളം വരണ്ടുണങ്ങുമെന്ന സൂചനകളാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളും കൊടിയ വരൾച്ചയുടെ പിടിയിലകപ്പെടുമെന്ന്‌ വിലയിരുത്തപ്പെടുന്നു. സംസ്സ്ഥാനമൊട്ടാകെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചത്​‍്‌ ആഴ്ചകൾക്കുമുമ്പാണ്‌. കാലവർഷം മൂന്നിലൊന്നായി കുറഞ്ഞത്‌ വരൾച്ചയുടെ ആക്കം കൂട്ടുന്നു. കഴിഞ്ഞ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം വേണ്ടത്ര പരിഗണിക്കാതെ കടന്നുപോയി. തുലാവർഷമെങ്കിലും കനിയുമെന്ന്‌ കരുതി കാത്തിരുന്ന കേരളത്തെ തുലാവർഷവും തുണച്ചില്ല. തുലാവർഷം ആവശ്യത്തിന്‌ മഴനൽകുമെന്ന്‌ കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. എല്ലാ പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റി. വൈകിയെത്തിയ തുലാവർഷം ദുർബലമായി കടന്നുപോയി. ഒരു നൂറ്റാണ്ടിനിടെ ലഭിച്ച ഏറ്റവുംകുറഞ്ഞ കാലവർഷമാണ്‌ 2016ൽ ലഭിച്ചത്‌. ഒക്ടോബർ നവംബർ മാസങ്ങളിൽതന്നെ ജലലഭ്യത കുറഞ്ഞു തുടങ്ങിയിരുന്നു. ഒട്ടുമിക്ക സ്ഥലങ്ങളിലും കിണറുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. ശുദ്ധജലത്തിന്റെ ദൗർലഭ്യതയും കുടിവെള്ളക്ഷാമവും ഇപ്പോൾതന്നെ രൂക്ഷമാണ്‌. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ കേരളത്തെ വരവേൽക്കുന്നത്‌ കൊടും വരൾച്ചയായിരിക്കും.

വരണ്ടുണങ്ങിയ മണ്ണും കരിഞ്ഞുവാടിയ ഇലകളും വറ്റിവരണ്ട ജലാശയങ്ങളുമെല്ലാം കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. വേനലിന്‌ ചൂടുകൂടുമ്പോൾ കലവും കുടവുമായി അഭയാർത്ഥികളെപ്പോലെ ആളുകൾ  വെള്ളത്തിന്‌ നെട്ടോട്ടമോടുന്ന കാഴ്ചകൾ കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലുമിന്ന്‌ പതിവുകാഴ്ചയാണ്‌. വേനൽ കടുക്കുന്നതോടെ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങുന്നു. മറ്റു കാർഷിക വിളവുകളേയും വരൾച്ച സാരമായി ബാധിക്കുന്നു. കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങുന്നു. കഴിഞ്ഞവർഷത്തെ വേനലും ഏറെക്കുറെ കാഠിന്യമേറിയതായിരുന്നു. പാലക്കാട്‌ താപനില 41ഡിഗ്രിക്കുമുകളിൽ രേഖപ്പെടുത്തി. കോഴിക്കോടും കണ്ണൂരുമെല്ലാം ഏതാണ്ടതിനോടടുത്തെത്തി. ഉഷ്ണതരംഗ ഭീഷണിപോലും രൂപപ്പെട്ടു. ഒരു പ്രദേശത്തെ താപനില തുടർച്ചയായ രണ്ടുദിവസങ്ങളിൽ 40 ഡിഗ്രിയൊ അതിനു മുകളിലൊ രൂപപ്പെടുമ്പോൾ ഉഷ്ണതരംഗമായി കണക്കാക്കുന്നു. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രതിഭാസമാണിത്‌. വർഷംമുഴുവൻ സുഖകരമായ കാലാവസ്ഥ നിലനിന്നിരുന്ന കേരളംപോലുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ പെടുന്നനേയുള്ള കാലാവസ്ഥ വ്യഥിയാനങ്ങൾ ഉൾക്കൊള്ളാനാകാതെ വരുന്നു.

