Thursday, March 31, 2016

സ്വത്വം തേടുന്നവർ, സ്വാതന്ത്ര്യവും



മുഹമ്മദ്കുഞ്ഞി വണ്ടൂർ

രാജ്യം 67​‍ാമത്‌ റിപ്പബ്ളിക്‌ ദിനം ആഘോഷിക്കുകയാണ്‌. 1947 ആഗസ്റ്റ്‌ 14ന്‌ അർദ്ധരാത്രി വൈദേശികാധിപത്യത്തിൽ നിന്ന്‌ ഇന്ത്യ മോചിതമായെങ്കിലും 1950 ജനുവരി 26ന്‌ ഇന്ത്യയുടെ മഹത്തായ ഭരണഘടന നിലവൽ വന്നതോടുകൂടിയാണ്‌ രാജ്യം സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടത്‌. ഒട്ടേറെ ജനാധിപത്യ രാജ്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കാൻ കഴിഞ്ഞ ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖത്തിന്റെയും ഉള്ളടക്കത്തിന്റേയും മികവുകൊണ്ട്‌ ലോകചരിത്രത്തിന്റെ മുഖ്യ താളുകളിൽ ഇടംപിടിച്ചു. നമ്മൾ ഭാരതത്തിലെ ജനങ്ങൾഎന്നുതുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ പരമാധികാരത്തേയും വെക്തി സ്വാതന്ത്ര്യത്തേയും പ്രൗഡമായി തന്നെ പ്രതിനിധാനം ചെയ്യുന്നു. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്ത, വിശാസം, ആരാധന, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ സമ്പൂർണ്ണ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്നു. ഇവിടെ ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനും ഇഷ്ടമുള്ളവ അനുവർത്തിക്കാനുമുള്ള അവകാശം എല്ലാ പൗരൻമാർക്കും ഉറപ്പ്നൽകുന്നു. ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളുടെ നിശ്ചയദാർഢ്യം കൊണ്ടും പൊതു ബോധംകൊണ്ടും ശ്രേഷ്ടവും സമ്പന്നവുമായ ഒരു ഭരണഘടന നമ്മുടെ രാജ്യത്തിനുവേണ്ടി രൂപകല്പന ചെയ്യാൻകഴിഞ്ഞു. അങ്ങനെ സുശക്തമായ ഭരണഘടനയും നീതിന്യായ സംവിധാനവുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ പരിണമിച്ചു.


