Friday, January 28, 2011

പുനര്‍ജന്മം


പിച്ചവെച്ചുതുടങ്ങിയ നാളുമുതല്‍ ഓടിച്ചാടി നടന്ന ഈ വീടും മുറ്റവുമെല്ലാം ഉപേക്ഷിച്ച്‌ മറ്റൊരിടത്തേക്ക്‌ മാറിത്താമസിക്കേണ്ടി വരുന്നത്‌ ആലോചിക്കാന്‍പോലും കഴിയുന്നില്ല. അതും മുമ്പൊരിക്കലും കാണുകപോലും ചെയ്യാത്തൊരിടത്തേക്ക്‌.

അമ്മാമാന്ന്‌ വിളിക്കുന്ന കല്ല്യാണിക്കുട്ടിയമ്മയായിരുന്നല്ലൊ ഇവിടെ അമ്മയും അമ്മുമ്മയുമെല്ലാം. കുഞ്ഞുനാളില്‍ ഒക്കത്തിരുത്തി അമ്പിളിമാമനേം പൂക്കളുമെല്ലാം കാണിച്ചുതന്ന കുറെ ചേച്ചിമാരും. ഇവരെയെല്ലാം വിട്ടേച്ചുപോകാന്‍ എങ്ങനെ കഴിയും?
ഇനീപ്പൊ പോണ്ടാന്നുവെച്ചാല്‍ ഇതുവരെ കഷ്ടപ്പെട്ടു പഠിച്ച്‌ പാസായി ലഭിച്ച ജോലി നഷ്ടപ്പെടില്ലെ?
ഇക്കാലത്തൊരു നല്ല ജോലി തരപ്പെടാന്‍ എന്തോരം കഷ്ടപ്പാടാ.
കൂടെ പഠിച്ചിരുന്നോരെല്ലാം പി .എസ്‌. സി പരീക്ഷയെഴുതി ജോലിക്കുവേണ്ടി കാത്തിരിക്കുകയാണല്ലൊ.

കുളികഴിഞ്ഞ്‌ ഈറന്‍ മാറുന്നതിനു മുമ്പെ ജനാലവഴി പുറത്തേക്കു നോക്കി ഓരോന്ന് ആലോചിക്കുകയായിരുന്നു ശ്രീകുട്ടി. മനസ്സില്‍ നൂറുകൂട്ടം ചിന്തകള്‍ കെട്ടഴിഞ്ഞുകിടപ്പാണ്‌.

"ശ്രീകുട്ടീ....... ദേ അപ്പച്ചന്‍ വന്നിരിക്കുണു..."

അശ്വതി പിറകെ വന്ന്‌ വിളിച്ചപ്പോഴാണ്‌ അവള്‍ ചിന്തയില്‍നിന്നുമുണര്‍ന്നത്‌.

"ചേച്ചീ ….. ഡ്രസ്സുമാറീട്ട്‌ ഞാനിപ്പൊ വരാം"

അശ്വതിയെ പറഞ്ഞുവിട്ട്‌ വസ്ത്രം മാറുന്നതിനിടയില്‍ അവളുടെ മനസ്സില്‍ വീണ്ടും ഓരോന്ന്‌ ഉരുണ്ടുകൂടി.

ആപ്പച്ചന്‍ എന്റെയാരാ?
സ്നേഹാലയത്തിലെ കുട്ടികളെല്ലാം വിളിക്കുന്നെ ശ്രീകുട്ടീടെ അപ്പച്ചനെന്നാ…
കുഞ്ഞുനാളു തൊട്ടെ അപ്പച്ചനിവിടെ വരാറുണ്ടല്ലൊ
വരുമ്പോഴെല്ലാം നിറയെ പലഹാരങ്ങളും മിഠായിയും. അമ്മാമക്കും അപ്പച്ചനെ വലിയ കാര്യാ….

അവള്‍ വസ്ത്രംമാറി തിടുക്കത്തില്‍ പുറത്തെ വരാന്തയിലേക്ക്‌ നടന്നു.
വരാന്തയുടെ അറ്റത്തിട്ടിരിക്കുന്ന കസേരയിലിരിക്കുകയായിരുന്നു അപ്പച്ചന്‍. അമ്മാമയും ഒന്നുരണ്ടു ചേച്ചിമാരും അപ്പച്ചന്റെ ചുറ്റിലും നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ഒരുകൊച്ചുകുട്ടിയപ്പോലെ അപ്പച്ചന്റെ അരികില്‍ ചേര്‍ന്നുനിന്നു.

"ശ്രീക്കുട്ടീ….. അപ്പോയിന്‍മന്റ് ഓര്‍ഡര്‍ കിട്ടീലെ?"

ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ ചോദിച്ചു
ഒന്നു വിതുമ്പിയതല്ലാതെ മറുത്തൊന്നും പറയാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല.

"മോളെന്തിനാ കരേണെ?
ജോലി കിട്ടുമ്പൊ സന്തോഷിക്ക്യല്ലെ വേണ്ടെ
അപ്പച്ചന്‌ പെരുത്ത്‌ സന്തോഷാ….."
പിന്നെ സ്കൂളിനടുത്ത്‌ ശ്രീകുട്ടിക്ക്‌ താമസിക്കാന്‍ അപ്പച്ചനൊരിടം കണ്ടെത്തീട്ടുണ്ട്‌
അതറീക്കാനാ അപ്പച്ചനിപ്പൊ ഇങ്ങോട്ട്‌ പോന്നെ..
അവിട്യൊന്ന്‌ പോയി നോക്കേം ചെയ്യാം
എന്താ കല്ല്യാണികുട്ട്യമ്മെ…...."