ഹരിതാപമായ പ്രകൃതി സൗന്ദര്യവും സുഖസുന്ദരമായ കാലാവസ്ഥയും കേരളത്തെ ലോകത്തെ സുപ്രധാന സുഖവാസകേന്ദ്രങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു. മാസങ്ങൾ നീണ്ടുനിൽക്കുന്ന കാലവർഷം കേരളത്തിന്റെ വശ്യാഘർഷണങ്ങളിൽ പ്രധാനമായിരുന്നു. ലേകത്ത്‌ ഏറ്റവും ശക്തമായ മഴത്തുള്ളികൾ ലഭിക്കുന്നത്‌ കേരളത്തിലാണെന്ന്‌ പറയപ്പെടുന്നു. ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മഴക്കെടുതിയും കാലവസ്ഥ വ്യതിയാനവുമെല്ലാം കേരളത്തിന്റെ ഭാവിയെ സാരമായി ബാധിച്ചേക്കും. കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിസന്ധിയായി നിലനിൽക്കുമ്പോഴും കാലവർഷത്തേ മാത്രം ആശ്രയിച്ചുള്ള ജല വിഭവശേഖരണത്തിന്‌ കാര്യക്ഷമമായ ബധൽ മാർഗ്ഗങ്ങൾ തേടേണ്ടതുണ്ട്‌. ശരാശരി മഴ ലഭിക്കുന്ന വർഷങ്ങളിൽതന്നെ വരൾച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നിടത്ത്‌ മഴകൂടി കുറയുന്നതോടെ പ്രതിസന്ധിയുടെ ആഴംകൂടുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

ജല വിനിയോഗത്തിൽ കേരളക്കാർ തികഞ്ഞ ദൂർത്തൻമാരാണ്‌. ദിവസവും രണ്ടും മൂന്നും നേരം കുളിക്കാനും മറ്റു ഗാർഹികാവശ്യങ്ങൾക്കുമായി പാഴാക്കപ്പെടുന്ന ജലം അനവധിയാണ്‌. ജലവിനിയോഗത്തിലും മിതവ്യയശീലം പാലിക്കേണ്ടതുണ്ട്‌. ജല ലഭ്യതയനുസരിച്ച്‌ കാർഷിക ജലസേജന രീതികളിലും കാര്യമായ മാറ്റങ്ങൾ അനിവാര്യമാണ്‌. നിലം മുക്കിനനക്കുന്ന പരമ്പരാഗത രീതിക്കുപകരം താരതമ്മ്യേന കുറഞ്ഞവെള്ളം ആവശ്യമുള്ള തുള്ളിനന, തിരിനന തുടങ്ങിയ രീതികൾ അവലംബിക്കാവുന്നതാണ്‌. ശാസ്ത്രീയമായ ജലവിനിയോഗത്തെകുറിച്ച്‌ മതിയായ ബോധവൽക്കരണം നടക്കേണ്ടതുണ്ട്‌. 

ജല വിനിയോഗത്തിൽ മുന്നേനടക്കുന്ന കേരളക്കാർ ജലസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്‌. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലും ജലസംഭരണികൾ നിലനിർത്തുന്നതിലും തികഞ്ഞ അലംഭാവമാണ്‌ നാം കാണിക്കുന്നത്‌. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ നികത്തപ്പെട്ട നെൽപ്പാടങ്ങളുടെ കണക്കുമാത്രം പരിശോധിച്ചാൽ ഇത്‌ ബോധ്യമാകും. ലക്ഷക്കണക്കിന്‌ ഹെക്ടർ നെൽവയലുകളാണ്‌ ഇക്കാലയളവിൽ നികത്തപ്പെട്ടത്‌. ഓരോ ഹെക്ടർ നെൽവയലിലും ലക്ഷക്കണക്കിന്‌ കിലോലിറ്റർ വെള്ളമാണ്‌ പ്രതിവർഷവും സംഭരിക്കപ്പെടുന്നത്‌. വർഷലതോറും കുറഞ്ഞുവരുന്ന ജലസംഭരണശേഷിയുടെ ആഴമളക്കാൻ ഇതുതന്നെ ധാരാളം. മാലിന്യമൊഴുക്കിയും വിഷം കലർത്തിയും ശേഷിക്കുന്ന ജലാശയങ്ങൾകൂടി നശിപ്പിക്കപ്പെടുമ്പോൾ ജല പ്രതിസന്ധിയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു.