രാജ്യം സ്വാതന്ത്ര്യത്തിന്റെ മധു നുകരാനൊരുങ്ങുമ്പോൾ വൈദേശികാധിപത്യം തീർത്ത ഇരുളടഞ്ഞ വഴികളിൽ ഗതിമുട്ടിനിൽക്കുന്ന സാമ്പത്തികരംഗമായിരുന്നു ഇന്ത്യക്കാരെ വരവേൽക്കാനുണ്ടായിരുന്നത്‌. നൂറ്റാണ്ടുകളായി വൈദേശിക ഭരണത്തിനു കീഴിൽ രാജ്യത്തെ സമ്പത്ത്‌ പരാമവധി കൊള്ളയടിക്കപ്പെട്ടിരുന്നു. ജാതീയമായും മതപരമായും സമൂഹത്തെ വിവിധ തട്ടുകളിൽ വിന്യസിക്കുന്നതിൽ അവർ ശ്രദ്ധകോന്ദ്രീകരിച്ചിരുന്നു. അധികാരം നിലനിർത്തുന്നതിന്‌ വേണ്ടി ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന നയമായിരുന്നു ബൃട്ടീഷുകാർ കൈകൊണ്ടിരുന്നത്‌. ഒരു പരിതിവരെ അവരതിൽ വിജയിക്കുകയും ചെയ്തു. ഇല്ലായിരുന്നെങ്കിൽ 1857ൽ ബൃട്ടീഷുകാർക്കെതിരെ സംഘടിതമായി ചെറുത്തുനിൽപ്പിന്‌ ശ്രമമാരംഭിച്ച ഇന്ത്യൻജനതക്ക്‌ സ്വാതന്ത്ര്യ ലബ്ധിക്കുവേണ്ടി 1947 വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു. ഇത്രയധികം പ്രലോഭനമുണ്ടായിട്ടും ഇന്ത്യൻജനത ഏകാതാനമായി ചെറുത്തുനില്പ്പ്‌ നടത്തിയതുകൊണ്ടാണ്‌ രാജ്യത്തിന്‌ സാതന്ത്ര്യം ലഭിച്ചത്‌. സ്വാതന്ത്ര്യാനന്തരം രാജ്യം പതുക്കെപതുക്കെ പിടിച്ചുനിൽക്കാൻ തുടങ്ങി. വികസ്വര രാജ്യമാണെങ്കിലും സാങ്കേതിക വിദ്യയിലും അത്യാധുനിക വിനിമയ സംവിധാനത്തിലും വികസിത രാജ്യങ്ങളോട്‌ കിടപിടിക്കാവുന്ന തരത്തിൽ ഇന്ത്യ മുന്നേറാൻതുടങ്ങി. പുതിയ സാങ്കേതങ്ങളും വിനിമയോപാധികളും സ്വായത്താമാക്കുകവഴി ലോകത്തിനൊപ്പമൊ അതിനൊരുമുഴം മുമ്പൊ സഞ്ചരിക്കാൻ രാജ്യത്തിന്റെ സാങ്കേതികമേഖല അഭിവൃതിപ്പെട്ടു. സാമ്പത്തിക വളർച്ചാനിരക്കിലും രാജ്യത്ത്‌ ഗുണകരമായ ചലനങ്ങളുണ്ടായി. സാമൂഹ്യ സാംസ്കാരിക മേഖലകളിലും കാര്യമായ മുന്നേറ്റങ്ങളാണുണ്ടായത്‌.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പരമമായ രാഷ്ട്രീയാധികാരം ഇന്ത്യൻ സമൂഹത്തിൽ മാത്രമായി കേന്ദ്രീകരിച്ചിട്ടും രാജ്യത്തിന്‌ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു. രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളായിരുന്നു മിക്കതും. ബൃട്ടിഷ്ഭരണത്തിന്റെ നയവൈകല്ല്യങ്ങളാൽ ഉരിത്തിരിഞ്ഞ്‌ വന്ന വർഗ്ഗീയത രാജ്യത്തിന്റെ സ്വാസ്ത്യം കെടുത്തിക്കൊണ്ടിരുന്നു. വിദേശികൾ സ്വീകരിച്ച്‌ നടപ്പാക്കിയ ?ഭിന്നിപ്പിച്ച്‌ ഭരിക്കുക? എന്ന നയംതന്നെയാണ്‌ ആധുനിക ഇന്ത്യയിലും നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച്‌ നിർത്തുന്നതിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ച ഗവൺമെന്റുകൾ പാടെപരാജയപ്പെട്ടു.  അധികാരത്തിന്റെ ദുസ്വാധീനങ്ങൾ രാജ്യ ചരിത്രത്തിലുടനീളം ദർശിക്കാൻ കഴിയും. അധികാരലഹരിയിൽ രാജ്യത്തെ പരമോന്നത നിയമങ്ങൾ പലപ്പോഴും ലംഘിക്കപ്പെട്ടിട്ടുണ്ട്‌. ഒട്ടേറെ തവണ ഭരണഘടനാ ലംഘനങ്ങൾ നടന്നിട്ടുണ്ട്‌. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ പലപ്പോഴായി നിഷേധിക്കപ്പെട്ടിട്ടുണ്ട്‌.
ഭരണഘടനയുടെ കാതലായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ രോഗാതുരമായ അവസ്ഥയിലാണ്‌. മതനിരപേക്ഷത രാജ്യത്തിന്റെ ഭരണഘടനയുടെ മുഖമുദ്രയാണ്‌. മതേതരത്വത്തേയും മതസ്വാതന്ത്ര്യത്തേയും സംബന്ധിച്ച്‌ ഭരണഘടനയിൽ വ്യക്തമായ നിലപാടുകളുണ്ട്‌. എന്നാൽ രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന പ്രവണതകൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൊതുദേശീയതയിൽ നിന്ന്‌ മതദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാൻ കാലങ്ങളായി ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. മത ദേശീയത തികഞ്ഞ സ്വാർത്ഥതയും ഭരണഘടനാ വിരുദ്ധവുമാണ്‌. ഇവിടെ ഇതര മതക്കാരെ അപരരും ശത്രുക്കളുമായി കാണുന്നു. ഇത്തരം പ്രവണത ഒരു ജനാധിപത്യ മതേതരത്വ രാജ്യത്തിന്‌ ഒട്ടുംയോജിച്ചതല്ല. ഒരു മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം പ്രതിസന്ധികൾക്കെ വഴിയൊരുക്കൂ. സ്വന്തം വിശ്വാസം അനുസരിച്ച്‌ ജീവിക്കുന്നതിനും ആരാധന നടത്തുന്നതിനുപോലും പലയിടങ്ങളിലും അവസരം നിഷേധിക്കപ്പെടുന്നു. അതിലുപരി തങ്ങളുടെ വിശ്വാസവും ആചാരങ്ങളും മറ്റുള്ളവരെകൂടി അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ടാകുമ്പോൾ രാജ്യം സംഘർഷഭരിതമാകുന്നു. മതനിരപേക്ഷത രാജ്യത്ത്‌ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭരണഘടനയിൽനിന്ന്‌ തന്നെയും മതേതരത്വമെന്ന ആശയം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചവരുണ്ട്‌. ജവഹർലാൽനെഹ്‌റു ഒരിക്കൽ പ്രഖ്യാപിക്കുകയുണ്ടായി: `ഏതു മതത്തിൽപെട്ടവരായാലും ശരി ഇവിടെ താമസിക്കുന്നവരുടെ വീടാണ്‌ ഇന്ത്യ. അവർക്ക്‌ തുല്യമായ അവകാശങ്ങളും ചുമതലകളുമാണുള്ളത്‌. രാജ്യം നാനാത്വത്തിൽ ഏകത്വമെന്ന ആശയം മുറുകെ പിടിക്കുന്നു. ഒരു പെതു സമൂഹരാഷ്ട്രത്തിൽ വ്യക്തികളുടെ വിശ്വാസവും വിത്യസ്ഥ നിർവഹണ രീതികളുമെല്ലാം  ബഹുമാനിക്കപ്പെടണം. എല്ലാവരുടേയും ക്ഷേമത്തിനായി നടപ്പിൽ വരുത്തുന്ന സംയുക്ത തത്ത്വസംഹിതയാണ്‌ മതനിരപേക്ഷത.`
മനുഷ്യാവകാശവും സാമൂഹ്യ നീതിയും പലപ്പോഴും ഭരണഘടയിലെ ഭംഗിവാക്കായി ഗണിക്കപ്പെടുന്നു. വെക്തി സ്വാതന്ത്ര്യത്തിൽ തുടർച്ചയായി കൈകടത്തലുകൾ നടക്കുന്നു. എങ്ങനെ ജീവിക്കണം എന്ത്‌ ഭക്ഷിക്കണം എങ്ങനെ വസ്ത്രം ധരിക്കണം എന്ന്‌ തീരിമാനിക്കാൻ പോലും രാജ്യത്ത്‌ പലയിടങ്ങളിലും പൗരന്‌ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുന്നു. ദാദ്രി സംഭവം സമീപകാലത്ത്‌ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌. പശുവിനെ കൊന്ന്‌ ഇറച്ചി ഭക്ഷിച്ചെന്ന്‌ പറഞ്ഞ്‌ ഒരു നിപരാധിയെ കൊലചെയ്യപ്പെടുകയായിരുന്നു. മത ന്യൂനപക്ഷങ്ങളും സമൂഹത്തിന്റെ താഴെ തട്ടിലെന്ന്‌ മുദ്രകുത്തിയ അവർണ വിഭാഗങ്ങളും തുടർച്ചയായി ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആദിവാസികളേയും ദളിതരേയും മനുഷ്യരായിപോലും അംഗീകരിക്കാത്തവരുണ്ട്‌. രാജ്യത്ത്‌ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ദുരഭിമാന കൊലകളും തൊട്ടുകൂടായ്മയും ഇന്ത്യൻ ഗ്രമങ്ങളിൽ എമ്പാടുമുണ്ട്‌. വിദ്യാലയങ്ങളിലും തൊഴിൽ മേഖലയിലും ദളിതർക്ക്‌ നീതി നിഷേധിച്ചുകൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നു. സമൂഹത്തെ പ്രഷുബ്ധമാക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യങ്ങൾ ഇതിലൂടെയാണ്‌ കടന്ന്‌ പോകുന്നത്‌. രോഹിത്‌വെമുല എന്ന ഗവേഷണവിദ്യാർഥിയെ ആത്മഹത്യയിലേക്ക്‌ നയിച്ച സംഭവത്തിന്റെ വേരുകളും ഉച്ചനീചത്വങ്ങൾ വെച്ചു പുലർത്തുന്ന സമൂഹത്തിന്റെ കറുത്ത മുഖത്തേക്ക്‌ തന്നെയാണ്‌ എത്തിപ്പെടുന്നത്‌. ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്‌. പ്രതിഷേധമുയർത്തുന്നവരെ ജാതി മേൽക്കോയ്മയും ഭരണ സ്വാധീനവും ഉപയോഗിച്ച്‌ അടിച്ചമർത്തപ്പെടുന്നു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്‌ ദാരിദ്ര്യവും പട്ടിണിയും. സ്വാതന്ത്ര്യം ലഭിച്ച്‌ ഏഴ്‌ പതിറ്റാണ്ടോളമായിട്ടും ദാരിദ്ര്യനിർമാർജ്ജനം ഇപ്പോഴും കടലാസിലിഴയുന്നു. ഗ്ളോബൽ ഹങ്കർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും സീരിയസ്‌ ലെവലിലാണ്‌. ലോകത്ത്‌ തന്നെ ഏറ്റവുംകൂടുതൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങളുള്ള രാജ്യം ഇന്ത്യയാണെന്ന്‌  ഐക്യരാഷ്ട്ര സഭയുടെ 2015ലെ ഹങ്കർറിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. പട്ടിണി കിടക്കുന്ന 194 മില്ല്യൺ ആളുകൾ ഇന്ത്യയിലുണ്ടെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. 2014 ലെ കണക്ക്‌ പ്രകാരം 32.7 ശതമാനം ജനങ്ങളും ഇന്ത്യയിൽ അന്താരാഷ്ട്ര ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌. 95 രൂപപോലും നിത്യ വരുമാനമില്ലാത്തവരാണ്‌ ഇവർ. പോഷകാഹാരക്കുറവുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും എണ്ണം ഇന്ത്യയിൽ വളരെകൂടുതലാണ്‌. യൂണിസെഫിന്റെ റിപ്പോർട്ട്‌ പ്രകാരം പോഷകാഹാരക്കുറവുള്ള മൂന്ന്‌ കുട്ടികളിൽ ഒരാൾ ഇന്ത്യക്കാരനാണ്‌. സാമ്പത്തിക രംഗത്തെ പുത്തൻ പരിഷ്കാരങ്ങൾ സമ്പന്ന വർഗ്ഗത്തിന്‌ വേണ്ടി മാത്രമാകുന്നു. വർഷാവർഷം സാമ്പത്തിക വളർച്ചയുടെ അളവുതൂക്കങ്ങൾ അക്കമിട്ട്‌ നിരത്തുമ്പോഴും പിന്നാക്കക്കാർ പിന്നാക്കക്കാരായി തന്നെ നിലനിൽക്കുന്നു. സാമ്രാജ്യത്വത്തിന്റെ പരിഷ്കൃത രൂപങ്ങളായ ആഗോളീകരണവും നവ ലിബറൽ ആശയങ്ങളും രാജ്യത്ത്‌ പ്രതിസന്ധികൾ തീർക്കുന്നു. വൻകിട കോർപ്പറേറ്റുകൾക്ക്‌ സർവ്വ സ്വാതന്ത്രരായി വിഹരിക്കാൻ പാകത്തിൽ രാജ്യത്തെ വാണിജ്യവിപണിയുടെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്‌. ഖനികളുൾപ്പെടുന്ന രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കോർപ്പറേറ്റുകൾക്ക്‌ തീരെഴുതിക്കൊണ്ടിരക്കുകയാണ്‌. വ്യാവസായിക വികസനങ്ങളുടെ പേരിൽ ദളിതരും ആദിവാസികളും സ്വന്തം മണ്ണിൽനിന്ന്‌ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. 