"ശരിയാ…… സ്കൂളിനടുത്താണെങ്കില്‍ അതാ നല്ലത്‌.
പോയിവരാനൊക്കെ സുഖായിരിക്കും
എന്നാ പിന്നെ വൈകിക്കേണ്ട
എന്താ ശ്രീകുട്ടീ….."

കാലിന്റെ പെരുവിരലുകൊണ്ട്‌ തറയില്‍ ഏതൊ അവ്യക്ത ചിത്രങ്ങള്‍ വരച്ച്‌, ഒന്നും മിണ്ടാതെ നില്‍ക്കുന്ന അവളെ നോക്കി കല്ല്യാണിക്കുട്ടിയമ്മ പറഞ്ഞു.
നിറഞ്ഞ കണ്ണുകള്‍ ചുരിതാറിന്റെ ദുപ്പട്ടകൊണ്ട്‌ തുടച്ച്‌, അവളൊന്ന്‌ തലയാട്ടുക മാത്രം ചൈയ്തു.

"എന്നാപ്പിന്നെ ഇപ്പോതന്നെയങ്ങ്‌ പൊറപ്പെടാമല്ലെ?"

ഉള്ളില്‍ നിന്നും ഉതിര്‍ന്നുവന്ന ചുമയെ ഭേദിച്ചുകൊണ്ട്‌ അപ്പച്ചന്‍ പറഞ്ഞു.

ഒരുക്കങ്ങളെല്ലാം വേഗത്തില്‍ തീര്‍ത്ത്‌ അവര്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു.
ബസ്സിലിരിക്കുമ്പോഴും ശ്രീകുട്ടിയുടെ മനസ്സ്‌ എന്തൊക്കെയൊ ചികഞ്ഞുകൊണ്ടിരുന്നു.

"ശ്രീകുട്ടീ……. ദെ ഇറങ്ങേണ്ട സ്ഥലായി."

പിന്‍സീറ്റിലിരുന്ന കല്ല്യാണികുട്ടിയമ്മ അവളുടെ പുറത്തുതട്ടി വിളിച്ചു.
ബസ്സിറങ്ങി ഒന്നുരണ്ടാളുകളോട്‌ വഴി ചോദിച്ചു.
അപ്പച്ചന്‌ വഴി ശരിക്കും ഒര്‍മ്മയില്ല. കുറെ നാളായില്ലെ ഇതുവഴി വന്നിട്ട്‌.

"ദാ….ഇവിടുന്ന്‌ ഒരു നാലഞ്ചു മിനുറ്റ്‌ നടന്നാല്‍ മതി"

ഒരു റിക്ഷാവണ്ടിക്കാരനാണ്‌ വഴിപറഞ്ഞു കൊടുത്തത്‌.
വീതികുറഞ്ഞ ഒരു ചെമ്മണ്‍പാതയിലൂടെ നടന്ന്‌ അവര്‍ ഒരു കൊച്ചു വീടിന്റെ മുമ്പിലെത്തി.
കണ്ടാല്‍ ഒരഞ്ചാറുവയസ്‌ തോന്നിക്കുന്ന ഒരാണ്‍കുട്ടി മുറ്റത്ത്‌ കളിച്ചിരിക്കുന്നുണ്ട്‌.
ശ്രീകുട്ടിയും കല്ല്യാണിക്കുട്ടിയമ്മയും ആശ്ചര്യത്തോടെ പരസ്പ്പരം നോക്കി.
അപ്പച്ചെനെന്തിനാ ഇങ്ങോട്ടു കൂട്ടി കൊടുന്നെന്ന്‌ അവരാലോചിച്ചു കാണും.

"മോനെ അമ്മച്ചി എവിട്യാ?"

മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട്‌ അപ്പച്ചന്‍ ചോദിച്ചു.
കയ്യിലെ പൊടിയെല്ലാം തട്ടി അവനെഴുന്നേറ്റു.

"അമ്മച്ചി ആത്തൂണ്ട്‌
അമ്മച്ചീ…."
അവന്‍ വീട്ടിനകത്തേക്ക് നോക്കി വിളിച്ചു.

വിളികേട്ട്‌ ഒരു മധ്യവയസ്ക പുറത്തു വന്നു.
അപരിചിതത്വം നിറഞ്ഞ മുഖഭാവത്തോടെ ആ സ്ത്രീ അവരെ ഒന്നു നോക്കി.
അപ്പച്ചന്‍ അല്‍പ്പം മുന്നോട്ട്‌ മാറിനിന്ന്‌ കൊണ്ട്‌ പറഞ്ഞു:

"ഞങ്ങള്‍ കുറച്ചു ദൂരേന്നാ…
കുറച്ച്‌ കാര്യങ്ങള്‍ പറയാം വേണ്ട്യാ ഞങ്ങള്‌ വന്നെ...."

ശ്രീകുട്ടിക്കും കല്ല്യാണിക്കുട്ടിയമ്മക്കും കാര്യങ്ങളൊന്നും മനസ്സിലായില്ല.
സ്ത്രീ അവരോട്‌ അകത്തേക്കിരിക്കാന്‍ പറഞ്ഞു.