ഭൂമിയിലേക്ക്‌ പെയ്തിറങ്ങുന്ന മഴത്തുള്ളികളെമാത്രം കാത്തിരിക്കുന്ന കേരളീയർ, ഉറ്റുവീഴുന്ന വെള്ളത്തുള്ളികൾ സംരക്ഷിക്കാനോ മണ്ണിലേക്ക്‌ ഇറക്കിവിടാനോ ശ്രമങ്ങൾ നടത്തുന്നില്ല. മണ്ണ്‌ പ്രധാനപ്പെട്ടൊരു ജലസംഭരണിയാണ്‌. മണ്ണും വെള്ളവും ഒരുപോലെ സംരക്ഷിക്കണമെങ്കിൽ പ്രകൃതിയുടെ കാവൽക്കാരായ മരങ്ങൾവേണം. ജലസംഭരണികളായ പുഴകൾ, കുളങ്ങൾ, വയലുകൾ, ചതുപ്പുകൾ, വനങ്ങൾ, അരുവികൾ, നീരുറവകൾ, മറ്റുജലാശയങ്ങൾ തുടങ്ങിയവ സംരക്ഷിക്കപ്പെടണം. പരിസ്ഥിതിയെ സന്തുലിതമായി നിലനിർത്തണമെങ്കിൽ പ്രകൃതിയുടെ കവചങ്ങളായ മണ്ണും മരങ്ങളും പുഴകളും മലകളുമെല്ലാം സംരക്ഷിക്കാനും നശിപ്പിക്കാതിരിക്കാനുമുള്ള ബോധം എല്ലാവർക്കുമുണ്ടാകണം. ജലസംരക്ഷണവും പ്രകൃതി സംരക്ഷണവും പാഠപുസ്തകങ്ങളിൽ ഒരാചാരത്തിന്‌ ചൊല്ലിപ്പഠിപ്പിച്ചതുകൊണ്ട്‌ മാത്രം പ്രയോജനമില്ല. പ്രായോഗികമായ മാർഗ്ഗങ്ങൾകൂടി കണ്ടെത്തണം. ഭരണാധികാരികൾ അടിയന്തിരമായും ക്രിയാത്മകമായും ഇക്കാര്യത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭൂഗർഭ ജലവിതാനത്തിന്റെ തോത്‌ വർഷന്തോറും താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. അതിരുകടക്കുന്ന ഭൂഗർഭജല ചൂഷണം ഇതിന്‌ വലിയൊരു കാരണമാണ്‌. ആയിരക്കണക്കിന്‌ കുഴൽകിണറുകളാണ്‌ പ്രതിവർഷവും ഭൂമിയിലേക്ക്‌ തുളച്ചുകയറുന്നത്‌. നെൽവയലുകളും ചതുപ്പുകളുമെല്ലാം വ്യാപകമായി നികത്തപ്പെടുന്നു. വയൽ നികത്തലിതിനെതിരെ നിയമുണ്ടെങ്കിലും പഴുതുകളുപയോഗിച്ച്‌ ഓരോ വർഷവും നിരവധി വയലുകളാണ്‌ നികത്തപ്പെടുന്നത്‌. വനമേഖയിലെ കയ്യേറ്റങ്ങൾ കാലവസ്ഥാ വ്യഥിയാനത്തെ സാരമായി ബാധിക്കുന്നു. വനങ്ങൾ നല്ലൊരു ജലസംഭരണികൂടിയാണ്‌. ഒരു ഹെക്ടർ വനമേഖലക്ക്‌ അതിന്റെ മൂന്നിരട്ടി പ്രദേശത്തിനാവശ്യമായ ജലം സംഭരിച്ചുവെക്കാൻ ശേഷിയുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. അശാസ്ത്രീയമായ മണലെടുപ്പും ഖനനങ്ങളും നിയന്ത്രണാധീതമായി തുടർന്നുകൊണ്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങൾ ആരോഗ്യകരമായി ഉപയോഗിക്കുന്നതിനുപകരം ചൂഷണ മനസ്ഥിതിയോടെ നശിപ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. നിയമവ്യവസ്ഥപോലും മറികടന്നാണ്‌ ഖനന മാഫിയ അരങ്ങുവാഴുന്നത്‌. ഇതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്‌.