ആവിഷ്കാരസ്വാതന്ത്ര്യം രാജ്യത്തെ എല്ലാ പൗരാൻമാർക്കും ഭരണഘടന ഉറപ്പ്നൽകുന്നതാണ്‌. ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ നിരന്തരം കയ്യേറ്റങ്ങളുണ്ടാകുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പലർക്കും ജീവൻവരെ അർപ്പിക്കേണ്ടി വന്നിട്ടുണ്ട്‌. തങ്ങൾക്ക്‌ അപ്രിയമായവരേയും ഭീഷണിയായവരേയും ഇല്ലായ്മചെയ്യുക എന്നത്‌ ഒരു ഫാസിസ്റ്റ്‌ സമീപനമാണ്‌. ഗാന്ധിജിമുതൽ കൽബുർഗിവരെ ഇതിന്‌ സാക്ഷ്യം വഹിക്കേണ്ടി വന്നവരാണ്‌. ഈ അടുത്ത കാലത്ത്‌ ഫാസിസ്റ്റ്‌ നീക്കങ്ങൾക്കെതിരെ രാജ്യത്ത്‌ ജനകീയ ചെറുത്ത്നില്പ്പ്‌ നടക്കുന്നത്‌ ആശാവഹമാണ്‌. സാഹിത്യകാരൻമാരും സാംസ്കാരിക നായകൻമാരുമെല്ലാം ഇതിൽ പങ്കാളികളാകുന്നത്‌ ശുഭസൂചനയാണ്‌ നൽകുന്നത്‌. ഒട്ടേറെ സാഹിത്യപ്രതിഭകളും എഴുത്തുകാരും സാസ്കാരിക നായകരുമെല്ലാം ഇതിനകം തങ്ങൾക്ക്ലഭിച്ച അവാർഡുകളും പുരസ്കാരങ്ങളുമെല്ലാം തിരിച്ചുനൽകുകിക്കൊണ്ട്‌ വർദ്ധിച്ചുവരുന്ന അസഹിഷ്ണുക്കെതിരെ പ്രതിഷേധമറിയിക്കുകയുണ്ടായി. ജാതി മത സങ്കൽപ്പങ്ങൾക്കധീതമായി ഒറ്റമനസോടെ പടപൊരുതി നേടിയതാണ്‌ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം. ഈസ്വാതന്ത്ര്യവും സമാധാനവും അധികാരരാഷ്ട്രീയം ലാക്കാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയവാദികൾക്കും വിഘടനവാദികൾക്കും മുമ്പിൽ അടിയറ വെക്കണമോയെന്ന്‌ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും പുനർവിചിന്തനം നടത്താൻ തയ്യാറാവണം.
 

മൃതിയടയുന്ന പ്രവാസി വകുപ്പ്



മുഹമ്മദ്കുഞ്ഞി വണ്ടൂർ
 
പ്രവാസി കാര്യങ്ങൾക്ക്‌ പേരിനെങ്കിലും കേന്ദ്രത്തിൽ ഒരു മന്ത്രിയും വകുപ്പുമുണ്ടായിരുന്നു. ആദ്യം മന്ത്രി പദവി കേന്ദ്രം എടുത്തു കളുഞ്ഞു. ഇപ്പോൾ സ്വന്തമായി വകുപ്പ്‌ തന്നെ വേണ്ടെന്ന്‌ വച്ചിരിക്കുന്നു. പ്രവാസി കാര്യങ്ങൾക്ക്‌ വേണ്ടി പ്രത്യേകം മന്ത്രി വേണ്ടെന്ന തീരുമാനം വന്നപ്പോൾ തന്നെ കാര്യങ്ങളുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഏറക്കുറെ വ്യക്തമായിരുന്നു. 12 വർഷങ്ങൾക്ക്‌ മുമ്പ്‌ യു.പി.എ സർക്കാറിന്റെ കാലത്താണ്‌ വിദേശകാര്യ വകുപ്പ്‌ വിഭജിച്ച്‌ പ്രവാസികാര്യങ്ങൾക്ക്‌ പുതിയ വകുപ്പ്‌ രൂപീകരിച്ചത്‌. 

പ്രവാസികളുടെ ക്ഷേമവും സുരക്ഷയുമായിരുന്നു ലക്ഷ്യം. പ്രവാസി നിക്ഷേപം ഏകീകരിപ്പിക്കുക, മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ബൃഹത്തായ പദ്ധതികളുമായിട്ടായിരുന്നു 2004ൽ പ്രവാസികാര്യ വകുപ്പ്‌ രൂപീകൃതമായത്‌. തുടക്കത്തിൽ അതിനുവേണ്ടിയുള്ള പ്രഥമിക പ്രവർത്തനങ്ങൾ അൽപ്പമെങ്കിലും നടന്നതുമാണ്‌. ഈ ലക്ഷ്യം കൈവരിക്കാൻ വകുപ്പും മന്ത്രിയും എന്തെല്ലാം ചെയ്തുവെന്നതും, സാധാരണ പ്രവാസികൾക്ക്‌ ഇത്‌ എത്രത്തോളം ഗുണകരമായിരുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്‌. എന്തായാലും പ്രവാസികാര്യം  വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കാനാണ്‌ ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. പുതിയ സർക്കാർ അധികാരമേറ്റയുടനെ തന്നെ ഇതിനുള്ള ശ്രമങ്ങൾ പടി പടിയായി നടന്നിരുന്നു. വർഷങ്ങളായ ആണ്ടിലൊരിക്കൽ കൊട്ടിഘോഷിച്ചിരുന്ന പ്രവാസി ഭാരതീയ ദിവസ്‌ എന്ന പേരിൽ നടന്നിരുന്ന പ്രവാസികളുടെ പ്രതിനിധി സമ്മേളനത്തിന്‌ പോലും ഇപ്പോൾ പഴയ പകിട്ടില്ല. ഇക്കാലമത്രയും നടന്ന സമ്മേളനങ്ങൾ സാധാരണ പ്രവാസികളെ എത്രത്തോളം സ്വാധീനിച്ചുവെന്നത്‌ മറ്റൊരു കാര്യം.
വർഷങ്ങളായി ഇന്ത്യയുടെ സമ്പദ്ഘടനക്ക്‌ കൈതാങ്ങ്‌ നൽകുന്നത്‌ പ്രവാസികളാണെന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണ്‌. പ്രവാസികളുടെ പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കാൻ കഴിയാതെ വരുന്നത്‌ ആമേഖലയെ തളർത്തുന്നതിന്‌ തുല്ല്യമാണ്‌. ഭാവിയിൽ പ്രവാസി നിക്ഷേപത്തിൽ കാര്യമായ ചോർച്ചയുണ്ടാകാൻ ഇത്‌ കാരണമായേക്കും. ഗൾഫ്‌ രാജ്യങ്ങളിൽനിന്നടക്കം രാജ്യത്തേക്കൊഴുകുന്ന വിദേശ നാണ്യത്തിൽ നേരിയ കുറവുണ്ടായാൽ പോലും നമ്മുടെ സാമ്പത്തിക നിലയെ അത്‌ കാര്യമായി ബാധിക്കും. ഗൾഫ്‌ പണം എത്രത്തോളം നമ്മുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമ്പോൾ ഇത്‌ ബോധ്യമാകുന്നതാണ്‌. വർഷങ്ങളായി ഇന്ത്യയുടെ പ്രത്യേകിച്ച്‌ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത്‌ പ്രവാസികളാണ്‌. അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌.
ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസി മലയാളികളാണ്‌. കേവലം സമ്പന്നരായ പ്രവാസി വ്യവസായികൾക്ക്‌ മാത്രമല്ല ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും. സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ ഒരുപോലെ പങ്കാളികളാണ്‌. രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ രാജ്യത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒത്തിരി ഗ്രാമങ്ങളെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നനോന്മുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും, സ്വന്തം നാടും വീടും വിട്ട്‌ അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

ഗൾഫ്‌ മേഖലയിലുള്ള പ്രവാസികൾക്ക്‌ ഇപ്പോഴും ഒട്ടനേകം പ്രശ്നങ്ങളുണ്ട്‌. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. തൊഴിൽ നിയമങ്ങളിൽ കുരുങ്ങി നാട്‌ പിടിക്കേണ്ടിവരുന്നവർക്ക്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടേണ്ടി വരുന്നത്‌. തങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും ചെറിയ സമ്പാദ്യങ്ങളും  സ്വന്തം നാട്ടിൽ പ്രയോചനപ്പെടുത്താൻ കാര്യക്ഷമമായ പദ്ധതികൾ അവർക്ക്‌ ലഭിക്കാതെ പോകുന്നു. പ്രശ്നങ്ങൾ ഉന്നയിക്കാനും ബോധിപ്പിക്കാനും സ്വതന്ത്രമായ ഒരു സംവിധാനം ഇല്ലാതാകുന്നത്‌ സാധാരണ പ്രവാസികളെ ദോഷകരമായി ബാധിക്കും. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ഒട്ടേറെ ചലനമുണ്ടാക്കാൻ സാധിക്കുന്ന മേഖലയെ കേന്ദ്ര സർക്കാർ ചെറിയ ലാഘവത്തോടെ കാണുന്നുവെന്നത്‌ ആശങ്കാജനകമാണ്‌.
യഥാർത്ഥത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക്‌ പ്രവാസികൾക്ക്‌ വേണ്ടി പലതും ചെയ്യാനാകും. ഇതിലൂടെ രാജ്യത്തിന്റെ വരുമാനം ഉയർത്തുകയും ചെയ്യാം. തൊഴിൽ നിയമങ്ങളടക്കമുള്ള പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെട്ട്‌ പരിഹരിക്കാൻ കഴിണം. പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരിക്കാനും അവസരോചിത ഇടപെടലുകൾ നടക്കേണ്ടതുണ്ട്‌.
പ്രവാസികളിൽ സംരഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്‌ സർക്കാരുകൾക്ക്‌ ഒട്ടേറെ കാര്യങ്ങൾ ചയ്യാൻ കഴിയും.  മടങ്ങി വരുന്ന പ്രവാസികളുടെ കാര്യത്തിലും ഗുണകരമായ സമീപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ രാജ്യത്തിന്‌ കഴിയേണ്ടതുണ്ട്‌. വിദേശ സാങ്കേതിക പരിജ്ഞാനവും ഭാഷാ പ്രാവീണ്യവും കൈമുതലുള്ള പ്രവാസികൾക്ക്‌ സ്വന്തം നാടിന്റെ സാംസ്കാരവും സാമൂഹ്യ സാഹചര്യങ്ങളും ഉൾകൊണ്ട്‌ പ്രവർത്തിക്കാൻ കഴിയും.
കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം ഗൾഫ്‌ മേഖലയുൾപ്പടേയുള്ള ലക്ഷക്കണക്കിന്‌ പ്രവാസികൾക്ക്‌ ഒരു തിരിച്ചടി തന്നെയാണ്‌. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ഇതുവരെ സ്വന്തമായി ഒരു വകുപ്പെങ്കിലുമുണ്ടയിരുന്നു. വിദേശകാര്യ വകുപ്പിന്‌  നയ തന്ത്ര ബന്ധങ്ങൾ ഉൾപ്പടേയുള്ള സങ്കീർണ്ണമായ അനേകായിരം പ്രശ്നങ്ങളുണ്ടായിരിക്കെ പ്രവാസികളുടെ പ്രശ്നങ്ങളിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നത്‌ കണ്ടറിയേണ്ടതാണ്‌. വർഷങ്ങളായി രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നേരിട്ട്‌ പങ്കാളികളാകുന്ന ലോകത്തെമ്പാടുമുള്ള പ്രവാസികൾക്ക്‌ സ്വന്തമായി ഒരു വകുപ്പ്‌ എന്തുകൊണ്ടും അത്യാവശ്യമാണ്‌. പ്രവാസി വകുപ്പ്‌ നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം പുനപ്പരിശോധിക്കേണ്ടതുണ്ട്‌.