"നിങ്ങള്‍ക്ക്‌ ഈ കുട്ടിയെ മനസ്സിലായൊ?"

വാതിലിനടുത്ത്‌ ചുമരില്‍ചാരി നിന്ന സ്ത്രീയോട്‌ അപ്പച്ചന്‍ ചോദിച്ചു.

"ഇല്ല!"

ആശ്ചര്യത്തോടെ അവര്‍ ശ്രീകുട്ടിയുടെ മുഖത്തേക്കുനോക്കി തലയാട്ടി.

വരണ്ട തൊണ്ട നനച്ചുകൊണ്ട്‌ അപ്പച്ചന്‍ പറയാന്‍ തുടങ്ങി:

"അങ്ങാടിയില്‍ ആളൊഴിഞ്ഞ്‌ നിശ്ചലമായ, തണുപ്പുള്ള ഒരു രാത്രി.
അടക്കിപ്പിടിച്ചൊരു സംസാരോം കരച്ചിലും കേട്ടാണ്‌ ഞാനുണര്‍ന്നത്‌. എന്തൊക്കെയൊ പിടിവലികൂടുന്നതിന്റെ ശബ്ദം. ഇടക്കിടെ ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചിലും. ജനാല തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോള്‍ രണ്ടാളുകള്‍ കലഹിക്കുന്നു. മങ്ങിയ തെരുവു വെളിച്ചതില്‍ അതിലൊരാള്‍ സ്ത്രീയാണെന്നു മനസ്സിലായി. സ്ത്രീയുടെ കയ്യില്‍ ഒരു കൈകുഞ്ഞുമുണ്ട്‌. നിശബ്ദനായി നിന്നു ഞാനെല്ലാം കേട്ടു. കുടെയുണ്ടായിരുന്നയാള്‍ സ്ത്രീയെ എന്തൊക്കെയൊ പറഞ്ഞ്‌ ഉപദ്രവിക്കുന്നുണ്ടായിരുന്നു."

ഇത്രയും പറഞ്ഞപ്പോഴേക്കും ആ സ്ത്രീ കുഴഞ്ഞ്‌ തറയില്‍ കുത്തിയിരുന്നു.
ശ്രീകുട്ടിയും കല്ല്യാണിക്കുട്ടിയമ്മയും അതിശയത്തോടെ അപ്പച്ചനേയും സ്ത്രീയേയും മാറിമാറി നോക്കി.
ഉള്ളില്‍നിന്നും വന്ന ചുമ ഇടക്കിടക്ക്‌ അപ്പച്ചന്റെ സംസാരം മുറിക്കുന്നുണ്ടായിരുന്നു.
അയാള്‍ തുടര്‍ന്നു:

"ഞാന്‍ വാതില്‍ തുറന്ന്‌ പുറത്തു വന്നപ്പോഴേക്കും അവര്‍ നടന്നു നീങ്ങിയിരുന്നു.
വിറകുകള്‍ അട്ടിയിട്ട ഭാഗത്തുനിന്നും ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ മാത്രം കേള്‍ക്കാം.
ഞാന്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.
വിറകട്ടികള്‍ക്കിടയില്‍ പഴന്തുണിയില്‍ പൊതിഞ്ഞൊരു കൊച്ചുകുട്ടി കിടക്കുന്നു. ഞാന്‍ കുഞ്ഞിനെ എടുത്തു. എടുക്കുമ്പോള്‍ കുഞ്ഞിന്റെ കാലിലൊ മറ്റൊ തട്ടിയതാണെന്നു തോന്നുന്നു. കുഞ്ഞ്‌ കാലുകള്‍ വലിച്ച്‌ കരഞ്ഞു. തുണി മാറ്റിനോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ നിറയെ വ്രണങ്ങളായിരുന്നു.

അപ്പോഴെനിക്ക്‌ എന്റെ കുട്ടിക്കാലാമാണ്‌ ഓര്‍മ്മ വന്നത്‌. അനാഥനായി തെരുവിലലഞ്ഞു നടന്ന ബാല്യം. എന്നെയും ഇതുപോലൊരു പാതിരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടതായിരിക്കുമൊ എന്ന്‌ ഞാനാലോചിച്ചു. ബാല്യകൌമാരം പിന്നിട്ട്‌ ഇന്നും ഏകനായിതന്നെ ഞാനുണ്ട്‌. ആ തെരുവിന്റെ തന്നെ കാവല്‍ക്കാരനായി.

പിന്നെ ഞാന്‍ താമസിച്ചില്ല. നേരെ നടന്നത്‌ സ്നേഹാലയത്തിലേക്കായിരുന്നു
അന്ന്‌ സ്നേഹാലയത്തില്‍ പതിനഞ്ചോളും കുട്ടികളുണ്ടായിരുന്നെന്നാണ്‌ എന്റെ ഓര്‍മ്മ. സ്നേഹാലയത്തിന്റെ നടത്തിപ്പുകാരിയായ ഈയിരിക്കുന്ന കല്ല്യാണിക്കുട്ടിയമ്മ കുട്ടിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു."

അപ്പച്ചന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. മുഖത്തെ വിയര്‍പ്പുതുള്ളികള്‍ കൈകൊണ്ട്‌ തുടച്ചുകൊണ്ട്‌ അയാള്‍ തുടര്‍ന്നു.