കേവലം വരൾച്ച ബാധിത പ്രഖ്യാപനംകൊണ്ടും തുടർന്നുനടക്കുന്ന താൽക്കാലിക സംവിധാനങ്ങൾകൊണ്ടും മാത്രം കേരളത്തിന്റെ ജലപ്രതിസന്ധി പരിഹരിക്കപ്പെടാൻ പോകുന്നില്ല. അതിന്‌ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്‌. ദൗർഭാഗ്യകരമെന്നുപറയാം, വരൾച്ച പ്രഖ്യാപനം വലിയൊരു വികസന പ്രവർത്തനമായിട്ടാണ്‌ ഗണിക്കപ്പെടുന്നത്‌. ഇത്തരത്തിലുള്ള താൽക്കാലിക പദ്ധതികളിലും ഫണ്ടുകളിലുമാണ്‌ പല തദ്ധേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും താൽപ്പര്യം. ജല സ്രോതസ്സുകളെ പുഷ്ടിപ്പെടുത്താതെയുള്ള താൽക്കാലിക ജലവിതരണവും, ആവശ്യവും അനാവശ്യവുമായ അറ്റകുറ്റപ്പണികളും മാത്രമാണ്‌ സാധാരണ നടക്കാറുള്ളത്‌. വീടുവീടാന്തരം ടാപ്പുകൾ സ്ഥാപിച്ച്‌ ഒരുതുള്ളി വെള്ളംപോലും ഇതിലൂടെ ഒഴുക്കാനില്ലാതെ തുരുമ്പെടുത്തുനശിക്കുന്ന സ്ഥിതിവിശേഷം ഒരുപാടുണ്ട്‌. കരാറുകാർക്ക്‌ പോക്കറ്റ്‌വീർപ്പിക്കാനുള്ള അവസരങ്ങളാണ്‌ പല പദ്ധതികളും. നഗരപ്രദേശങ്ങളിൽ കുടിവെള്ള മാഫിയ ഇപ്പോൾതന്നെ സജീവമാണ്‌. ഭൂമിയിൽപതിക്കുന്ന മഴത്തുള്ളികൾ ഒഴുക്കിക്കളഞ്ഞും ജലസംഭരണികൾ സംരക്ഷിക്കാതെയും ആണ്ടുതോറുമുള്ള ആവർത്തനച്ചെലവുകളിലാണ്‌ നമുക്ക്‌ താൽപ്പര്യമെന്നർത്ഥം. ഇതിൽനിന്നൊരു മാറ്റം അനിവര്യമാണ്‌. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം മിഷൻ പദ്ധതി പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ അത്‌ വലിയനേട്ടമായിരിക്കും. ഇക്കാര്യത്തിൽ  വിപ്ളവാത്മകമായ ഇടപെടലുകൾ നടക്കാതെപോയാൽ ദാഹനീരിന്‌ കുത്തകക്കമ്പനികൾ വെച്ചുനീട്ടുന്ന കുപ്പിവെള്ളത്തിന്‌ നാവുനീട്ടിക്കൊടുക്കേണ്ട കാലം കേരളത്തിലും അതിവിദൂരമായിരിക്കില്ല.


Saturday, February 4, 2017

കാൻസർ!