 

Monday, September 14, 2015

കോഴിക്കോടിനോട്‌ ആർക്കാണിത്ര വിരോധം?





കോഴിക്കോട്‌ വിമാനത്താവളം അരനൂറ്റാണ്ടിനും മുമ്പുള്ള മലബാറുകാരുടെ സ്വപ്നമായിരുന്നു. പഴയ തലമുറയിലെ പ്രവാസികൾ ഈ സ്വപ്നം നെഞ്ചിലേറ്റി നടന്നു. പ്രത്യേകിച്ച്‌ മലപ്പുറം കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ്‌, പാലക്കാട്‌ തുടങ്ങി ഏഴു ജിൽകളിൽ നിന്നുള്ള പ്രവാസികൾ. അവർ അനുഭവിച്ചിരുന്ന യാത്രാ ദുരിതം തന്നെയാണ്‌ അതിന്‌ പ്രധാന കാരണം. പ്രവാസ നൊമ്പരങ്ങൾക്കിടെ രണ്ടൊ മൂന്നൊ വർഷം കൂടുംമ്പോൾ നാടണയാൻ അവർ അതുവരെ ആശ്രയിച്ചിരുന്നത്‌ ബോംബെ വിമാനത്താവളത്തേയായിരുന്നു. ബോബെ വഴിയുള്ള യാത്ര അത്യന്തം ദുരിതപൂർണ്ണമായിരുന്നെന്ന്‌ പഴയകാല പ്രവാസികൾ സാക്ഷ്യപ്പെടുത്തന്നു. കസ്റ്റംസിന്‌ കാണിക്ക വെച്ചും കള്ളൻമാരുടേയും കൊള്ളക്കാരുടേയും കണ്ണുവെട്ടിച്ചും കഷ്ടിച്ചുവേണം സ്വന്തം നാടുകളിലേക്ക്‌ തിരിക്കാൻ. എയർപ്പോർട്ടിൽ വെച്ചും ബസിൽവെച്ചും ലഗേജും മറ്റും നഷ്ടപ്പെടുന്നത്‌ പതിവായിരുന്നു. പ്രവാസ വിരഹത്തിന്‌ ഇടവേള നൽകി നാട്ടിലേക്ക്‌ പുറപ്പെടുംമ്പോഴുള്ള മുഴുവൻ സന്തോഷവും ഇല്ലാതാകുന്ന അനുഭവങ്ങളായിരുന്നു അതെല്ലാം.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 1988ൽ ആ സപ്നം യാഥാർത്ഥ്യമായി. കോഴിക്കോടിന്റെ മാനത്തും വിമാനം ചിറക്‌ വിടർത്തി. വിമാനത്താവളം യാഥാർത്ഥ്യമായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത്‌ ഗൾഫ്‌ മലയാളികളായിരുന്നു. കരിപ്പൂരിൽ വിമാനം ഇറങ്ങാൻ തുടങ്ങിയതുമുതൽ ഗൾഫ്‌ നാടുകളിൽനിന്ന്‌ മുംബൈ വഴി കോഴിക്കോട്ടേക്ക്‌ പറക്കാൻ സൗകര്യമൊരുങ്ങി. ഇത്‌ ഈ സെക്ടറിലുള്ള യാത്രാ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കായി. 1992ൽ അന്താരാഷ്ട്ര സർവീസ്‌ കൂടി തുടങ്ങിയതോടെ അഞ്ചോ ആറൊ മണിക്കൂറുകൊണ്ട്‌ നേരിട്ട്‌ സ്വന്തം നാട്ടിൽ വന്ന്‌ ഇറങ്ങാമെന്ന അവസ്ഥയായി. തുടർന്ന്‌ കേഴിക്കോടിന്‌  വികസനങ്ങളുടെ കാലഘട്ടമായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയിലും റൺവെ വിപുലീകരണം  ഉൾപ്പെടേയുള്ള നിർമ്മാണ പ്രവർത്തികൾ നടന്നു. വലിയ വിമാനങ്ങൾക്ക്‌ വരെ സർവീസ്‌ നടത്താൻ പാകത്തിൽ കരിപ്പൂരിന്റെ മണ്ണൊരുങ്ങി. ഇൻസ്ട്രുമെന്റൽ ലാൻഡിംഗ്‌, നൈറ്റ്‌ ലാൻഡിംഗ്‌ സംവിധാനങ്ങളും കോഴിക്കോടിനെ തേടിയെത്തി. അവസാനം വിപുലീകരണ പ്രവർത്തനങ്ങളുടെ ബാധ്യത തീർത്തത്‌ യൂസേർസ്‌ ഫീ എന്ന പേരിൽ പ്രവാസികൾ നൽകിയ സംഭാവനകൾകൊണ്ടാണ്‌. തുടർന്ന്‌ 2006ൽ അന്താരാഷ്ട്ര പദവി നൽകിയപ്പോൾ അത്‌ കോഴിക്കോട്‌ വിമാനത്താവളത്തിന്‌ ലഭിച്ച പൊൻതൂവലായിരുന്നു. തുടർന്ന്‌ ഒട്ടേറെ വിദേശ വിമാന കമ്പനികൾ ഗൾഫ്‌ മേഖലയിൽ നിന്നും കോഴിക്കോട്ടേക്ക്‌ പറക്കാൻ തയ്യാറായി. അത്‌ ഈ മേഖലയിലുള്ള ലക്ഷക്കണക്കിന്‌ യാത്രക്കാർക്ക്‌ സഹായകമായി. കാർഷിക,  വ്യാവസായ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. 

മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക്‌ ചിറക്‌ വെച്ച്‌ ആകാശത്താളമുയരത്തിൽ  പറക്കുന്നതിനിടക്കാണ്‌ പൊടുന്നനെ കാര്യങ്ങൾ തകിടം മറിയുന്നത്‌. മധുവിധു തീരും മുമ്പെ സ്വപ്നങ്ങൾക്ക്‌ മങ്ങലേൽപ്പിച്ച്‌ എയർപോർട്ട്‌ അഥോരിറ്റി ഓഫ്‌ ഇന്ത്യ യുടെ പ്രഖ്യാപനം വന്നു. റൺവേ വികസനത്തിന്റേയും റീകാർപ്പറ്റിങ്ങിന്റേയും പേരിൽ വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള തീരുമാനം അറിയിച്ചു. പണി തുടങ്ങുന്നതിനും ആറുമാസം മുമ്പ്‌ വിമാനത്താവളത്തിന്‌ ഭാഗികമായി താഴ്‌ വീണു. ഇതിന്‌ തെരഞ്ഞെടുത്ത സമയമാകട്ടെ ഏറ്റവും തിരക്കുള്ള സീസണിൽ. മധ്യവേനൽ അവധിയും, ഹജ്ജും പെരുന്നാളും ഓണവുമെല്ലാം വരുന്നത്‌  മുൻക്കരുതലായി അടച്ചിടുന്ന മെയ്‌ മുതൽ ഒക്ടോബർ വരേയുള്ള ഈ ആറുമാസത്തിനുള്ളിൽ. ഒരു സീസണിലെ വരുമാനം നഷ്ടമാവുക എന്നതിലപരി കോഴിക്കോടിന്റെ ഭാവി തന്നെ അനിശ്ചിതത്തിലാക്കുന്ന ഒരു തീരുമാനമായിരുന്നു അത്‌. റൺവേ അറ്റകുറ്റ പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും വിമാനത്താവളങ്ങളിൽ സമയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും ഭാഗികമായി അടച്ചിടുന്നതുമെല്ലാം സാധരണമാണ്‌. പക്ഷെ കോഴിക്കോട്‌ വിമാനത്താവളത്തിന്റെ നവീകരണത്തിന്‌ വേണ്ടി നീക്കിവെച്ചിരിക്കുന്നത്‌ ദീർഘമായ കാലയളവാണ്‌. വളരെ തിരക്കും യാത്രക്കാരുടെ ബാഹുല്ല്യവുമുള്ള വിമാനത്താവളങ്ങൾ വരെ റൺവേ വിപുലീകരണവും റീകാർപ്പറ്റിങ്ങും ഉൾപ്പടേയുള്ളവ പൂർത്തീകരിച്ച്‌ കുറഞ്ഞ ദിവസങ്ങളൊ ഏതാനും മാസങ്ങളൊ കൊണ്ട്‌ സർവ്വീസ്‌ യോഗ്യമാക്കാറുണ്ട്‌. രണ്ട്‌ വർഷം ദീർഘമായ കാലയളവാണെന്നിരിക്കെ അതിനു ശേഷമെങ്കിലും വിമാനത്താവളത്തെ പൂർവ്വ സ്ഥിതിയിലെത്തിക്കാനും ജംബൊ വിമാനങ്ങളടക്കം വിദേശ സർവീസുകൾ പുനസ്ഥാപിക്കാനും സാധ്യമാകുമൊ എന്നത്‌ കണ്ടറിയേണ്ട കാര്യമാണ്‌. നിലവിൽ കാര്യങ്ങളുടെ ഗതി വിലയിരുത്തുമ്പോൾ കോഴിക്കോട്‌ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഡമായ നീക്കമാണ്‌ നടക്കുന്നതെന്ന്‌ ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ഇതിനിടെ നിലവിലെ മാനദണ്ഡങ്ങൾ പാലിച്ച്‌ സർവീസ്‌ നടത്താൻ തയ്യാറായ ചില വിദേശ വിമാനക്കമ്പനികൾക്ക്‌ അനുമതി നൽകാത്തത്‌ പോലുള്ള കാര്യങ്ങൾ ഈ സംശയം ബലപ്പെടുത്തുന്നു. 

നിലവിൽ ഗൾഫ്‌ നാടുകളിൽ നിന്ന്‌ മലബാർ മേഖലയിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത്‌ മുംബൈ, കൊച്ചി വിമാനത്താവളങ്ങളേയാണ്‌. അവിടെ നിന്നും സ്വന്തം നാടുകളിലേക്ക്‌ തുടർന്ന്‌ യാത്ര ചെയ്യാനുള്ള കാര്യക്ഷമമായ ഒരു സംവിധാനവും നിലവിലില്ല. കേരളത്തിൽ നിന്ന്‌ ഏറ്റവും കൂടുതൽ ഹജ്ജ്‌ യാത്രക്കാരുള്ളത്‌ മലബാർ മേഖലയിൽ നിന്നാണ്‌. പ്രായധിക്യമുള്ള ഹജ്ജ്‌ തീർത്ഥാടകർ വരെ രണ്ട്‌ ദിവസം മുമ്പെ കൊച്ചിയിലേക്ക്‌ പുറപ്പെടേണ്ട അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. മതിയായ സൗകര്യങ്ങളോടെ കരിപ്പൂരിൽ സ്ഥാപിച്ച ഹജ്ജ്‌ ഹൗസ്‌ ഒഴിഞ്ഞു കിടക്കുമ്പോഴാണ്‌ ഈ അവസ്ഥ നിലനിൽക്കുന്നത്‌.

വിദേശ വിമാനങ്ങളുടേത്‌ ഉൾപ്പടെ സർവീസുകൾ കൂട്ടമായി റദ്ദാക്കിയതും ഹജ്ജ്‌ യാത്രകൾ പൂർണമായും കൊച്ചിയിലേക്ക്‌ മാറ്റിയതും കോഴിക്കോട്‌ വിമാനത്താവളത്തെ ഇപ്പോൾ ഭാഗികമായി നിശ്ചലമാക്കിയിരിക്കുകയാണ്‌. മറ്റു സെക്ടറുകളിലേക്ക്‌ റീ ഷെഡ്യൂൾ ചൈത വിദേശ വിമാനങ്ങൾ നവീകരണം പൂർത്തിയായാലും ഇനി കോഴിക്കോട്ടേക്ക്‌ തിരിച്ചു പറക്കുന്ന കാര്യം ഉറപ്പ്‌ പറയാനാവില്ല. ചുരുക്കത്തിൽ കോഴിക്കോട്‌ വിമാനത്താവളത്തിന്റെ ഭാവി തന്നെ അനിശ്ചിതത്തിലായേക്കാവുന്ന നിലയിലാണ്‌ കാര്യങ്ങളുടെ കിടപ്പ്‌. കോഴിക്കോട്‌ വിമാനത്താവളം ഒരിക്കലും കേരളത്തിന്‌ നഷ്ടമായിക്കൂടാ. നവീകരണം ഉടൻ പൂർത്തീകരിക്കാൻ ശകതമായ പ്രക്ഷോഭങ്ങൾ നടക്കേണ്ടതുണ്ട്‌. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇതിന്‌ മുന്നിട്ടിറങ്ങണം. സർക്കാരും രാഷ്ട്രീയ പാർട്ടികളും  ഈ വിഷയത്തിൽ മൗനം വെടിഞ്ഞ്‌ കോഴിക്കോട്‌ വിമാനത്താവളത്തെ രക്ഷിക്കണം. 


Sunday, September 6, 2015

ഐലാൻ........ നീ ഉറങ്ങുന്നുവോ? Aylan Kurdi

ഐലാൻ......
നിന്റെ ഉറക്കം  ഞങ്ങളുടെ ഉറക്കം കെടുത്തുന്നു
തിരമാലകളുടെ ലാളനയേറ്റ്‌
കടൽ കാറ്റിന്റെ താരാട്ട്‌ കേട്ട്‌
നീ ഉറങ്ങി കിടന്നപ്പോൾ,
നീണ്ട്‌ കിടക്കുന്ന മണൽ പരപ്പ്‌
നിനക്ക്‌ മെത്ത വിരിച്ചപ്പോൾ,
ചലനമറ്റ നിന്റെ കുഞ്ഞുമുഖം
 മൃദുലമായ പൂഴിമണ്ണിൽ അമർന്ന്‌ കിടക്കുന്നത്‌ കണ്ടപ്പോൾ,
ഞങ്ങളുടെ ചങ്ക്‌ പൊട്ടുന്നുണ്ടയിരുന്നു.
 അവസാന ശ്വാസം വരേയും നിന്റെ ഉമ്മ
നിന്നെ മാറോട്‌ ചേർത്ത്‌ വെച്ചിരിക്കും.
ഒടുവിൽ ഉമ്മയുടെ കൈവിട്ടുപോയപ്പോൾ
നീ ഒരുപാട്‌ കരഞ്ഞിരിക്കും.
അവസാനം കടൽ തിരമാലകൾ
നിന്റെ ചലനമറ്റ മൃദുലമേനി കരയോടടുപ്പിച്ചപ്പോൾ
സമാധാനത്തോടെ അന്തിയുറങ്ങാൻ
ഒരു തുണ്ട്‌ ഭൂമിയില്ലാത്തവരുടെ
`ജീവിക്കുന്ന` പ്രതീകമായി നീ മാറിയിരുന്നു.
നിന്റെ ചുവന്ന ടീഷർട്ടും നീല ട്രൗസറും
ഇപ്പോഴും ഞങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു
ഇത്‌ നിന്നിലവസാനിക്കുന്നില്ല.
നിനക്ക്‌ ശേഷവും തുടർന്ന്‌ കൊണ്ടിരിക്കും
നിനക്കൊരുപാട്‌ പിൻഗാമികളുമുണ്ടാകും
ഒടുങ്ങാത്ത രാഷ്ട്രീയ കുടിപ്പകയും,
 സാമ്രാജ്യത്വത്തിന്റെ `അലച്ച`യും
കെട്ടടങ്ങുന്നത്‌ വരെ ഇത്‌ തുടർന്ന്‌ കൊണ്ടേയിരിക്കും



Saturday, March 29, 2014

മുഖ്യധാരയിലേക്കുയരുന്ന സാമൂഹ്യമാധ്യമങ്ങൾ


രുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകൾ കൊണ്ട്‌ ശ്രദ്ധേയമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ അവാസാനത്തിൽ തന്നെ ലോകം വിവര സാങ്കേതികതയുടെ വിരൽതുമ്പിലേക്ക്‌ ഒതുങ്ങിക്കൂടിയെങ്കിലും, സാമൂഹ്യ മാധ്യമങ്ങളുടെ അരങ്ങേറ്റമാണ്‌ ഇന്റർ നെറ്റിലൂടെയുള്ള വിവര വിനിമയത്തെ ജനകീയമായത്‌. നിലവിലുള്ള വാർത്താ മാധ്യമ, വിവര വിനിമയ സംവിധാനത്തിന്‌ അടിമുടി മാറ്റങ്ങൾ വരുത്തിയാണ്‌ ന്യൂജനറേഷൻ മീഡിയകൾ മുന്നേറുന്നേറിക്കൊണ്ടിരിക്കുന്നത്‌. വാർത്താ വിനിമയങ്ങൾക്ക്‌ കർശനമായ ഉപാധികളും സുശക്തമായ ചട്ടക്കൂടുമുള്ള സാമ്പ്രദായിക മാധ്യമ സങ്കൽപ്പത്തെ തന്നെ മാറ്റി മറിക്കുന്നതാണ്‌ നവമാധ്യമ സങ്കേതങ്ങൾ. 