"അതെ.....
ആ കുട്ടിയാണ്‌ നിങ്ങളുടെ മുമ്പിലിരിക്കുന്നത്‌. അന്നു നിങ്ങള്‍ തെരുവിലിട്ടേച്ചു പോയ നിങ്ങളുടെ കുട്ടി. കാലുനിറയെ വ്രണം പിടിച്ച്‌ നീരും ചോരയുമൊലിക്കുന്ന കുട്ടിയെ തെരുവിന്റെ മൂലയിലുപേക്ഷിക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ചപ്പോള്‍ ഇടക്കിടെ പിന്നോട്ട്‌ തിരിഞ്ഞുനോക്കി മനസ്സില്ലാമനസ്സോടെ നടന്നു നീങ്ങുമ്പോള്‍, നിങ്ങളുടെ വിങ്ങുന്ന മനസ്സൂം കണ്ണീരിന്റെ നനവും ഞാന്‍ മാത്രമല്ല, മുകളിലിരിക്കുന്ന ദൈവവും കണ്ടു കാണും. അന്നുമുതല്‍ ഈ കുട്ടി എന്റെയുള്ളില്‍ ഒരു നൊമ്പരമായി അവശേഷിക്കുകയായിരുന്നു."

അത്രയും പറഞ്ഞപ്പോഴേക്കും അപ്പച്ചന്‌ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.
അയാള്‍ തന്റെ കീശയില്‍ പ്ളാസ്റ്റിക്‌ കവറില്‍ സൂക്ഷിച്ച ഒരു പൊതി പുറത്തേക്കെടുത്തു.
അതില്‍നിന്നും മുഷിഞ്ഞ ഒരു തുണ്ടുകടലാസ്സ്‌ എടുത്തു കാണിച്ചു.

"ഇതൊര്‍മ്മയുണ്ടൊ നിങ്ങള്‍ക്ക്‌.............?
അന്ന്‌ നിങ്ങളുടെ പിടിവലിക്കിടയില്‍ താഴെ വീണ ഒരു കടലാസ്സുതുണ്ട്‌.
ഇതില്‍ കണ്ട വിലാസം നോക്കിയാണ്‌ ഞാന്‍ ഈ വീട്‌ കണ്ടുപിടിച്ചത്‌.
പിന്നീട്‌ ഒന്നുരണ്ട്‌ പ്രാവശ്യം ഞാനിവിടെ വന്നിട്ടുണ്ട്‌.
തളര്‍വാതം പിടിച്ചു കിടന്ന നിങ്ങളുടെ ഭര്‍ത്താവിനെയും ഞാന്‍ കണ്ടിരുന്നു. പിന്നെ അയാള്‍ മരിച്ചെന്നും കേട്ടു."

ഇതെല്ലാം കേട്ട്‌ കല്ല്യാണിക്കുക്കട്ടിയമ്മ തരിച്ചിരിക്കുകയായിരുന്നു.
ഈ പ്രായത്തിനിടയില്‍ ഉറ്റവരും ഉടയവരുമില്ലാത്ത ഒരുപാട്‌ കുട്ടികളെ തന്റെ നെഞ്ചിന്റെ ചൂടുനല്‍കി വളര്‍ത്തിയിട്ടുണ്ട്‌. എന്നാലും ഇങ്ങനെയൊന്ന്‌….
അവര്‍ നെടുവീര്‍പ്പിട്ടു.

സ്വപ്നത്തിലെന്നപോലെ ശ്രീകുട്ടി പകച്ചുനിന്നു. നിസ്സഹായായി തന്നെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നു. സ്വബോധം വീണ്ടെടുത്ത അവള്‍ അമ്മയെ തിരിച്ചു കിട്ടിയ സന്തോഷം കൊണ്ട്‌ സ്വയം മറന്നു. അവള്‍ അമ്മയെ കൂട്ടിപ്പിടിച്ച്‌ കരഞ്ഞു. ഒരു പുനര്‍ജന്മം കിട്ടിയ അനുഭൂതിയായിരുന്നു അവള്‍ക്ക്‌.

വീടിനുള്ളിലെ കരച്ചിലും ബഹളവുമെല്ലാം കേട്ട്‌ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലന്‍ അകത്തേക്ക്‌ എത്തിനോക്കി. താനിതുവരെ കാണാത്ത തന്റെ ചേച്ചിയാണ്‌ വന്നതെന്ന്‌ അവനറിയില്ലായിരുന്നു.

"എന്നാ പിന്നെ ഞങ്ങളിറങ്ങട്ടെ?
ഇനിപ്പൊ ശ്രീകുട്ടിക്ക്‌ അമ്മേം കൊച്ചനിയനുമൊക്കെയുണ്ടല്ലൊ"

ഇതും പറഞ്ഞ്‌ അപ്പച്ചന്‍ എഴുനേറ്റു പുറത്തിറങ്ങി. യാത്ര പറഞ്ഞ്‌ അപ്പച്ചനു പിറകെ കല്ല്യാണികുട്ടിയമ്മയും.
നിറഞ്ഞ കണ്ണുമായി ഒരക്ഷരം ഉരിയാടാതെ, അവര്‍ പടികടന്നു പോകുന്നതും നോക്കിനില്‍ക്കുകയായിരുന്നു ശ്രീകുട്ടി.