മുഹമ്മദ്കുഞ്ഞി വണ്ടൂർ
..................................................
കേരളത്തിലെ പ്രധാനപ്പെട്ടൊരു  ആശുപത്രിയിലെ ഒ.പി വിഭാഗത്തിനു മുമ്പിൽ ഊഴവും കാത്തിരിക്കുകയായിരുന്നു. ആശുപത്രിയിലെ ഏതണ്ടെല്ലാ ഡോക്ടർമാരുടേയും ഒ.പികളും ഇവിടേയാണ്‌ പ്രവർത്തിക്കുന്നത്. രാവിലെ 6 മണിക്കുതന്നെ  ഒ.പി വിഭാഗത്തിനു മുമ്പിൽ നീണ്ടുകിടക്കുന്ന ഇരിപ്പിടങ്ങളെല്ലാം രോഗികളെകോണ്ടും കൂട്ടിനുവന്നവരെകൊണ്ടും നിറഞ്ഞിരുന്നു. എല്ലാവരും അവരവരുടെ ഊഴവും കാത്തിരിക്കുകയാണ്‌. ആദ്യമെത്തിയവർ കൺസൾട്ടിങ്ങ് കഴിഞ്ഞു പോകുന്നു. പുതുതായി ആളുകൾ വന്നുകൊണ്ടുമിരിക്കുന്നുമുണ്ട്. അടിയന്തിരമായി ഒരു സർജ്ജറിയുള്ളതുകാരണം ഉച്ചക്ക് 12 മണിയോടെയാണ്‌ ഞങ്ങളുടെ ഡോക്ടർ ഒ.പിയിലെത്തിയത്.
സർജിക്കൽ ഓങ്കോളജിസ്റ്റിന്റെ ഒ.പിക്കെതിർവശമാണു ഞങ്ങളുടെ ഒ.പി. ആഴ്ചയിലൊരിക്കൽ മാത്രമെ ഇവിടെ ഓങ്കോളജിസ്റ്റിന്റെ പരിശോധനയുള്ളൂ. അവിടെ സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. പല പ്രായത്തിലുള്ള രോഗികളേയും അവിടെ കാണാം. സ്തീകളും പുരുഷാന്മരുമുണ്ട്. ചെറിയ കുട്ടികൾ വരേയുണ്ട്. ആദ്യമായി പരിശോധനക്കെത്തിയവരും തുടർചികിത്സക്കുവേണ്ടി വന്നവരുമുണ്ട്. എല്ലാവരുടെ മുഖത്തും നിരാശയോ ഭീതിയൊ കാണാമായിരുന്നു. ഉറക്കച്ചടവോടെയും ആലസ്യത്തോടെയും ഓങ്കോളജിക്കെതിർവശമുള്ള കസേരയിലിരിക്കുമ്പോഴാണ്‌ ആ യുവ ദമ്പതികൾ ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തുവരുന്നത് കണ്ടത്. രണ്ടുപേരും വിതുമ്പലോടെയാണ്‌ പുറത്തിറങ്ങി വന്നത്. യുവതി കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
പിന്നീടന്വേഷിച്ചപ്പോഴാണ്‌ യുവാവിന്‌ ആമാശയ കാൻസറായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്. വിദേശത്തായിരുന്ന യുവാവ് ശാരീരികാസ്വസ്തതകളെ തുടർന്ന് ഈയടുത്താണ്‌  നാട്ടിലെത്തിയത്. ലാബ് ടെസ്റ്റുകളുടെ റിസൾറ്റുകളും മറ്റും ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു.
..................................................
സമൂഹത്തിൽ ഇന്ന് കാൻസർ രോഗികൾ വർദ്ധിച്ചുവരുന്നു. അതോടൊപ്പം  രോഗ ഭീതിയും. രോഗം കാൻസറാണെന്ന് അറിയുന്ന നിമിഷം എത്ര മനക്കരുത്തുള്ളവരാണെങ്കിലും തകർന്നുപോകും. രോഗികളോടും അവരുടെ കുടുമ്പങ്ങളോടും  രോഗത്തെകുറിച്ച് തുറന്ന് പറയേണ്ടിവരുന്ന ഡോക്ടറും ഏതാണ്ടിതുപോലൊരു മാനസികാവസ്ഥയാണ്‌ അനുഭവിക്കുന്നത്. നേരത്തെ കണ്ടുപിടിച്ചാൽ  ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കാൻസറിനെ മരണത്തിന്റെ തുടക്കമായിട്ടാണ്‌ സമൂഹം കാണുന്നത്. കാൻസറിനെ കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാവേണ്ടതുണ്ട്.  ചികിത്സയോടൊപ്പം രോഗികൾക്ക് മാനസികാമായി കരുത്തുപകരാനാണ്‌ ശ്രമിക്കേണ്ടത്. ചിട്ടയായ ജീവിത ശൈലിയും വിഷവിമുക്തമായ ഭക്ഷണ ക്രമവും കാൻസറിന്റെ വ്യാപനം ഒരു പരിധിവരെ തടയാൻ സാധിക്കും..
..................................................
ഇന്ന് ലോക കാൻസർ ദിനം

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...