          പുതിയ കാലത്ത്‌ സോഷ്യൽ മീഡിയയും കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകളും മാറ്റിനിർത്താനാവാത്ത വിനിമയോപാധിയായി മാറിയിരിക്കുന്നു. ഫേസ്​‍ബുക്ക്‌ തന്നെയാണ്‌ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രഥമ സ്ഥാനത്തുള്ളത്‌. ലക്ഷക്കണക്കിനാളുകൾ ഓരൊ മിനിറ്റിലും ഫേസ്ബുക്കിലൂടെ വിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. മൈക്രൊ ബ്ളോഗിംഗ്‌ നെറ്റ്‌വർക്കായ ട്വിറ്ററും വീഡിയൊ ഷെയറിംഗ്‌ നെറ്റ്‌വർക്കായ യൂട്യൂബുമെല്ലാം ജനസമ്മതി നേടിയവയാണ്‌. വാട്ട്സ്ആപ്പ്‌ മെസഞ്ചർ ഉപയോഗിക്കുന്നവരുടെ അംഗസംഖ്യയിൽ ഈ അടുത്ത കാലത്ത്‌ അൽഭുതകരമായ വർദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. കോർപ്പറേറ്റ്‌ കമ്പനികളും ­ബിസിനസ്‌ നെറ്റ്‌വർക്കുകളുമെല്ലാം ഏറ്റവുമധികം ഉപയോഗിക്കുന്നത്‌ വാട്ട്സ്ആപ്പ്‌ മെസഞ്ചറാണ്‌. പരന്ന വായന വിഭാവനം ചെയ്യുന്ന ബ്ളോഗുകളും ഏറെക്കുറെ സജീവമാണ്‌. മുഖ്യ ധാരാ എഴുത്തുകാരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന നല്ലൊരു ഭാഗം ആളുകൾ ബ്ളോഗെഴുത്തിൽ സജീവമാണ്‌. വരും നാളുകളിൽ ഇവയെല്ലാം ഇതെപടി നില നിൽക്കുമെന്നൊന്നും പറയാനൊക്കില്ല. പേരിലും രൂപത്തിലും പുതുമയുണ്ടായെന്നും വരാം. എന്തായാലും ഒന്നല്ലെങ്കിൽ മറ്റൊന്ന്‌ ഈ മേഖലയിൽ നില നിൽക്കുമെന്നുറപ്പാണ്‌. 
       
        മാധ്യമങ്ങൾക്ക്‌ കാലാന്തരങ്ങളിൽ ഒട്ടേറെ രൂപഭേദങ്ങളും ഭാവവ്യത്യസങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഭരണകൂടത്തിന്റെ വിജ്ഞാപനങ്ങളും ആജ്ഞകളും പ്രജാ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള വിനിമയ രീതി; പിൽക്കാലത്ത്‌ ഏകാധിപത്യത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും വേണ്ടിയുള്ള ജനകീയ മാധ്യമ സംവിധാനത്തിലേക്ക്‌ ചുവട്‌ മാറി. അടിച്ചമർത്തപ്പെടുന്നവരുടേയും ചൂഷണങ്ങൾക്ക്‌ വിധേയരാവുന്നവരൂടേയും ശബ്ദമായിരുന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്‌. ലോകത്തിന്റെ തന്നെ ചരിത്രഗതി മാറ്റി മറിക്കുന്നതിൽ ഇത്തരം മാധ്യമങ്ങൾക്കുള്ള പങ്ക്‌ വളരെ വലുതായിരുന്നു. പുതിയ കാലത്തെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും, നവ പ്രഭുക്കൻമാർക്കും കോർപ്പറേറ്റുകൾക്കും മുമ്പിൽ അടിയറവ്‌ വെച്ചുകൊണ്ടിരിക്കുകയാണ്‌.  ജനവിരുദ്ധ ഭരണകൂടങ്ങൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി ഓശാന പാടുന്ന വിനിമയ വിപണന കമ്പോളമായി മീഡിയകൾ തരം താണുകൊണ്ടിരിക്കുന്ന ഖേദകരമായ കാഴ്ചയാണ്‌ ഇപ്പോൾ കണ്ട്‌ കൊണ്ടിരിക്കുന്നത്‌. തങ്ങൾക്ക്‌ അപ്രിയമായവരെ ഇല്ലായ്മ ചെയ്യാനും സമൂഹ മദ്ധ്യത്തിൽ വിലയിടിച്ച്‌ കാണിക്കാനുമാണ്‌ പല മുഖ്യധാരാ മാധ്യമങ്ങളും സമയം ചെലവഴിക്കുന്നത്‌. മുൻവിധിയോടെയുള്ള വാർത്തകൾക്ക്‌ കോപ്പ്കൂട്ടുന്ന കൂലിവേലയായി മാധ്യമ പ്രവർത്തനത്തെ മാറ്റി എഴുതപ്പെട്ട്‌ കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ സോഷ്യൽ മീഡിയ അടക്കമുള്ള ബധൽ മാധ്യമങ്ങൾ പ്രസക്തമാകുന്നത്‌.

         സോഷ്യൽ മീഡിയകളിൽ വാർത്തകൾക്ക്‌ നിയന്ത്രണങ്ങളേതുമില്ല. മാധ്യമ മുതലാളിമാരുടെ ഇടപെടലുകളുമില്ല. ഈ ശ്രേണിയിലെ ഒരോ അംഗങ്ങളും മാധ്യമ പ്രവർത്തകരാണ്‌. അവരവരുടെ ചുറ്റുപാടുകളിലുള്ള വാർത്തകളും ചിത്രങ്ങളും ഇവിടെ പങ്കുവെക്കുന്നു. സ്വന്തമായ ചിന്തകളും ആശയങ്ങളും ആവിഷ്കരിക്കപ്പെടുന്നു. അഭിപ്രായങ്ങൾ തുറന്നുപറയുന്നു. ന്യൂസ്‌ ഡസ്കുകളിൽ തങ്ങളുടെ താൽപ്പര്യപ്രകാരം തിരുത്തലുകൾ വരുത്തിയും നിറം പിടിപ്പിച്ചും വാർത്തകൾക്ക്‌ തിരക്കഥ എഴുതുമ്പോഴേക്കും 'പച്ചയായ വാർത്തകൾ' സോഷ്യൽ മീഡിയകളിലൂടെ പൂറത്ത്‌ വന്ന്‌ കൊണ്ടിരിക്കുന്നു. നില നിൽപ്പിന്‌ വേണ്ടി മുഖ്യധാരാ മാധ്യമങ്ങൾ പോലും സോഷ്യൽ മീഡിയകളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. വാർത്തകളുടെ ഉറവിടം തേടി സോഷ്യൽ നെറ്റ്‌വർക്കുകളിൽ അലഞ്ഞുകൊണ്ടിരിക്കുന്നു. വാർത്തകൾ തമസ്ക്കരിക്കാനും കെട്ടുകഥൾ കൊട്ടിഘോഷിക്കാനും എക്കാലവും  സാധ്യമല്ല എന്നതിന്റെ ശുഭ സൂചനകളാണിതെല്ലാം. ഇതിൽ നിന്ന്‌ വസ്തുഥ മനസിലാക്കി സാമ്പ്രദായിക മാധ്യമങ്ങൾ പുനർ വചിന്തനത്തിന്‌ തയ്യാറായാൽ അത്‌ വലിയ കാര്യമായിരിക്കും.