***
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
muhammed kunhi wandoor
muhammed kunhi wandoor

Sunday, January 2, 2011

അശ്രുബിന്ദുക്കള്‍ (കഥ)


രുകൊച്ചുകുട്ടിയെപോലെ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു പാറുക്കുട്ടി. അഴിഞ്ഞുകിടന്നിരുന്ന അവളുടെ മുടിയെല്ലാം കോതിക്കെട്ടുന്നതിനിടയില്‍ ജാനുവിന്റെ കണ്ണുകള്‍ നിറഞ്ഞു. പോയകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഒരുപാട്‌ ഓര്‍മകള്‍ മിന്നല്‍പിണര്‍പോലെ അവരുടെ മനസിലേക്ക്‌ കടന്നുവന്നു. ബാലേട്ടനുമായുള്ള വിവാഹം. പിന്നീടുള്ള സന്തോഷത്തിന്റെ ദിനങ്ങള്‍. ബാലേട്ടന്റെ വീട്ടുകാരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം. ഒരു കുഞ്ഞിക്കാലുകാണാനുള്ള അനന്തമായ കാത്തിരിപ്പ്‌. കാത്തിരിപ്പ്‌ നീണ്ടുപോയപ്പോള്‍ ബന്ധുക്കളുടെ പെരുമാറ്റങ്ങളില്‍ പരുപരുപ്പ്‌ തുടങ്ങി. അടക്കം പറച്ചിലും പിറുപിറുപ്പും. അപ്പോഴെല്ലാം മനസ്‌വല്ലാതെ വേദനിച്ചു. മുറിയില്‍കയറി കതകടച്ച്‌ കണ്ണുനീരു വറ്റുവോളം കരഞ്ഞു. അപ്പോഴെല്ലാം ആശ്വാസവും മനോധൈര്യവും നല്‍കിയത്‌ ബാലേട്ടനായിരുന്നു. നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ബന്ധമുപേക്ഷിക്കാന്‍പോലും ബാലേട്ടന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ്‌. പക്ഷെ അദ്ധേഹം അതിനു തയ്യാറായില്ല. സ്കൂളദ്ധ്യാപകനായ അദ്ധേഹത്തിന്റെ വരുമാനത്തില്‍ നല്ലൊരു തുകയും ചികിത്സക്കായി ചെലവാക്കി. വിദഗ്ധരായ ഒരുപാട്‌ ഡോക്ടര്‍മാരെ കണ്ടു. ഒത്തിരിവഴിപാടുകള്‍ നടത്തി. പിന്നെയും കാത്തിരിപ്പിന്റെ നാളുകള്‍ തുടര്‍ന്നു.

ഒരു ദിവസം ബാലേട്ടന്‍ സ്കൂളീന്നു വരുമ്പോള്‍ ജാനു മുറിയിലെ കട്ടിലിലിരിക്കുകയായിരുന്നു. സാധാരണ ഈ സമയത്ത്‌ അവര്‍ അടുക്കളയിലൊ മുറ്റത്തൊ
ഒക്കെയായിരിക്കും.

വന്നപാടെ ആകാംക്ഷനിറഞ്ഞ സ്വരത്തില്‍ അയാള്‍ ചോദിച്ചു:

'ജാനൂ........ എന്തുപറ്റി...... നിനക്ക്..?

എനിക്ക്‌ നല്ല സൂഖോല്യ ബാലേട്ടാ…
നമുക്കെന്ന്‌ ഡോക്ടറെ കാണണം…

അങ്ങനെ വന്നപാടെ അയാള്‍ ജാനുവിനേയും കൂട്ടി ഡോക്ടറുടെ അടുത്തേക്കു പുറപ്പെട്ടു. ഒന്നുരണ്ട്‌ പരിശോദനകള്‍ നടത്തി. ജാനുവന്റ അടിവയറ്റില്‍ ഒരു കുഞ്ഞുജീവന്‍ കുരുത്തുവരുന്നു. അതിന്റെ അസ്വാസ്ഥ്യങ്ങളായിരുന്നു അവര്‍ക്ക്‌. വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്‌ സഫലമായിരിക്കുന്നു. പിന്നെ സന്തോഷത്തിന്‌ അതിരുണ്ടായിരുന്നില്ല. നഷ്ടപ്പെട്ട സ്നേഹങ്ങള്‍ തിരിച്ചുകിട്ടിക്കൊണ്ടിരുന്നു. കുത്തുവാക്കുകള്‍കൊണ്ട്‌ കുത്തിനോവിപ്പിച്ചിരുന്നവര്‍ സ്നേഹസമ്മാനങ്ങള്‍കൊണ്ട്‌ വീര്‍പ്പു മുട്ടിച്ചു. ജീവിതത്തിന്‌ പുതിയമാനങ്ങള്‍ കൈവന്ന പ്രതീതിയായിരുന്നു അവര്‍ക്കിരുവര്‍ക്കും.

ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.

അന്നൊരു തിങ്കളാഴ്ച. എന്തൊ വല്ലായ്മ തോന്നിയപ്പോള്‍ ജാനു വീട്ടുകാരെ വിവരമറിയിച്ചു. അന്നേരം ബാലേട്ടന്‍ സ്കൂളിലായിരുന്നു. അയാളെ കാത്തുനില്‍ക്കാതെതന്നെ അവര്‍ ആസ്പത്രിയിലേക്കുപുറപ്പെട്ടു. ആസ്പത്രിയിലെത്തി ഒരുമണിക്കൂറു കഴിഞ്ഞുകാണും. ജാനു ഒരുപെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. എല്ലാവരുടേയും മുഖത്ത്‌ സന്തോഷത്തിന്റെ പ്രസരിപ്പ്‌. ബാലേട്ടനെ വിവരമറിയിച്ചു. ഉടനെ വരാമെന്നറിയിച്ചു.
ശുശ്രൂഷകളെല്ലാം കഴിഞ്ഞ്‌ പ്രസവമുറിയില്‍നിന്നും പുറത്തുവന്നപ്പോള്‍ ജാനുവിന്റെ മുഖത്ത്‌ ഒരമ്മയായതിന്റെ തെല്ലഹങ്കാരം പ്രകടമായിരുന്നു. ബന്ധുക്കളെല്ലാം പ്രസവ മുറിയുടെ പുറത്തുതന്നെയുണ്ട്‌. ബാലേട്ടനെ മാത്രം കാണുന്നില്ല. എല്ലാവരുടെ മുഖത്തും ചെറിയപരിഭവവുമുണ്ട്‌.

ജാനു ആരോടെന്നില്ലാതെ ചോദിച്ചു:

'ബാലേട്ടനെത്തിയില്ലെ…..?

ബലേട്ടന്റെ ഇളയ സഹോദരി ശ്രീദേവിയാണ്‌ മറുപടി പറഞ്ഞത്‌.

'ഏട്ടനിപ്പോ വരും.......
ഇങ്ങ്ട്‌ വരുന്ന വഴിക്ക്‌ ബൈക്കീന്ന്‌വീണ്‌ ചെറിയമുറി പറ്റീറ്റുണ്ടെന്ന്‌ പറഞ്ഞു............
ആസ്പത്രീ പോയി മുറികെട്ടിച്ച്‌ ഇപ്പോങ്ങ്ട്‌ എത്തും……'

ജാനുവിന്റെ മൂഖത്തെ പരിഭ്രമം കണ്ട്‌ അയല്‍വീട്ടിലെ സുജാതേച്ചി ഇടപെട്ടു

'പേടിക്കാനൊന്നൂല്ല്യ ജാനൂ……..
ചെറിയ മുറ്യാന്നാ പറഞ്ഞേ........
രാജീവന്‍ അങ്ങ്ട്‌ പോയിട്ടുണ്ട്‌…….'

പൊടുന്നനെ വാര്‍ത്തകേട്ടപ്പോള്‍ ഒന്നു പരിഭ്രമിച്ചു. ചെറിയ മുറിവാണെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി.

കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിവന്നപ്പോള്‍ ബാലേട്ടനെത്താന്‍ പറ്റിയില്ലല്ലൊ!
ഈശ്വരാ അങ്ങേര്‍ക്കൊരാപത്തും വരുത്തരുതെ!
ജാനു മനസില്‍ മന്ത്രിച്ചു.

എന്തായാലും വന്നുകാണുമ്പോള്‍ സന്തോഷത്തിന്റെ അശ്രുബിന്ദുക്കള്‍ കൊണ്ട്‌ ബാലേട്ടന്റെ കണ്ണുകള്‍ നിറയും. ആനിമിഷത്തിനുവേണ്ടിയവര്‍ കാത്തിരുന്നു. ചോരക്കുഞ്ഞിനെ അവര്‍ തന്നിലേക്ക്‌ ആവുന്നത്ര ചേര്‍ത്തുകിടത്തി.
സമയം ഇരുട്ടിത്തുടങ്ങി. ജാനുവിന്റെ മനസില്‍ ആധിയും പെരുത്തുവന്നു. ഒരാറുമണിയെങ്കിലുമായിക്കാണും. രാജീവന്‍ ഓടിക്കിതച്ചുവന്നു. അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. എന്തൊക്കെയൊ അവ്യക്തമായി പറയുന്നുമുണ്ട്‌. പിന്നീട്‌ അമ്മയും സഹോദരിമാരുമെല്ലാം കൂട്ടക്കരച്ചിലായിരുന്നു. പിന്നെ എന്താണ്‌ സംഭവിച്ചതെന്ന്‌ ജാനുവിനോര്‍മയില്ല. ഓര്‍ക്കാനും ഓമനിക്കാനും ഒരു കുരുന്നിനെ തനിക്കുനല്‍കി തിരിച്ചുവരാത്തൊരു ലോകത്തേക്ക്‌ ബാലേട്ടന്‍ യാത്രയായെന്ന്‌ പിന്നീടാണറിഞ്ഞത്‌. സ്കൂളില്‍നിന്നും ആസ്പത്രിയിലേക്ക്‌ വരുന്നവഴി നിയന്ത്രണം വിട്ടുവന്ന ടാങ്കര്‍ലോറിയിലിടിക്കുകയും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തെന്നാണ്‌ പറഞ്ഞുകേട്ടത്‌. അയാളുടെ ഓര്‍മകള്‍ മനസില്‍പൂജിച്ച്‌ ജാനു കഴിച്ചുകൂട്ടി. കൂട്ടിനു പാറുക്കുട്ടിയും. പാറുക്കുട്ടി വളര്‍ന്നു. പക്ഷെ അവള്‍ വളരുന്തോറും ജാനകിയമ്മയുടെ മനസില്‍ ആധിയും ഉരുണ്ടുകൂടി. ശരീരം വളരുമ്പോഴും അവളുടെ മനസ്സൊരു കുഞ്ഞായിതന്നെ നിലകൊണ്ടു. ഏറെ വയ്കാതെ ‘ബുദ്ധിമാന്ദ്യമുള്ളകുട്ടി’ എന്ന പേരും അവള്‍ സ്വന്തമാക്കി.
ബന്ധുക്കളെല്ലാം പഴയതുപോലെയായി. അവരുടെ വെറുപ്പും അമര്‍ഷവും കൂടിവന്നു. ജാനു വല്ലാതെതകര്‍ന്നു ബാലേട്ടനുണ്ടായിരുന്നപ്പോള്‍ ഒരുനിഴലായി തന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോ ഇതൊക്കെ കാണാനും കേള്‍ക്കാനും അങ്ങേരില്ലല്ലൊ തന്നെയും ബുദ്ധിയുറക്കാത്ത ഈ കുട്ടിയേയും തനിച്ചാക്കി അങ്ങേരു പോയില്ലെ! ജീവിതംതന്നെ അവസാനിപ്പിച്ചാലൊ എന്നു പലവട്ടം കരുതിയതാണ്‌.