   വ്യവസ്ഥാപിത താൽപ്പര്യങ്ങളോടും നയങ്ങളോടുമുള്ള വിയോജിപ്പും അസംതൃപ്തിയും സംഘടിതമായി വിനിയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമങ്ങൾക്ക്‌ സാധിക്കുന്നു എന്ന്‌ സമകാലിക സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുത്തു. യുവജനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്നു എന്നതാണ്‌ സോഷ്യൽ മീഡിയയുടെ പ്രത്യേകത. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ പുതിയ രാഷ്ട്രീയ സാഹജര്യങ്ങളിലേക്ക്‌ വഴിയൊരുക്കിയതിൽ മുഖ്യമായ പങ്കാണ്‌ സാമൂഹ്യ മാധ്യമങ്ങൾ വഹിച്ചത്‌. 2011ൽ ഈജിപ്തിന്റെ ഭരണമാറ്റത്തിലേക്കും തുടർന്ന്‌ ഇന്നോളമുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കും ആ രാജ്യത്തെ എത്തിച്ചത്‌ അസ്മ മഹ്ഫൂസ്‌ എന്ന ഈജിപ്തുകാരി പെൺകുട്ടിയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള ഇടപെടലുകളാണ്‌. ലിബിയ തുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കാര്യങ്ങളും മറിച്ചല്ല. ഇതുപോലെ സോഷ്യൽ മീഡിയയിലൂടെ പ്രചോദിതരായി വിപ്ളവങ്ങൾക്ക്‌ നാന്ദി കുറിച്ച മറ്റനേകം സംഭവങ്ങളും ലോകത്തിന്‌ മുമ്പിലുണ്ട്‌. ഇത്തരം വിപ്ളവങ്ങളുടെ ശരി തെറ്റുകളെ കുറിച്ച്‌ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഡൽഹിയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക്‌ വേണ്ടി തലസ്ഥാന നഗരിയിലും രാജ്യമൊട്ടാകെയും ഇരമ്പിയടിച്ച പ്രതിഷേധ കൊടുങ്കാറ്റിന്‌ തുടക്കം കുറിച്ചത്‌ ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിന്നാണ്‌.

         രാഷ്ട്രീയ പാർട്ടികളും വലുതും ചെറുതുമായ കോർപ്പറേറ്റ്‌ കമ്പനികളുമെല്ലാം ഇന്ന്‌ സോഷ്യൽ മീഡിയകളിൽ സജീവമാണ്‌. ഇന്ത്യയിലെ ഏതാണ്ട്‌ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇന്ന്‌ സോഷ്യൽ മിഡിയ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക സെല്ലുകൾ തന്നെയുണ്ട്‌. നേതാക്കൾക്കും പ്രവർത്തകർക്കും പരിശീശീലന പരിപാടികളും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസന്നമായ ലോക സഭാ തെരഞ്ഞെടുപ്പ്‌ മുൻനിർത്തിയുള്ള ചർച്ചകളും പ്രചാരണവും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സജീവമായി നടക്കുന്നു. തെരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടേയും അതിന്‌ വിനിയോഗിക്കുന്ന പണത്തിന്റെയും വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന്‌ ഇലക്ഷൻ കമീഷൻ നിഷ്ക്കർശിച്ചിരുന്നല്ലൊ. വലിയ കോർപ്പറേറ്റുകൾ മുതൽ കുടിൽ വ്യവസായികൾ വരെ ഇപ്പോൾ വിപണി തേടുന്നത്‌ സോഷ്യൽ മീഡിയകളിലൂടെയാണ്‌. ഇത്‌ സമൂഹ മധ്യേ സുശക്തമായി വേരോടിയതിന്റെ സൂചനകളാണിതല്ലൊം.

          സോഷ്യൽ മീഡിയ ആക്ടീവിസം വിനിമയ വിപ്ളവത്തിന്റെ ഒട്ടേറെ വാദായനങ്ങൾ തുറക്കുന്നുവെങ്കിലും, സാമൂഹ്യ തിന്മകളുടെ കൂമ്പാരങ്ങൾ ഇതിലൂടെ സമൂഹത്തിന്റെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു. പരസ്പരം വിദ്യേഷം വളർത്തുന്നതിനും സ്പർദ്ദയുണ്ടാക്കുന്നതിനും സോഷ്യൽ മീഡിയയുടെ അപക്വമായ ഉപയോഗം ഇട വരുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടേണ്ടത്‌ തന്നെ. അതെ സമയം തെറ്റിദ്ധാരണ പരത്താനും ഊഹാപോഹങ്ങൾക്ക്‌ പൊടിപ്പും തൊങ്ങലും നൽകി പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്‌ അപകടങ്ങൾ വിളിച്ചുവരുത്തും. വെക്തി ഹത്യയും അപവാദ പ്രചരണവും ഒരു നിലക്കും പൊറുപ്പിക്കാനാവത്തതാണ്‌. ദുഷ്ട ലാക്കോടെയുള്ള ഇത്തരം പ്രവണതകൾക്ക്‌ ഒരു മാധ്യമവും ഉപയോഗിച്ചുകൂട. നൽകുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയും വിശ്വസനീയവുമാണെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത ഓരോരുത്തർക്കുമുണ്ട്‌. ന്യായവും നീതിയും സമർത്ഥിക്കേണ്ടിവരുമ്പോൾ ക്ഷമയും ബഹുമാനവും കാത്തു സൂക്ഷിക്കാൻ കഴിയേണ്ടതുണ്ട്‌. അപക്വമായ സമീപനം കൊണ്ട്‌ കുടുംബ ബന്ധങ്ങൾ പോലും കൈവിട്ട്‌ പോകുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. ഇതൊട്ടും ആശാവഹമല്ല. നിലവിൽ അച്ചടി മാധ്യമങ്ങൾക്കും മറ്റു സാമ്പ്രദായിക മാധ്യമങ്ങൾക്കും ബാധകമായതിലുപരി കർശനമായ നിയമങ്ങളാണ്‌ സൈബർ നിയമം അനുശാസിക്കുന്നത്‌. ഇതെ കുറിച്ചുള്ള അജ്ഞത വലിയൊരളവിൽ സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കാൻ ഇടവരുത്തുന്നു.  

          ഇന്ന്‌ വിദ്യാർത്ഥികളടക്കം നല്ലൊരു ശതമാനം ആളുകൾ സമയത്തിന്റെ നല്ലൊരു ഭാഗവും സോഷ്യൽ നെറ്റ്‌ വർക്കുകളിലും മറ്റു സൗഹാർദ്ദ കൂട്ടായ്മകളിലും ചിലവിട്ടുകൊണ്ടിരിക്കുന്നു. പുതിയതലമുറക്ക്‌ കരുത്ത്‌ പകരേണ്ട കൗമാരക്കാരെ സോഷ്യൽ നെറ്റുവർക്കുകളിൽ മാത്രം തളച്ചിടുന്നത്‌ ഗുണകരമായിരിക്കില്ല. വിദ്യാഭ്യാസത്തിനും ബുദ്ധിപരമായ വികാസത്തിനും വിനിയോഗിക്കേണ്ട തങ്ങളുടെ വിലപ്പെട്ട സമയം ഇത്തരത്തിൽ തുലച്ച്‌ കളയുന്നത്‌ ഗുണകരമാണോ എന്ന്‌ പുനപരിശോധന നടത്തേണ്ടതുണ്ട്‌. മീഡിയകളെ നിയന്ത്രിക്കുന്നതിന്‌ പരിമിതികളുണ്ട്‌. പുതിയ മീഡിയകളെ അവഗണിച്ചുള്ള മുന്നേറ്റം സാധ്യവുമല്ല. മീഡിയകളെ സത്യസന്ധമായും തികഞ്ഞ പക്വതയോടെയും ഉപയോഗിക്കുക എന്നതാണ്‌ പരിഹാരം.


മുഹമ്മദ്കുഞ്ഞി വണ്ടൂർ
muhammed kunhi wandoor
muhammed kunhi wandoor


Tuesday, February 25, 2014

വാട്ട്സ്‌ ആപ്പ്‌ (WhatsApp)

     ഞ്ച്‌ ബ്രേക്കിന്‌ ഓഫീസ്‌ പൂട്ടി പുറത്തിറങ്ങാനിരിക്കുകയായിരുന്നു ഹംസ. അപ്പോഴാണ്‌ എക്സിക്യൂട്ടീവ്‌ ലോഞ്ചിലെ ടെലിഫോണിൽ നിന്നും കോൾ വരുന്നത്‌. അയാൾ ആകാംശയോടെ ഫോൺ അറ്റന്റ്‌ ചെയ്തു.

 ‘ഹംസ.. മിസ്റ്റർ ഇമാദ്‌ ഈസ്‌ ലുക്കിംഗ്‌ ഫോർ യൂ.. ഓകെ..’

വിളിക്കുന്നത്‌ ബോസിന്റെ സെക്രട്ടറിയാണ്‌, ആൽബർട്ട്.

‘ഓ.. കെ.. ഐ ആം കമിംഗ്‌..’

അയാൾ ദൃതിയിൽ ഫോൺ വെച്ച്‌ കസേരയിൽ നിന്നും ചാടിയെണീറ്റു. ഇപ്പോഴത്തെ ആകാംശക്ക്‌ പ്രത്യേക കാരണമുണ്ട്‌. സാലറി ഇംഗ്രിമെന്റിന്‌ റിക്വസ്റ്റ്‌ നൽകി ബോസിന്റെ അപ്പോയിൻമെന്റിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ.

‘പെന്റിംഗിലുള്ള ഇംഗ്രിമെന്റ്‌ റിക്വസ്റ്റിന്‌ ഇന്നൊരു തീരുമാനമാകും..’
അയാൾ സ്വപ്നം കണ്ടു.

കഴുത്തിൽ കെട്ടിയ ടൈ വലിച്ച്‌ മുറുക്കി ബാത്ത്‌ റൂമിലെ കണ്ണാടിയിൽ നോക്കി അയാൾ സ്വയം വിലയിരുത്തി.

‘എക്സലന്റ്‌’

പിന്നെ ആത്മ വിശ്വാസത്തോടെ എക്സിക്യൂട്ടീവ്‌ ലോഞ്ചിലേക്ക്‌ നടന്നു. ബോസിന്റെ മുറിയുടെ വാതിലിൽ മുട്ടി പതുക്കെ തള്ളി തുറന്നു.

‘മേ ഐ കമിംഗ്‌ സർ..’

അപ്പോൾ മറ്റാരോടോ ഫോണിൽ സംസാരിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു അദ്ധേഹം. തല കുലുക്കി അകത്ത്‌ വരാൻ അനുവാദം നൽകി. അയാൾ അകത്ത്‌ കടന്നു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ ബോസിന്റെ മേശയിൽ നിന്നും അൽപ്പം അകലയായി നിൽപ്പുറപ്പിച്ചു. ഫോൺ കോൾ അവസാനിച്ചപ്പോൾ മേശയിലുള്ള മറ്റൊരു ഫോണെടുത്ത്‌ ബോസ്‌ എന്തൊ പരതിക്കൊണ്ടിരുന്നു.

‘ഹംസ.. കം ഹിയർ...’

മൊബൈൽ ഫോൺ ഉയർത്തി പിടിച്ച്‌ അദ്ധേഹം പറഞ്ഞു.

‘ലുക്‌.. വാട്ടീസ്‌ ദീസ്...’

അയാൾ മേശയുടെ അടുത്തേക്ക്‌ നീങ്ങിനിന്ന്‌ മൊബൈൽ ഫോണിലേക്ക്‌ നോക്കി. മൊബൈലിലെ ഒരു ഫോട്ടൊ തുറന്ന്‌ ബോസ്‌ അയാളെ കാണിച്ചു.

‘അയ്യ്വെ..  ഇതെന്ത്‌....?

ആരൊ കുനിഞ്ഞ്‌ നിന്ന് ?പിന്നാമ്പുറം കാണിക്കുന്ന ഫോട്ടൊ.
ച്ഛെ ഇയാൾക്കെന്താ വട്ടു പിടിച്ചൊ ..?'

അയാൾ ജാള്യതയോടെ ബോസിനെ നോക്കി.

‘ഹംസ.. വാട്ടീസ്‌ ദീസ്‌..?

ഞെട്ടലിൽ നിന്ന്‌ മുക്തമാകുന്നതിന്‌ മുമ്പ്‌ മറ്റൊരു ഫോട്ടോ ഫ്ളിപ്പ്‌ ചെയ്ത്‌ കാണിച്ച്‌ അദ്ധേഹം വീണ്ടും ചോദ്യമെറിഞ്ഞു.

‘ഐ.. ഡോണ്ട്‌ നൗ സർ...’

മുഖത്തെ മ്ളാനത മറച്ച്‌ ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

 ‘യൂ.. ഡോണ്ട്‌ നൗ...?

മൂന്നാമതൊരു ഫോട്ടോ കുടി കാണിച്ച്‌ പരിഹാസം കലർന്ന ഒരു ചിരിയോടെ ബോസ്‌ അയാളുടെ മുഖത്തേക്ക്‌ നോക്കി. അയാൾ ഒന്നു കൂടി താഴ്ന്നുനിന്ന്‌ ഫോട്ടോയിലേക്ക്‌ സൂക്ഷിച്ചു നോക്കി.
ഈ ഫോട്ടോക്ക്‌ കുറച്ചുകൂടി വ്യക്തതയുണ്ട്‌. കുനിഞ്ഞ്‌ നിൽക്കുന്ന രണ്ട്‌ കാലുകൾക്കിടയിലൂടെ പരിചിതമായ ഒരു മുഖം അയാൾ കണ്ടു.

‘ച്ഛെ.. ഇത്‌ അവന്റെ ഫോട്ടൊയല്ലെ..?  ഇതിപ്പൊ ഇവിടെ എങ്ങനെ?

കുനിഞ്ഞ്‌ നിന്ന്​‍്‌ ഷോ കാണിക്കുന്നത്‌ തന്റെ ചെറിയ പയ്യൻ രണ്ടുവയസ്‌ കാരൻ ഹിബാനാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു. ജാള്യതയോടെയും തെല്ലദിശയത്തോടെയും അയാൾ ബോസിനെ നോക്കി.

‘യെസ്‌.. വാട്ട്സ്‌ ആപ്പ്‌..’

ബോസ്‌ ഫോട്ടൊ മിനിമയ്സ്‌ ചെയ്ത്‌ കാണിച്ചു. ഹംസ എന്തൊ പറയാൻ തപ്പി തപ്പി തുടങ്ങുമ്പോഴേക്കും ബോസിന്റെ അടുത്ത കമന്റ്‌ വന്നു:

‘യു കാൻ ഗോ...’

പോകാൻ പറഞ്ഞ്‌ തീരും മുമ്പേ അയാൾ എബൗട്ടേൺ അടിച്ച്‌ പുറത്തേക്കിറങ്ങി. തന്റെ ഫോണിൽ നിന്നും വാട്ട്സ്‌ ആപ്പ്‌ മെസഞ്ചർ വഴി ഫോർവേർഡ്‌ ചെയ്ത ഫോട്ടോയാണ്‌ ബോസിന്റെ മൊബൈൽ ഫോണിലുള്ളതെന്ന്‌ അയാൾക്ക്‌ ബോധ്യമായി.

‘ഇത്‌ അവൻ പറ്റിച്ച പണിതന്നെ.. മൂത്തവൻ ഹിഷാം.. അവൻ എപ്പോഴാണിതെല്ലാം ഒപ്പിച്ചെടുത്തത്‌..
എൽ.കെ.ജി ക്ളാസിൽ പോകാൻ തുടങ്ങിയിട്ടേയുള്ളൂ അപ്പോഴേക്കും തുടങ്ങി മൊബൈലിലെ അവന്റെ  ലീലാവിലാസങ്ങൾ.. അല്ലെങ്കിലും മൊബൈലിൽ കളി അവനിത്തിരി കൂടുതലാ... അവനെന്താ മുടക്കൊന്നുമില്ലല്ലൊ.. ഫോട്ടോക്ക്‌ പോസ്‌ ചെയ്തു കൊടുക്കാൻ മറ്റവനുമുണ്ടല്ലൊ.. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ടെന്ത്‌ കാര്യം... ചോറ്‌ തിന്നാനും ചായ കുടിക്കാനുമെല്ലാം ഉപ്പച്ചീന്റെ മൊബൈൽ ഓഫർ ചെയ്യുന്ന മറ്റൊരുത്തി കൂടിയുണ്ടല്ലോ, അവരുടെ തള്ള..
അയ്യ്വേ അയാളുടെ മുമ്പിൽ ആകെ നാണം കെട്ടുപോയി..
മനുഷ്യനെ മെനക്കെടുത്താൻ ആളുകള്‌ ഓരോന്ന്‌ കണ്ടു പിടിക്കുന്നു. വാട്ട്സ്‌ ആപ്പ്‌ ഫേസ്‌ ബുക്ക്‌ തേങ്ങാ കുല.. എന്റെ പടച്ചോനെ ഇനിയെന്തൊക്കെയാണാവോ കാണേണ്ടി വരിക..
ച്ഛേ എല്ലാം നശിച്ചു ഈ മാസമെങ്കിലും ഇംഗ്രിമെന്റ്‌ തരപ്പെടുമെന്ന്‌ കരുതിയതായിരുന്നു അതാണ്‌ ഒടുക്കത്തെ ഒരു ‘ഷോ’യിൽ കുരുങ്ങി അനിശ്ചിതത്തിലായിരിക്കുന്നത്‌..
അവന്റെ മൊബൈൽ കൊണ്ടുള്ള അഭ്യാസങ്ങൾ ഇന്ന്‌ തന്നെ ഞാൻ അവസാനിപ്പിക്കും...'

കലിപ്പ്‌ അടക്കാനാവാതെ അയാൾ സ്വയം പിറുപിറുത്തു. കഴുത്തിൽ മുറുകി കിടന്ന ടൈ ഊരി ടേബിളിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ഓഫീസ്‌ മുറി പൂട്ടി അയാൾ പുറത്തിറങ്ങി...











മുഹമ്മദ്കുഞ്ഞി വണ്ടൂർ
muhammed kunhi wandoor
muhammed kunhi wandoor


സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...