പാറൂനിപ്പോള്‍ വയസ്‌ പതിനാല്‌ കഴിഞ്ഞു. അവളിപ്പോഴും ഒരു കൊച്ചുകുട്ടിയെപോലെയാണ്‌. എല്ലാകാര്യങ്ങള്‍ക്കും അമ്മതന്നെവേണം. കുളിക്കാനും കുടിക്കാനും എന്തിനധികം ഉടുപ്പിടാന്‍പോലും. കുടുംബത്തിലെ മറ്റുകുട്ടികളെല്ലാം കുഞ്ഞുനാളില്‍ പാറൂന്‌ കൂട്ടായിരുന്നു. ഇപ്പോ അവരെല്ലാം വലിയ കുട്ടികളായി. ഇപ്പോളവര്‍ക്ക്‌ പാറു ഒരു കുറച്ചിലാണ്‌. അവരൊക്കെ സ്കൂളിലും കോളേജിലും പോകുന്നു. ചിലരെല്ലാം വിവാഹോം കഴിഞ്ഞുപോയി. പാറുകുട്ടിക്കിപ്പോഴും ഈ വീടും തൊടിയുമല്ലാതെ വേറെരു ലോകമില്ല. സ്പെഷല്‍ സ്കൂളില്‍ പറഞ്ഞുവിടാന്‍ കുറെ ശ്രമിച്ചു. പക്ഷെ ഈ വീടും അമ്മയേയും വിട്ടുപോകാന്‍ അവള്‍കൂട്ടാക്കിയിരുന്നില്ല. പുറംലോകം അവള്‍ക്കത്രകണ്ട്‌ അന്യമായിരുന്നു. വല്ല സൂക്കേടുമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ പോകും. അത്രതന്നെ. കുഞ്ഞുനാളിലൊക്കെ ബന്ധുവീട്ടിലും മറ്റു വിവാഹംപോലുള്ള ചടങ്ങുകള്‍ക്കൊക്കെയും അവളെയും കൊണ്ടുപോകുമായിരുന്നു. പിന്നെ അതുമില്ലാതായി. ബന്ധുക്കളിലെ ചിലര്‍ക്കെങ്കിലും അവളുടെ സാന്നിദ്ധ്യം ഒരു കുറച്ചിലാണെന്ന്‌ തോന്നി. അവളുമായി ഈ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു ജാനു. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ജീവിതം. ബാലേട്ടന്റെ ചെറിയ പെന്‍ഷന്‍തുകയുമായി എല്ലാം തട്ടിയൊപ്പിച്ചു പോകുന്നു.

ഹൊ! ഒന്നും ഓര്‍ക്കാനെ വയ്യ!
ഈശ്വരാ........ എന്റെ കാലശേഷം പാറൂന്‌ ആരാ ഉണ്ടാവ്വോ…….
അവര്‍ നെടുവീര്‍പ്പിട്ടു.
അതൊരു തേങ്ങലായി… വിതുമ്പലായി………അശ്രുബിന്ദുക്കളായി ഒഴുകി.
ചങ്കുവറ്റിയൊരമ്മയുടെ കണ്ണുനീര്‍.
അവര്‍ സാരിത്തലപ്പുകൊണ്ട്‌ കണ്ണുതുടച്ചു.
ചുമരില്‍ തൂങ്ങിക്കിടന്ന പഴയ ക്‌ളോക്കില്‍ നോക്കി. സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു.
ഓരോന്നാലോചിച്ചിരുന്ന്‌ സമയം പോയതറിഞ്ഞില്ല.
നിലത്ത്‌ വീണുകിടന്നിരുന്ന തലയണ എടുത്തുവച്ച്‌ അവര്‍ പാറൂനെ കൂട്ടിപ്പിടിച്ച്‌ കിടന്നു.
********
സൂര്യന്‍ അതിന്റെ പൊന്‍കിരണങ്ങള്‍ വിധാനിച്ച്‌ വീണ്ടും പുതിയൊരു പുലരിക്ക്‌ കോപ്പുകൂട്ടി.
മുറ്റത്തെ തെങ്ങോലത്തുമ്പുകള്‍ സൂര്യകിരണങ്ങളേറ്റു തിളങ്ങി.

ഇന്ന്‌ പാറു കുറെ വൈകിയാണ്‌ ഇന്നുണര്‍ന്നത്‌.
'ആമ്മച്ചീ………'
കൊച്ചുകുട്ടികളെ പോലെ അവള്‍ ഉച്ചത്തില്‍ വിളിച്ചു

അവളങ്ങനെയാണ്‌.
അമ്മച്ചി എണീക്കുമ്പൊ അവളേംകൂടെ വിളിച്ചില്ലെങ്കില്‍ അവള്‍ക്കന്ന്‌ പിണക്കമായിരിക്കും.
ഇന്ന്‌ കുറെ നേരായിട്ടും അമ്മച്ചി വിളിക്കാത്തതിന്റെ പിണക്കത്തിലാണവള്‍.
ഒന്ന്‌രണ്ടു വട്ടം വിളിച്ചുകാണും.
വിളി കേട്ട് സുജാതേച്ചിയാണ്‌ വന്നത്‌. സുജാതേച്ചിയെ അവള്‍ക്ക്‌ നല്ല ഇഷ്ട്വാ. സുജാതേച്ചിക്കും പാറൂന്ന്‌ വെച്ചാല്‍ ജീവനാ. അവളെ അനുനയിപ്പിച്ച്‌ എഴുനേല്‍പ്പിച്ചു. അമ്മച്ചിയെ എവിടേം കാണുന്നുമില്ല. അകത്തും പുറത്തുമായി കുറെ ആള്‍ക്കാരുണ്ട്‌. സുജാതേച്ചി അവളെ വീട്ടില്‍കൊണ്ടുപോയി ചായേം പലഹാരോം കൊടുത്തു.

'സുജാതേച്ചീ…. അമ്മച്ചി എവട്യാ പോയത്‌…….
ഇവിടുന്താ കുറെ ആളൂള്‌ കൂടിയിരിക്ക്ണ്‌ സുജാതേച്ചീ ………..'

സുജാതേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. മറുപടി പറയാന്‍ വാക്കുകളില്ലാതെ അവര്‍ പരുങ്ങി.

'പാറൂന്‌ അമ്മച്ചിയെ കാണണൊ…………'
പരുങ്ങിയ സ്വരത്തില്‍ അവര്‍ ചോദിച്ചു.

'ഉം, എവട്യാ അമ്മച്ചി……..'
അല്‍പ്പം ദേഷ്യത്തോടും സങ്കടത്തോടും അവള്‍ ചോദിച്ചു

'വാ പാറു….സുജാതേച്ചി കാണിച്ചു തരാം...'

അവര്‍ അവളുടെ കൈപിടിച്ച്‌ വീടിന്റെ പൂമുഖത്തേക്ക്‌ നടന്നു.
അപ്പോഴേക്കും ആളുകള്‍ പിന്നെയും കുറെ കൂടിയിരിക്കുന്നു.
ചിലരെല്ലാം തൊടിയിലും മുറ്റത്തുമായി കൂടിനില്‍ക്കുന്നുണ്ട്‌.
പൂമുഖത്ത്‌ വെള്ളപുതച്ച്‌ ആരൊ കിടപ്പുണ്ട്‌. സുജാതേച്ചി പുതപ്പ്‌ മാറ്റി പാറൂന്‌ കാണിച്ചു കൊടുത്തു. അമ്മച്ചിയാണ്‌ കിടക്കുന്നത്‌. അവള്‍ മുഖം വീര്‍പ്പിച്ച്‌ അമ്മച്ചിയെ ഒന്നുനോക്കി. പെട്ടന്ന്തന്നെ മുഖംതിരിച്ചു. ഇപ്പോഴുമവള്‍ അമ്മച്ചിയോടു പിണക്കമാണ്‌. പിന്നെ സുജാതേച്ചിയുടെ കയ്യില്‍തൂങ്ങി പുറത്തേക്ക്‌ നടന്നു.

ആള്‍ക്കൂട്ടത്തില്‍നിന്നും അകന്ന്‌ അവള്‍ സൂജാതേച്ചിയുടെ വീട്ടുമുറ്റത്തിരുന്നു. അമ്മച്ചിയിനിയൊരിക്കലും വരില്ലെന്ന യാഥാര്‍ത്ഥ്യം അവള്‍ക്കറിയില്ലായിരുന്നു. കുറെകഴിഞ്ഞ്‌ കുറെയാളുകള്‍കൂടി എന്തോ എടുത്തോണ്ട്‌ പടികടന്ന്‌ പോകുന്നു. അമ്മച്ചിയുടെ ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്രയാണതെന്ന്‌ മനസിലാക്കാന്‍ അവളുടെ കുഞ്ഞുമനസ്സ്‌ പക്വമായിരുന്നില്ല. പിണക്കംതീര്‍ത്ത്‌ പാറൂനെ കൂട്ടികൊണ്ടുപോകാന്‍ അമ്മച്ചി വരുന്നതുംകാത്ത്‌ അവളിപ്പോഴും സുജാതേച്ചിയുടെ മുറ്റത്ത്‌ ചമ്രംപടിഞ്ഞിരിക്കുകയാണ്‌.
muhammed kunhi wandoor
muhammed kunhi wandoor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...